Saturday, February 18, 2023

💙🙏💙

ഞാനും നീയും വേറിട്ടല്ലെന്നും

എൻറെ നൽപാതിയായ്

 ജീവൻറെ ജീവനായ്

ഏത് കഠിനാവസ്ഥയിലും

 ചേർത്തു പിടിക്കുമെന്ന വാക്കും

ജീവൻ വെടിയും വരെ

കരുതലായ് കൂടെയുണ്ടാവുമെന്ന

ശക്തിയുടെ ശപഥവും

ഒന്നായലിഞ്ഞു ചേരുന്ന

ശിവശക്തി സംഗമം..ശ്രീ..

Tuesday, December 28, 2021

ഭക്തി 🙏

ശബരിമല പ്രശ്നം രൂക്ഷമായി നിൽക്കുന്ന സമയത്ത് അന്നത്തെ ശബരിമല വിധിക്കെതിരെ ഒരു അയ്യപ്പ ഭക്തയെന്ന നിലയിൽ ഇച്ചിരി ഹാസ്യാത്മകമായിട്ട്  എഴുതിപ്പോയതാണ്.

(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും  തികച്ചും സാങ്കല്‍പ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളുമായി ഇതിലെ കഥാപത്രങ്ങള്‍ക്കു  സാദൃശ്യമുണ്ടെങ്കില്‍  അതു തികച്ചും യാദൃശ്ചികം മാത്രം)

ഭാഗം 1

രുക്കൂ...........ഉമ്മറത്ത് പത്രം വായിച്ചു കൊണ്ടിരുന്ന രമേശൻ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു,ചായ റെഡി ആയില്ലേ.വിളിച്ചു തീർന്നില്ല ആവി പറക്കുന്ന ചായയും ചുണ്ടിലൊരു ചിരിയുമായി രുക്കു അഥവാ രുക്മിണി രമേശന്റെ മുന്നിലെത്തി.ദാ  ചായ....പത്രത്തിൽ നിന്ന് തലയുയർത്തി രുക്കുന്റെ കയ്യിൽ നിന്ന് രമേശൻ ചായ വാങ്ങി കൊണ്ട് പറഞ്ഞു,നിന്റെ ആ ആഗ്രഹം ഞാൻ ഈ വർഷം തന്നെ സാധിച്ചു തരും.ഒന്നും മനസിലാവാതെ രുക്കു രമേശന്റെ മുഖത്തേക്ക് നോക്കി.എന്ത് ആഗ്രഹം,ഞാൻ നിങ്ങളുടെ അടുത്ത് ഒരു പാട് ആഗ്രഹങ്ങൾ പലപ്പോഴായി പറഞ്ഞിട്ടുണ്ട്,അതിൽ ഏതെങ്കിലും ഒന്ന് ഇതുവരെ നടപ്പിലായിട്ടുണ്ടോ, തെല്ലൊരു സങ്കടത്തോടെ രുക്കു പറഞ്ഞു.അതല്ലെടി,നിന്റെ ഈ ആഗ്രഹം എന്തായാലും ഞാൻ സാധിച്ചു തരാൻ തീരുമാനിച്ചു.നീ പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറേ ആയില്ലേ, ഞാൻ ശബരിമലയ്ക്ക് പോണമെന്ന്. എനിക്കിത് വിശ്വസിക്കാമോ രമേശേട്ടാ,വൃശ്ചിക മാസം ആവുമ്പൊ ഓരോ തവണയും ഞാൻ രമേശേട്ടനോട് മാലയിട്ട് വൃതം പിടിച്ച് മലയ്ക്ക് പോകാൻ പറയുന്നതാ. അയ്യപ്പ സ്വാമി എന്റെ പ്രാർത്ഥന കേട്ടൂ. എന്തായാലും നാല്പത്തൊന്നു ദിവസത്തെ വൃതം പിടിച്ചു വേണം പോകാൻ. നീ പറയുന്നത് പോലെ തന്നെ രുക്കൂ. വൃശ്ചിക മാസത്തിലെ തണുത്ത വെളുപ്പാൻ കാലത്ത് എഴുന്നേറ്റ് കുളിക്കുന്ന കാര്യം, പിന്നെ വൃതം ഇതെല്ലാം ഓർത്തപ്പോഴാ മലയ്ക്ക് പോകാൻ ഞാൻ മടിച്ചത്. ഇനിയിപ്പോ എന്തിനും ഞാൻ തയ്യാറാണ്. ഓരോ വർഷവും അയ്യനെ കാണാൻ ഞാൻ പോവുകയും ചെയ്യും.രുക്കുവിന്റെ ഈ ആഗ്രഹമെങ്കിലും  എനിക്ക് സാധിച്ച് തരണം.

രമേശേട്ടന്റെ സ്നേഹം കണ്ട് മതി മറന്നു നിന്ന രുക്കു, ചേച്ചിയേ.....ആ വിളി കേട്ടാണ് തലയുയർത്തി നോക്കിയത്.പഞ്ചായത്ത് പ്രസിഡന്റ് സുകു.എന്താ സുകു രാവിലെ തന്നെ..ചേച്ചി അറിഞ്ഞില്ലേ ഒന്നും.ഇല്ലെടാ ഇവിടത്തെ ടി വി റിപ്പയർ ആയിട്ട് ഒരു മാസമായി.പിള്ളേർക്ക് പരീക്ഷ ആയതു കൊണ്ട്.അത് കഴിഞ്ഞിട്ട് ശരിയാക്കാൻ കൊടുക്കാന്ന് പറഞ്ഞിരിക്കുകയാ.അപ്പൊ വിശേഷങ്ങളൊന്നും ചേച്ചി അറിഞ്ഞില്ല അല്ലേ.ശബരിമലയിൽ ഇനി മുതൽ പെണ്ണുങ്ങൾക്കും കയറാമെന്ന്.ഇത് കേട്ടതും രുക്കു കണ്ണുരുട്ടി ഞാനൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞിരിക്കുന്ന രമേശനെ നോക്കി, ആ നോട്ടം താങ്ങാനാവാതെ രമേശൻ പത്രത്തിൽ മുഖം താഴ്ത്തി.രുക്കു പിറു പിറുത്തു കൊണ്ട്(ഇതാണ് അല്ലെ മനുഷ്യാ നിങ്ങൾ എന്റെ ആഗ്രഹം സാധിച്ചു തരാമെന്ന് പറഞ്ഞത്. ഇത് വരെ മലയ്ക്ക് പോകാൻ മടിയായിരുന്ന നിങ്ങൾക്ക് അതിനിടയിൽ ഇത്ര ഭക്തി എങ്ങനെയാ വന്നതെന്ന് ഇപ്പോഴല്ലേ മനസിലായത്)  ഉറഞ്ഞു തുള്ളി അകത്തേയ്ക്ക് പോയി.എന്താ സംഭവിച്ചതെന്ന് അറിയാതെ അന്തം വിട്ട് നില്പുണ്ടായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സുകു. ഇതൊന്നും അറിയാത്ത പോലെ രമേശൻ അപ്പോഴും  പത്ര വായനയിലായിരുന്നു......... 

ഭാഗം 2 

മനുഷ്യാ, ആ ടി വിയിലോട്ട് നോക്കിയേ,രുക്കുവിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ട്പത്രത്തിൽ നിന്ന് തലയുയർത്തി രമേശൻ ടി വിയിലേക്ക് നോക്കി.കണ്ടോ, അയ്യപ്പ ഭക്തരുടെ ശക്തി ഒരൊറ്റ പെണ്ണുങ്ങളെ അമ്പലത്തിന് അകത്തേക്ക് കയറ്റി വിട്ടില്ല.ഇതാ  ഓരോ അയ്യപ്പ  ഭക്തന്റെയും വിശ്വാസം.നാമ ജപത്തിന് പോട്ടെന്നു ഞാൻ ചോദിച്ചപ്പോ രമേശേട്ടൻ എന്താ പറഞ്ഞേ ഇവിടെയിരുന്ന് ജപിച്ചാ മതിയെന്നല്ലേ.ജനലക്ഷങ്ങൾ ആണ് ശബരിമലയിൽ തടിച്ചു കൂടി തങ്ങളുടെ വിശ്വാസത്തെ കാത്തു രക്ഷിച്ചത്. നീ പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല രുക്കു.അയ്യപ്പനിലുള്ള ഭക്തരുടെ വിശ്വാസം കണ്ട് ഞാനൊരു കാര്യം തീരുമാനിക്കുന്നു.ഇനി ശബരിമല നട തുറക്കുന്ന എല്ലാ പ്രാവശ്യവും വൃതം എടുത്ത് അയ്യനെ പോയി കണ്ടിരിക്കും ഞാൻ.നിന്നാണെ രുക്കു ഇത് സത്യം.നിന്റെ തലയിൽ കൈ വെച്ച് ഞാൻ ആണയിടണോ രുക്കൂ,അയ്യോ വേണ്ടായേ എന്റെ തല പൊട്ടിതെറിച്ച് പോകാനല്ലേ,നിങ്ങളെ എനിക്ക് ഒട്ടും വിശ്വാസമില്ല .തന്റെ തലയിൽ വെച്ചിരുന്ന  രമേശന്റെ കൈ തട്ടി കളഞ്ഞു കൊണ്ട് രുക്കു പരിഭവത്തോടെ പറഞ്ഞു.

ചേച്ചിയേ,ഇവിടെയെന്താ രണ്ട് പേരും തമ്മിലൊരു ചർച്ച.സുകുവേ നീ ഇതൊന്നും കാണുന്നില്ലേ.ശബരിമലയിൽ ഭക്തരുടെ ധർമ്മ ജയം.അയ്യനെ അവഹേളിച്ചവർക്കുള്ള  ശക്തമായ മറുപടിയാണ് ഈ വിജയം.തങ്ങളുടെ വിശ്വാസത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് ഉറച്ച തീരുമാനമെടുത്ത, ഒരു ജനതയുടെ ആത്മവിശ്വാസത്തിന്റെ വിജയം. അയ്യനിലുള്ള വിശ്വാസവും, ആചാരാനുഷ്ഠാങ്ങളും ഞങ്ങൾക്ക് അനാചാരമല്ലെന്ന് ആ യുക്തിവാദിയായ മുഖ്യനും അദ്ദേഹത്തിന്റെ കൂട്ടാളികൾക്കും ഇതിൽ കൂടുതൽ എങ്ങനെയാണ് അയ്യപ്പ ഭക്തർ മനസ്സലാക്കി കൊടുക്കേണ്ടത്. ഗവണ്മെന്റിന്റെ ഭക്തകളായ വെടികളെ ചുംബനസമരക്കാരിയെയും,ബത്തക്ക സമരക്കാരിയെയുമൊക്കെ  പോലീസ് സംരക്ഷണം കൊടുത്തു  കൊണ്ട് വന്നിട്ട് തോറ്റോടിയത് കണ്ടില്ലേ. സതിയും മാറു മറക്കലുമൊക്കെ ഒരു ജനത മുഴുവൻ എതിർത്തിരുന്ന അനാചാരങ്ങൾ ആയിരുന്നു. ഒരു രാജ്യത്തിലെ ജനങ്ങൾ മുഴുവൻ ഒറ്റക്കെട്ടായി സംഘടിച്ച സോഷ്യൽ മൂവ്മെന്റ്സായിരുന്നു അതൊക്കെ. അതിനൊക്കെ ചുക്കാൻ പിടിച്ചിരുന്ന നേതാക്കൾ ജനങ്ങളുടെ കൂടെ അവരുടെ ഉന്നമനത്തിന് വേണ്ടി നിന്നവരാണ്.അത് കൊണ്ട് തന്നെയാണ് രാജാറാം മോഹൻ റോയിയെ പോലുള്ള സോഷ്യൽ റിഫോമേഴ്‌സിനെ ചരിത്രത്തിന്റെ താളുകളിൽ എഴുതി ചേർക്കപ്പെട്ടതും. കേവലം കുറച്ചു പേർക്ക് വേണ്ടി എന്തിനാണ് ഈ സർക്കാർ ഇത്രയും ധാർഷ്ട്യം കാണിക്കുന്നത്.  

സുപ്രീം കോടതി വിധി  പ്രകാരം ഋതുമതികളായ സ്ത്രീകളെ ആദ്യമായി  ശബരിമലയിൽ കയറ്റിയെന്ന ഖ്യാതി നേടാൻ വേണ്ടിയാണോ നിന്റെ പിണറായി സർക്കാർ ശ്രമിക്കുന്നത് സുകുവേ.അങ്ങനെ ഇവരുടെയൊക്കെ പേരുകളും ചരിത്രത്തിന്റെ താളുകളിൽ എഴുതി ചേർക്കപ്പെടുമെന്ന മൂഢമായ ചിന്തകൂടിയാവാം ഇതിന്റെ പിന്നിൽ അല്ലേ. മേരി സ്വീറ്റി, മഞ്ജു, ബിന്ദുവിനെ പോലുള്ളതുകൾ ആദ്യം മലകയറിയെന്ന പ്രശസ്തി നേടാൻ ചെന്ന് അതിന്റെ ഭവിഷ്യത്തുകൾ  അനുഭവിക്കുന്നവരുമാണ്. നീ  പറഞ്ഞിട്ടാ കഴിഞ്ഞ പ്രാവശ്യം ഇവന്മാർക് ഞാൻ വോട്ട് കൊടുത്തത്.അന്ന് എന്താ നീ പറഞ്ഞേ.പിണറായി സർക്കാർ വരും, എല്ലാം ശരിയാക്കുമെന്ന്.കാണുന്നുണ്ട് എല്ലാം ശരിയാക്കുന്നത്. ഇതോടെ ഈ സർക്കാറിന്റെ പതനം കാണാം.ഒരു ജനതയുടെ വിശ്വാസത്തെ തകർത്തിട്ട് ഇയാൾക്ക് എന്ത് കിട്ടാനാ. ജനങ്ങളെ സ്നേഹിക്കുന്ന ഒരു ഭരണകർത്താവും,ആ പാർട്ടിയും  ജനങ്ങളുടെ മനസറിഞ്ഞു അവരോടൊപ്പം നില്കും.ദുരിത സമയത്ത് ജനങ്ങൾ ഒറ്റക്കെട്ടായ് ഗവണ്മെന്റിനോടൊപ്പം നിന്നു.എന്നിട്ട് നിന്റെ പിണറായി സർക്കാർ അവർക്കിപ്പോ എന്താ പകരം കൊടുത്തത്.പോലീസിനെ കൊണ്ട് അയ്യപ്പ ഭക്തരെ,അവരുടെ വിശ്വാസത്തെ  തല്ലി ചതച്ചു. ഇതൊക്കെ കേട്ടിട്ടും പ്രതികരണവുമില്ലാതെയിരിക്കുന്ന രമേശിനെ നോക്കി രുക്കു, അതെങ്ങനെ നീയും നിന്റെ രമേശേട്ടനുമൊക്കെ നിരീശ്വരവാദികൾ അല്ലേ.

അടുത്ത് കണ്ട സോഫയിലേക്ക് ഇരുന്ന്,തന്റെ കക്ഷത്തിൽ ഇടുക്കിയിരുന്ന ബുക്ക് മടിയിലേക്ക് വെച്ച് കൊണ്ട് സുകു  പറഞ്ഞു,ചേച്ചിക്ക് അറിയോ അച്ഛനുള്ള സമയം നാല്പത്തൊന്നു ദിവസം വൃതം പിടിച്ച് മലക്ക് പോയിരുന്നവനാ ഞാൻ. അച്ഛനും പോയി,ഞാനൊരു ചോട്ടാ നേതാവുമായി. എന്നും രാവിലെ പൂജാമുറിയിൽ തൊഴുതിട്ടേ വീട്ടിൽ നിന്ന് എവിടെയും ഇറങ്ങാറുള്ളൂ.എൻ്റെ' അമ്മ  നാമ ജപത്തിന് പോയെന്നും പറഞ്ഞു പാർട്ടി വിശദീകരണം ചോദിച്ചപ്പോ,എനിക്ക് എന്റെ അമ്മയെ തള്ളി പറയേണ്ടി വന്നു.പാർട്ടി ഓഫീസിലിരിക്കുമ്പോഴും മനസ്സിൽ അയ്യപ്പൻറെ നാമം തന്നെയായിരുന്നു.സുകുവിന്റെ സങ്കടത്തോടെയുള്ള വർത്തമാനം കേട്ട് രുക്കു, പിന്നെന്തിനാ നീയി പാർട്ടിയുടെ അടിമയായി കഴിയുന്നത്.കളഞ്ഞിട്ട് പൊക്കൂടെ നിനക്ക്.എന്ത് ചെയ്യാനാ ചേച്ചി,പണ്ടേ പാർട്ടിയുടെ കീഴിലായി ജീവിതം,വേറെ ജോലിയൊന്നും ചെയ്യാനും വയ്യ. ഇതാവുമ്പോ ദേഹം അനങ്ങാതെ ജീവിച്ചു പോകാം.ഇത്രയും പറഞ്ഞു സുകു വെളുക്കെ ചിരിച്ചു.

