Saturday, March 12, 2016

ദുബയിലെ കനത്ത മഴയില്‍ നിന്ന് നാട്ടിലെ കൊടും ചൂടിലേക്ക്.ഈ ചൂടിലും മനസ്സില്‍ കുളിര്‍മയാണ്.അച്ഛനും,അമ്മയോടൊത്തുമുള്ള കുറച്ച് ദിവസങ്ങള്‍.പറമ്പിലൂടെ തുമ്പിയെ പിടിക്കാന്‍ ഓടി നടന്നിരുന്ന ആ കൊച്ച് കുട്ടിതന്നെയാണ് അവര്‍ക്ക് ഞാനിപ്പോഴും. മാതാപിതാക്കളുടെ കണ്ണില്‍ മക്കള്‍ എന്നും കൊച്ചുകുട്ടികള്‍ തന്നെയാണല്ലോ. ആ വാത്സല്യം അനുഭവിച്ച് ഞാനും,ആ കൊച്ച് കുട്ടി ആവുകയാണ്.ഇനിയും ഒരു പാട് നാള്‍,ഈ വാത്സല്യം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകണേയെന്ന പ്രാര്‍ത്ഥന മാത്രം.കിണറ്റിലെ തണുത്ത വെള്ളം ദേഹത്ത് വീഴുമ്പോള്‍ കിട്ടുന്ന സുഖം,കുശലാന്യെഷണം നടത്തുന്ന ചിരപരിചിതരെ കാണുമ്പോഴുള്ള സന്തോഷം,ഒരുപാട് ഓര്‍മ്മകള്‍ തരുന്ന വഴികളിലൂടെയുള്ള യാത്രകള്‍ ആസ്വദിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം, ഈ കടുത്ത വേനലിലും കുളിര്‍ മഴയായി പെയ്തിറങ്ങുന്നു......

Friday, January 22, 2016

തൂലിക......




സ്കൂള്‍ ജീവിതത്തിനെ പോലെ തന്നെ രസകരമായ ദിനങ്ങളായിരുന്നു, ഫാര്‍മസി കഴിഞ്ഞുള്ള മൂന്ന് മാസത്തെ ട്രെയിനിംഗ്.അത് കൂടി കഴിഞ്ഞാലെ കോഴ്സ് കമ്പ്ലീറ്റ് ആകുന്നുള്ളൂ. തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലെ ആ ദിനങ്ങള്‍ ഇന്നും മനസ്സില്‍ മധുരമായി നിലകൊള്ളുന്നു.പല ഫാര്‍മസി കോളേജില്‍ നിന്നുമുള്ള ആണ്‍ കുട്ടികളും,പെണ്‍ കുട്ടികളുമായി  പതിനഞ്ച് പേരായിരുന്നു നമ്മുടെ ബാച്ചില്‍. പല കോളേജില്‍ നിന്നുള്ളവരായിട്ടും എല്ലാരും പെട്ടന്ന്  തന്നെ നല്ല കൂട്ടുകാരായി. ചിരിയും  തമാശയമൊക്കെയായി കുറെ നല്ല ദിനങ്ങള്‍.

അമ്മയ്ക്കും,കുഞ്ഞുങ്ങള്‍ക്കും മാത്രമുള്ള ആശുപത്രി  ആയത് കൊണ്ട് തന്നെ സന്തോഷകരവും, ദുഃഖകരവുമായ ഒരു പാട് രംഗങ്ങള്‍ കാണേണ്ടതായും വന്നു.കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട്,നെഞ്ച് പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ സങ്കടം ഇന്നും കണ്മുന്നില്‍ തന്നെയുണ്ട്.ദൈവം,ഇത്രയും ക്രൂരനാണോന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍.അത് കൊണ്ട് തന്നെയാകണം,എന്ത് കണ്ടാലും ജീവിതത്തില്‍ നേരിടാനുള്ലൊരു ശക്തി കിട്ടിയതും.

മെഡിക്കല്‍ കോളേജിന് വെളിയില്‍ അന്ന് നല്ലൊരു കാന്റീന്‍ ഉണ്ടായിരുന്നു. വൈകുന്നേരം മിക്കവാറും ദിവസങ്ങളില്‍ കൂട്ടുകാരോടോന്നിച്ച് അവിടൊന്നൊരു ആവി പറക്കുന്ന ചായയും,വാഴക്ക അപ്പവും, ഇന്നും ഓര്‍ക്കുമ്പോ കൊതിയാണ്.സ്കൂള്‍ ജീവിതം കഴിഞ്ഞതിന് ശേഷം ഒരു വരിപോലും എഴുതാതിരുന്ന എനിക്ക് വീണ്ടും എഴുതാനുള്ള പ്രചോദനം കിട്ടിയത് ഇവിടെ നിന്നുള്ള അനുഭവങ്ങള്‍  തന്നെയാണ്.അതിന് അന്ന് എന്നെ ഈ കൂട്ടുകാര്‍ ഒരു പാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.കൊള്ളില്ലെങ്കില്‍, ഇല്ലായെന്നും,നന്നായാല്‍,നന്നായെന്നുമുള്ള അഭിപ്രായം പറയാന്‍ അവര്‍ മടി കാണിച്ചിരുന്നില്ല. 

നമ്മള്‍ പതിനഞ്ച് പേരില്‍, അധികം ട്രെയിനിംഗിന് വരാതിരുന്ന, അധികം ആരോടും മിണ്ടാതെ, ചിരിക്കാതെ, നമ്മുടെ കൂട്ടത്തില്‍പ്പെടാതെ മാറിയിരുന്ന ഒരു മുഖം, ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന മുഖം. വല്ലപ്പോഴും വരും, പിന്നെ കുറെ നാള്‍ ആളിനെ കാണില്ല. താടിയൊക്കെ വളര്‍ത്തി ഒരു വിഷാദ രൂപം.പുള്ളിയുടെ സഹോദരി, എന്തോ അസുഖം ബാധിച്ച് പെട്ടന്ന് മരിച്ചു.അതിന് ശേഷമാണ് ഇങ്ങനെ ആയതെന്ന് പറഞ്ഞു കേട്ടിരുന്നു. ഞാന്‍ എന്തെങ്കിലും എഴുതിയാല്‍,വാങ്ങി വായിച്ചു നോക്കുമായിരുന്നു, എന്നിട്ട് ഒരു ഭാവ ഭേദവുമില്ലാതെ "ഗുഡ്" എന്ന മറുപടിയും തരും.

ട്രെയിനിംഗിന്‍റെ അവസാന നാളുകള്‍, ഇന്നും കണ്മുന്നില്‍ തന്നെയുണ്ട്‌.ഒരു പാട് എന്‍ജോയ് ചെയ്യ്തിരുന്ന ദിനങ്ങള്‍.ആ ട്രെയിനിംഗ് അവസാനിക്കരുതേന്ന് ആഗ്രഹിച്ച ദിവസങ്ങളായിരുന്നു അതൊക്കെ.ആ ദിവസം എനിക്ക് കിട്ടിയ ആ സമ്മാനം,ഇന്നും നെഞ്ചോട്‌ ചേര്‍ത്ത് വെയ്യ്ക്കുന്ന വിലമതിക്കാനാകാത്ത ആ സമ്മാനം. എന്‍റെ പെങ്ങള്‍ ഇന്ന് ഈ ലോകത്ത് ഇല്ല.അവള്‍ ഒരു പാട് എഴുതുമായിരുന്നു, മനസിലുള്ളത് പ്രകടിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല ആയുധമാണ് തൂലിക.ഈ പേന ഇനി എന്‍റെ ഈ പെങ്ങള്‍ക്ക് ഇരിക്കട്ടെയെന്ന് പറഞ്ഞ് വിട ചൊല്ലി പോയ ആ മുഖവും,ഒരു നിധിയായി  സൂക്ഷിച്ച്, എന്നോ എവിടെയോ വെച്ച് നഷ്ടമായ ആ തൂലികയും, ഈ ആള്‍ക്കൂട്ടത്തിനിടയില്‍ ഇന്നും തിരയുന്നു.......





