Friday, January 22, 2016

തൂലിക......




സ്കൂള്‍ ജീവിതത്തിനെ പോലെ തന്നെ രസകരമായ ദിനങ്ങളായിരുന്നു, ഫാര്‍മസി കഴിഞ്ഞുള്ള മൂന്ന് മാസത്തെ ട്രെയിനിംഗ്.അത് കൂടി കഴിഞ്ഞാലെ കോഴ്സ് കമ്പ്ലീറ്റ് ആകുന്നുള്ളൂ. തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലെ ആ ദിനങ്ങള്‍ ഇന്നും മനസ്സില്‍ മധുരമായി നിലകൊള്ളുന്നു.പല ഫാര്‍മസി കോളേജില്‍ നിന്നുമുള്ള ആണ്‍ കുട്ടികളും,പെണ്‍ കുട്ടികളുമായി  പതിനഞ്ച് പേരായിരുന്നു നമ്മുടെ ബാച്ചില്‍. പല കോളേജില്‍ നിന്നുള്ളവരായിട്ടും എല്ലാരും പെട്ടന്ന്  തന്നെ നല്ല കൂട്ടുകാരായി. ചിരിയും  തമാശയമൊക്കെയായി കുറെ നല്ല ദിനങ്ങള്‍.

അമ്മയ്ക്കും,കുഞ്ഞുങ്ങള്‍ക്കും മാത്രമുള്ള ആശുപത്രി  ആയത് കൊണ്ട് തന്നെ സന്തോഷകരവും, ദുഃഖകരവുമായ ഒരു പാട് രംഗങ്ങള്‍ കാണേണ്ടതായും വന്നു.കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട്,നെഞ്ച് പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ സങ്കടം ഇന്നും കണ്മുന്നില്‍ തന്നെയുണ്ട്.ദൈവം,ഇത്രയും ക്രൂരനാണോന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍.അത് കൊണ്ട് തന്നെയാകണം,എന്ത് കണ്ടാലും ജീവിതത്തില്‍ നേരിടാനുള്ലൊരു ശക്തി കിട്ടിയതും.

മെഡിക്കല്‍ കോളേജിന് വെളിയില്‍ അന്ന് നല്ലൊരു കാന്റീന്‍ ഉണ്ടായിരുന്നു. വൈകുന്നേരം മിക്കവാറും ദിവസങ്ങളില്‍ കൂട്ടുകാരോടോന്നിച്ച് അവിടൊന്നൊരു ആവി പറക്കുന്ന ചായയും,വാഴക്ക അപ്പവും, ഇന്നും ഓര്‍ക്കുമ്പോ കൊതിയാണ്.സ്കൂള്‍ ജീവിതം കഴിഞ്ഞതിന് ശേഷം ഒരു വരിപോലും എഴുതാതിരുന്ന എനിക്ക് വീണ്ടും എഴുതാനുള്ള പ്രചോദനം കിട്ടിയത് ഇവിടെ നിന്നുള്ള അനുഭവങ്ങള്‍  തന്നെയാണ്.അതിന് അന്ന് എന്നെ ഈ കൂട്ടുകാര്‍ ഒരു പാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.കൊള്ളില്ലെങ്കില്‍, ഇല്ലായെന്നും,നന്നായാല്‍,നന്നായെന്നുമുള്ള അഭിപ്രായം പറയാന്‍ അവര്‍ മടി കാണിച്ചിരുന്നില്ല. 

നമ്മള്‍ പതിനഞ്ച് പേരില്‍, അധികം ട്രെയിനിംഗിന് വരാതിരുന്ന, അധികം ആരോടും മിണ്ടാതെ, ചിരിക്കാതെ, നമ്മുടെ കൂട്ടത്തില്‍പ്പെടാതെ മാറിയിരുന്ന ഒരു മുഖം, ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന മുഖം. വല്ലപ്പോഴും വരും, പിന്നെ കുറെ നാള്‍ ആളിനെ കാണില്ല. താടിയൊക്കെ വളര്‍ത്തി ഒരു വിഷാദ രൂപം.പുള്ളിയുടെ സഹോദരി, എന്തോ അസുഖം ബാധിച്ച് പെട്ടന്ന് മരിച്ചു.അതിന് ശേഷമാണ് ഇങ്ങനെ ആയതെന്ന് പറഞ്ഞു കേട്ടിരുന്നു. ഞാന്‍ എന്തെങ്കിലും എഴുതിയാല്‍,വാങ്ങി വായിച്ചു നോക്കുമായിരുന്നു, എന്നിട്ട് ഒരു ഭാവ ഭേദവുമില്ലാതെ "ഗുഡ്" എന്ന മറുപടിയും തരും.