 രമേശേട്ടാ....സുകു അണ്ണൻ അവിടെങ്ങാനും വന്നോ.ആരാ അത് ഷിബുവോ, നിന്നെ കാണാനേ ഇല്ലല്ലോടാ.അപ്പൊ ചേച്ചി അറിഞ്ഞില്ലേ ഞാനിപ്പോ സുകു അണ്ണന്റെ അസിസ്റ്റന്റായി പാർട്ടിയിൽ ജോയിൻ ചെയ്തു.ഓ, അപ്പൊ നിനക്കും പണിയൊന്നും ചെയ്യാതെ കഴിയാല്ലോടാ,രുക്കു ഷിബുവിനെ പുകഴ്‌ത്താൻ മറന്നില്ല.നിന്റെ കക്ഷത്തിൽ ബുക്ക് ഇല്ലെടാ.ചേച്ചി ഞാൻ ന്യൂ ജെൻ പൊളിറ്റീഷ്യൻ ആണ്. ഡാറ്റകളെല്ലാം ഞാൻ സ്റ്റോർ ചെയ്യുന്നത് എന്റെ മൊബൈലിൽ ആണ്. അയ്യപ്പ  ഭക്തരുടെ വിജയം നീ കണ്ടില്ലേ.ഇതൊരു താത്കാലിക വിജയം മാത്രമാണ് ചേച്ചി. ഞാൻ കരുതി  ആ പമ്പാ നദിയുടെ കരയിൽ നിന്ന് കണ്ണിനു കുളിർമയുള്ള കാഴ്ചകൾ കാണാമെന്ന്. ഷിബുവിന്റെ  ഈ വാക്കുകൾ കേട്ടിരുന്ന  രമേശൻ ഒരു നിമിഷം  പറഞ്ഞു പോയി, ഞാനും അതൊക്കെ സ്വപ്നം കണ്ടതാ. പെട്ടന്ന് രുക്കു അടുത്തിരിക്കുന്ന ബോധം വന്ന് രമേശൻ  പറയാൻ വന്ന വാക്കുകളെ ഉള്ളിലൊതുക്കി, കഴിഞ്ഞ പ്രാവശ്യത്തെ രുക്കുവിന്റെ പിണക്കം മാറ്റാൻ മൂവായിരം രൂപ കൊടുത്തു ടി വി ശരിയാക്കി കൊടുക്കേണ്ടി വന്നു.പോക്കറ്റ് കാലിയായിരിക്കുന്ന  ഈ അവസരത്തിൽ മൗനമാണ് നല്ലതെന്നു മനസിലാക്കി രമേശൻ വീണ്ടും പത്രവായന തുടങ്ങി. വിശ്വാസികളുടെ ശക്തി നീ കണ്ടില്ലേ, ഇനിയും നമ്മൾ തന്നെ ജയിക്കും.ഓരോ അയ്യപ്പ ഭക്തന്റെയും മനമുരുകിയുള്ള പ്രാർത്ഥനകൾ ഉണ്ടാവും. അതിനിടയിൽ മുതലെടുക്കാൻ നിന്നെ കണക്കുള്ളവന്മാരും കാണും ഷിബുവേ. രുക്കു പറയുന്നത് കേട്ട് രമേശൻ ഉള്ളിൽ ചിരിയൊതുക്കി. ഞാൻ പോവാ ചേച്ചി,  പാർട്ടി ഓഫീസിൽ പോകേണ്ട ഒരു കാര്യം ഉണ്ടായിരുന്നു. സുകു ബുക്ക് കക്ഷത്ത് ഇടുക്കി ധൃതിയിൽ അവിടെ നിന്നിറങ്ങി,വാലായി ഷിബുവും. തൂറിയവനെ ചുമന്നാൽ, ചുമക്കുന്നവനും നാറും, അതാ മുഖ്യന്റെ ഇപ്പോഴത്തെ അവസ്ഥ.രുക്കു ആത്മഗതമെന്നോണം പറഞ്ഞു...........

ഭാഗം 3 

അങ്ങനെ ആ പ്രതീക്ഷയും തീർന്നു.ആവി പറക്കുന്ന  ചായയുമായി എത്തിയ രുക്കു രമേശനോട് ചോദിച്ചു,  .എന്താ രമേശേട്ടാ രാവിലെയിരുന്നു പിറു പിറുക്കുന്നത്.നീ ഇത് കണ്ടില്ലേ,ശബരിമലയിൽ പോയ ആ മനിതി സംഘത്തിനേയും അങ്ങോട്ട് അടുപ്പിച്ചില്ല.ഈ വർഷവും അപ്പൊ ഇനി അതുണ്ടാവുമെന്നു തോന്നുന്നില്ല.രമേശേട്ടൻ എന്താ കരുതിയത്, അങ്ങോട്ട് പെണ്ണുങ്ങൾ ചെന്നാൽ സുഖമായി കയറിപ്പോകാമെന്നോ.അതൊക്കെ അവരുടെ തോന്നൽ മാത്രം.പെണ്ണുങ്ങൾ മലകയറാൻ ചെല്ലുന്നു എന്ന വാർത്ത വന്നാൽ ആ നിമിഷം അയ്യന്റെ വിശ്വാസങ്ങളെ സംരക്ഷിക്കാൻ  നൂറു കണക്കിന് വിശ്വാസികൾ അവിടെ പാഞ്ഞെത്തും.എനിക്കതല്ല മനസിലാകത്തത് നാട്ടിൽ ഇത്രയധികം അയ്യപ്പ ക്ഷേത്രങ്ങൾ ഉണ്ട് അവിടെയെങ്ങും പോകാൻ വയ്യാതെ ശബരിമലയിൽ  തന്നെ വന്നാലെ പറ്റുള്ളുവോ ഇതിനൊക്കെ.അത് ഭക്തി കൊണ്ടൊന്നും അല്ല.ചുളിവിന് ഫേമസ് ആകാല്ലോ.പോലീസ് സംരക്ഷണവും കൊടുത്ത് കൊണ്ട് പോയിട്ട് തിരിഞ്ഞു ഓടേണ്ടി വന്നു എല്ലാത്തിനും.അതാ അയ്യന്റെ ശക്തി.എന്താ  മനുഷ്യനേ നിങ്ങളൊന്നും മിണ്ടാത്തെ.പെണ്ണുങ്ങൾ മല കയറിയിട്ട് നിങ്ങൾക്ക്    പോകാനുള്ള ആ ആഗ്രഹം അങ്ങ് മാറ്റി വെച്ചേക്ക് രമേശേട്ടാ.മൗനം ആണ് ആ സമയം നല്ലതെന്നു രമേശന് തോന്നി പാത്രത്തിലേക്ക് തല താഴ്ത്തി. അയ്യോ ഞാൻ പോണു,അടുക്കളയിൽ നൂറു കൂട്ടം പണി കിടക്കുന്നു.രുക്കു ധൃതിയിൽ അടുക്കളയിലേക്ക് നടന്നു...

ചേച്ചിയേ....സുകു കയറി വാ.ഇന്നെന്താ ചേച്ചി ബ്രെക് ഫാസ്റ്റ്.ഇന്നത്തെ ബ്രെക് ഫാസ്റ്റ് ഇവിടെ നിന്നാണെ. ആയിക്കോട്ടെ ആയിക്കോട്ടെ, രുക്കു അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു. സുകു പത്രവായനയിൽ മുഴികിയിരിക്കുന്ന രമേശന്റെ അരികിൽ ചെന്നു കഷത്തിടിക്കിയിരുന്ന ഡയറി ഇറക്കി കസേരയിൽ വെച്ചു.രമേശ്‌നറെ അരികിലിരുന്നു.ദാ രമേശാ ചായ.ഞാൻ രാമേട്ടന്റെ ചായക്കടയിൽ നിന്ന് കുടിച്ചിട്ടാ ചേച്ചി വന്നത്.അത് നീ ഓസിന്  കുടിച്ചതല്ലേ സുകുവേ .പാവം രാമേട്ടൻ നിനക്കും നിന്റെ ആ ശിങ്കിടി ഷിബുവിനും കടം തന്നാവും ആ ചായക്കട പൂട്ടുന്നത്.അല്ല അവൻ എവിടെ പോയി നിന്റ വാല്.ഷിബു,നമ്മുടെ മതിലിന് പെണ്ണുങ്ങളെ ചാക്കിടാൻ പോയിരിക്ക ചേച്ചി. പെണ്ണുങ്ങൾ അവനെ ചൂല് കൊണ്ട് അടിക്കാതിരുന്നാൽ ഭാഗ്യം, രുക്കു ചിരിച്ചു കൊണ്ട് പറഞ്ഞു.ചേച്ചി ഇന്നലെ അയ്യപ്പ ജ്യോതിക്ക് പോയില്ലേ. ഇല്ലെടാ,നിനക്കറിയില്ലേ രമേശേട്ടൻ നിരീശ്വരവാദിയാണെന്ന്. അതിന്റെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നല്ല വിജയം ആയിരുന്നു അയ്യപ്പ ജ്യോതി.ചേച്ചിയോട് ആരാ ഇത് പറഞ്ഞത്.പ്രതീക്ഷിച്ച ആളൊന്നും ഇല്ലായിരുന്നെന്നാ അറിവ്.നീ അങ്ങനെയല്ലേടാ പറയു സുകുവേ, കാണാല്ലോ നിന്റെ മതിലിന് എത്ര ആൾക്കാർ ഉണ്ടെന്ന്.കെട്ടും മുമ്പേ തകർന്നു വീഴാതിരുന്നാൽ ഭാഗ്യം.രുക്കു പരിഹാസത്തോടെ പറഞ്ഞു.....

ഒരു കാര്യം കൂടി പറയാനാ രാവിലെ തന്നെ ഞാൻ ഇങ്ങോട്ട് വന്നത്.പേപ്പറിൽ നിന്ന് തലയുയർത്തി രമേശൻ സുകുവിനെ നോക്കി.എന്തോന്നാടാ  നിനക്ക് കെട്ടാൻ പെണ്ണിനെ കിട്ടിയോ,രുക്കു ഹാസ്യഭാവത്തിൽ ചോദിച്ചു.അതൊന്നും ഇപ്പോഴെങ്ങും നടക്കില്ല ചേച്ചി,എനിക്കൊക്കെ ആര് പെണ്ണ് തരാൻ. പാർട്ടിയുടെ പുറകേ നടക്കാതെ വല്ല ജോലിയും ചെയ്തു ജീവിക്ക് നീ,അപ്പൊ നിനക്ക് പെണ്ണിനെ തരാൻ ആരെങ്കിലും തയ്യാറാവും.അല്ല,നീ പറയാൻ പോയ കാര്യം എന്താ, രുക്കു ഉത്കണ്ഠയോടെ സുകുവിനോട് ചോദിച്ചു.ചേച്ചി മതിലിന് വരോ.ആര് ഞാനോ,പിന്നെ വന്നത് പോലെ തന്നെ.ജനങ്ങളെ ദ്രോഹിച്ചു കൊണ്ടിരിക്കുന്ന നിന്റെ പാർട്ടിക്ക് ബലം കൂട്ടാൻ ഞാൻ വരാൻ പോണു.പാവങ്ങൾക്ക്  ആകെ കിട്ടുന്നത്  ഇച്ചിരി പെൻഷനാണ് അതിൽ  നിന്ന് പോലും, മതിലിനെന്നും പറഞ്ഞു പിടിച്ചു വാങ്ങുന്നു.ഇതിനാ പിച്ചച്ചട്ടിയിൽ നിന്ന് കൈയിട്ടു വാരുകയെന്നു പറയുന്നത്.അതിനു പോലും നിന്റെ നേതാക്കൾക്ക് നാണം ഇല്ലാതെയായി. 

എന്ത് ക്ഷേമമാ നിന്റെ മുഖ്യനും, മന്ത്രികളും ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നത്.ഇതാണോ നവോത്ഥാനം.ജനങ്ങൾക്ക് എന്ത് നേട്ടം ആണ് ഈ മതില് കൊണ്ട് ഉണ്ടാവുന്നത്.അതിനും ജനങ്ങളെയല്ലേ അവർ  ദ്രോഹിക്കുന്നത്.നിന്റെ വീട്ടിലും പെണ്ണുങ്ങൾ ഉണ്ടല്ലോടാ അവരെ കൊണ്ട് പൊക്കൂടെ നിനക്ക്.നല്ല കഥയായി ചേച്ചി,അമ്മയോട് പറഞ്ഞില്ല, തെറിയും തുടങ്ങി, അമ്മ പെൻഷൻ വാങ്ങാൻ പോയി വന്നിരുന്ന സമയത്താ ഞാൻ ഇത് കൂടി ചെന്ന് പറയുന്നത്.അടിയ്ക്കാൻ ചൂലെടുത്തില്ല എന്നെ ഉള്ളൂ.നൂറു രൂപയുടെ റെസീപ്റ്റും എന്റെ മുന്നിലേക്ക് ഇട്ടു തന്നു.എല്ലാ പ്രാവശ്യവും പെൻഷൻ വാങ്ങുമ്പോ പത്തിരുനൂറ്‌ രൂപ അമ്മയുടെ കയ്യിൽ നിന്ന് കിട്ടുന്നതാ, ഈ പ്രാവശ്യം അതുമില്ലെന്നു പറഞ്ഞു....

രമേശേട്ടാ..രുക്കു ചേച്ചിയോട് മതിലിന് വരാൻ പറയു.ചേച്ചി വന്നാൽ ചേച്ചിയുടെ കൂട്ടുകാർ  എല്ലാരും വരും.കുറച്ചു പേരെയെങ്കിലും മതിലിനു സംഘടിപ്പിച്ചാലേ എനിക്ക് പാർട്ടി ആപ്പീസിൽ ഒരു വിലയുണ്ടാവൂ.ഇതൊക്കെ കേട്ട് രമേശൻ രുക്കുവിന്റെ മുഖത്തേക്ക് നോക്കി.ഇല്ല സുകുവേ,ഇതിനായി നീയിനി വായിട്ടലച്ചിട്ടു കാര്യമില്ല.എന്തോ ഓർത്തത് പോലെ രുക്കു സുകുവിനോട് പറഞ്ഞു, നീ നിന്റെ രമേശേട്ടനെ കൊണ്ട് പൊക്കോ മതിലിന്.മലയിൽ പോകാൻ പറ്റാത്തത്തിലുള്ള രമേശേട്ടന്റെ സങ്കടം മാറി കിട്ടുകയും ചെയ്യും, നിനക്കൊരു ആളിനെയും കിട്ടും.ഓഫീസിൽ പോകാൻ സമയമായി, ഞാൻ റെഡിയാവട്ടെ. രുക്കു തനിക്കിട്ട് പണിഞ്ഞതാണെന്ന് മനസിലാക്കിയ രമേശൻ  അവിടെ നിന്ന് തടിയൂരി...........

Monday, August 16, 2021

പ്രവാസിയുടെ ഓണം 😷



ചിങ്ങമാസം വന്നാൽ 

ഓരോ പ്രവാസിയ്ക്കും 

നാടണയാൻ കൊതിയേറും..... 


പൊന്നോണത്തെ വരവേൽക്കാൻ 

ഒരുങ്ങി നിൽക്കുന്ന നാട് കാണാൻ 

വീട്ടുകാരോടൊപ്പം ആഘോഷത്തിന്റെ 

മധുരം നുകരാൻ.......


ചിങ്ങമാസത്തിലെ നറു വെയിൽ  

പുലരികളുടെ  ഭംഗി ആസ്വദിയ്ക്കാൻ 

കൊയ്ത്ത് പാട്ടിൻ ഈരടി കേട്ട് 

പുന്നെല്ലിന്റെ മണം പേറുന്ന 

നാട്ടുവഴികളിലൂടെ നടക്കാൻ.. 


വീട്ടു മുറ്റത്തൊരുക്കുന്ന 

അത്തപ്പൂക്കളം കണ്ട് മനസ്സ് നിറയാൻ  

തൊടിയിൽ വിരിയുന്ന 

മുക്കൂറ്റിയോട് കുശലം പറയാൻ

ഊഞ്ഞാലയിൽ ആയത്തിലാടി 

സ്മൃതി തൻ ചിറകിലേറി പാറി പറക്കാൻ.. 


അമ്മയുണ്ടാക്കുന്ന ഓണ

പലഹാരങ്ങളുടെ രുചി നുകരാൻ 

അത് കണ്ട് മനം നിറയുന്ന 

അമ്മ തൻ പുഞ്ചിരി കാണാൻ.... 


ഓണക്കോടിയുടുത്ത് തൂശനിലയിട്ട് 

അമ്മയുടെ വാൽസല്യം ചാലിച്ച് 

വിളമ്പി തരുന്ന സദ്യ ആസ്വദിയ്ക്കാൻ 

സൊറ പറഞ്ഞ് കുടുംബത്തോടൊപ്പം 

കൂട്ടുകാരോടൊപ്പം പൊട്ടി ചിരിയ്ക്കാൻ.....


ആളൊഴിഞ്ഞ ആരവമൊഴിഞ്ഞ 

വീട്ടിനോട് പ്രിയപ്പെട്ടവരോട് 

ഇടറുന്ന മനസ്സോടെ 

യാത്രാമൊഴി ചൊല്ലാൻ ഇത്ര മാത്രം 

അടുത്ത ഓണത്തിന് വരാൻ നോക്കാം.......