Sunday, January 17, 2016

നിനക്കായ്........



മനതാരില്‍ നീയൊരു മായാത്ത 
ചിത്രമായിന്ന് മാറി 
ഒരു നിഴലായി കൂടെ വന്ന്
നീയെന്‍റെ കൂട്ടായി തീരുമെന്ന് 
ജീവനായി മാറുമെന്ന് അറിഞ്ഞതില്ല 
നീ പല പല വേഷങ്ങള്‍ കെട്ടിയാടി 
കയ്യിലൊരു കയറുമായി പോത്തിന്‍ പുറത്ത് 
വരുന്ന കാലന്‍റെ വേഷം നീ ഭംഗിയായി 
എന്‍റെ ജീവിതമാകുന്ന സ്റ്റേജില്‍ അവതരിപ്പിച്ചു....

നിന്നില്‍ നിന്നകലാന്‍ ശ്രമിക്കുമ്പോഴൊക്കെ 
നീ ആവേശത്തോടെ എന്നെ ഗ്രസിക്കുന്നതും 
എന്നില്‍ നിറയുന്നതും, ഇന്ന് ഞാനറിയുന്നു 
ഓരോ നിമിഷവും നീയെന്നില്‍ അലിഞ്ഞു -
ചേരുമ്പോള്‍, ഞാനറിയുന്നു,എന്‍റെ ജീവനില്‍- 
തണുപ്പ് പടരുന്നതും കൊതിയോടെ നീ നോക്കുന്നതും
നിന്‍റെ കണക്ക് പുസ്തകത്തില്‍, എന്‍റെ ജീവന് 
നീയിട്ട വിലയുടെ ദാനമാണ് ഈ ജീവിതമെന്ന് 
മറക്കുവതെങ്ങനെ....

സ്നേഹിച്ചോരെല്ലാം വിട്ടകന്നാലും
അവസാന ശ്വാസകണികവരെ
ആറടി മണ്ണില്‍ ഒടുക്കുമ്പോഴും 
കടലില്‍ അലിഞ്ഞ് ചേര്‍ന്ന്  മായുമ്പോഴും
നീ മാത്രം എന്നോടൊപ്പമുണ്ടാകുമെന്ന യാഥാര്‍ത്ഥ്യം 
ഹേ മരണമേ!!!!!!!നിന്നെ ഞാനിന്ന് വല്ലാതെ 
പ്രണയിച്ച് പോകുന്നു..... 








Wednesday, January 6, 2016

മുഖം മൂടി.....




ഞാനൊരു മുഖം മൂടി എടുത്തണിഞ്ഞു
സ്നേഹത്തിന്റെ,വാത്സല്യത്തിന്റെ,
സന്തോഷത്തിന്റെ, ചിരിയുടെ 
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും 
കാലമെനിക്കൊരു മുഖം മൂടി നല്‍കി 
അമ്മയുടെ ഉദരത്തില്‍ ജനിച്ച്
മനുഷ്യന്‍റെ മുഖം മൂടിയണിഞ്ഞു
ഈ ഭൂമിയില്‍ പിറന്ന് വീണ്
ജീവിതത്തിന്‍റെ മുഖം മൂടിയണിഞ്ഞു
മാതാപിതാക്കളുടെ ഓമന പൈതലായി 
മകളുടെ മുഖം മൂടിയണിഞ്ഞു
ഏട്ടന്‍മാരുടെ കുഞ്ഞനിയത്തിയായി 
സാഹോദര്യത്തിന്‍റെ മുഖം മൂടിയണിഞ്ഞു

കൂട്ടുകാരോടൊത്ത് കളിച്ച് നടന്ന്
ബാല്യകാല സഖിയുടെ മുഖം മൂടിയണിഞ്ഞു
വിദ്യാലയങ്ങളില്‍ ഗുരുക്കന്മാരുടെ 
പ്രിയ ശിഷ്യയുടെ മുഖം മൂടിയണിഞ്ഞു
സഹ ജീവികളെ സ്നേഹിച്ച്
മാനുഷികതയുടെ മുഖം മൂടിയണിഞ്ഞു
കൌമാരത്തില്‍ സ്വപ്നം കാണുന്ന 
കാമുകിയുടെ മുഖം മൂടിയണിഞ്ഞു

സീമന്ത രേഖയില്‍ കുങ്കുമം ചാര്‍ത്തി 
സന്തോഷത്തിന്‍റെ മുഖം മൂടിയണിഞ്ഞു
ഭര്‍ത്താവിന്‍റെ സ്നേഹമുള്ള ഭാര്യയായി 
സ്നേഹത്തിന്‍റെ മുഖം മൂടിയണിഞ്ഞു
മകളുടെ വാത്സല്യനിധിയായ അമ്മയായി 
വാത്സല്യത്തിന്‍റെ മുഖം മൂടിയണിഞ്ഞു
ദുഃഖങ്ങള്‍ക്കിടയിലും, മായാത്ത- 
ചിരിയുടെ മുഖം മൂടിയണിഞ്ഞു
ചിരിക്കാന്‍ മറന്ന് പോയ മുഖം മൂടിയെ 
കാലം പോലും ശ്രദ്ധിച്ചതില്ല...... 





Monday, January 4, 2016

എന്നെന്നും.....

ഒരു പേരില്‍ എന്തിരിക്കുന്നുയെന്ന ഷേക്‌സ്പിയറിന്റെ പ്രസിദ്ധമായ വാചകത്തെ മനസ്സില്‍  ഓര്‍ത്ത് കൊണ്ട് തന്നെ പറയട്ടെ, എന്‍റെ പേര് ശ്രീജയ, എനിക്ക് ഒത്തിരി ഇഷ്ടമാണ്. അമ്മ പറയാറുണ്ട്, എനിക്ക് ഈ പേര്  തന്നത് എന്‍റെ മാമന്‍, അമ്മയുടെ സഹോദരനാണെന്ന്. ഒരു പാട് സ്നേഹവും,കൈ നിറയെ  ചോക്ലേറ്റും, പാവകളും, ഉടുപ്പുകളുമായി എന്നെ കാണാന്‍ വന്നിരുന്ന എന്‍റെ മാമന്‍. ഒരിക്കല്‍ യാത്രാമൊഴി പോലും ചൊല്ലാതെ, നിറമുള്ള ഓര്‍മ്മകള്‍ നല്‍കി എന്നില്‍ നിന്ന് പറന്ന് അകന്നു. പുതു വര്‍ഷത്തിലെ ആദ്യത്തെ പോസ്റ്റിങ്ങ്‌, മരിക്കാത്ത ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു....




എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് നീയാണ്
ഒരു നാള്‍ യാത്രാമൊഴി ചൊല്ലാതെ
ഒരു പിടി ചാരമായ്, കടലില്‍ അലിഞ്ഞു ചേര്‍ന്ന്
ബലിക്കാക്കകള്‍ നിന്‍റെ ബലിചോറ് ഉണ്ണുന്നത്
കണ്ണീരോടെ നോക്കി നില്‍ക്കുമ്പോഴും
തിരമാലയില്‍ തീരത്തടിഞ്ഞ ശംഖില്‍
നിന്റെ പേര് ഞാന്‍ വായിച്ചെടുത്തു....

നീ തന്ന തിളങ്ങുന്ന ഉടുപ്പുകളും 
വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ മിഠായിയും 
ഇന്നും കൊതിയോടെ ഓര്‍ത്തിടുന്നു 
നിന്റെ സ്നേഹത്തെ വര്‍ണ്ണിക്കാന്‍ 
വാക്കുകള്‍ ഇല്ല എനിക്ക് 
നിന്റെ മായാത്ത ചിരിയും,ചൊല്ലാതെ 
പോയ വാക്കുകളും, ഇന്നും നിന്‍ 
മരിക്കാത്ത ഓര്‍മ്മകള്‍ മാത്രം....

ചുമരിലെ ചിത്രത്തിലിരുന്ന് നീ പുഞ്ചിരിക്കുമ്പോഴും 
ഫീനിക്സ് പക്ഷിയെ പോലെ നീ ഉയിര്‍ത്ത് 
എഴുന്നേല്‍ക്കുമെന്ന പ്രതീഷയോടെ എന്നും....