ട്രെയിനിംഗിന്‍റെ അവസാന നാളുകള്‍, ഇന്നും കണ്മുന്നില്‍ തന്നെയുണ്ട്‌.ഒരു പാട് എന്‍ജോയ് ചെയ്യ്തിരുന്ന ദിനങ്ങള്‍.ആ ട്രെയിനിംഗ് അവസാനിക്കരുതേന്ന് ആഗ്രഹിച്ച ദിവസങ്ങളായിരുന്നു അതൊക്കെ.ആ ദിവസം എനിക്ക് കിട്ടിയ ആ സമ്മാനം,ഇന്നും നെഞ്ചോട്‌ ചേര്‍ത്ത് വെയ്യ്ക്കുന്ന വിലമതിക്കാനാകാത്ത ആ സമ്മാനം. എന്‍റെ പെങ്ങള്‍ ഇന്ന് ഈ ലോകത്ത് ഇല്ല.അവള്‍ ഒരു പാട് എഴുതുമായിരുന്നു, മനസിലുള്ളത് പ്രകടിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല ആയുധമാണ് തൂലിക.ഈ പേന ഇനി എന്‍റെ ഈ പെങ്ങള്‍ക്ക് ഇരിക്കട്ടെയെന്ന് പറഞ്ഞ് വിട ചൊല്ലി പോയ ആ മുഖവും,ഒരു നിധിയായി  സൂക്ഷിച്ച്, എന്നോ എവിടെയോ വെച്ച് നഷ്ടമായ ആ തൂലികയും, ഈ ആള്‍ക്കൂട്ടത്തിനിടയില്‍ ഇന്നും തിരയുന്നു.......





Sunday, January 17, 2016

നിനക്കായ്........



മനതാരില്‍ നീയൊരു മായാത്ത 
ചിത്രമായിന്ന് മാറി 
ഒരു നിഴലായി കൂടെ വന്ന്
നീയെന്‍റെ കൂട്ടായി തീരുമെന്ന് 
ജീവനായി മാറുമെന്ന് അറിഞ്ഞതില്ല 
നീ പല പല വേഷങ്ങള്‍ കെട്ടിയാടി 
കയ്യിലൊരു കയറുമായി പോത്തിന്‍ പുറത്ത് 
വരുന്ന കാലന്‍റെ വേഷം നീ ഭംഗിയായി 
എന്‍റെ ജീവിതമാകുന്ന സ്റ്റേജില്‍ അവതരിപ്പിച്ചു....

നിന്നില്‍ നിന്നകലാന്‍ ശ്രമിക്കുമ്പോഴൊക്കെ 
നീ ആവേശത്തോടെ എന്നെ ഗ്രസിക്കുന്നതും 
എന്നില്‍ നിറയുന്നതും, ഇന്ന് ഞാനറിയുന്നു 
ഓരോ നിമിഷവും നീയെന്നില്‍ അലിഞ്ഞു -
ചേരുമ്പോള്‍, ഞാനറിയുന്നു,എന്‍റെ ജീവനില്‍- 
തണുപ്പ് പടരുന്നതും കൊതിയോടെ നീ നോക്കുന്നതും
നിന്‍റെ കണക്ക് പുസ്തകത്തില്‍, എന്‍റെ ജീവന് 
നീയിട്ട വിലയുടെ ദാനമാണ് ഈ ജീവിതമെന്ന് 
മറക്കുവതെങ്ങനെ....

സ്നേഹിച്ചോരെല്ലാം വിട്ടകന്നാലും
അവസാന ശ്വാസകണികവരെ
ആറടി മണ്ണില്‍ ഒടുക്കുമ്പോഴും 
കടലില്‍ അലിഞ്ഞ് ചേര്‍ന്ന്  മായുമ്പോഴും
നീ മാത്രം എന്നോടൊപ്പമുണ്ടാകുമെന്ന യാഥാര്‍ത്ഥ്യം 
ഹേ മരണമേ!!!!!!!നിന്നെ ഞാനിന്ന് വല്ലാതെ 
പ്രണയിച്ച് പോകുന്നു..... 








Wednesday, January 6, 2016

മുഖം മൂടി.....




ഞാനൊരു മുഖം മൂടി എടുത്തണിഞ്ഞു
സ്നേഹത്തിന്റെ,വാത്സല്യത്തിന്റെ,
സന്തോഷത്തിന്റെ, ചിരിയുടെ 
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും 
കാലമെനിക്കൊരു മുഖം മൂടി നല്‍കി 
അമ്മയുടെ ഉദരത്തില്‍ ജനിച്ച്
മനുഷ്യന്‍റെ മുഖം മൂടിയണിഞ്ഞു
ഈ ഭൂമിയില്‍ പിറന്ന് വീണ്
ജീവിതത്തിന്‍റെ മുഖം മൂടിയണിഞ്ഞു
മാതാപിതാക്കളുടെ ഓമന പൈതലായി 
മകളുടെ മുഖം മൂടിയണിഞ്ഞു
ഏട്ടന്‍മാരുടെ കുഞ്ഞനിയത്തിയായി 
സാഹോദര്യത്തിന്‍റെ മുഖം മൂടിയണിഞ്ഞു