Sunday, June 20, 2021

💖🙏



അച്ഛനെന്ന നന്മകളുടെ തണൽമരത്തിന് താഴെ 

ഞാനെന്നും സംതൃപ്തയായിരുന്നു 

ആ വിരൽ തുമ്പ് പിടിച്ച്‌ പിച്ച വെയ്ക്കുമ്പോഴും 

കാലൊന്നിടറിയാൽ ഓടിയെടുത്ത് 

സ്നേഹത്തോടെ സാന്ത്വനിപ്പിക്കുമെന്ന 

വിശ്വാസം തന്നെയാവണം 


ബാല്യത്തിലും കൗമാരത്തിലും 

ആ തണലിൽ അഭിമാനത്തോടെ 

തന്നെ നടന്നിരുന്നത് അച്ഛന്റെ 

ആ കരുതൽ കൂടെയുണ്ടെന്നുള്ള 

ധൈര്യം തന്നെയാണ് 


യൗവനത്തിൽ ഏത് കൊടുങ്കാറ്റിലും 

ചേർത്ത് പിടിച്ച് രക്ഷിക്കാനുള്ള 

ഒരു സുരക്ഷാ കവചമായി അച്ഛൻ 

കൂടെയുണ്ടെന്നുള്ള ആത്മധൈര്യമായിരുന്നു 


ഓരോ ചുവടുവെപ്പിലും അച്ഛന്റെ 

ആ സ്നേഹം കൂട്ടായി ഉണ്ടെന്നുള്ള ഉറപ്പ് 

ഒരു നിഴലായിയാ കരുതൽ എപ്പോഴും 

ഒപ്പമുണ്ടെന്നുള്ള വിശ്വാസം 


തൻ്റെ കുടക്കീഴിൽ നിന്ന് മകളെ 

വേദനയോടെ പറിച്ചെടുത്ത് 

മറ്റൊരു കരങ്ങളിലേല്പിക്കുമ്പോൾ 

ആ കണ്ണുകളിൽ കാണുന്നത് ആശ്വാസമല്ല 

പകരമെൻ്റെ കുഞ്ഞ് ആ കൈകളിൽ 

സുരക്ഷിതയാവുമോയെന്ന ആശങ്ക തന്നെയാവാം 

ആ വിശ്വാസം തെറ്റിയെന്നറിഞ്ഞാൽ 

ആരും കാണാതെ നെഞ്ചുരുകി 

കരയുന്ന അച്ഛനെയും കാണാം 


അച്ഛനെന്ന നന്മകളുടെ തണൽ മരം 

ഓരോ പെൺ മക്കൾക്കും 

സ്നേഹത്തിന്റെയുംകരുതലിന്റെയും

വടവൃക്ഷം  തന്നെയാണ്...........

Thursday, March 25, 2021

ഹൃദയതാളം💕



എന്റെ ഹൃദയമേ

നിന്റെ താളത്തിനൊപ്പമേ 

എന്നും ഞാൻ സഞ്ചരിച്ചിട്ടുള്ളൂ 


നാലറകളുള്ള മാംസപിണ്ഡമാണെങ്കിലും 

എനിയ്ക്കും വിചാരങ്ങളും 

വികാരങ്ങളുമുണ്ടെന്നുള്ള നിന്റെ 

വാക്കുകളെന്നിൽ അലയടിയ്ക്കുന്നു


എന്റെ സ്വപ്നങ്ങളെ 

നിറച്ചിരിയ്ക്കുന്നത് നിന്നിലാണ് 

എന്റെ  ആഗ്രഹങ്ങൾക്ക് പച്ചക്കൊടി 

കാണിയ്ക്കുന്നതും എന്റെ 

ഹൃദയമേ നീതന്നെയല്ലേ 


എന്റെ പ്രിയപ്പെട്ടതെല്ലാം 

നിന്നിലല്ലേ ഞാൻ നിറച്ചിരിയ്ക്കുന്നത് 

എന്റെ ഇഷ്ടങ്ങൾക്ക് സമ്മതം മൂളി 

എന്നും എന്നോടൊപ്പം നിൽക്കുന്നതും 

എന്റെ ഹൃദയമേ നീ തന്നെയല്ലേ  


നീ നിലയ്ക്കുന്ന നിമിഷം 

എന്റെ താളവും നിലയ്ക്കും.....


Monday, March 8, 2021

വനിതാദിനാശംസകൾ 💖🙏



സീതാദേവിയെപ്പോലെ

അഗ്നിശുദ്ധി വരുത്തേണ്ടവളല്ല നീ

പാഞ്ചാലിയെപ്പോലെ 

പണയപ്പണ്ടമാവേണ്ടവളല്ല നീ

അഹല്യയെപ്പോലെ

ശിലയായ് മാറേണ്ടവളല്ല നീ


ഈ നൂറ്റാണ്ടിലെ

കരുത്താർജ്ജിച്ച പെണ്ണാവണം നീ

കണ്ണുകളിൽ കനൽ നിറച്ച്

കൈകൾ ഇരുമ്പ് ദണ്ഡാക്കി

നിൻറെ നേരെ എയ്യുന്ന 

കാമബാണങ്ങളെ തച്ചുടയ്ക്കണം നീ


തലയുയർത്തി പിടിച്ച് പറയണം

ഞാനീ നൂറ്റാണ്ടിലെ കരുത്തുറ്റ പെണ്ണ്

എനിയ്ക്കും ഇവിടെ ജീവിയ്ക്കണം

ഒരു പെണ്ണായ് തന്നെ......

Friday, February 26, 2021

സ്നേഹസ്പർശം.....




വരുമോ 

ഇതിലെ വരുമോ 

നീയെൻ കുഞ്ഞിളം കാറ്റേ 

നിൻ ചിറകിലേറ്റി കൊണ്ട് പോകുമോ 

എന്നെയാ ഓർമ്മ തൻ മുറ്റത്ത് 


നിന്റെ കാറ്റേറ്റ് 

നടന്നിരുന്ന ആ വഴികളിലൂടെ 

നീ പാറി പറപ്പിച്ച കുറു നിരകൾ 

മാടിയൊതുക്കി നടന്നിരുന്ന 

ആ വയൽ വരമ്പുകളിലൂടെ 


നിന്റെ കാറ്റേറ്റ് 

ആടിയുലഞ്ഞ  പാവാടഞൊറികൾ 

 വാരിയൊതുക്കി പരിഭവത്തോടെ

ഓടിയകലുന്ന  നിനവുകളിലൂടെ 


നിന്റെ ദിശക്കൊത്ത് 

കാറ്റാടി പറത്തി നടന്നിരുന്ന 

ആ ജാലക വഴികളിലൂടെ 


നിന്റെ കാറ്റേറ്റ് മയങ്ങിയിരുന്ന 

ആ ഉച്ചയുറക്കത്തിന്റെ 

ആലസ്യത്തിലൂടെ  


നീയൊരു കുളിർ കാറ്റായ് 

വന്നെന്നേ തഴുകിയിരുന്ന 

ആ മധുര ഓർമ്മകളിലൂടെ 


നിന്റെ കാറ്റേറ്റ് 

അടർന്നു വീണിരുന്ന  

മാമ്പഴത്തിന്റെ രുചിയിലൂടെ 


ഒരിക്കൽ കൂടി 

നിന്നോടൊപ്പം നടക്കാൻ 

നിന്റെയാ സ്നേഹ സ്പർശമേൽക്കാൻ 

വല്ലാതെ കൊതിച്ചു പോകുന്നു......

Wednesday, February 24, 2021

മുക്തി....


ദേഹി ദേഹത്തെ വെടിഞ്ഞ് 

ശാപമോക്ഷം തേടിയൊരു യാത്ര 

ആ യാത്രയ്ക്കൊടുവിൽ ചെന്നെത്തുന്നത് 

എന്നും താങ്ങായി നിന്നിരുന്ന 

ആ കൈകളിലേയ്ക്കാവണം


ഒരു ചിന്തകളുടെയും ഭാരമില്ലാതെ  

ആ മടിത്തട്ടിലേയ്ക്ക് ആഴ്ന്നിറങ്ങണം 

ഇത് വരെ കണ്ടിട്ടില്ലാത്ത 

ആ പുതിയ ലോകത്തിലേയ്ക്ക് 


ആത്മാവ് ആത്മാവിനെ 

തിരിച്ചറിയുന്ന ആ ലോകത്തിലേയ്ക്ക് 

വീണ്ടുമൊരു വസന്തത്തിനായ് 

കാത്ത് നിൽക്കാതെ 

ശാശ്വതമായ ഒരവസാനം.......


Sunday, February 21, 2021

അധരമധുരം....



അധരം മധുരാധരം അതിമധുരം മൃദുലാധരം നിൻ മൃദുലാധരത്തിൽ വിരിഞ്ഞൊരാ ചിരിപ്പൂക്കൾ കാണാൻ കൊതിക്കുന്നു ഞാൻ ആ ചിരിപ്പൂക്കളാൽ എന്നെ നിൻ അടിമയാക്കിയ ആ മൃദുലാധരം കാണാൻ കൊതിക്കുന്നു ഞാൻ ആ മൃദുലാധരത്തിൽ നിറഞ്ഞൊരാ അനുരാഗ മുത്തുകളെ മുത്തിയെടുക്കാൻ കൊതിക്കുന്നു ഞാൻ നിന്റെ പാതികൂമ്പിയ മിഴികളിൽ ഒളിപ്പിച്ചൊരാ നാണത്തെ കാണാൻ കൊതിക്കുന്നു ഞാൻ ആ മൃദുലാധരത്തിൽ നിന്നടർന്നു വീണ മൌന മൊഴികളെ ഞാനെൻ അധരങ്ങൾ കൊണ്ട് ഒപ്പിയെടുത്തു

ആ മൃദുലാധരത്താൽ നീ എനിനിക്കേകിയ ആദ്യ ചുംബനത്തെ മറക്കുവതെങ്ങനെ ഞാനോമലേ..........

Tuesday, February 2, 2021

മഴ ഗീതം....

നനുത്ത മണ്ണിന്‍റെ മണവും മച്ചിന്‍ പുറത്ത് ചിതറി വീഴുന്ന ആലിപ്പഴങ്ങളുടെ നാദവുമായ് മഴ ഇപ്പോഴും പെയ്യ്തിറങ്ങുകയാണ് ഓര്‍മ്മകളുടെ അകത്തളങ്ങളില്‍.......


മധുമഴ പൊഴിയുന്ന നേരത്ത് 

നീയെന്നരികില്‍ ഇരുന്നെങ്കില്‍ 

നെറുകില്‍ തഴുകിയെങ്കില്‍ 

നിദ്ര വന്നെന്നെ പുല്‍കും വരെ 

ഒരു താരാട്ട് പാട്ടായി നീ മാറിയെങ്കില്‍....


ആദ്യാനുരാഗമായി

അറിയാത്തൊരീണമായി നീ 

പെയ്ത് നിറയുമ്പോള്‍ നിനക്കായെന്നും 

ഞാന്‍ ഉണര്‍ന്നിരിയ്ക്കാം

ഞാനെന്ന ഭൂമിയെ നീ 

ആവേശത്തോടെ പ്രണയിക്കുമ്പോള്‍ 

ആ സ്നേഹം ഞാന്‍ നെഞ്ചോട് 

ചേര്‍ത്ത് വെയ്ക്കാം....


നിന്‍റെ തലോടലില്‍ കുളിരണിയുമ്പോൾ 

നീ തന്ന  നൊമ്പരം മറന്നിടാം ഞാന്‍ 

നിന്‍റെ സ്നേഹാര്‍ദ്ര മഴഗീതം 

ശ്രീരാഗമായ് കാതില്‍ നിറയുമെങ്കില്‍

ആവോളം ഞാന്‍ ആസ്വദിച്ചീടാം.....


ഓരോ മഴയും ഓരോ ഓര്‍മ്മകളാണ് 

നീ തന്ന സ്നേഹവും നൊമ്പരങ്ങളുമാണ്

ഓരോ തുള്ളിയിലും നീ എനിക്കായ് 

കരുതി വെച്ച നിന്റെ ഹൃദയതുടിപ്പുകളാണ്

പെയ്ത് തോരാതെ നിറഞ്ഞു നില്‍ക്കുന്ന 

നിന്റെ പ്രണയമാണ്.....


ഓരോ  മാത്ര വന്ന് നീ മായുമ്പോഴും

ഒരു വേഴാമ്പലിനെ പോലെ 

ഞാന്‍ കാത്തിരിക്കാം 

നീ വീണ്ടും മഴമേഘമായി 

വന്നെന്നെ തഴുകുമെങ്കില്‍.....

Wednesday, June 3, 2020

വെറുതെ...വെറുതെ......




ഇത് വരെ സഖി നിന്നെ കാത്തിരുന്നു
പോയ് മറഞ്ഞൊരാ മന്ദാര ചോപ്പിലും
കാണാൻ കൊതിക്കുന്ന വാക
തൻ ചോട്ടിലും സഖി നിന്നെ 
വെറുതെ വെറുതെ തിരഞ്ഞിരുന്നു
ഇത് വരെ സഖി നിന്നെ കാത്തിരുന്നു


വിടരാൻ കൊതിക്കുന്നൊരു മൊട്ടു പോലെ 
നീയെന്റെ മുന്നിൽ നിറഞ്ഞു നിന്നു
കണ്മഷി പടർന്ന നിൻ കവിൾത്തടത്തിലെ
നുണക്കുഴികളിൽ വിരിയും മന്ദഹാസം
കാണാൻ വെറുതെ ആശിച്ചിരുന്നു
ആ മന്ദഹാസത്തിന്റെ നിഴലിൽ
ഞാൻ എല്ലാം  മറക്കാൻ 
വെറുതെ വെറുതെ നിനച്ചിരുന്നു
ഇത് വരെ സഖി നിന്നെ കാത്തിരുന്നു

ആ നീലരാവിലെൻ കാതിൽ
പ്രേമ കാവ്യങ്ങൾ ചൊല്ലുമെന്ന്
ഞാൻ വെറുതെ മോഹിച്ചിരുന്നു
നീയെൻ ചാരെ വന്ന് കാൽ വിരലാൽ
കളം വരയ്ക്കുന്നതും കാത്തിരുന്നു
ഞാൻ തീർത്ത സ്വപ്ന സൗധത്തിൽ
ഒരു നക്ഷത്രമായ് നീ  അണയുമെന്ന്
ഞാൻ വെറുതെ വെറുതെ കൊതിച്ചിരുന്നു
ഇത് വരെ സഖി നിന്നെ കാത്തിരുന്നു

വർഷമേഘം വന്നെന്നെ തഴുകുമ്പോഴും 
നിനക്കായി ഞാൻ കാത്തിരുന്നു 
ഒരു മാത്ര വന്നെന്നെ പുൽകുമെന്ന്
ഞാൻ വെറുതെ ആശിച്ചിരുന്നു
കാലവർഷം കടലായ്‌ പെയ്തു നിറയുമ്പോഴും
സാന്ത്വനമായി അരികിലണയുമെന്ന്
ഞാൻ വെറുതെ വെറുതെ നിനച്ചിരുന്നു
ഇത് വരെ സഖി നിന്നെ കാത്തിരുന്നു.....
(കാണുവാനാശിച്ച നിൻ മുഖം മാത്രം ഞാൻ കണ്ടതില്ല)

Thursday, March 26, 2020

Take care dears 🧡



ഈ സമയവും കടന്നു പോകും.ഇപ്പോ നമുക്ക് വേണ്ടത് കുറച്ച് ക്ഷമയും സുരക്ഷിതരായി വീട്ടിലിരിക്കാനുള്ള മനസ്സുമാണ്.ഇത്രയും നാൾ നമുക്ക് ഇഷ്ടമുള്ളത് പോലെ ഇഷ്ടമുള്ളിടത്തൊക്കെ പാറി പറന്നു നടന്നു.ഇനി കുറച്ചു ദിവസം നമുക്ക് വേണ്ടി നമ്മുടെ പ്രിയപ്പെട്ടവർക്ക്  വേണ്ടി നമ്മുടെ നാടിന് വേണ്ടി വീട്ടിലിരിക്കാം.എന്റെ നാടിനോട് എന്റെ രാജ്യത്തിനോട് എനിക്ക് സ്നേഹമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആ പൌരത്യ ബോധം കാണിക്കാനുള്ള സമയമാണിത്. നമ്മുടെ ഗവണ്മെന്റുകൾ ആരോഗ്യ പ്രവർത്തകർ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥർ അനുശാസിക്കുന്ന നിബന്ധനകൾ ഉൾകൊണ്ട് ഇപ്പോഴത്തെ ഈ വസ്ഥയെ അതി ജീവിക്കാൻ ശ്രമിക്കുക.ഇവരെല്ലാവരും സ്വന്തം ജീവിതം പോലും ബലിയർപ്പിച്ച് രാപ്പകലില്ലാതെ നില കൊള്ളുന്നത് നമ്മൾ ഓരോരുത്തരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് മനസിലാക്കുക.എനിക്ക് വന്നാൽ എന്ത് എന്നുള്ളതല്ല, എനിക്ക് മാത്രം വന്നാൽ ഞാൻ പോയി ചികിൽസിച്ച് ഭേദമമാക്കും എന്ന ചിന്തയല്ല വേണ്ടത്  എനിക്ക് വന്നാൽ ഞാനുമായി ഇടപഴകുന്ന എല്ലാവർക്കും ഈ രോഗം ബാധിക്കുമെന്ന തിരിച്ചറിവ് ആണ് വേണ്ടത്. ഈ കാര്യത്തിലെങ്കിലും സ്വാർഥത ഒഴിവാക്കുക.