Thursday, December 31, 2015

Happy New Year.....





കഴിഞ്ഞ് പോയ നല്ലതും, ചീത്തയുമായ ദിനരാത്രങ്ങള്‍ക്ക് വിട പറഞ്ഞ് കൊണ്ട് നന്മയുടെയും, സ്നേഹത്തിന്‍റെയും, സാഹോദര്യത്തിന്റെയും ഒരു പുതു വര്‍ഷം കൂടി  വരവായി. ഇനി  വരാന്‍ പോകുന്ന  ദിനങ്ങള്‍ സന്തോഷവും, സമാധാനവും നിറഞ്ഞതാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.പുതിയ പ്രതീക്ഷകളും, പുത്തനുണര്‍വുമായി ഈ പുതുവര്‍ഷത്തെ നമുക്ക് വരവേല്‍ക്കാം.എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍........

Saturday, December 19, 2015

പ്രവാസി....




ഞാനൊരു പ്രവാസി  അല്ല     
പ്രാരാബ്ദങ്ങള്‍ എന്നെ പ്രവാസിയാക്കി 
ഭാര്യയുടെ കെട്ടുതാലി വിറ്റ് സ്വപ്നങ്ങള്‍ക്ക് 
നിറമേകാന്‍ ഞാനൊരു പ്രവാസിയായി 
നാടും, വീടും ഉപേക്ഷിച്ച്, ഏഴാം കടലും കടന്ന് 
ഞാനൊരു പ്രവാസിയായി 
നൊമ്പരങ്ങളെല്ലാം ഉള്ളിലൊതുക്കി 
കടമ നിറവേറ്റാന്‍ ഞാനൊരു പ്രവാസിയായി 

ഇന്ന് ലേബര്‍ ക്യാമ്പിലെ കുടുസ മുറിയിലെ 
അഞ്ചാമത്തെ നിലയിലാണ് എന്‍റെ താമസം 
കൂട്ടിന് കുറേ മൂട്ടകളും 
സുര്യോദയം മുതല്‍ അസ്തമയം വരെ 
മേല്‍ക്കൂരയില്ലാത്ത ആകാശത്തിന്‌ താഴെ 
ആണെന്റെ ജോലി 
കുബൂസും തൈരും എന്‍റെ ഇഷ്ട ആഹാരങ്ങള്‍ 
മാസം തോറും നാട്ടിലേക്ക് അയക്കുന്ന രൂപയുടെ 
രസീതുകള്‍ എന്‍റെ സമ്പാദ്യം 
പുതിയ സ്വപ്‌നങ്ങള്‍ കാണാന്‍ എനിക്ക് സമയമില്ല 
കണ്ട  സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനാണെന്റെ ഓട്ടം
ഉറക്കമില്ലാത്ത രാവുകള്‍ എനിക്കേകി ഈ പ്രവാസം 

അവധിക്ക് നാട്ടിലെത്തിയാല്‍ പെട്ടി നിറയെ 
കാശുമായി വന്ന ഷെയിക്കാണ് ഞാനെന്നാണ് 
വീട്ടുകാരുടെയും, ബന്ധുക്കളുടെയും ധാരണ 
ആദ്യ ദിനങ്ങള്‍ സ്നേഹം കൊണ്ട് പൊതിയും 
അമാന്തിച്ചാല്‍ പോകാറായില്ലേയെന്ന ചോദ്യം 
ചുറ്റിനും..
സങ്കടം ഉള്ളിലൊതുക്കി വെളുക്കെ ചിരിച്ച്
അവര്‍ പറയുന്ന വേഷങ്ങള്‍ കെട്ടിയാടി 
വെറും കൈയോടെ, കണ്ണിലുരുണ്ട് കൂടിയ 
മിഴിനീര്‍ തുള്ളികളെ മറയ്ക്കാന്‍ ശ്രമിച്ച്
യാത്രാമൊഴി ചൊല്ലുമ്പോള്‍ മനസ്സ് മന്ത്രിക്കുന്നത് 
ഇത്ര മാത്രം-ഒരു  നാള്‍ കടമ നിറവേറ്റി മടങ്ങും 
ഞാനെന്‍റെ നാട്ടിലേക്ക്, അവിടെ എനിക്കായി 
കാത്തിരിപ്പുണ്ട്‌, ആറടി മണ്ണ്

എങ്കിലും ഈ  പ്രവാസ ജീവിതത്തിനോട് 
എനിക്ക് വെറുപ്പില്ല
അധിക സൌഭാഗ്യങ്ങള്‍ എനിക്കേകിയില്ലെങ്കിലും 
എന്‍റെ പ്രാരാബ്ദങ്ങള്‍ അകറ്റിയ ഈ പ്രവാസത്തിന്
നന്ദി..........








Monday, November 30, 2015

യു എ ഇ ദിനാശംസകള്‍....





യു എ ഇ യില്‍  എത്തിയിട്ട് പതിനഞ്ച് വര്‍ഷത്തില്‍  കൂടുതലാകുന്നു. എന്നാലും ഓരോ  നിമിഷവും, നാട്ടില്‍  തിരിച്ച് പോണമെന്ന ആഗ്രഹം തന്നെയാണ് മനസ്സില്‍. അത് ഈ  നാട്ടിനോടുള്ള  വെറുപ്പ്‌ കൊണ്ടല്ല, നമ്മളെ സ്നേഹിക്കുന്നവരെല്ലാരും ഉള്ള  നമ്മുടെ  നാടിനോടുള്ള  ഇഷ്ട കൂടുതല്‍ കൊണ്ട് തന്നെയാണ്. നമ്മുടെ നാട് പെറ്റമ്മയാണെങ്കില്‍, പ്രവാസികളുടെ പോറ്റമ്മയാണ് ഇവിടം. ഈ പതിനഞ്ച് വര്‍ഷത്തിനിടയില്‍ ഇവിടത്തെ പല എമിറെറ്റ്സിലും താമസിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഇവിടെ കിട്ടുന്ന സുരക്ഷിതത്വം, അത് നമ്മുടെ നാട്ടില്‍ ഒരിക്കലും കിട്ടില്ല. അതിന് ഇവിടത്തെ ഭരണാധികാരികളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. നമുക്കും, കുടുംബത്തിനും അന്നം തരുന്ന രാജ്യത്തെയും നമ്മള്‍ തീര്‍ച്ചയായും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യണം. നാല്പത്തി നാലാമത് ദേശീയ ദിനം ആഘോഷിക്കുന്ന യു എ ഇ ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നമുക്കും ഈ ആഘോഷത്തില്‍ പങ്ക് ചേരാം.......


Thursday, October 15, 2015

നന്ദി..നന്ദി..നന്ദി......



എന്‍റെ ബ്ലോഗ്‌ തുടങ്ങിയിട്ട്, മൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നു. മനസ്സില്‍ തോന്നുന്നത് ഒരു വരിയായാല്‍ പോലും , അത് ഇവിടെ എഴുതി  കഴിഞ്ഞാല്‍, ഒരു പുസ്തകം പബ്ലിഷ്  ചെയ്യുന്നത് പോലെയുള്ള സന്തോഷം  തന്നെയാണ്. കൂട്ടുകാരുടെ സഹകരണം തന്നെയാണ് ഈ ഉദ്യമത്തില്‍ ഞാന്‍ വിജയിക്കാന്‍ കാരണവും. എനിക്ക് തന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും, എല്ലാ കൂട്ടുകാര്‍ക്കും ഒത്തിരി ഒത്തിരി  നന്ദി. ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്, ബ്ലോഗ്ഗിന്റെ തുടക്കം മുതല്‍, ഞാന്‍ കുറിക്കുന്ന എല്ലാ പോസ്റ്റുകള്‍ക്കും അഭിപ്രായങ്ങള്‍ തന്ന് വീണ്ടും എഴുതാന്‍ പ്രോത്സാഹിപ്പിക്കുന്ന അജിത്‌ മാഷിനാണ്. മാഷിന്റെ കമന്റ്സ് അതാണ്‌, ബ്ലോഗിന്റെ ഉണര്‍വ്. അജിത്   മാഷിന് എന്‍റെ ഹൃദയത്തിന്റെ  ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.........