കൂട്ടുകാരോടൊത്ത് കളിച്ച് നടന്ന്
ബാല്യകാല സഖിയുടെ മുഖം മൂടിയണിഞ്ഞു
വിദ്യാലയങ്ങളില്‍ ഗുരുക്കന്മാരുടെ 
പ്രിയ ശിഷ്യയുടെ മുഖം മൂടിയണിഞ്ഞു
സഹ ജീവികളെ സ്നേഹിച്ച്
മാനുഷികതയുടെ മുഖം മൂടിയണിഞ്ഞു
കൌമാരത്തില്‍ സ്വപ്നം കാണുന്ന 
കാമുകിയുടെ മുഖം മൂടിയണിഞ്ഞു

സീമന്ത രേഖയില്‍ കുങ്കുമം ചാര്‍ത്തി 
സന്തോഷത്തിന്‍റെ മുഖം മൂടിയണിഞ്ഞു
ഭര്‍ത്താവിന്‍റെ സ്നേഹമുള്ള ഭാര്യയായി 
സ്നേഹത്തിന്‍റെ മുഖം മൂടിയണിഞ്ഞു
മകളുടെ വാത്സല്യനിധിയായ അമ്മയായി 
വാത്സല്യത്തിന്‍റെ മുഖം മൂടിയണിഞ്ഞു
ദുഃഖങ്ങള്‍ക്കിടയിലും, മായാത്ത- 
ചിരിയുടെ മുഖം മൂടിയണിഞ്ഞു
ചിരിക്കാന്‍ മറന്ന് പോയ മുഖം മൂടിയെ 
കാലം പോലും ശ്രദ്ധിച്ചതില്ല...... 





Monday, January 4, 2016

എന്നെന്നും.....

ഒരു പേരില്‍ എന്തിരിക്കുന്നുയെന്ന ഷേക്‌സ്പിയറിന്റെ പ്രസിദ്ധമായ വാചകത്തെ മനസ്സില്‍  ഓര്‍ത്ത് കൊണ്ട് തന്നെ പറയട്ടെ, എന്‍റെ പേര് ശ്രീജയ, എനിക്ക് ഒത്തിരി ഇഷ്ടമാണ്. അമ്മ പറയാറുണ്ട്, എനിക്ക് ഈ പേര്  തന്നത് എന്‍റെ മാമന്‍, അമ്മയുടെ സഹോദരനാണെന്ന്. ഒരു പാട് സ്നേഹവും,കൈ നിറയെ  ചോക്ലേറ്റും, പാവകളും, ഉടുപ്പുകളുമായി എന്നെ കാണാന്‍ വന്നിരുന്ന എന്‍റെ മാമന്‍. ഒരിക്കല്‍ യാത്രാമൊഴി പോലും ചൊല്ലാതെ, നിറമുള്ള ഓര്‍മ്മകള്‍ നല്‍കി എന്നില്‍ നിന്ന് പറന്ന് അകന്നു. പുതു വര്‍ഷത്തിലെ ആദ്യത്തെ പോസ്റ്റിങ്ങ്‌, മരിക്കാത്ത ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു....




എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് നീയാണ്
ഒരു നാള്‍ യാത്രാമൊഴി ചൊല്ലാതെ
ഒരു പിടി ചാരമായ്, കടലില്‍ അലിഞ്ഞു ചേര്‍ന്ന്
ബലിക്കാക്കകള്‍ നിന്‍റെ ബലിചോറ് ഉണ്ണുന്നത്
കണ്ണീരോടെ നോക്കി നില്‍ക്കുമ്പോഴും
തിരമാലയില്‍ തീരത്തടിഞ്ഞ ശംഖില്‍
നിന്റെ പേര് ഞാന്‍ വായിച്ചെടുത്തു....

നീ തന്ന തിളങ്ങുന്ന ഉടുപ്പുകളും 
വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ മിഠായിയും 
ഇന്നും കൊതിയോടെ ഓര്‍ത്തിടുന്നു 
നിന്റെ സ്നേഹത്തെ വര്‍ണ്ണിക്കാന്‍ 
വാക്കുകള്‍ ഇല്ല എനിക്ക് 
നിന്റെ മായാത്ത ചിരിയും,ചൊല്ലാതെ 
പോയ വാക്കുകളും, ഇന്നും നിന്‍ 
മരിക്കാത്ത ഓര്‍മ്മകള്‍ മാത്രം....

ചുമരിലെ ചിത്രത്തിലിരുന്ന് നീ പുഞ്ചിരിക്കുമ്പോഴും 
ഫീനിക്സ് പക്ഷിയെ പോലെ നീ ഉയിര്‍ത്ത് 
എഴുന്നേല്‍ക്കുമെന്ന പ്രതീഷയോടെ എന്നും....