ആഞ്ഞടിച്ചു വന്ന പ്രളയത്തിനെ  പോലും ധൈര്യമായി അതി ജീവച്ചവരാണ് നമ്മൾ. ഇതും നമ്മൾ അതിജീവിക്ക തന്നെ ചെയ്യും.അതിനായി ഗവണമെന്റും ആരോഗ്യ പ്രവർത്തകരുമൊക്കെ നമ്മോടൊപ്പം തന്നെയുണ്ട്. നമ്മുടെ സഹകരണം മാത്രമാണ്  ഈ അവസരത്തിൽ അവർ നമ്മളോട് ആവശ്യപ്പെടുന്നത്.  അത് അനുസരിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരുമാണ്.  നിങ്ങൾ ഏത് രാജ്യത്ത് ആയാലും ഇപ്പോഴുള്ള ആ രാജ്യത്തെ നിർദേശങ്ങൾ അനുസരിച്ച് മാത്രം മുന്നോട്ട് പോവുക.ഞാൻ കാരണം വേറെ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന ചിന്തയാണ് ഈ സമയം വേണ്ടത്.  ഈ അവസ്ഥയിൽ ഇവിടെ പ്രവാസ ലോകത്തിരിക്കുമ്പോഴും നാട്ടിലെ പ്രിയപ്പെട്ടവർക്ക് ഒന്നും വരുത്തരുതേ എന്നുള്ള പ്രാർഥനയിലാണ് ഓരോ പ്രവാസിയും.മുറിക്കാം നമുക്കാ വൈറസിന്റെ കണ്ണികളെ സംരക്ഷിക്കാം നമുക്കോരോരുത്തരേയും.  ലോകം മുഴുവൻ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന പ്രാർഥനയോടെ 🙏

Sunday, February 23, 2020

വേശ്യാലയത്തിലെ ഭാര്യ....

(ഒന്നും ഓർക്കാതെ പ്രീയപ്പെട്ടവരെ ഉപേക്ഷിച്ച് മറ്റൊരു ജീവിതം തേടിപ്പോകുന്നവർക്കുള്ള ഒരു മുന്നറിയിപ്പും, ക്യാൻസർ മറ്റുള്ള രോഗങ്ങളെ പോലെ തന്നെ  തക്ക സമയത്ത് ചികിൽസിച്ചാൽ ഭേദമാക്കാൻ കഴിയുമെന്ന ഒരവബോധം  കൂടി കൊടുക്കാനുള്ള ഒരു എളിയ ശ്രമമാണ് ഈ എഴുത്തിലൂടെ)


അച്ഛാ.....അച്ഛാ....എന്താ മോളെ,കടയിലെ കണക്കുകളിൽ ശ്രദ്ധിച്ചിരുന്ന മാധവൻ മുഖമുയർത്തി മീനൂട്ടിയോട് ചോദിച്ചു.നാല് ദിവസം കഴിഞ്ഞാൽ എന്റെ പത്താമത്തെ ബെർത്ത് ഡേ ആണ്.അന്ന് തരാന്നു പറഞ്ഞ ഗിഫ്റ് ഓർമ്മയുണ്ടല്ലോ അച്ഛന്.എന്ത് പറയണമെന്ന് അറിയാതെ മാധവൻ മീനൂട്ടിയുടെ ആ കുഞ്ഞി കണ്ണുകളിലേക്ക് നോക്കി.അതിൽ കാണുന്ന ആ പ്രതീക്ഷ മാധവനെ ഒരു നിമിഷം തളർത്തി.അച്ഛാ...ഞാൻ ചോദിച്ചത് കേട്ടില്ലേ,മീനൂട്ടി വീണ്ടും ചിണുങ്ങി കൊണ്ട് ചോദിച്ചു.അച്ഛന് ഓർമ്മയുണ്ട് മോളെ.നല്ല അച്ഛൻ,മാധവനെ കെട്ടിപ്പിടിച്ച് മീനൂട്ടി പറഞ്ഞു. മോള് പോയി കളിച്ചോളൂ,അച്ഛന് കുറച്ചു കണക്കുകൾ കൂടി നോക്കാനുണ്ട്. മീനൂട്ടി ചോദിച്ച ഗിഫ്റ് താൻ  എങ്ങനെ  കൊടുക്കാനാണ്. വർഷങ്ങൾക്ക് മുമ്പ് തന്നെയും കുഞ്ഞായിരുന്ന മീനൂട്ടിയെയും ഉപേക്ഷിച്ചു പോയ അവളുടെ അമ്മയെയാണ് അവൾ പത്താമത്തെ പിറന്നാളിനുള്ള ഗിഫ്റ്റായി ചോദിക്കുന്നത്.

മാലിനി തന്റെ മാലു തങ്ങളൊത്തുള്ള അഞ്ച് വർഷത്തെ ദാമ്പത്യം. അമ്മയുടെ കൂടെ ജോലി ചെയ്ത നാരായണൻ മാഷിന്റെ മകളായിരുന്നു മാലിനി.അച്ഛൻ മരിച്ചതിനു ശേഷം തന്നെയും അനുജത്തിയേയും വളർത്തിയത് അമ്മയായിരുന്നു.അമ്മയുടെ ആഗ്രഹമായിരുന്നു തനിക്കൊരു സർക്കാർ ജോലി.ഡിഗ്രി കഴിഞ്ഞപ്പോഴേ അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പി ജി കഴിഞ്ഞു ആ ശ്രമം മുപ്പത് വയസ്സ് വരെ തുടർന്നു.ഒരു സർക്കാർ ജോലി തന്റെ തലയിൽ എഴുതിയിരുന്നില്ല.ആ മോഹം അവിടെ ഉപേക്ഷിച്ചിട്ട് ഒരു സുഹൃത്തിന്റെ സഹായത്തോടെ ഗൾഫിലേക്ക് യാത്രയായി.ഒരു കമ്പനിയിൽ ജോലിയും തരക്കേടില്ലാത്ത ശമ്പളവും.രണ്ട് വർഷം ജോലി ചെയ്തു നാട്ടിൽ വന്നു അനുജത്തിയുടെ വിവാഹം നടത്തി.നിനക്ക് വയസ്സ്  മുപ്പത്തിരണ്ടായി,നീ കൂടി പോയി കഴിഞ്ഞാൽ ഞാനിവിടെ തനിച്ചാവും. അനുജത്തിയുടെ വിവാഹം കഴിയട്ടെന്ന് നീയല്ലേ പറഞ്ഞത്.അതിനി നീട്ടി കൊണ്ട് പോണ്ടാ.ഞാനൊരു കുട്ടിയെ നോക്കി വെയ്ക്കാം അടുത്ത ലീവിന് വരുമ്പോ നിന്റെ വിവാഹം എനിക്ക് കാണണം.നോക്കാം അമ്മേ. അറിയാമായിരുന്നു ഇനി അമ്മയുടെ കയ്യിൽ നിന്ന് രക്ഷപെടാൻ പറ്റില്ലെന്ന്.

വൈകിയില്ല ഒരു പെൺ കുട്ടിയുടെ ഫോട്ടോ അയച്ചു തന്നിട്ട് 'അമ്മ ചോദിച്ചു,കുട്ടിയെ കണ്ടിട്ട് നിന്റെ അഭിപ്രായം പറയണം.ഞാൻ പറഞ്ഞിട്ടില്ലേ നാരായണൻ മാഷ്,ട്രെഷറിയിൽ പെൻഷൻ വാങ്ങാൻ പോയപ്പോ വർഷങ്ങൾക്ക് ശേഷം മാഷിനെ അവിടെ വെച്ച് കണ്ടു.വീൽ ചെയറിൽ സാറിന്റെ മോള് തള്ളികൊണ്ടാണ് വന്നത്.മാഷിന്റെ ഭാര്യ എന്തോ കടുത്ത അസുഖമായിട്ടു കുറേ നാൾ കിടപ്പിലായിരുന്നു.ഉളളതെല്ലാം വിറ്റു പെറുക്കി ചികിത്സ നടത്തിയിട്ടും രക്ഷിക്കാൻ ആയില്ലെന്ന്.അതോടെ മാഷ് കിടപ്പിലായി.ഇപ്പൊ മാഷും മോളും ഒരു വാടക വീട്ടിലാണ് താമസം. ഒരേ ഒരു മോളെ വിവാഹം കഴിച്ചു കൊടുക്കാൻ പറ്റാത്ത സങ്കടത്തിലാ മാഷ്.ഡിഗ്രി കഴിഞ്ഞ കുട്ടിയാ മാലിനി.വീട്ടില് പിള്ളേർക്ക്  ട്യൂഷനൊക്കെ എടുക്കുന്നുണ്ട്.കുട്ടിയെ കണ്ടപ്പോ എനിക്കിഷ്ടായി.മാഷിനോട് ഞാൻ സംസാരിച്ചു.ചെറിയ രീതിയൊലൊരു വിവാഹം,അതേ മാഷിനെ കൊണ്ടിപ്പോ പറ്റുള്ളൂ.എന്താ നിന്റെ അഭിപ്രായം. ഒറ്റ നോട്ടത്തിൽ തന്നെ മാലിനിയെ തനിക്കിഷ്ടായി.തന്റെ സമ്മതം അമ്മയെ അറിയിക്കുകയും ചെയ്തു.

അടുത്ത ലീവിന് തന്റെയും മാലിനിയുടെയും വിവാഹം മംഗളമായി തന്നെ നടന്നു.വിവാഹം കഴിഞ്ഞു വീണ്ടും പ്രവാസ ജീവിതം.ഒരു വർഷം കഴിഞ്ഞപ്പോ മീനൂട്ടി തങ്ങളുടെ ജീവിതത്തിലേക്ക്‌ കടന്നു വന്നു.തനിക്ക് നല്ലൊരു ഭാര്യയായി,അമ്മക്ക് നല്ലൊരു മരുമോളായി, മീനൂട്ടിക്ക് നല്ലൊരു അമ്മയായി അങ്ങനെ അഞ്ചു വർഷങ്ങൾ മാലിനി  തന്നോടൊപ്പം ജീവിച്ചു.അന്ന് ആ ദിവസം തനിക്ക് ഓർക്കാൻ കൂടി ധൈര്യമില്ല. നാട്ടിൽ നിന്നും വന്ന തന്റെ അനിയത്തിയുടെ ആ ഫോൺ കാൾ.ചേട്ടാ, അമ്മ വീട്ടിൽ കുഴഞ്ഞു വീണ് ഐ സി യു വിൽ അഡ്മിറ്റ് ആണ്.മാലിനി അവിടെ ഇല്ലായിരുന്നോ.രാവിലെ കൂടി ഞാനവളെ വിളിച്ചതാണല്ലോ.അതിനുള്ള മറുപടി കേട്ട് താനൊന്ന് ഞെട്ടി.മാലിനി  അവളുടെ അമ്മാവൻറെ മകന്റെ കൂടെ പോണെന്നും പറഞ്ഞു കത്ത് എഴുതി വെച്ചിരുന്നു.അത് വായിച്ചിട്ട്  അമ്മക്ക് അറ്റാക് വന്നു എന്നാ ഡോക്‌ടർ പറയുന്നത്.മീനൂട്ടി ആണെങ്കിൽ അമ്മയെ കാണണമെന്ന് പറഞ്ഞു ഭയങ്കര കരച്ചിലാ.നീ  എന്താ മോളെയീ പറയുന്നത്,എന്റെ മാലൂ. എനിക്കൊന്നും വിശ്വസിക്കാനാവുന്നില്ല.ഇതെല്ലാം ഇവിടെ നടന്നതാ മാധവേട്ടാ.

 അടുത്ത ദിവസം തന്നെ ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.ദൈവത്തിന്റെ സഹായത്താൽ അമ്മ പെട്ടന്ന് തന്നെ സുഖം പ്രാപിച്ചു.തന്നെ ഏറെ തളർത്തിയത്  അമ്മയെ അന്വേഷിച്ചു കൊണ്ടുള്ള മീനൂട്ടിയുടെ കരച്ചിലും മാലു തന്നോട് കാണിച്ച ചതിയുമായിരുന്നു. വെളിയിലിറങ്ങിയാൽ ആളുകളുടെ ആക്കിയുള്ള ചിരിയും വർത്തമാനവും സഹിക്കാൻ വയ്യാതെ വീട്ടിനകത്തു തന്നെ കഴിഞ്ഞ നാളുകൾ.മാലുവിനെ കുറിച്ച് കേട്ട കഥകളൊന്നും വിശ്വസിക്കാൻ തന്റെ മനസ്സ് തയ്യാറായില്ല. മാലുവിന്റെ മുറച്ചെറുക്കൻ വിക്രമനും  അവളും ചെറുതിലെ മുതലുള്ള പ്രണയമായിരുന്നു.വീട്ടുകാരും അതിന് മൗന സമ്മതം കൊടുത്തിരുന്നു. വലുതാവുമ്പോ ആ കല്യാണം നടത്താനും വീട്ടുകാർ തമ്മിൽ തീരുമാനിച്ചതായിരുന്നു.ഇടക്ക് കുടുംബപരമായ വഴക്ക് നിമിത്തം ആ കല്യാണം നടന്നില്ല.വിക്രമൻ, മാലതിയെ വിളിച്ചിറക്കി കൊണ്ട് പോയി കെട്ടാൻ തയ്യാറായിരുന്നു.എന്നാൽ സുഖമില്ലാതെ കിടക്കുന്ന അച്ഛനെ സങ്കടപ്പെടുത്തിയിട്ട് മാലിനി  അതിനു തയാറായില്ല.ആ ദേഷ്യത്തിൽ വിക്രമൻ എല്ലാം ഉപേക്ഷിച്ച് നാട് വിട്ടു.അച്ചന്റെ ആഗ്രഹപ്രകാരം മാലിനി തന്നെ  വിവാഹം കഴിച്ചു.മാലിനി  ഒരു ഇഷ്ടക്കുറവും തന്നോട് കാണിച്ചിരുന്നില്ല. പിന്നെയെങ്ങനെ താനവളെ സംശയിക്കാനാണ്.

മീനൂട്ടിക്ക് വേണ്ടി തനിക്ക് ജീവിച്ചേ പറ്റൂ.അതിനുള്ള ശ്രമത്തിലായിരുന്നു പിന്നെ.വീടിനോടു ചേർന്നു തന്നെ ഒരു പലവ്യഞ്ജന കട തുടങ്ങി.ആളുകൾ പതിയെ എല്ലാം മറക്കാൻ തുടങ്ങി.മീനൂട്ടിക്കും തനിക്കും മാത്രം അത് മറക്കാൻ കഴിഞ്ഞില്ല.അതിനി ഈ ജന്മം കഴിയുമെന്നും തോന്നുന്നില്ല. അമ്മയെ വേണമെന്നുള്ള മീനൂട്ടിയുടെ ആവശ്യത്തിന് മുന്നിൽ തനിക്ക് മൗനമായിരിക്കേണ്ടി വന്നു.അമ്മയുടെ മരണ ശേഷം താനും മീനൂട്ടിയും മാത്രമായി. പലരും നിർബന്ധിച്ചതാണ് വീണ്ടുമൊരു വിവാഹത്തിന്. സത്യത്തിൽ തനിക്ക് അതിനു കഴിയുമായിരുന്നില്ല.ഒരിക്കൽ തൻ്റെ പിറന്നാളിന് മീനൂട്ടി ഗിഫ്റ്റായി ചോദിച്ചത് അവളുടെ അമ്മയെയായിരുന്നു. അന്ന് തൻ്റെ സങ്കടം കണ്ടിട്ടാവണം മീനൂട്ടി പറഞ്ഞത്, എൻ്റെ പത്താമത്തെ പിറന്നാളിന് അച്ഛൻ ഗിഫ്റ്റായി അമ്മയെ തന്നാൽ മതിയെന്ന്.അതാണ് അവളിപ്പോ വീണ്ടും ഓർമ്മിപ്പിച്ചത്.