Monday, October 5, 2015

സൌഹൃദങ്ങള്‍.....

റോഡിനിരുവശവും നടന്നകലുന്ന നാട്ടുകാരെയും, കടകളിലുമൊക്കെ വായിനോക്കിയാ നാട്ടിലെത്തിയാല്‍ നടപ്പ്. അതൊരു  സന്തോഷമാണ്, ഒരു പുഞ്ചിരിയും സമ്മാനിച്ച്‌ പോകുന്ന  ചിര പരിചിതരെ പലരെയും കാണാം. കടയിലിരിക്കുന്ന ചില്ല് പെട്ടിയിലെ പലഹാരങ്ങളും, മിഠായികളും  ഇപ്പോഴും ഒരു വീക്ക്നെസ്സ് തന്നെയാണ്.

"ശ്രീ..ശ്രീ" പുറകില്‍ നിന്ന് ആരോ വിളിക്കുന്നു. കേട്ട് പരിചയമുള്ള സ്വരം. അഞ്ചാം ക്ലാസ്സ്‌ മുതല്‍ പത്താം തരം വരെ ഒരേ ക്ലാസ്സില്‍ പഠിച്ച  എന്‍റെ കൂട്ടുകാരി. വര്‍ഷങ്ങളായി തമ്മില്‍  കണ്ടിട്ട്. സ്കൂള്‍ ജീവിതം കഴിഞ്ഞ് കണ്ടിട്ടേയില്ല.  ദൂരെ എവിടെയോ ആണ് വിവാഹം കഴിഞ്ഞ് പോയതെന്ന് അറിഞ്ഞിരുന്നു.   എന്‍റെ ശ്രീ എത്ര നാളായി  കണ്ടിട്ട്. കുഞ്ഞമ്മയുടെ വീട്ടില്‍ ഇന്ന് വന്നത് നന്നായി, ശ്രീയെ കാണാന്‍ കഴിഞ്ഞല്ലോ. ആ സന്തോഷം അവളുടെ വാക്കുകളില്‍, ആ കണ്ണുകളില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. കാലം അവളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും, സ്വഭാവം പഴയത് പോലെ തന്നെയാണ്. വാതോരാതെ സംസാരിച്ച് കൊണ്ടിരിക്കുന്ന പ്രകൃതം. നമ്മള്‍ അവളെ സ്നേഹത്തോടെ ആകാശവാണിയെന്നാണ് വിളിച്ചിരുന്നത്. അവള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ പറയുമായിരുന്നു. ദാ, റേഡിയോ ഓണ്‍ ആയെന്ന്. ഞാന്‍ നമ്മുടെ കൂട്ടുകാരെ ആരെയെങ്കിലും കണ്ടാല്‍  നിന്നെ കുറിച്ച് അന്യേഷിക്കാറുണ്ട്  ശ്രീ. പിന്നെ ചോദിപ്പും, പറച്ചിലുമൊക്കെ  ആയി നിമിഷങ്ങള്‍ കടന്ന് പോയി. 

ഓര്‍ക്കുന്നോ ശ്രീ നമ്മള്‍ തമ്മില്‍ ഇടക്കൊക്കെ പിണങ്ങാറുണ്ടായിരുന്നു. പക്ഷെ ആ പിണക്കങ്ങളൊന്നും ഒരു ദിവസത്തില്‍ കൂടുതല്‍ നീണ്ട് നില്‍ക്കാറില്ലായിരുന്നു. എല്ലാം ഞാന്‍ ഓര്‍ക്കാറുണ്ട് ശ്രീ. ആ നിമിഷങ്ങള്‍ ഈ ജീവിതത്തില്‍ ഇനി  ഒരിക്കലും തിരികെ  കിട്ടില്ലാന്ന് അറിയാം, എന്നാലും കൊതിച്ചു പോകുന്നു ശ്രീ, വീണ്ടും നമ്മുടെ കൂട്ടുകാരികളോടൊപ്പം, നമ്മുടെ ആ പഴയ ക്ലാസ്സുകളില്‍ ഒരിക്കല്‍ കൂടി  പഠിക്കാന്‍. നിറമുള്ള  കുറെ ഓര്‍മ്മകള്‍ അയവിറക്കി.  ശ്രീ ഒത്തിരി നേരമായി, മക്കള്‍ വീട്ടില്‍ ഉണ്ട്, ഞാന്‍  ചെന്ന് വേണം ഉച്ചക്കത്തേക്കുള്ളത് റെഡി  ആക്കാന്‍. മീന് വാങ്ങി  മാര്‍ക്കറ്റില്‍ നിന്ന്. വീട്ടില്‍ കുറച്ച് പച്ചക്കറി കൃഷിയുണ്ടേ, വീട്ടിലെ ആവശ്യത്തിനുള്ള മലക്കറി കിട്ടും. മീനിനൊക്കെ വലിയ വിലയാ ശ്രീ. ഇത്രയും വിലകൊടുത്തു വാങ്ങിയാലും ചിലതൊന്നും വകക്ക് കൊള്ളില്ല. ഒരു ഉത്തരവാദിത്തമുള്ള വീട്ടമ്മയുടെ ആവലാതിയും പങ്ക് വെയ്ക്കാന്‍ അവള്‍ മറന്നില്ല. കണ്ടതില്‍ ഒത്തിരി  സന്തോഷം  ശ്രീ. എന്നെങ്കിലും, വീണ്ടും ഇത് പോലെ കാണാമെന്ന് പറഞ്ഞ് അവള്‍ യാത്ര പറഞ്ഞു. കണ്ണിലുരുണ്ട് കൂടിയ നീര്‍ത്തുള്ളികളെ മറയ്ക്കാന്‍  ശ്രമിച്ച്, അവള്‍  നടന്നകലുന്നതും നോക്കി, കുറച്ച് നേരം  നില്‍ക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. 

ഒരിക്കലും മറക്കരുതെന്നാഗ്രഹിക്കുന്ന ഇണക്കങ്ങളും, പിണക്കങ്ങളും നിറഞ്ഞ ഓര്‍മ്മയിലെ നല്ല കൂട്ടുകാര്‍. നല്ല സൌഹൃദങ്ങള്‍ക്ക് നിരന്തരമുള്ള കൂടികാഴ്ചകളോ, സംഭാഷണങ്ങളോ ആവശ്യമില്ല. ആത്മാര്‍ത്ഥ സൌഹൃദങ്ങള്‍ എന്നും നില നില്‍ക്കുക തന്നെ ചെയ്യും...........

Wednesday, September 9, 2015

സ്നേഹം....





അറിയാതെ വന്നെന്‍ നെറുകില്‍ തഴുകി നീ 
കനിവാര്‍ന്ന സ്നേഹം പകര്‍ന്ന് നല്‍കി 
ആലില താലിചാര്‍ത്തി, കരം ഗ്രഹിച്ചു നീ 
കനവാര്‍ന്ന സ്നേഹം പകര്‍ന്ന് നല്‍കി 
നീയും, ഞാനും ഒന്നാണെന്ന് ചൊല്ലി നീ 
നിനവാര്‍ന്ന സ്നേഹം പകര്‍ന്ന് നല്‍കി 
മെയ്യോട് ചേര്‍ത്ത് ഗാഢം പുണര്‍ന്ന് നീ 
ചൂടാര്‍ന്ന സ്നേഹം പകര്‍ന്ന് നല്‍കി 
നീയും, ഞാനും ഇണകുരുവികളെന്ന്
ചൊല്ലി നീ യഥാര്‍ത്ഥ സ്നേഹം 
പകര്‍ന്ന് നല്‍കി....

നീ അച്ഛനും, ഞാന്‍ അമ്മയുമായപ്പോള്‍ 
നീ ഉദാത്ത സ്നേഹം പകര്‍ന്ന് നല്‍കി 
വാര്‍ദ്ധക്യത്തില്‍ താങ്ങായി നിന്ന് നീ 
ആത്മാര്‍ത്ഥ സ്നേഹം പകര്‍ന്ന് നല്‍കി 
മനസ്സില്‍ നിറയുന്ന മലരാണ് സ്നേഹം 
സ്നേഹിക്കാന്‍ വേണ്ടത് മനസ്സും.....

Thursday, August 27, 2015

ഓണാശംസകള്‍.....

എല്ലാ കൂട്ടുകാര്‍ക്കും സര്‍വ്വൈശ്വര്യവും, സന്തോഷവും, സമാധാനവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ  ഓണാശംസകള്‍ നേരുന്നു...............................................




Sunday, August 2, 2015

മണ്ണിന്റെ ഗന്ധമുള്ള ഈ വഴികളിലൂടെ നിന്നോടൊപ്പം നടക്കാന്‍ എനിക്കെന്നും ഇഷ്ടമായിരുന്നു. മേഘശകലങ്ങളിൽ നിന്ന് അടർന്ന് വീണ ഒരോ തുള്ളി ജല കണികകളെയും നെഞ്ചിലേക്ക് ഏറ്റ് വാങ്ങി ഭൂമി ദേവി ഇന്ന് സന്തോഷവതിയാണ്. വരണ്ട് കീറിയ ഭൂമി ദേവിയുടെ നെഞ്ചിൽ നിന്നുതിരുന്ന താളം തെറ്റിയ ഹൃദയ സ്പന്ദനത്തെക്കാള്‍ നിനക്കിഷ്ടം  ഇൗ സന്തോഷം തന്നെ ആയിരുന്നില്ലെ. ഒാരോ യാത്രയിലും എന്റെ കണ്ണുകള്‍ തേടിയത് നിന്നെ ആയിരുന്നു.......

Tuesday, June 16, 2015

വളകിലുക്കം...






എന്നെ മറന്നോ പെണ്ണേ
എന്നെ മറക്കാന്‍ നിനക്കാവുമോ 
അന്ന് എന്നെ അണിഞ്ഞിരുന്നു നിന്റെ 
കൈകളെ ഞാന്‍  മനോഹരമാക്കിയിരുന്നു 
പല വര്‍ണ്ണങ്ങളിലുള്ള എന്നെ എന്നും 
നീ കൌതുകത്തോടെ നോക്കിയിരുന്നു 
അല്പായുസുള്ള എനിക്ക്നിന്റെ
മുറിക്കുള്ളിലും,നിന്റെ മനസ്സിനുള്ളിലും 
ഒരു സ്ഥാനം തന്നിരുന്നു നീ
നിന്‍റെ മുറിക്കുള്ളില്‍ എനിക്കായി ഒരുക്കിയ 
പ്രത്യേക സ്ഥാനത്ത്, ശ്രെദ്ധയോടെ നീ 
എന്നെ സൂക്ഷിച്ചിരുന്നു
ഒരു പിഞ്ചു പൈതലിനെ പോലെ 
നീ എന്നെ സംരക്ഷിച്ചിരുന്നു.....

നിന്‍റെ പൊട്ടിച്ചിരിക്കൊപ്പം ഞാനും 
കിലുങ്ങി ചിരിച്ചിരുന്നു 
അശുഭമായി കണ്ടെന്നെ തച്ചുടച്ചപ്പോഴും 
അല്പായുസെന്ന കാരണത്താല്‍ എന്നെ 
തള്ളിപറഞ്ഞപ്പോഴും നീ മാത്രം എന്നെ 
നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു 
ശാര്‍ക്കര ഉത്സവ നാളില്‍, കുപ്പിവള 
കടക്കുള്ളിലിരുന്ന എന്നെ, കൊതിയോടെ 
നോക്കിയിരുന്ന നിന്റെ കരിമഷിയിട്ട 
കണ്ണുകളെ ഞാനിന്നും ഓര്‍ക്കുന്നു
അമ്മയോട് ചിണുങ്ങി, എന്നെയും 
സ്വന്തമാക്കിയെ നീ വീട്ടിലേക്ക്
മടങ്ങാറുള്ളായിരുന്നു ........

പട്ട് പാവാടയും, ബ്ലൌസും ധരിച്ച്
മുടിയില്‍ മുല്ല പൂവും ചൂടി 
പല വര്‍ണ്ണങ്ങളിലുള്ള എന്നെയും 
കൈയില്‍ അണിഞ്ഞ്, സന്തോഷത്തോടെ 
പൊട്ടിച്ചിരിച്ച് നടന്നിരുന്ന നിന്നെ 
കാണാന്‍ ഞാന്‍ ഇന്നും കൊതിക്കുന്നു 
നീ വീണ്ടും ബാല്യത്തിലേക്ക് മടങ്ങി-
വരുമെന്നും, എന്നെ നെഞ്ചോട്‌ ചേര്‍ത്ത്-
പിടിക്കുമെന്നും, നിന്‍റെ പൊട്ടിച്ചിരിക്കൊപ്പം
എനിക്ക് വീണ്ടും കിലുങ്ങി ചിരിക്കണമെന്ന 
ആഗ്രഹവും മനസ്സില്‍ പേറി നിനക്കായി 
ഞാന്‍ ഇന്നും കാത്തിരിക്കുന്നു..........



Sunday, May 3, 2015

ദേശാടനകിളി കരയാറില്ല....



തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ പ്രാവശ്യത്തെ ഷിഫ്റ്റിംഗ്. നമ്മള്‍ പ്രാവസികള്‍ക്ക്, ഇതൊരു പുത്തരിയൊന്നുമല്ല. മാന്ത്രികന്‍മാര്‍ പറയുന്നത് പോലെ  കൂട് വിട്ട് കൂട്  മാറ്റം മാത്രം.  ഓരോ വീട് ഉപേക്ഷിച്ച്, പുതിയ സ്ഥലം തേടുമ്പോഴും, ഒരു ദിവസമാണ് അവിടെ താമസിച്ചതെങ്കിലും, ആ വീടുകള്‍ നമ്മുടെ സ്വന്തം അല്ലെങ്കിലും, അവയോടൊരു മമത എന്നും ഉണ്ടാവും. ദേശാടനപക്ഷികള്‍ക്ക്, ഇതൊന്നും ബാധകമല്ല. വികാര ജീവികളായ മനുഷ്യര്‍ക്ക്, ഓരോ പ്രാവശ്യം കണ്ട് മുട്ടിയ  മുഖങ്ങളെയും, ആ ചുറ്റുപാടും മറക്കുക പ്രയാസം തന്നെയാണ്. എട്ടാമത്തെ നിലയില്‍ നിന്ന് പത്താം നിലയിലേക്കുള്ള പ്രൊമോഷന്‍. അയലത്ത് കൂട്ടിന് അറബി ഫാമിലികളും. പഴയ സ്ഥലത്തുണ്ടായിരുന്ന സിഗററ്റ് മണം ഒഴിവായി കിട്ടി. എതിര്‍വശത്തെ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് സിഗററ്റ് പുകച്ച് രസിക്കുന്ന സ്ത്രീ  സ്ഥിരം കാഴ്ചയായി. രാവിലെ എന്നും കണ്ടിരുന്ന എന്റെ കുഞ്ഞിപൂവിന്റെ ചിരിക്കുന്ന ആ മുഖം ഇനി ഒരിക്കലും  കാണാന്‍ പറ്റില്ലെന്ന സങ്കടം. രാവിലെ ആ നിഷ്കളങ്കമായ പുഞ്ചിരി കാണുന്നത് മനസ്സിന് ഒരു സന്തോഷം ആയിരുന്നു.