ഹലോ....ആരാണ്...എടാ ഞാൻ നന്ദുവാണ്‌.എടാ നിനക്ക് സുഖമല്ലേ,നീ നാട്ടിലൊട്ടൊന്നും വരുന്നില്ലേ.നീ ബോംബയിലോട്ട്  പോര്.അതിനാ നിന്നെ ഞാനിപ്പോ വിളിച്ചത്.നിനക്കറിയില്ലേടാ ഇവിടെ മീനൂട്ടി തനിച്ചേയുള്ളൂ. രാധേട്ടത്തി അവിടെയില്ലേ മോളെ രണ്ടു ദിവസം രാധേട്ടത്തി നോക്കിക്കോളും. എത്ര നാളായി നിന്നെ വിളിക്കുന്നു.എന്തായാലും നീ വന്നേ പറ്റുള്ളൂ.ഞാൻ നോക്കട്ടെ,പിന്നീട് വിളിക്കാം നിന്നെ. നന്ദു, ചെറുതിലെ മുതലേയുള്ള തൻ്റെ സുഹൃത്ത്. സ്‌കൂളിലും കോളേജിലുമൊക്കെ ഒരു മിച്ച് ഒരേ ക്ലാസ്സിൽ പഠിച്ചവർ.പി ജി കഴിഞ്ഞ് ജേർണലിസ്റ്റായി അവൻ ബോംബയിൽ ഒരു പത്രത്തിൽ ജോലിക്ക് കയറി.പഠിക്കുമ്പോഴേ അതായിരുന്നു അവന്റെ സ്വപ്നം.തൻ്റെ കല്യാണത്തിന് കണ്ടതാണ് അവനെ പിന്നെ നേരിട്ട് കണ്ടിട്ടേയില്ല.എന്നാൽ പഴയ ആ സൗഹൃദം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.താൻ തകർന്നിരുന്നു സമയത്തൊക്കെ നേരിട്ടല്ലെങ്കിലും അവന്റെ ഉപദേശങ്ങൾ തനിക്കൊരു ആശ്വാസം തന്നെയായിരുന്നു.തന്റെ വിവാഹ തകർച്ച അവനെ വിവാഹം വേണ്ടന്നുള്ള തീരുമാനത്തിൽ എത്തിച്ചു.

മീനൂട്ടിയെ രാധേട്ടത്തിയെ ഏൽപ്പിച്ച് നന്ദുവിനെ കാണാൻ പോകാൻ തന്നെ തീരുമാനിച്ചു.അപ്പൊ അച്ഛാ എന്റെ പിറന്നാള് മീനൂട്ടി ചിണുങ്ങി കൊണ്ട് ചോദിച്ചു.അതിന് മുന്നേ അച്ഛനിങ്ങെത്തില്ലേ.മീനൂട്ടിയുടെ പിറന്നാൾ നമ്മള് അടിച്ചു പൊളിക്കില്ലേ.എന്റെ പിറന്നാൾ സമ്മാനം ഓർമ്മയുണ്ടല്ലോ അച്ഛാ.മൗനമായി തലകുലുക്കാനേ തനിക്ക്  കഴിഞ്ഞുള്ളൂ. എയർപോർട്ടിൽ
തന്നെ കണ്ടതും നന്ദു കളിയാക്കി കൊണ്ട് പറഞ്ഞു, മുടിയൊക്കെ നരച്ചൊരു വയസ്സനെപ്പോലെ ആയല്ലോടാ നീ.എന്നെ നോക്ക് നമ്മളിപ്പോഴും സ്വീറ്റ് സിക്സ്റ്റീനാ.കളിയും ചിരിയുമൊക്കെ ആയി ആ പഴയ സൗഹൃദം ആസ്വദിക്കുകയായിരുന്നു ഞങ്ങൾ.മീനൂട്ടി എന്ത് പറയുന്നു.ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ അവളുടെ പത്താം പിറന്നാളിലെ ഗിഫ്റ്.അതും ഓർമ്മിപ്പിച്ചോണ്ടിരിക്കയാ അവൾ.എടാ നീ റെസ്‌റ് എടുത്തോ എനിക്ക് അത്യാവശ്യമായി ഓഫീസ് വരെ ഒന്ന് പോകണം.ഫുഡൊക്കെ റെഡി ആക്കി വെച്ചിട്ടുണ്ട്.എടുത്ത് കഴിക്കാൻ മറക്കണ്ടാ. വൈകുന്നേരത്തിനു മുന്നേ ഞാനിങ്ങെത്തും, ഇവിടെയൊക്കെ കറങ്ങി നടന്ന് നമുക്ക് കാണാം.

വൈകുന്നേരം ബോംബെ നഗരം കാണുവാനായി ഇറങ്ങി.നന്ദു റോഡിന്റെ ഒരു സൈഡിൽ കാറ് പാർക്ക് ചെയ്തിട്ട് ചെറിയൊരു ഇടവഴിയിലേക്ക് നടന്നു.നമ്മൾ എവിടെക്കാടാ ഈ പോണത്. അവൻ മറുപടിയൊന്നും പറഞ്ഞില്ല.ആ ഇടവഴി ചെന്ന് നിന്നത് ഒരു വലിയ കെട്ടിടത്തിന്റെ മുന്നിലായിരുന്നു.കതക് കയറി അകത്ത് കടന്നപ്പോൾ ഒരു പ്രൗഡ ഗംഭീരയായ സ്ത്രീ വന്നു.आइए आइए नन्दू साब....അത് കേട്ടതും നന്ദു അവരുടെ പുറകേ അകത്തേക്ക് കയറി പോകാൻ തുടങ്ങി.എടാ അതാരാ, നമ്മളെവിടെയാണ് ഇത്.താൻ ചോദിച്ചതൊന്നും കേട്ടതായി പോലും നന്ദു ഭാവിച്ചില്ല.എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാതെ നിൽക്കുമ്പോഴാണ് ഒരു സ്ത്രീ തൻ്റെ അടുത്തേക്ക് വന്നത്.आइए साब...आइए...തന്നെ എങ്ങോട്ടാണ് ഇവർ കൊണ്ട് പോകുന്നത്.ഒന്നും മനസിലാകുന്നില്ലല്ലോ.ആ നന്ദു തന്നെയും കളഞ്ഞിട്ട്‌ എങ്ങോട്ടേക്കാണ് പോയത്.ഒരു മുറിയുടെ മുന്നിൽ എത്തിയപ്പോൾ അവർ പറഞ്ഞു दरवाज़ा घोलिए  और अंदर जाइए साब.....കതക് പതിയെ തുറന്ന് അകത്ത് കയറി.തെല്ലൊരു ഭയത്തോടെ അവിടെയൊക്കെ ഒന്ന് നോക്കി.ഒരു കട്ടിലും ഒരു മേശയും ഒരു കസേരയും ഇട്ട് ഭംഗിയായി അലങ്കരിച്ച ഒരു മുറി.മേശപ്പുറത്ത് ഒരു ജെഗ്ഗും,ഗ്ലാസ്സും.കതക് തുറന്ന് അങ്ങോട്ടേക്ക് കയറി വന്ന സ്ത്രീയെ കണ്ട് മാധവൻ ഞെട്ടി.മാലൂ....നീ....മാധവേട്ടാ എന്താ ഇവിടെ....എൻ്റെ മീനൂട്ടി....

അതേ മാധവേട്ടാ ഞാൻ തന്നെയാണ്.ആ വിളിക്കുള്ള അർഹത പോലും എനിക്കില്ല.വീണ്ടുമൊരു കൂടിക്കാഴ്ച്ച ഇനി ഉണ്ടാവുമെന്ന് ഞാൻ കരുതിയതല്ല.ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ഇത്.കരച്ചിലിൽ മുങ്ങി മാലിനി പറഞ്ഞ പല വാക്കുകളും ക്ലിയർ ആയിരുന്നില്ല. ഇങ്ങനെ ഒരു കണ്ടീഷനിൽ അല്ല ഇനി ഒരിക്കലൂം നിന്നെ കാണുമെന്ന് ഞാൻ കരുതിയതല്ല മാലൂ.നീ എങ്ങനെ ഇവിടെ എത്തി,ഈ വേശ്യാലയത്തിൽ.ഞാൻ പറഞ്ഞില്ലേ മാധവേട്ടനോടും എൻ്റെ മോളോടും ആ പാവം അമ്മയോടും  ചെയ്തതിന് ദൈവം തന്ന ശിക്ഷയാണ് ഇത്.അന്ന്  വിക്രമേട്ടനോടൊപ്പം, എന്റെ മുറച്ചെറുക്കൻ, ആ കഥകളൊക്കെ ഞാനറിഞ്ഞു മാലു.എന്റെ വിവാഹ ശേഷം സുഖമില്ലാതിരുന്ന അച്ഛനെ നോക്കിയത് എൻ്റെ അപ്പച്ചിയായിരുന്നു വിക്രമേട്ടന്റെ 'അമ്മ.എന്നെ കല്യാണം കഴിക്കാൻ ആകാതെയുള്ള ദേഷ്യത്തിൽ നാട് വിട്ടതായിരുന്നു വിക്രമേട്ടൻ. വർഷങ്ങൾക്ക്  ശേഷം അദ്ദേഹം നാട്ടിൽ വന്നു.അച്ഛനെ കാണാൻ പോകുമ്പോഴൊക്കെ വിക്രമേട്ടൻ എന്നെ വീണ്ടും അദ്ദേഹത്തിനോട് അടുപ്പിക്കുകയായിരുന്നു. തന്നെയിപ്പോഴും ഇഷ്ടമാണെന്നും ബോംബയിൽ കൂടെ കൊണ്ട് പോകാനാണ് വന്നതെന്നും ആയിരുന്നു പറഞ്ഞത്.ഞാൻ പല പ്രാവശ്യം ഒഴിഞ്ഞു മാറാൻ ശ്രമിച്ചതാണ്. മാധവേട്ടനെയും എന്റെ മോളെയും വിട്ട് ഒന്നും സങ്കൽപ്പിക്കാൻ പോലും എനിക്കാവില്ലായിരുന്നു. പക്ഷേ എപ്പോഴോ ഞാൻ വീണ്ടും ആ പഴയ കാമുകിയായി മാറുകയായിരുന്നു.അവസാനം എല്ലാം ഉപേക്ഷിച്ച് വിക്രമേട്ടനോടൊപ്പം ചെല്ലാമെന്ന് സമ്മതിക്കുകയായിരുന്നു. എനിക്കിപ്പോഴും അറിയില്ല എനിക്കതിന് എങ്ങനെ കഴിഞ്ഞുവെന്ന്.

ബോംബയിൽ വന്ന് രണ്ട് മാസമായി കാണും.ഒരു ദിവസം ജോലിക്കെന്നും പറഞ്ഞു പോയ വിക്രമേട്ടൻ പിന്നെ തിരികെ വന്നില്ല.ദിവസങ്ങൾ ഞാൻ ആ മുറിയിലിരുന്നു വെളിയിൽ ഇറങ്ങാതെ.വിക്രമേട്ടൻ എന്നെ ചതി ക്കുകയായിരുന്നുവെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്.വിശപ്പിന് പൈപ്പിലെ വെള്ളം മാത്രം കുടിച്ച്  കിടന്ന ദിവസങ്ങളായിരുന്നു അത്. അവസാനം വിശപ്പ് സഹിക്കാൻ വയ്യാതെ കാതിൽ ആകെ ഉണ്ടായിരുന്ന പൊന്ന്, ആ കമ്മല് വിറ്റ് ആഹാരം വാങ്ങി വിശപ്പടക്കാൻ പുറത്തിറങ്ങി. കമ്മല് വിറ്റു കിട്ടിയ രൂപയും കൊണ്ട് സാധനങ്ങളും വാങ്ങി റൂമിലേക്ക് നടക്കുന്ന സമയത്താണ്, ഒരു വണ്ടി പെട്ടന്ന് തന്റെ മുന്നിലേക്ക് വന്നു നിന്നത്.ഒന്ന് എതിർക്കാൻ പോലും സമ്മതിക്കാതെ അവർ തന്നെ ബലമായി പിടിച്ച് കാറിനകത്തു കയറ്റി.ഇവിടത്തെ ലളിതാ ഭായിയുടെ ആൾക്കാരായിരുന്നു അവർ.ഇവർക്കിവിടെ പെണ്ണുങ്ങളെ സപ്ലെ ചെയ്യുന്നതിൽ പ്രധാന ആളായിരുന്നു വിക്രമേട്ടനെന്ന്.ബോംബെ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു.നാട്ടിൽ  നിന്ന് ഒരു ശാലീന സുന്ദരിയെ   കൊണ്ട് വരാമെന്ന് പറഞ്ഞ് നല്ലൊരു തുക ലളിതാ ഭായിയുടെ കയ്യിൽ നിന്നും വാങ്ങിയിരുന്നു.അതിനാണ് തന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത്.തന്നെ ലളിതാ ഭായിക്ക് കൈ മാറാനിരുന്ന സമയത്താണ് വിക്രമേട്ടൻ പോലീസിന്റെ പിടിയിലായത്.ഒന്നും  വിശ്വസിക്കാനാകാതെ
ഞാൻ തളർന്നിരുന്നു പോയി.

പിന്നെയുള്ള ദിവസങ്ങൾ ലളിതാഭായിയുടെ ഭീഷണിയായിരുന്നു.അവർ പറയുന്നത് പോലെ ചെയ്യുക.ഇവിടെ നിന്ന് രക്ഷപ്പെടാൻ പല പ്രാവശ്യം ശ്രമിച്ചതാണ്.അതിന് ലളിതാഭായി തന്ന ശിക്ഷ വളരെ വലുതായിരുന്നു. ഇവിടെയുള്ള മറ്റുള്ളവരെല്ലാം അങ്ങനെയൊക്കെ ഇവിടെ അകപ്പെട്ടവർ ആണ്.ഇതിനകത്തു എത്തിപ്പെട്ടാൽ പിന്നെ രക്ഷപ്പെടാൻ കഴിയില്ല. എതിർത്ത് നിൽക്കാൻ കഴിയാതെ അവസാനം ഞാനൊരു വേശ്യയായി.ഒരു പാവയെപ്പോലെ കാമം തീർക്കാൻ വരുന്നവരുടെ മുന്നിൽ ഞാൻ അഭിനയിച്ചു. ചിലർക്ക് അമ്മയായി,ചിലർക്ക് സഹോദരിയായി,ചിലർക്ക് മോളായി,ചിലർക്ക് കാമുകിയായി,ചിലർക്ക് ഭാര്യയായി, പക്ഷേ ഈ വന്നവർക്കെല്ലാം വേണ്ടത് എന്റെ ശരീരം ആയിരുന്നു.ചെയ്തു പോയ വലിയ തെറ്റിനുള്ള ശിക്ഷയായിരുന്നു അത്.ഇതിൽ കൂടുതൽ എന്ത് ശിക്ഷയാ എനിക്ക് കിട്ടേണ്ടിയിരുന്നത്.മാലിനി ഒരു നെടുവീർപ്പോടെ പറഞ്ഞു. എന്താണ് പറയേണ്ടതെന്നറിയാതെ മാധവൻ നിശബ്ദനായിരുന്നു.

നന്ദുവും ലളിതാഭായിയും അങ്ങോട്ടേക്ക് കടന്ന് വന്നു.മാലൂ, നിനക്കറിയില്ലേ ഇത് നന്ദൂ.നമ്മൾ തമ്മിൽ നേരത്തെ കണ്ടിരുന്നു എടാ.അതെങ്ങനെ നന്ദു, നിനക്ക് അറിയാമായിരുന്നോ മാലു ഇവിടെയുണ്ടായിരുന്നെന്ന്.രണ്ടു ദിവസത്തിന് മുന്നേ എന്റെ ഒരു ഫ്രണ്ട് ഡോക്‌ടർ പ്രിയ എന്നെ വിളിച്ചു പറഞ്ഞു,നിന്റെ നാട്ടുകാരി ഒരു സ്ത്രീ അവരുടെ ഹോസ്പിറ്റലിൽ ചെക് അപ്പിന് ചെന്നിരുന്നു.അവരുടെ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ അവർക്ക് ബ്രെസ്റ് ക്യാൻസർ ആണ്.ഇപ്പൊ അതിനു വേണ്ട ട്രീറ്റ്മെന്റ് ചെയ്താൽ രക്ഷപ്പെടുമെന്ന്.ഞാൻ ചോദിച്ചു അതിനെന്താ നീ അവരുടെ കൂടെ വന്നവരോട് പറഞ്ഞില്ലേ എന്ന്.അവർ ഇവിടെയൊരു വേശ്യാലയത്തിൽ ഉള്ളതാടാ.ആ സ്ത്രീയോട് അസുഖത്തിനെ കുറിച്ച് സംസാരിച്ചു.പക്ഷേ അവർക്ക് ചികിത്സ ഒന്നും വേണ്ടെന്നാ പറയുന്നത്.കൂടുതൽ അവരോട് സംസാരിച്ചപ്പോഴാണ് അവർ കൂടുതൽ കാര്യങ്ങൾ പറഞ്ഞത്.എല്ലാ വിവരങ്ങളും പ്രിയ എന്നോട് പറഞ്ഞപ്പോൾ മാലിനി ആവാനാണ് ചാൻസെന്ന് ഏകദേശം ഞാനൂഹിച്ചു.എന്തായാലും നീ ഒന്ന് ശ്രമിച്ചു നോക്ക്, അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന്.എന്റെ സഹായം എന്തെങ്കിലും വേണമെങ്കിൽ വിളിക്കണം കേട്ടോ.ഓക്കേ ടി,ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ.