അടുക്കള വരാന്തയില്‍ അരികൊത്തി പെറുക്കാന്‍  വരുന്ന കിളികള്‍ തന്നെയാണ് ഇവിടെയും എന്റെ കൂട്ടുകാര്‍, മോളു പറയാറുണ്ട്, അമ്മയുടെ കളി കൂട്ടുകാര്‍ ഇവിടെയും വന്നല്ലോന്ന്. നാട്ടില്‍, ഈ കിളികളെ കണ്ടാല്‍ നമ്മള്‍ ഇവരെ ശ്രദ്ധിക്കാറുണ്ടോ. ഈ പ്രവാസത്തില്‍ നാട്ടിന്റെ ഓര്‍മ്മ ഉളവാക്കുന്ന എന്തും നമുക്ക് പ്രിയപ്പെട്ടതാണ്. ഓരോ പ്രാവശ്യം ഷിഫ്റ്റ്‌ ചെയ്യുമ്പോഴും കരുതും, ഇനി ഇവിടെ നിന്ന് വേറൊരു മാറ്റം ഇല്ല. നേരെ നാട്ടിലേക്ക് തന്നെയെന്ന്. ഈ പ്രാവശ്യവും അങ്ങനെതന്നെയാണ് ആഗ്രഹം. ഈ ജീവിത യാത്രയില്‍ കണ്ടുമുട്ടിയ പലമുഖങ്ങളെയും മറക്കുക്ക പ്രയാസം തന്നെയാണ്. ഒരു പ്രാവശ്യം കണ്ട് മുട്ടിയ  മുഖങ്ങളെ മറക്കാന്‍ എളുതാമോ, എന്ന കവിയുടെ ചോദ്യം എത്ര ശരിയാണ്. കുറച്ച് നാളുകളെ ആ അടുപ്പം ഉള്ളുവെങ്കിലും, നമ്മുടെ ബന്ധുക്കളെ പിരിഞ്ഞ് വരുന്ന അതെ സങ്കടം തന്നെയാണ് ആ സുമനസ്സുകളോട് യാത്ര ചൊല്ലാനും. തുടരെ തുടരെയുള്ള വിടപറച്ചില്‍, മനസ്സ്  അതിനായി പാകപ്പെട്ട് കഴിഞ്ഞുവെന്ന് വേണം പറയാന്‍, ഇപ്പോ ദേശാടനകിളി കരയാറില്ല...........

Tuesday, April 21, 2015

ശ്രീ കോവില്‍.....






ഞാനറിയാതെന്‍റെ  മാനസ  ശ്രീകോവിലില്‍ 
വന്ന്  അണഞ്ഞൊരു  നിറ ദീപമേ... 

നിന്‍ മുന്നില്‍ കൈകൂപ്പി നിന്നിടുമ്പോള്‍ 
എല്ലാം മറന്ന് ഞാന്‍ ധന്യയായി... 

നിന്‍ പ്രസാദം നെറുകയില്‍ ചാര്‍ത്തി 
സാന്ത്വനത്തോടെ എന്നെ നീ മെയ്യോട്
ചേര്‍ത്ത് നിര്‍ത്തി... 

നിന്നെ മാത്രം നിനച്ച്,നിന്‍ നാമങ്ങള്‍- 
ഉരുവിട്ട് തിരുനടയില്‍ നിന്നിടുമ്പോള്‍ 
പുറകില്‍ വന്ന് കണ്ണ് പൊത്തിപ്പിടിച്ച്
എന്‍ കാതില്‍ ചൊല്ലിയ കിന്നാരങ്ങള്‍ 
നീ മറന്ന് പോയോ...

മുരളിയില്‍ നീ എനിക്കായി തീര്‍ത്ത 
ഗാന പ്രപഞ്ചത്തില്‍, നാം ഒന്നായി 
അലിഞ്ഞു  ചേര്‍ന്നു...

പ്രദക്ഷിണം കഴിഞ്ഞ് തിരുമുന്നില്‍ 
അണഞ്ഞ നേരം,  കൊട്ടിയടച്ച നിന്‍- 
വാതില്‍ക്കല്‍ നിന്ന്  ഞാന്‍ പൊട്ടി-
കരഞ്ഞപ്പോള്‍  ഒരു മാത്ര മിണ്ടാതെ 
നിന്നതെന്തേ നീ.........

Tuesday, April 14, 2015

ഓര്‍മ്മയിലെ വിഷു.....






അച്ഛന്‍ നല്‍കിയ വിഷു കൈനീട്ടം 
ഇന്നും ഓര്‍മ്മയില്‍ തെളിയുന്നു 
ആ നാണയ തുട്ടുകളില്‍ അച്ഛന്റെ
വാത്സല്യം നിറഞ്ഞിരുന്നു 
ഉറക്കച്ചടവില്‍ കണ്ണ് പൊത്തിപ്പിടിച്ച്
അമ്മ വിഷുക്കണി കാണിച്ചത് ഇന്നും 
മായാത്ത ഓര്‍മ്മകള്‍ മാത്രം...

പുഞ്ചിരി തൂകുന്ന കണ്ണനെ കാണുമ്പോള്‍ 
അറിയാതെ കണ്ണ് തുറന്ന് പോകും 
കാളനുണ്ട്, ഓലനുണ്ട്, അട പ്രഥമനുണ്ട്, 
അമ്മയുടെ സ്നേഹം ചാലിച്ച പാല്‍-
പായസമുണ്ടന്ന്‍ വിഷു സദ്യക്ക്
കോടിയുടുത്ത്,കൂട്ടുകാരോടൊത്ത് കളിച്ച്
അച്ഛനോടൊപ്പം വിഷു സദ്യ ഉണ്ടിരുന്ന 
ആ നല്ല നാളുകള്‍ മറക്കുവതെങ്ങനെ 
കാതില്‍ കിന്നാരമോതിയിരുന്ന വിഷു-
പക്ഷിയും  പറന്നകന്നു.....
ഇന്നില്ല വിഷുക്കണിയും, വിഷു സദ്യയും 
ആ നല്ല നാളിന്റെ ഓര്‍മ്മകള്‍ മാത്രം......



Sunday, February 15, 2015


അവള്‍....

കുസൃതി പിള്ളേര്‍ അവളെ വിളിച്ചിരുന്നത് ഭ്രാന്തി  എന്നായിരുന്നു. പിള്ളേര്‍  മാത്രമല്ല, അറിവുള്ള പ്രായമായവരും അവളെ അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്‌.  അവര്‍ക്ക് അവള്‍ സുന്ദരിയായ ഭ്രാന്തിയായിരുന്നു. സാധാരണ രീതിയില്‍ ചിന്തിക്കാന്‍ കഴിയാതെ, മനസ്സിന്റെ താളം തെറ്റുമ്പോഴാണ്, നമ്മളില്‍ നിന്ന് അസാധാരണ പെരുമാറ്റങ്ങള്‍ ഉണ്ടാവുന്നത്. അങ്ങനെ ഭ്രാന്തി അല്ലെങ്കില്‍, ഭ്രാന്തന്‍ എന്ന പുതിയൊരു പേര് ജനങ്ങള്‍ ചാര്‍ത്തി തരും. 

 കയലിയും, പൂക്കളുള്ള ബ്ലൌസും,  തോളില്‍ വൃത്തിയുള്ള ഒരു തോര്‍ത്തും അതായിരുന്നു അവളുടെ വേഷം.  നീണ്ട മുടി വൃത്തിയായി കെട്ടാനും അവള്‍ മറന്നിരുന്നില്ല .സമനില തെറ്റി കഴിഞ്ഞാല്‍ അവളുടെ കൈയില്‍ ഒരു ചൂലും കാണും. ആ ചൂല് അവളുടെ ചുറ്റും കൂടുന്ന പൂവാലന്മാരെ ഓടിക്കാനാണെന്ന് പലരും കളിയാക്കി പറയാറുണ്ടായിരുന്നു. ഉയര്‍ന്ന കുടുംബത്തിലായിരുന്നു അവളുടെ ജനനം. കൂട്ടുകാരോടൊപ്പം, കളിച്ചു ചിരിച്ചു സ്കൂളില്‍ പോയിരുന്ന മിടുക്കിയായ അവളുടെ  സ്വഭാവത്തിന് വ്യത്യാസം വന്നത് പെട്ടന്നു ആയിരുന്നു. ആരോടും ഒന്നും മിണ്ടാതെ, അവള്‍ മുറിക്കുള്ളില്‍ ഒതുങ്ങി.  ആത്മഹത്യ ചെയ്യ്ത  അവളുടെ ചിറ്റയുടെ പ്രേതം കൂടിയതാണെന്ന്, കുടുംബകാരില്‍ ചിലര്‍ വിധിയെഴുതി. ചുട്ട കോഴിയെ പറപ്പിക്കാന്‍ കഴിവുള്ള മന്ത്രവാദിയെ വരുത്തി.  അയാള്‍, പ്രേതത്തെ ഒഴിപ്പിക്കാന്‍, അവളെ തലങ്ങും, വിലങ്ങും തല്ലി, രാത്രി യാമങ്ങളില്‍ അവളുടെ രോദനം , ആ വീട്ടില്‍ നിന്ന് മുഴങ്ങി കേട്ടു. പലപ്പോഴും അവള്‍ ചൂലുമായി വഴിയോരത്ത്, പിറു പിറുത്തു കൊണ്ട് നില്‍ക്കുന്നത് കാണാമായിരുന്നു. ആ ചൂല് കൊണ്ട് അവളെ ശല്യം ചെയ്യുന്ന  കുസൃതി പിള്ളേരെ വിരട്ടി ഓടിക്കാനും അവള്‍ മറന്നിരുന്നില്ല.