പ്രിയ പറഞ്ഞതനുസരിച്ച് ഇവിടെ ഞാൻ എത്തപ്പെട്ടത്‌ അങ്ങനെയാണ്. ജേർണലിസ്റ് ആണെന്ന് അറിഞ്ഞപ്പോ ലളിതാഭായി എന്നെ ഇവിടെ നിന്നടിച്ചു ഓടിച്ചു ആദ്യം.വേദന സഹിക്കാൻ വയ്യാതെ വന്നപ്പോ ആ നാശത്തിനെ ആശുപത്രിയിൽ പോകാൻ പറഞ്ഞത് തന്നെ എനിക്ക് തലവേദനയായി, ലളിതാഭായി ദേഷ്യപ്പെട്ടു.എന്നാലും ഞാൻ പ്രതീക്ഷ കൈ വിട്ടില്ല. പ്രിയയുടെ സഹായത്താൽ മാലൂവിന്റെ അസുഖത്തിന്റെ സീരിയസ്നെസ്സ് ലളിതാഭായിയെ മനസിലാക്കിപ്പിക്കാൻ തനിക്ക് കഴിഞ്ഞു.പിന്നെയുള്ള ദൗത്യം മാലുവിനെ കൊണ്ട്   ചികിത്സക്ക്  സമ്മതിപ്പിക്കുക  എന്നതായിരുന്നു. അതിനും ലളിതാഭായി അവസരമുണ്ടാക്കി തന്നു.തന്നെ കണ്ടപ്പോ മാലുവിന് ഒരങ്കലാപ്പായിരുന്നു. തന്റെ പേഴ്സിൽ ഒളിപ്പിച്ചു വെച്ചിരുന്ന നിന്റെയും മീനൂട്ടിയുടെയും പഴയ ഫോട്ടോ കാണിച്ച് അവൾ ഒരു പാട് കരഞ്ഞു.തനിക്ക് പറ്റിയ തെറ്റിനെ കുറിച്ചും, അതിന് അനുഭവിക്കേണ്ടി വന്നതും, ഇപ്പോഴും അനുഭവിക്കുന്നതും. തന്റെ അസുഖത്തിനെ കുറിച്ച് അവൾക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു.ഒന്നിനും കൊള്ളാത്തവൾ ആവുമ്പൊ ലളിതാഭായി റോഡിൽ വലിച്ചെറിയുകയാവും ചെയ്യുകയെന്ന നല്ല ബോധ്യവും അവൾക്കുണ്ടായിരുന്നു. അത് എന്റെ വിധിയാണ്,അനുഭവിക്കേണ്ടവളാണ് ഞൻ.ഇതായിരുന്നു മാലുവിന്റെ മറുപടി. അവൾ എന്നോട് പറഞ്ഞത് നീ ഇതൊന്നും ഒരിക്കലും അറിയാൻ പാടില്ലെന്നാണ്. അറിയില്ലെന്ന് ഞാൻ വാക്ക് കൊടുക്കുകയും ചെയ്തു.

ഇത് വരെ നിന്നോട് ഞാനൊന്നും ഒളിച്ച് വെച്ചിട്ടില്ല.ഇത് നിന്നോട് പറയാതിരിക്കാൻ എനിക്ക് ആവുമോടാ.ഒന്നും മിണ്ടാതെ നിൽക്കുന്ന മാധവനോട് നന്ദു പറഞ്ഞു,ഇനി നീയാണ് തീരുമാനിക്കേണ്ടത്.എല്ലാം കേട്ട് കരഞ്ഞു കൊണ്ട് നിൽക്കുന്ന മാലുവിന്റെ അടുത്തേക്ക് ചെന്നു മാധവൻ മാലൂ നീ എന്നോടൊപ്പം വരണം.ഇല്ല മാധവേട്ടാ, ഞാൻ എങ്ങോട്ടേക്കുമില്ല. ഇതോടെ ഈ ജന്മമങ്ങ്  ഒടുങ്ങട്ടെ.ഒരു വേശ്യയായ ഞാൻ മാധവേട്ടന്റെ ജീവിതത്തിലേക്ക് വേണ്ടാ. എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞൊരു ജീവിതം നശിപ്പിച്ചവളാണ് ഞാൻ. വേശ്യാലയത്തിലെ ഭാര്യയെന്ന് പറഞ്ഞ് ആളുകൾ മാധവേട്ടനെ  കളിയാക്കും. എന്റെ മോൾക്കും അതൊരു അപമാനമായിരിക്കും.അതിനെ കുറിച്ചൊന്നും ഞാനിപ്പോ ചിന്തിക്കുന്നില്ല മാലൂ.എന്റെ ഭാര്യയായല്ല എൻ്റെ  മീനൂട്ടിയുടെ അമ്മയായി നീ വരണം. അവളുടെ പത്താം പിറന്നാളിന് അവൾ ആഗ്രഹിച്ചത് പോലെ തന്നെഅവളുടെ അമ്മയെ എനിക്ക് പിറന്നാൾ സമ്മാനമായി നൽകണം. നിനക്ക് അവളോടുണ്ടായിരുന്ന  സ്നേഹം ബാക്കിയുണ്ടെങ്കിൽ വന്നാൽ മതി.

ഇതെല്ലാം കണ്ടും കേട്ടും നിന്ന ലളിതാഭായി പറഞ്ഞു,മാലതിക്ക് പറ്റിയത് പോലെ ഒരു ചതിയിൽപെട്ടാണ് ഞാനും ഇവിടെ എത്തിയത്.അന്ന് എന്നെ ഇത് പോലെ രക്ഷിക്കാൻ ആരും വന്നില്ല.അവസാനം മലയാളം പോലും അറിഞ്ഞൂടെന്ന് നടിക്കുന്ന ലളിതാഭായിയായി.മാലിനി  നീ പോണം, നിന്റെ മോൾക്ക് വേണ്ടി.മാധവൻ എല്ലാം  ക്ഷമിക്കാൻ കാണിക്കുന്ന ആ മനസ്സ് നീ കണ്ടില്ലേ.അത് മാധവനല്ലാതെ ആർക്കും കാണുമെന്ന് തോന്നുന്നില്ല. ആ മനസ്സിന്  മുന്നിൽ ഞാൻ തല കുനിക്കുന്നു. ചികിത്സയൊക്കെ നടത്തി  കഴിഞ്ഞതൊക്കെ മറന്ന് ജീവിക്കാൻ ശ്രമിക്കുക.ലളിതാഭായി തൻ്റെ കയ്യിലിരുന്ന കവർ മാലിനിക്ക് നേരെ നീട്ടി.ഇത് നിങ്ങൾക്ക് നാളെ നാട്ടിലേക്ക്  പോകാനുള്ള ടിക്കറ്റ് ആണ്.നിന്റെ സ്വപ്നത്തിൽ പോലുമീ ലളിതാഭായി കടന്ന് വരാതിരിക്കട്ടെ.എന്റെ ദൈവമേ ഈ തള്ള മലയാളിയായിരുന്നോ, എന്തൊക്കെ തെറികളാ മലയാളത്തിലിവരെ ഞാൻ വിളിച്ചത്.നന്ദു പറയുന്നത് കേട്ട് എല്ലാരും പൊട്ടി ചിരിച്ചു..............

Wednesday, December 18, 2019

💖🙏


മുഷിഞ്ഞ സഞ്ചിയിൽ എൻ
സതീർ‍ത്ഥ്യന് നൽകാൻ
ഒരു പിടി അവിലും 
മനം നിറയെ സ്നേഹവുമായ്  
ആ ചാരത്ത് അണയവേ
എല്ലാം മറന്ന് ഞാനെൻ 
കണ്ണനെ നോക്കി നിൽക്കേ
വിയർത്തൊട്ടിയ ദേഹവുമായി 
നിന്നിരുന്ന എന്നെ ഗാഢം 
പുണർന്നവൻ പുൽകി തലോടി....

മുഷിഞ്ഞ സഞ്ചിയിൽ
കരുതിയിരുന്ന അവിൽ 
എങ്ങനെ കണ്ണന് കൊടുക്കുമെന്ന്
ചിന്തിച്ചു ഞാൻ നിൽക്കവേ
എന്റെ ധർമ്മ സങ്കടം അറിഞ്ഞ 
കണ്ണൻ തട്ടിപ്പറിച്ചെടുത്ത അവിൽ 
സ്നേഹവായ്‌പ്പോടെ വാരി വാരി 
തിന്നുന്നത് കണ്ടെൻ മനം നിറഞ്ഞു....

ആ സ്നേഹം അനുഭവിച്ച് 
ഏതോ നിർവൃതിയിൽ 
ലയിച്ചു ഞാൻ നിൽക്കവേ
എന്റെ കണ്ണനോട് ചൊല്ലാൻ 
വന്നതെല്ലാം മറന്ന് ഞാൻ നിന്ന് പോയി.....

ഞാൻ എന്ത് ചൊല്ലാൻ എല്ലാം 
അറിയുന്ന എൻ ഭഗവാനോട്
വിറയാർന്ന പാദങ്ങളോടെ 
വിട ചൊല്ലി നീങ്ങവേ 
എൻ ചുണ്ടുകൾ മന്ത്രിച്ചത്‌ ഇത്ര മാത്രം 
നന്ദി സതീർഥ്യ നന്ദി...........

Friday, October 18, 2019

മനസ്സിലെ ക്യാൻസർ...


അയാൾ പതിവ് പോലെ എഫ് ബി യിലൂടെ ഓട്ട പ്രദക്ഷിണം നടത്തുന്ന തിരക്കിലായിരുന്നു.അടുത്ത ഇരയെ തേടിയുള്ള യാത്ര.ആ യാത്രക്കിടയിൽ വന്നു വീഴുന്നത് ആരാണാവോ.ആഹാ!! കിട്ടിപ്പോയി,അയാളൊന്നു ആർത്തു ചിരിച്ചു.തൻ്റെ ഫ്രണ്ടിന്റെ ഫ്രണ്ടാണല്ലോ.നെയിം മീനു പ്ലെയിസ് ആലുവ.വർക്കിങ് അസ്  ടീച്ചർ. പ്രൊഫൈൽ ബോധിച്ച മട്ടിൽ അയാൾ ഊറി ചിരിച്ചു.റിക്വസ്റ് കൊടുത്ത്  നോക്കാം.റിക്വസ്റ്റും കൊടുത്ത് അക്ഷമയോടെയുള്ള കാത്തിരിപ്പായി.ചൂണ്ടയിൽ മീൻ കൊത്തുന്നതും നോക്കിയുള്ള കാത്തിരിപ്പ്.രണ്ട് ദിവസമായിട്ടും ആ റിക്വസ്റ് അങ്ങനെ തന്നെ കിടന്നു.ഒരു ദിവസം കൂടി നോക്കാം.ഇല്ലേൽ അടുത്തതിനെ തപ്പാം.

അടുത്ത ദിവസം മീൻ ചൂണ്ടയിൽ കൊത്തിയത് കണ്ട് അയാൾ ഹാപ്പിയായി.പിന്നെ താമസിച്ചില്ല മെസ്സേജിൽ പോയി ഒരു ഹായ് കൊടുത്തു. ഒരു പാട് നേരം വെയിറ്റ് ചെയ്തിട്ടാണ് അതിനൊരു റിപ്ലെ അയാൾക്ക് കിട്ടിയത്. ഹായ്.അയാളുടെ സ്ഥിരം ശൈലിയിലുള്ള  മെസ്സേജുകൾ അയച്ചു തുടങ്ങി. ആദ്യം സുഖാന്വേഷണം,വീട് അങ്ങനെ ചെറിയ ചെറിയ മെസ്സേജുകൾ മാത്രം. ഒരു ജാഡ സ്റ്റൈൽ.മാന്യൻ ആണെന്ന് തോന്നിക്കുന്ന ഒരു പെരുമാറ്റം.പക്ഷേ അയാൾ വിചാരിച്ചത് പോലെയുള്ള ഒരു പ്രതികരണം മറുഭാഗത്ത് നിന്നും ഉണ്ടായില്ല. എന്റടുത്താ ഇവളുടെ കളി.ഇത് പോലെ എത്ര എണ്ണത്തിനെ ഞാൻ വശത്താക്കിയിരിക്കുന്നു.തൻ്റെ തുറുപ്പ് ചീട്ട് പുറത്തെടുക്കാൻ തന്നെ അയാൾ തീരുമാനിച്ചു.

ടീച്ചറിന് അറിയോ ഞാൻ ആകെ സങ്കടത്തിലാണ്.രണ്ട് മൂന്ന് സാഡ്  സ്മൈലി ഇടാനും അയാൾ മറന്നില്ല.എൻ്റെ ഭാര്യക്ക് ക്യാൻസറായി അവൾ ട്രീറ്റ്മെന്റിൽ ആണ്. മൂന്ന് വയസായ ഒരു മകനുമുണ്ട് ഞങ്ങൾക്ക്.റിപ്ലെയും പ്രതീക്ഷിച്ചിരുന്നു അയാൾക്ക് നിരാശനാകേണ്ടി വന്നില്ല.മറുഭാഗത്ത് നിന്നും  ഓരോന്ന് ചോദിക്കാൻ തുടങ്ങിയപ്പോ അയാൾക്ക് മനസിലായി തന്റെ തുറുപ്പ് ചീട്ട് വിജയിച്ചുവെന്ന്. ഭാര്യ എവിടെയാ ചികിത്സാ,മകനെ ആരാ നോക്കുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് അയാൾക്ക് കൃത്യമായ മറുപടികൾ ഉണ്ടായിരുന്നു.എൻ്റെ വീട് എറണാകുളത്താണ്.ഇപ്പോ  ജോലി തിരുവനന്തപുരത്താണ്.അവളും മോനും അവളുടെ വീട്ടിലാണ്. അവിടെയാവുമ്പോ അവളുടെ 'അമ്മ അച്ഛൻ,സഹോദരങ്ങളൊക്കെ ഉണ്ട്. അയാൾ കൂടുതലും തൻ്റെ ഭാര്യയുടെ രോഗത്തിനെ കുറിച്ച് പറഞ്ഞ് ഒരു സെന്റിമെന്റ വർക് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു.അതിൽ അയാൾ വിജയിക്കുകയും ചെയ്തു.

 വിസിറ്റേഴ്സ് സീറ്റിൽ ഇരുന്ന തന്റെ അടുത്തേക്ക് വന്ന ആ കുഞ്ഞിനെ നോക്കി മീനു ചിരിച്ചു.മോനെ ഇവിടെ വാ,കുഞ്ഞിന്റെ അമ്മയും പുറകേ വന്നു.മീനു ഒഴിഞ്ഞ കിടന്ന അടുത്ത സീറ്റിലേക്ക് മാറിയിട്ട് പറഞ്ഞു,ഇവിടെ ഇരുന്നോളൂ.കുഞ്ഞും അമ്മയും അവിടെ ഇരുപ്പുറപ്പിച്ചു.എന്താ മോന്റെ പേര്.വൈശാഖ്,എന്റെ പേര് ഗീതു.മോന് പനിയായിട്ട്  ഇവിടെ ഡോക്‌ടറിനെ കാണിക്കാൻ കൊണ്ട് വന്നതാ.ചേട്ടൻ മരുന്ന് വാങ്ങാൻ ഫർമസിയിൽ പോയി.ഞാൻ മീനു. മീനു ആ കുഞ്ഞിന്റെ കൈ പിടിച്ച് ലാളിക്കാൻ തുടങ്ങി.മീനുവിന്റെ മക്കൾ.എന്റെ വിവാഹം കഴിഞ്ഞു മൂന്ന് വർഷമായി.മക്കളായിട്ടില്ല.ചേട്ടൻ ഗൾഫിലാണ്. എന്റെ വീട് ആലുവയിലാണ്. ഇവിടെ തിരുവനന്തപുരത്ത്   എന്റെ അമ്മാവന്റെ വീടാണ്.അമ്മാവൻ ക്യാൻസറായി ഇവിടെ ചികിത്സയിലാണ്. 

അവർ സംസാരിക്കുന്നതിനിടയിലാണ്,മരുന്ന് വാങ്ങി ഗീതു...വാ നമുക്ക് പോകാം.അയാളെ കണ്ടതും കുഞ്ഞു ചാടി വീണു അയാളുടെ അടുത്തേക്ക്. ചേട്ടാ ഇത് മീനു,അപ്പോഴാണ് അയാൾ അടുത്ത കസേരയിലേക്ക് ശ്രദ്ധിച്ചത്. അയാൾ ഒന്ന് ഞെട്ടി.മീനുവിന്റെ അമ്മാവൻ ഇവിടെ ക്യാൻസറായി ചികിത്സയിലാണെന്ന്. പിന്നും എന്തൊക്കെയോ അവർ അയാളോട് പറയുന്നുണ്ടായിരുന്നു. ചേട്ടനോടൊപ്പം ഇവിടെ കുറച്ചു ദിവസം താമസിക്കാൻ വന്നത് എന്തായാലും നല്ലതായി.മീനുവിനെ പരിചയപ്പെടാൻ കഴിഞ്ഞല്ലോ.ഒന്നും പറയാനാവാതെ നിന്ന് വിയർക്കുന്ന അയാളെ കണ്ട് മീനു ഊറി ചിരിച്ചു. കുറച്ച് മുന്നേ തന്റെ ഭർത്താവിനെ കുറിച്ച് വാ തോരാതെ സംസാരിച്ച പാവം ഈ ഭാര്യയ്ക്ക് ആണോ ഇയാൾ ക്യാൻസർ ആണെന്ന് കള്ളം പറഞ്ഞത്.അവിടെ നിന്ന് തടിയൂരാൻ കഴിയാതെ വീർപ്പുമുട്ടി നിന്ന അയാളെ നോക്കി മീനു പറഞ്ഞു,ഇന്നത്തെക്കാലത്ത് കൃത്യസമയത്ത് കണ്ട് പിടിച്ചാൽ ക്യാൻസർ ചികിൽസിച്ച് ഭേദമാക്കാം.എന്നാൽ ചില മനുഷ്യരുടെ മനസിലെ  ക്യാൻസറിനെ ഒരു മരുന്ന് കൊണ്ടും ഭേദമാക്കാൻ കഴിയില്ല......

Thursday, June 13, 2019

അവൾ...



നിൻറെ ചിരിയൊച്ച കേൾക്കാൻ
കൊതിച്ച നാളിൽ
കദനത്തിൻ കാലൊച്ച കേട്ടു ഞാൻ

ഒരു മാത്ര നീ ചൊല്ലിയതൊക്കെയും
നിൻറെ കണ്ണീർക്കടലിൽ ആണ്ടു പോയി
നിനയ്ക്കാത്തതൊക്കെയും നടന്നപ്പോഴും
ഒരു ചെറു ചിരിയിൽ നീ എല്ലാമൊതുക്കി
നിൻറെ ആഗ്രഹങ്ങളും സ്വപ്നങ്ങളും
വലിച്ചെറിഞ്ഞപ്പോഴും ഒരു മൗനത്തിൽ
നീയെല്ലാം ഒതുക്കി

വസന്തത്തെ നീ താലോലിച്ചപ്പോഴും
ഋതുക്കൾ മാറി വരുമെന്ന്
നീ ചിന്തിച്ചതേയില്ല

മനസ്സിനുള്ളിൽ നീ കരയുമ്പോഴും
നിൻറെ ഹൃത്തടത്തിലെ  കദനം
കാണാൻ ആരും ശ്രമിച്ചില്ല
പെണ്ണ് അവളെന്നും കരയാൻ
മാത്രം വിധിക്കപ്പെട്ടവളോ എന്ന
നിന്റെ ചോദ്യം ആരും ശ്രദ്ധിച്ചതുമില്ല

അനാചാരങ്ങളെ പൊട്ടിച്ചെറിഞ്ഞു
നീ സ്വതന്ത്രയായപ്പോൾ
സമൂഹം നിന്നെ കല്ലെറിഞ്ഞു
നോട്ടം കൊണ്ടും വാക്കുകൾ കൊണ്ടും

നിന്റെ ചോദ്യത്തിനുള്ള
ഉത്തരം ബാക്കിയാക്കി
ഒരു മുഴം കയറിൽ
നീ ജീവനൊടുക്കിയപ്പോൾ
ചലനമില്ലാത്ത നിന്നെ തേടി വന്നത്
കാലനുറുമ്പുകൾ മാത്രം.......

Saturday, June 1, 2019

ഹൌസ് വൈഫ്....


ക്ലോക്കിൽ മണി മൂന്നടിച്ചു. മാലിനീ.....ചോറ് തിന്നാൻ തുടങ്ങുമ്പോഴായിരുന്നു ഗോമതി അമ്മയുടെ വിളി. പാത്രം അടച്ചു വെച്ച് മാലിനി ഗോമതി അമ്മയുടെ മുറിയിലേക്ക് ചെന്നു. എന്താ അമ്മേ....എൻ്റെ വലത് കാലിന് വല്ലൊത്തൊരു വേദന ആ കുഴമ്പ് ഇട്ടൊന്ന് തിരുമ്മി താ.മാലിനി കുഴമ്പ് ഇട്ട് കാല് തിരുമ്മി കൊടുത്തു. വെള്ളം ചൂടാക്കണം എനിക്ക് ഒന്ന് മേല് കഴുകണം. ചൂടാക്കി തരാം അമ്മേ. ആ പയ്യിന് വെള്ളം കൊടുത്തോ.അതിന് കൊടുത്തിട്ടാ അമ്മേ ഞാൻ ചോറ് തിന്നാനായി ഇരുന്നത്. അതെന്തിനാ വീണ്ടും കിടന്ന് വിളിക്കുന്നത്.കുറച്ചു വൈക്കോൽ കൂടി എടുത്തിട്ടു കൊടുക്ക്. ഒന്നും മിണ്ടാതെ  മാലിനി അടുക്കളയിലേക്ക് നടന്നു. വിശപ്പൊക്കെ തീർന്നു. ഇനി രാത്രി കഴിക്കാം.പയ്യിന് വൈക്കോൽ കൊടുത്തിട്ട്  അമ്മയ്ക്ക് വെള്ളം ചൂടാക്കണം.ഇപ്പോ വിളി വരും.

അമ്മേ...മക്കൾ രണ്ടു പേരും സ്‌കൂളിൽ നിന്ന് എത്തി. അമ്മേ ഈ ചേട്ടൻ എനിക്ക്  മിഠായി തന്നില്ല.അതെന്താ നീ ഉണ്ണിക്കുട്ടന് മിഠായി കൊടുക്കാത്തെ.എന്റെ ഫ്രണ്ടിന്റെ ബെർത് ഡേക്ക്  അവൻ തന്നതാ. ഇവനോട് വേണോന്ന് ചോദിച്ചപ്പോ ഇവൻ ഗമ കാണിച്ചു.അതാ ഞാൻ കഴിച്ചത്.പോട്ടെ ഉണ്ണിക്കുട്ടാ അച്ഛൻ വരുമ്പോ നമുക്ക് മിഠായി  വാങ്ങിക്കാം. മാലിനി മക്കൾ വന്നോ.വന്നമ്മേ.അമ്മൂമ്മ വിളിക്കുന്നു എന്തിനാന്നു ചോദിച്ചിട്ട് വരൂ ഉണ്ണിക്കുട്ടാ.അപ്പോഴേക്കും 'അമ്മ ചായ എടുക്കാം.രണ്ട് പേരെയും കുളിപ്പിച്ച് ചായയും കൊടുത്തു.ഹോം വർക്ക് ചെയ്യാനുള്ളതൊക്കെ എടുത്ത് വെയ്ക്ക് രണ്ടു പേരും. അമ്മൂമ്മക്ക്‌ ചായ കൊടുത്തിട്ടു 'അമ്മ ദാ വരുന്നു. ഇനി അവരോടൊപ്പമുള്ള ഗുസ്തിയാണ്.ഉണ്ണിക്കുട്ടൻ പഠിക്കാൻ ഉഴപ്പനാണ്. അവന് അടി കൊടുത്താൽ വലിയ വായിൽ കരയും,അത് കേൾക്കുമ്പോ അമ്മൂമ്മ എന്നെ വഴക്കു പറയുമെന്ന് അവനറിയാം. അത് കണക്കാക്കി തന്നെ ഒന്ന് തൊട്ടാൽ പോലും  അവൻ വലിയ വായിൽ കരയും.

സമയം ആറ് ആകുന്നു.ദാസേട്ടൻ വരാനുള്ള സമയം ആയല്ലോ.ചായയിട്ട് വെയ്ക്കാം. വരുമ്പോഴേ ചായ എടുക്ക് മാലിനി എന്ന് പറഞ്ഞാവും കയറി വരുക.ദാസന് ചായ കൊടുക്കുന്നതിനിടയിലാണ് ഗോമതി 'അമ്മ വിളിച്ച് ചോദിച്ചത്,മാലിനി ആ പയ്യിനെ അഴിച്ചു അകത്ത് കെട്ടിയോ.ഇല്ല അമ്മേ ദാ കെട്ടാൻ പോണു.ഇതിനിടയിൽ ആ പയ്യിന്റെ കാര്യങ്ങൾ കൂടി നോക്കണം. അതെങ്ങനെ വേറെ എവിടുന്ന് പാല് വാങ്ങി ചായ ഇട്ടാലും ഇവിടെ ആർക്കും പിടിക്കില്ലല്ലോ.ദാസേട്ടൻ ആണെങ്കിൽ അതിന്റെ ഒരു കാര്യവും ശ്രദ്ധിക്കില്ല.  നീ അല്ലെ അതിനോട് അടുപ്പം ഞാൻ അഴിക്കാൻ ചെന്നാൽ എന്നെ തള്ളിയിട്ടാലോ.പയ്യിനേം അഴിച്ചു കെട്ടി കുളിച്ചിട്ട് വന്നപ്പോഴേക്കും മണി ഏഴ്. രാത്രിയിലേക്കുള്ള ഭക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ് മാലിനി. അമ്മക്ക് ഷുഗർ ഉള്ളത് കൊണ്ട് മൂന്നു നേരവും ഗോതമ്പ് ആഹാരം ആണ്. രാത്രി ദോശയോ ചപ്പാത്തിയോ ഉണ്ടാക്കണം.മക്കൾക്ക് ന്യൂഡിൽസോ അങ്ങനെ എന്തേലും.ദാസേട്ടന് ചൂട് ചോറ് വേണം.രാത്രി എല്ലാം കഴിഞ്ഞു പാത്രങ്ങൾ കഴുകി അടുക്കള വൃത്തിയാക്കി കഴിയുമ്പോഴേക്കും മണി പത്ത്.അത് കഴിഞ്ഞ് അമ്മയ്ക്ക് കാലിൽ കുഴമ്പും ഇട്ട് കൊടുത്ത്,ചിലപ്പോ കാല് തിരുമ്മാനും പറയും. അതൊക്കെ കഴിഞ്ഞു കിടക്കാൻ റൂമിലേക്ക് ചെല്ലുമ്പോഴേക്കും മണി പതിനൊന്ന്.

അപ്പോഴേക്കും അച്ഛനും മക്കളും രണ്ടുറക്കം കഴിഞ്ഞിട്ടുണ്ടാകും.നാല് മണിക്ക് അലാറം വെച്ച് ആ കട്ടിലിന്റെ അറ്റത്ത് നടു ഒന്ന് നിവർത്തുമ്പോഴേക്കും  അലാറം അടിച്ചിട്ടുണ്ടാവും. താൻ എഴുന്നേൽക്കാൻ തുടങ്ങുമ്പോ ആവും ദാസേട്ടന്റെ കൈകൾ തന്നെ വരിഞ്ഞു മുറുക്കുന്നത്. വിടൂ ദാസേട്ടാ മണി നാലായി, പയ്യിനെ പാല് കറക്കാൻ ആള് ഇപ്പൊ വരും. സ്നേഹത്തോടെ ആ കൈ വിടുവിച്ച്  കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഉറക്കച്ചടവോടെ അടുക്കളയിലേക്ക്. ചായയ്ക്കുള്ള വെള്ളം അടുപ്പിൽ വെച്ച് പയ്യിന്റെ തൊഴുത്തിൽ നിന്നും ചാണകം വലിച്ചു നീക്കി. ബ്രേക്ക് ഫാസ്റ്റിനുളളത് റെഡി ആക്കണം. അതിനിടയിൽ അച്ഛനും മക്കൾക്കും ചോറ് കൊണ്ട് പോകാനുള്ളത് റെഡി ആക്കണം.'അമ്മ അതിനിടയിൽ വിളിക്കും അങ്ങോട്ട് ഓടി എത്തണം.എല്ലാം കഴിഞ്ഞു കാപ്പി കുടിച്ചെന്നു വരുത്തി തീർത്ത്പത്ത് മണി ആവുമ്പോഴേക്കും ചന്തയിൽ പോണം. തിരികെ വന്ന് അമ്മക്കുള്ള ഗോതമ്പ് കഞ്ഞി റെഡി ആക്കണം. കറികൾ ഉണ്ടാക്കണം. കൃത്യം ഒരു മണിക്ക് 'അമ്മ ഉച്ച ഊണിന് വിളിക്കും. പയ്യിന്റെ കാര്യങ്ങൾ ആയി. തുണി കഴുകലായി.ഒന്ന് നടു നിവർത്താനായി ഇരിക്കുമ്പോ ആവും അമ്മയുടെ വിളി.

ഇന്ന് എന്തായാലും ദാസേട്ടൻ വരുമ്പോ ആ കാര്യം അവതരിപ്പിക്കണം.ദാസൻ വൈകിട്ട് വന്നപ്പോ മാലിനി ആ കാര്യം അവതരിപ്പിച്ചു.ദാസേട്ടാ എന്റെ നടുവൊക്കെ വേദനയാണ്. തുണി കഴുകാൻ ഒരു വാഷിംഗ് മെഷീൻ വാങ്ങിച്ചെങ്കിൽ ഉപകാരമായേനെ. ദാസൻ മാലിനിയെ ഒന്ന് തറപ്പിച്ചു നോക്കി. ഞാൻ അമ്മയോടൊന്ന് ചോദിക്കട്ടെ.തനിക്ക് അറിയാം ദാസേട്ടൻ ഇതാ പറയുകയെന്ന്. ദാസൻ അമ്മയുടെ മുറിയിലേക്ക് നടന്നു.മാലിനിയും പുറകേ പോയി റൂമിന് വെളിയിൽ നിന്നു.അമ്മേ മാലിനിക്ക് നടു വേദനയാണ്. തുണി കഴുകാൻ വാഷിംഗ് മെഷീൻ വേണമെന്ന്. വാഷിംഗ് മെഷീനോ അതൊന്നും വേണ്ട, ഈ വീട്ടിലെ ജോലി ചെയ്യാനല്ലേ നീ അവളെ കെട്ടി കൊണ്ട് വന്നത്.അവളല്ലേ ഇപ്പോ ഇവിടത്തെ, ഉണ്ണിക്കുട്ടൻ കഴിഞ്ഞ ദിവസം ഒരു വാക്ക് പറഞ്ഞല്ലോ,എന്താ അത്,ആ ഹൌസ് വൈഫ്. മാലിനി ഓർക്കുക ആയിരുന്നു.തന്നെ പെണ്ണ് കാണാൻ വന്നപ്പോ ദാസൻ പറഞ്ഞത്. തന്റെ അച്ഛൻ പറഞ്ഞു, മാലിനി ടീച്ചർ ആവാൻ വേണ്ടിയാണ് ബി എസ് സി കഴിഞ്ഞ് ബി എഡ് പഠിച്ചത്. അതിനെന്താ കല്യാണം കഴിഞ്ഞാലും ഞാൻ അവളെ ജോലിക്ക് വിടും.ഇവിടെ വന്നിട്ടോ ജോലിക്ക് വിടാൻ 'അമ്മ തയ്യാറായില്ല. മകനും മറുത്തൊരു അഭിപ്രായം ഉണ്ടായിരുന്നില്ല.എന്നിട്ടിപ്പോ ഹൌസ് വൈഫ് ആണ് പോലും ഹൌസ് വൈഫ്.രണ്ട് മക്കളായി പോയി ഇല്ലേൽ ഞാൻ കാണിച്ച് തരായിരുന്നു. മാലിനി പിറു പിറുത്ത് കൊണ്ട് തന്റെ തട്ടകമായ അടുക്കളയിലേക്ക് നടന്നു..........

Friday, April 5, 2019

ഖാദിറിക്കാന്റെ ബാബു മോൻ....



ഖാദറിക്ക രാവിലെ തന്നെ മുറി പൂട്ടി ഗ്രോസറി തുറക്കാനായി ഇറങ്ങിയപ്പോഴാണ് ആ ഫോൺ കാൾ വന്നത്.ഹലോ,ഇങ്ങള് ഇതെന്താ പറയണേ,എന്റെ ബാബു മോന്....എന്റെ അള്ളാ ഞാനെന്തായീ കേക്കണേ... മുഴുവനാക്കാൻ ഖാദറിക്കക്ക് കഴിഞ്ഞില്ല.റൂമിലേക്ക് കയറി കട്ടിലിലേക്ക് ഇരുന്നു.പാവം എല്ലാർക്കും വേണ്ടി അവൻ കഷ്ടപ്പെട്ടു എന്നിട്ട് അവസാനം ഈ വിധിയാണല്ലോ  ദൈവമേ നീ അവന് കൊടുത്തത്.കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ചു കൊണ്ട് ഖാദറിക്ക അങ്ങനെ തന്നെയിരുന്നു.പെട്ടന്ന് എന്തോ ഓർത്തത്  പോലെ അലമാര തുറന്ന് ഒരു ബാഗ് പുറത്തേക്കെടുത്തു,അത് തുറന്നു നോക്കി.കുറച്ചു തുണികളും,ഒരു ഡയറിയും.ആ ഡയറി ഖാദറിക്ക തുറന്നു.ആദ്യത്തെ പേജിൽ താനും ബാബുവും ചേർന്നു  നിൽക്കുന്ന ഒരു ഫോട്ടോ ഭംഗിയിൽ ഒട്ടിച്ചിരിക്കുന്നു. അതിന്റെ ചുവട്ടിൽ എഴുതിയിരുന്ന വരികൾ,ഇത് ഞാനും എന്റെ എല്ലാമെല്ലാമായ ഖാദറിക്കയും,എല്ലാം എന്ന് പറഞ്ഞാൽ എന്റെ ഗുരുനാഥൻ ചെറുതിലെ എന്നെ അനാഥനാക്കിപ്പോയ എന്റെ അച്ഛന്റെ സ്ഥാനം,എന്നെ വഴക്കു പറയാനും ശിക്ഷിക്കാനുമുള്ള അധികാരം അങ്ങനെ എന്റെ എല്ലാമാണ് ഖാദറിക്ക.അത് വായിച്ചതും ഖാദറിക്കക്ക് തന്റെ സങ്കടം അടക്കാൻ കഴിഞ്ഞില്ല അദ്ദേഹം പൊട്ടിക്കരഞ്ഞു...