ആരുടെയൊക്കെയോ സമ്മര്‍ദം കാരണം, അവസാനം അവളെ ഊളന്‍ പാറയില്‍, ഭ്രാന്താലയത്തില്‍ അഡ്മിറ്റ്‌ ചെയ്യ്തു.  ഭ്രാന്തായവരെ ചങ്കലക്ക് ഇടുന്ന   ആശുപത്രിയെന്ന അറിവ്, ഈ ആശുപത്രിയെ കുറിച്ച് ഇന്ന് കേള്‍ക്കുമ്പോഴും ഒരു ഭയമാണ്. ചങ്കലയില്‍ കിടന്ന് പിടയുന്ന കുറെ ജീവനുകള്‍. ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വന്ന അവള്‍ പഴയ ആ വായാടിയായ മിടുക്കി ആയിരുന്നു. എന്നിട്ടും പൊതു ജനം അവളെ,  പഴയ ഭ്രാന്തിയായി തന്നെ  കണ്ടു. ആ ഒരു ഒറ്റപെടല്‍ വീണ്ടും അവളെ മുറിക്കുള്ളില്‍ ഒതുങ്ങാന്‍ പ്രേരിപ്പിച്ചു. അവളുടെ കല്യാണം, നടത്തിയാല്‍ രോഗം ഭേദമാകുമെന്ന മന്ത്രവാദിയുടെ പ്രവചനം, വീട്ടുകാര്‍ അതിന് മുതിര്‍ന്നു. ഉയര്‍ന്ന സ്ത്രീധനം നല്‍കി അവളുടെ വിവാഹം നടത്തി. അധികം കഴിയാതെ വീണ്ടും അവളെ വഴിയോരത്ത് കാണാന്‍ തുടങ്ങി. ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു പോയി, അവള്‍ ഗര്‍ഭിണിയാണെന്നും, അറിയാന്‍ കഴിഞ്ഞു.  ജനങ്ങള്‍ക്ക്‌ അവള്‍, ഗര്‍ഭിണിയായ ഭ്രാന്തിയായി. അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സമനില തെറ്റിയാല്‍ അവളുടെ കുഞ്ഞിനെ പോലും അവള്‍  ശ്രെദ്ധിക്കാറില്ലായിരുന്നു. അവസാനം വീട്ടുകാര്‍ക്കും അവള്‍ ഒരു ശല്യമായി. ആശുപത്രിയില്‍ ഒരിക്കല്‍ കൊണ്ട് പോയിട്ട്, അവര്‍ അവളെ തിരിച്ചു കൊണ്ട് വരാന്‍ വിസമ്മതിച്ചു  എന്നാണ്  പിന്നെ  അറിയാന്‍ കഴിഞ്ഞത്.

ഇന്ന് അവള്‍ ഈ ലോകത്ത് ഇല്ല. എന്നാലും  അവളുടെ ദയനീയ മുഖവും രാത്രി യാമങ്ങളിലെ  അവളുടെ രോദനവും  ഒരു നൊമ്പരമായി മനസ്സില്‍ ഉണ്ട്. എന്തായിരുന്നു അവളുടെ സമനില തെറ്റാനുള്ള കാരണം, ഇന്നും അതൊരു ദുരൂഹമാണ്. ഒരു മനുഷ്യന്‍റെ മനോനില  തെറ്റാന്‍ അധിക സമയം വേണ്ട. ആ സ്ഥിതിയിലായി കഴിഞ്ഞാല്‍ സമൂഹം അവരെ കാണുന്ന രീതി അതാണ്‌  മാറേണ്ടത്. ആരും ഭ്രാന്തനായോ, ഭ്രാന്തിയായോ ജനിക്കുന്നില്ല. ഓരോ സാഹചര്യങ്ങളാണ് അവരെ അങ്ങനെയാക്കി മാറ്റുന്നത്. അവരെ വീണ്ടും സാധരണ രീതിയില്‍  ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക അതാണ്‌ വീട്ടുകാരും, അവര്‍ക്ക് ചുറ്റുമുള്ള  സമൂഹവും  ചെയ്യേണ്ടത്. പ്രേത ബാധ യാണ് മനോനില തെറ്റാനുള്ള കാരണമെന്ന്  വിശ്വസിക്കുന്നവരും,  അതിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന മന്ത്രവാദികളും ഇപ്പോഴും ഉണ്ടെന്നുള്ളത് ദുഖകരം തന്നെയാണ്.......



Monday, January 26, 2015

എല്ലാ കൂട്ടുകാര്‍ക്കും  റിപ്പബ്ലിക് ദിനാശംസകള്‍....





സ്വാതന്ത്ര്യം തന്നെ അമൃതം,  പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകം. സ്വാതന്ത്ര്യത്തിന്‍ മധുരം നുകര്‍ന്ന് തന്ന മഹാത്മാക്കളെ  നമിച്ചിടുന്നു. വളരട്ടെ നമ്മുടെ ദേശാഭിമാനം, ഉയരട്ടെ  നമ്മുടെ  ത്രിവര്‍ണ്ണ പതാക വാനോളം. ജയ്ഹിന്ദ്‌.... 


Sunday, January 4, 2015

ഓര്‍മ്മ ചിന്തുകള്‍....
(പുതു വര്‍ഷത്തിലെ ആദ്യത്തെ പോസ്റ്റിങ്ങ്‌ സ്നേഹപൂര്‍വ്വം അച്ഛനും, അമ്മയ്ക്കും)




ആദ്യ ചുംബനം അമൃത ചുംബനം 
അമ്മ തന്ന മധുര  ചുംബനം 
ഒരു ചെറു കരച്ചിലോടെ ആറടി 
മണ്ണിന്റെ  അവകാശിയായി 
കുഞ്ഞി കവിളത്ത് അച്ഛന്‍ നല്‍കിയ 
ചുംബനം ഒരിക്കലും മറക്കാത്ത 
വാത്സല്യത്തിന്‍ സ്നേഹ ചുംബനം
അച്ഛന്‍  ചൊല്ലി ഇവളെന്റെ മുത്തെന്ന്
അമ്മ ചൊല്ലി ദൈവം തന്ന നിധിയെന്ന്
അച്ഛന്റെ പൊന്നോമനയായി 
അമ്മ തന്‍ കണ്മണിയായി 
ഏട്ടന്‍മാര്‍ക്ക് കുഞ്ഞനിയത്തിയായി... 


കാലത്തിന്‍ ഗതികൊത്ത് നീന്തി തുടിക്കവേ 
അച്ഛന്‍ തന്റെ കടമ നിറവേറ്റി 
മഞ്ഞ ചരടില്‍ ആലില  താലി ചാര്‍ത്തി 
നെറുകയില്‍ കുംകുമം ചാര്‍ത്തി 
അഗ്നി സാക്ഷിയായി, കൈപിടിച്ച് നല്‍കി 
അച്ഛന്‍  ചൊല്ലി, ഇവന്‍ നിന്‍റെ സ്വന്തമെന്ന് 
നാടും, വീടും ഉപേക്ഷിച്ച് സ്വന്തം കൂട് 
കെട്ടാന്‍ പറന്നകന്നപ്പോള്‍, അച്ഛന്റെ 
കണ്ണില്‍ നിന്നുതിര്‍ന്ന സ്നേഹത്തിന്‍ 
മുത്തു മണികളെ മറക്കുവതെങ്ങനെ 
കളി ചിരി നിറഞ്ഞിരുന്ന വീടിന്റെ കോണില്‍ 
മധുര സ്മരണകളെ  താലോലിച്ച് ഇന്ന് 
അച്ഛനും അമ്മയും മാത്രം,മക്കളുടെ 
വിളിക്കായി കാതോര്‍ത്ത്...