ബാബു മോൻ ഇവിടെ വന്ന സമയം എടുത്ത ഫോട്ടോ ആണ് അത്.പതിനേഴ്   വർഷങ്ങൾക്ക് മുമ്പ് തന്റെ സ്നേഹിതൻ ഉസ്മാൻ ഒരു ദിവസം ഗ്രോസറിയിൽ  ഒരു നീണ്ട് മെലിഞ്ഞ പയ്യനെയും കൊണ്ട് വന്നു.അന്ന് അവന് പതിനെട്ട് വയസ് പ്രായം.ഖാദറിക്ക ഇത് ബാബു,വലിയ കഷ്ടപ്പാടിലാണ് നാട്ടിൽ. അച്ഛൻ ഇവന്റെ ചെറുതിലെ മരിച്ചു.ഇവനെയും ഇവന്റെ താഴെയുള്ള രണ്ട് പെൺ കുട്ടികളെയും പോറ്റാൻ ഇവന്റെ 'അമ്മ രാപ്പകൽ കഷ്ടപ്പെടുന്നു.അവർക്കാണെങ്കിലിപ്പോ നല്ല സുഖവുമില്ല.ഒരു പുറം പോക്കിൽ പൊളിയാറായ വീട്ടിലാ താമസം.എന്റെ വീട്ടിൽ പുറം വേലയ്ക്ക് ഇവന്റെ 'അമ്മ വരും.അവരുടെ കഷ്ടപ്പാട് കണ്ടപ്പോ ഇവന് ഞാനൊരു വിസിറ്റ വിസ എടുത്തു കൊടുത്തതാ.രക്ഷപ്പെടുന്നെങ്കിൽ രക്ഷപ്പെടട്ടെ. ഇവൻ പത്താം ക്ലാസ് പാസായതാണ്.നാട്ടിൽ ചെറിയ പണികളൊക്കെ ചെയ്തു അമ്മയെ സഹായിക്കുമായിരുന്നു.ഇവിടെ വന്നപ്പോ എന്നെ കമ്പനി അവരുടെ മെയിൻ ഓഫീസിലോട്ട് ട്രാൻസ്ഫർ ആക്കിയേക്കുകയാ. ഗ്രോസറിയിലെ പയ്യൻ സുഖമില്ലാതെ നാട്ടിൽ പോയെന്നു ഖാദറിക്ക പറഞ്ഞത് ഓർത്തു.അതാ ഞാൻ ഇവനെ ഇങ്ങോട്ട് കൊണ്ട് വന്നത്.നല്ല പയ്യനാ ഖാദറിക്കക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല ഇവൻ.

ഖാദറിക്ക അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.തന്റെ മകന്റെ പ്രായം വരും.ആ കണ്ണുകളിൽ ഒരു വിഷാദ ഭാവം,ഒരു നിസ്സഹായാവസ്ഥ. ഉസ്മാനെ ഇവിടത്തെ പയ്യൻ നാട്ടിൽ നിന്ന് വരുന്ന വരെ ഇവൻ ഇവിടെ നിന്നോട്ടെ. ഇത് കേട്ടതും തന്നെ നോക്കി അവൻ ചിരിച്ചു. അവന്റെ ആ  വരണ്ട ചിരി ഇപ്പോഴും തന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.ഉസ്മാനെ ഇങ്ങള് ബേജാറാവാണ്ട് പോക്കോളീം,ഇവന്റെ കാര്യം നമ്മൾ ഏറ്റു.അങനെ അധികം താമസിയാതെ തന്നെ ബാബു തന്റെ എല്ലാമായി.ഗ്രോസറിയിൽ സാധനങ്ങൾ എടുത്തു കൊടുക്കാനും കണക്ക് നോക്കാനുമൊക്കെ അവൻ പെട്ടന്ന് തന്നെ പഠിച്ചു.താൻ എവിടെപ്പോയാലും തന്റെ വാലായി അവനും കാണും.ബാബുവിനെ കൂടെ കണ്ടില്ലെങ്കിൽ പരിചയക്കാർ ചോദിക്കും ഇന്നെന്താ ഖാദറിക്കാന്റെ ബാബു മോൻ വന്നില്ലേ.അങ്ങനെ ഞാനും അവനെ ബാബുമോൻ എന്ന് വിളിച്ചു തുടങ്ങിയത്.അത് കേൾക്കുമ്പോ അവൻ പറയും ഖാദറിക്ക ബാബു മോനേന്നു എന്നെ വിളിക്കുമ്പോ എന്റെ അച്ഛൻ വിളിക്കുന്ന പോലെയാണ് തോന്നുന്നത്.അതും പറഞ്ഞു അവൻ കണ്ണ് നിറയ്ക്കും.

തനിക്ക് അവനോട് സ്നേഹം മാത്രം ആയിരുന്നില്ല,ബഹുമാനം കൂടി ആയിരുന്നു.ഈ ചെറിയ പയ്യനോട് ബഹുമാനം ആണെന്ന് പറഞ്ഞാൽ നിങ്ങൾ ചിരിക്കുമെന്നു എനിക്കറിയാം.ഈ ചെറു പ്രായത്തിൽ തന്റെ കുടുംബത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന  ബാബുവിനോട് എനിക്ക് ബഹുമാനം തന്നെയാണ്.ഇവന്റെ പ്രായത്തിലുള്ള എന്റെ മകൻ കൈ കഴുകി ചെന്നിരുന്നാൽ കഴിക്കാൻ ആഹാരം കിട്ടും.ഇവൻ ജോലി ചെയ്തു വീട്ടിൽ അയച്ചിട്ട് കയ്യിൽ ബാക്കി ഉളളത് കൊണ്ടാണ് ആഹാരം കഴിക്കുന്നത് .ഗ്രോസറിയിൽ നിന്നും കൊടുക്കുന്ന രൂപ മിച്ചം വെയ്ക്കാതെ അവൻ വീട്ടിൽ അയയ്ക്കുമായിരുന്നു. താമസം തന്നോടൊപ്പം ആയതു കൊണ്ട് ആ രൂപ കൂടി അവന് നാട്ടിൽ അയയ്ക്കാൻ  കഴിഞ്ഞിരുന്നു. അവൻ പറയുമായിരുന്നു ഈ രൂപയെല്ലാം ഞാൻ ഖാദറിക്കക്ക്  തന്നു തീർക്കുമെന്ന്. ബാങ്ക് അക്കൗണ്ട് തുടങ്ങി കൊടുത്തതും നാട്ടിൽ രൂപ അയയ്ക്കാൻ അവനെ പഠിപ്പിച്ചതുമൊക്കെ ഞാൻ തന്നെ ആയിരുന്നു .അതെല്ലാം പെട്ടന്ന് തന്നെ സ്വായത്തമാക്കുകയും ചെയ്തു.ഒന്നിനും ആരോടും അവന് പരാതിയില്ലായിരുന്നു.അല്ലെങ്കിൽ തന്നെ അവൻ ആരോട് പരാതിപ്പെടാൻ.

ബാബു വന്നിട്ട് രണ്ടു വർഷം കഴിഞ്ഞു. അവന്റെ സ്വപ്നങ്ങൾ വലുതായിരുന്നു. അഞ്ചു സെന്റ് പുരയിടം വാങ്ങി ഒരു ചെറിയ വീട് പണിയണം. രണ്ടു പെങ്കന്മാരെയും അവർക്ക് ഇഷ്ടമുളളത് പോലെ പഠിപ്പിക്കണം. അതവന് നിർബന്ധമായിരുന്നു.പഠിപ്പുണ്ടെങ്കിലേ അവർക്ക് നല്ല കല്യാണാലോചനകൾ വരുള്ളൂ ഖാദറിക്ക.ഞാനീ കഷ്ടപ്പെടുന്നതൊക്കെ അവർക്ക് വേണ്ടിയല്ലേ.എന്റെ 'അമ്മക്കു നല്ല ചികിത്സ കൊടുക്കണം.ഈ ഗ്രോസറിയിൽ നിന്നതു കൊണ്ട് നിനക്ക് ഇതൊന്നും സാധിച്ചെടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ബാബു മോനെ.അങ്ങനെയാണ് ഖാദറിക്ക ബാബുവിനെ തന്റെ പരിചയത്തിലുളള ഒരു അറ ബാബിന്റെ കൺസ്ട്രക്ക്ഷൻ കമ്പനിയിൽ ജോലി വാങ്ങി കൊടുത്തത്.അവന്റെ പെരു  മാറ്റവും, എന്ത് ജോലിയും എന്ത് ജോലിയും ചെയ്യാനുള്ള അവന്റെ മനസ്സും,  ഇതൊക്കെ കൊണ്ട് തന്നെ കമ്പനിയിലെ എല്ലാർക്കും അവനോടു വലിയ കാര്യമായിരുന്നു. കമ്പനി അക്കൊമൊഡേഷൻ ഉണ്ടായിരുന്നത് കൊണ്ട്  അവന് കിട്ടുന്ന സാലറി അത് പോലെ നാട്ടിൽ അയയ്ക്കാനും കഴിഞ്ഞിരുന്നു. എപ്പോഴും താൻ പറയുമായിരുന്നു നിനക്ക് വേണ്ടിയും എന്തേലും കരുതൽ വേണമെന്ന്.അത് കേൾക്കുമ്പോ ഒരു ചിരിയോടെ അവൻ പറയും. അമ്മയ്ക്കും പെങ്കന്മാർക്കും ഞാൻ കൊടുക്കുന്നത് തന്നെ ആണ് എന്റെ കരുതലെന്ന്.

സമയം കിട്ടുമ്പോഴൊക്കെ ഗ്രോസറിയിൽ വരാനും തന്നെ സഹായിക്കാനും അവൻ മറന്നില്ല.അവനെ കാണുമ്പോഴേ ഗ്രോസറിയിൽ നിൽക്കുന്ന ഹമീദ് പറയും വന്നല്ലോ ഖാദറിക്കാൻറെ ബാബു മോൻ.അതിനിടയിൽ അവന്റെ സ്വപനങ്ങളെല്ലാം സാക്ഷാത്കരിക്കാൻ അവനു കഴിഞ്ഞു.അഞ്ചു സെന്ററിൽ ചെറിയൊരു വീട് വെച്ചു,രണ്ടു പെങ്കന്മാരെയും പഠിപ്പിച്ചു, അവരെ നല്ല നിലയിൽ കല്യാണം കഴിപ്പിച്ചയച്ചു.അമ്മക്കു നല്ല ചികിത്സ കൊടുക്കാൻ കഴിഞ്ഞു.ബാബു മോനെ നിനക്ക് വയസ് മുപ്പത്തി അഞ്ചായി. ഇനി നിനക്കൊരു കുടുംബം വേണം.എനിക്കൊന്നും വേണ്ട ഖാദറിക്ക,ഞാൻ ഇങ്ങനെയൊക്കെ തന്നെ കഴിഞ്ഞോളാം.വീട്ടുകാർക്ക് വേണ്ടി കഷ്ടപ്പെട്ടിട്ട് അവസാനം നീ ഒറ്റയ്ക്ക് ആയിപ്പോകരുത്.വീട്ടിലും  എല്ലാരും എന്നെ നിർബന്ധിക്കുന്നു ഖാദറിക്ക.നിന്റെ അമ്മക്കും നീ പെണ്ണ് കെട്ടി കാണാൻ ആഗ്രഹം കാണില്ലേ.നിന്റെ പ്രായമുള്ള എന്റെ മകൻ കെട്ടി അവനൊരു കുട്ടിയും ആയി.താൻ ഒരു പാട് പറഞ്ഞിട്ടാണ് അവസാനം അവൻ സമ്മതം മൂളിയത്.ഖാദറിക്ക,എന്റെ അച്ചന്റെ സ്ഥാനത്തു  വന്നു നിന്ന്  കല്യാണം നടത്തി തരുമെങ്കിൽ ഞാൻ സമ്മതിക്കാം.തീർച്ചയായും ബാബു മോനെ, നീയും എന്റെ മോൻ തന്നെയാണ്.എനിക്ക് സന്തോഷമേ ഉള്ളൂ.

ഖാദറിക്ക ആ ഡയറിയുടെ പേജുകൾ മറിച്ചു ഓരോ ദിവസം നടന്ന കാര്യങ്ങളും കമ്പനിയിൽ നടന്ന തമാശകളും വീട്ടിൽ അയച്ച രൂപയുടെ കണക്കു കളുമൊക്കെ നല്ല വെടിപ്പോടെ എഴുതിയിരിക്കുന്നു.ബാബു മോന്റെ നിശ്ചയത്തിന്റെ ഒന്ന് രണ്ടു ഫോട്ടോകളും.തന്നെ കാണിക്കാൻ കൊണ്ട് വന്നതായിരുന്നു.നല്ല മൊഞ്ചത്തി കുട്ടി ആണല്ലോ ഹമീദ് പറഞ്ഞത് കേട്ട് അവൻ നാണം കൊണ്ട് തന്നെ നോക്കിയത് ഇപ്പോഴും ഓർക്കുന്നു. തന്നോട് ചോദിച്ചിട്ടാണ് കല്യാണ തീയതി അവൻ നിശ്ചയിച്ചത്.അവന്റെ കല്യാണത്തിനായി  ഇന്ന് വൈകിട്ടവൻ നാട്ടിൽ പോകാൻ ഇരുന്നതാണ്. രാവിലെ ഇവിടെ വന്ന് ഈ ബാഗും ഏല്പിച്ചു, ഖാദറിക്ക കുറച്ച് ജോലി കൂടി ഉണ്ട് തീർക്കാൻ.കമ്പനിയിൽ പോയി പാസ്സ്‌പോർട്ടും വാങ്ങണം.അപ്പൊ ഖാദറിക്ക നാട്ടിൽ വെച്ച് കാണാം. രണ്ടീസം കഴിയുമ്പോ എത്തില്ലേ,വണ്ടിയും കൊണ്ട് ഞാൻ എയർ പോർട്ടിൽ വരാം.കല്യാണം കഴിഞ്ഞു ഖാദറിക്കന്റെ  വീട്ടിൽ വന്നു നിൽക്കണം എനിക്ക്.ഉമ്മ ഉണ്ടാക്കുന്ന ബിരിയാണിയും നെയ്‌ച്ചോറുമൊക്കെ കഴിക്കണം.നീ മാത്രോ അപ്പൊ നിന്റെ കെട്ടിയോളോ, അവളും കാണും ചിരിച്ചു കൊണ്ടവൻ പറഞ്ഞു.താൻ കൊടുത്ത സുലൈമാനിയും കുടിച്ചു ഇവിടുന്നു ഇറങ്ങിയതാ. ഖാദറിക്കയുടെ ഫോൺ വീണ്ടും ശബ്ദിച്ചു.ഓക്കേ, ഞാൻ ദാ വരുന്നു.

വണ്ടി എടുക്കാതെ,ഖാദറിക്ക ടാക്സി പിടിച്ച് ഹോസ്പിറ്റിലിലേക്ക് പുറപ്പെട്ടു. തനിക്ക് ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്യാൻ കഴിയില്ല.ടാക്സിയിൽ ഇരിക്കുമ്പോഴും ബാബുമോന്റെ ആ മുഖം മുന്നിൽ തന്നെയുണ്ട്. ഹോസ്പിറ്റലിൽ ചെന്നിറങ്ങി,പറഞ്ഞ സ്ഥലത്തേക്ക് നടന്നു. ബാബു മോന്റെ കമ്പനിയിലെ മാനേജർ അവിടെ തന്നെ ഉണ്ടായിരുന്നു. ജോലി ചെയ്യുന്നതിനിടയിൽ ബാബു ദേഹം തളർന്നു വീണു. ഇവിടെ കൊണ്ട് വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അറ്റാക് എന്നാണ് പറയുന്നത്. ബോഡി ഇപ്പൊ മോർച്ചറിയിൽ ഉണ്ട്. കാണണ്ടേ,വേണ്ട ജീവനില്ലാത്ത എന്റെ ബാബു മോനെ കാണാനുള്ള ത്രാണി എനിക്കില്ല.അത്രയും പറഞ്ഞു ഖാദറിക്ക അടുത്ത് കണ്ട കസേരയിലേക്ക് ഇരുന്നു.ബോഡി  നാളെ വൈകിട്ട് നാട്ടിൽ കൊണ്ട് പോകാൻ ശ്രമിക്കുന്നുണ്ട്. ഖാദറിക്ക കൂടി പോണം.എന്റെ അള്ളാ, എന്നെ കൊണ്ട് അതിനാവുമോ. കല്യാണത്തിന് ഒരുങ്ങുന്ന ആ വീട്ടിലേക്ക് മയ്യത്തും കൊണ്ട് താൻ എങ്ങനെ പോകും.കല്യാണ വേഷത്തിൽ തന്റെ മകനെ കാണാൻ ആഗ്രഹിക്കുന്ന ആ അമ്മയെ  മകന്റെ ജീവനറ്റ ശരീരം എങ്ങനെ കാണിക്കും. എന്റെ ബാബു മോന്റെ കല്യാണത്തിന്റെ ചടങ്ങുകൾ കാണാൻ  കൊതിച്ച എനിക്ക് ഇങ്ങനെ ഒരു വിധി ആണല്ലോ തന്നത്.സ്ഥലകാല ബോധമില്ലാതെ ഖാദറിക്ക പുലമ്പി  കൊണ്ടേയിരുന്നു.....