ഓര്‍മ്മ തന്‍ മുറ്റത്ത് ഞാനൊരു  ഊഞ്ഞാല കെട്ടി
പറവകളെ പോലെ ആകാശത്തെത്താന്‍ കൊതിച്ച്
താഴേക്ക്‌ നിലം  പൊത്തിയപ്പോള്‍, കുറെ വള- 
-പൊട്ടുകളും, ഓര്‍മ്മ ചിന്തുകളും മാത്രം ബാക്കി...










Wednesday, December 31, 2014

കഴിഞ്ഞ് പോയ നല്ലതും, ചീത്തയുമായ ദിനരാത്രങ്ങള്‍ക്ക് വിട പറഞ്ഞ് കൊണ്ട് നന്മയുടെയും, സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ഒരു പുതു വര്‍ഷം കൂടി വരവായി . ഇനി വരാന്‍ പോകുന്ന ദിനങ്ങള്‍ ഐശ്വര്യ സമൃദ്ധമായതും, സന്തോഷവും,സമാധാനവും നിറഞ്ഞതാകട്ടെയെന്ന്‍ പ്രാര്‍ഥിക്കുന്നു. എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍....





Wednesday, December 24, 2014

മഞ്ഞ് പൊഴിയുന്ന ബെത് ലഹേമില്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മകളുണര്‍ത്തി, ക്രിസ്തുമസ് കാലമെത്തി. എല്ലാ  കൂട്ടുകാര്‍ക്കും, സ്നേഹവും, സന്തോഷവും, സമാധാനവും നിറഞ്ഞ ഒരായിരം ക്രിസ്തുമസ്  ആശംസകള്‍....



Sunday, December 14, 2014

ഗസല്‍.....




കാറ്റിലൂടെ ഒഴുകി വന്ന ഗസലിന്‍ ഈരടികള്‍ 
ഒരു സാന്ത്വനമായി മനസ്സിനെ തഴുകി തലോടി 
പ്രണയാര്‍ദ്രമായ ഗസലിന്‍ വരികള്‍
മധുരനൊമ്പരമായി മധുമാരിയായി പെയ്യ്തിറങ്ങി
നീ തീര്‍ത്ത ഗാന പ്രപഞ്ചത്തില്‍, എല്ലാം മറന്ന് 
പ്രകൃതി,സന്തോഷാശ്രുക്കള്‍ പുതുമഴയായി വര്‍ഷിച്ചു....

നിന്‍റെ സിത്താറില്‍ നിന്ന് ഉതിര്‍ന്ന് വീണ 
സപ്ത സ്വരങ്ങള്‍, പാട്ടിന്റെ പാലാഴിയായി 
ഒരിക്കലും നിലക്കാത്ത വേണുഗാനമായി
ഗന്ധര്‍വ നാദമായി  ഒഴുകി എത്തി
അന്ന് നീ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ 
ഞാനിന്നും മൂളിടുന്നു...
നിന്‍റെ സ്വര മാധുരി മനുഷ്യ മനസ്സുകള്‍ക്ക് 
എന്നും സാന്ത്വനമാകട്ടെ, മുളം തണ്ടിലൂടെ 
ഒഴുകി വരും പ്രീയ ശ്രീ രാഗമായ്..............


Sunday, December 7, 2014

സ്മരണ...




ഡിസംബറിലെ ഒരു തണുത്ത രാത്രിയില്‍
യാത്രാമൊഴി പോലും ചൊല്ലാതെ 
നീ എന്നില്‍ നിന്നും പറന്ന് അകന്നു
നീ തന്ന സമ്മാന പൊതികളെക്കാള്‍ 
വിലപ്പെട്ടതായിരുന്നു നീ എനിക്ക് 
തന്ന സ്നേഹം......

ഒരു പാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം 
ബാക്കിവെച്ച് നീ മറഞ്ഞുവെങ്കിലും
ചുവരിലെ , ചില്ലിട്ട ചിത്രത്തിലിരുന്ന്
എല്ലാം മറന്ന്  നീ ചിരിക്കുമ്പോഴും
നിന്‍റെ മുഖത്ത് കാണുന്ന വിജയീഭാവം, 
അത് തന്നെ അല്ലെ നിന്നെ നീ ആക്കുന്നതും....

 അഗ്നി നാളത്തില്‍ കത്തിയമര്‍ന്ന്
ഒരു പിടി ചാരമായി, കടലില്‍ അലിഞ്ഞ്
ചേര്‍ന്ന് മായവേ,  തീരത്ത് അടിഞ്ഞ 
ശംഖില്‍ നിന്‍റെ പേര് ഞാന്‍ വായിച്ചെടുത്തു 
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നും
ഒരു നൊമ്പരമാണ്,നൊമ്പരമാണ് നിന്‍
ഓര്‍മ്മകളെങ്കിലും,ആ നൊമ്പരം പോലും മധുരം....
നിന്നെ പോലെ നീ മാത്രം..............


Sunday, November 30, 2014

ദേശീയ ദിനാശംസകള്‍......
                                                                        (Drawing by my Molu Aswathi Dipu)


നമ്മുടെ മാതൃ രാജ്യത്തോട്  തന്നെ ആണ് നമുക്കെന്നും സ്നേഹം. നമ്മള്‍ ഏത് രാജ്യത്താണോ വസിക്കുന്നത് അതും നമ്മുടെ നാട് തന്നെ ആണ്. നമുക്കും കുടുംബത്തിനും അന്നം തരുന്ന ആ രാജ്യത്തെയും നമ്മള്‍ തീര്‍ച്ചയായും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യണം. നാല്പത്തി മൂന്നാമത്  ദേശീയ ദിനം ആഘോഷിക്കുന്ന യു. എ. ഇ ക്ക്  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. നമുക്കും ഈ  ആഘോഷത്തില്‍ പങ്കു ചേരാം....

Wednesday, November 19, 2014

ചോദ്യങ്ങള്‍.....




ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉണ്ടോ???????
നീ വര്‍ഷിക്കുന്ന ചോദ്യ ശരങ്ങള്‍ക്ക് മുന്നില്‍ 
ഉത്തരം പറയാനാകാതെ ഞാനിന്ന് പകച്ച്‌
നില്‍ക്കുന്നു, ഒരു കൊച്ചു കുട്ടിയെ പോലെ 
നിന്‍റെ ഓരോ ചോദ്യങ്ങളും കൂരമ്പുകളായി 
മനസ്സില്‍ തറക്കുമ്പോഴും,നിന്‍റെ ചോദ്യങ്ങള്‍ക്ക് 
ഉത്തരം പറയാനാകാതെ, അമ്പൊഴിഞ്ഞ 
ആവനാഴിയെ പോലെ, വാക്കൊഴിഞ്ഞ 
മനവും, ചലനമറ്റ തൂലികയും മാത്രം ബാക്കി.....

നിന്‍റെ ചോദ്യ ശരങ്ങള്‍ പേമാരിയായി എന്നില്‍ 
വര്‍ഷിക്കുമ്പോള്‍, ഒന്ന് നീ ഓര്‍ക്കുക, നിനക്കുള്ള 
ഉത്തരം നല്‍കാന്‍ ഞാനിന്ന് അശക്തയാണ് 
എന്നും നിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ 
ആഗ്രഹിച്ചിരുന്ന എന്‍റെ തൂലിക പോലും
ഇന്ന് എന്നില്‍ നിന്ന് അകന്ന് പോകുന്നു 
എന്നും വാചാലമായിരുന്ന എന്‍റെ മനസ്സ് പോലും 
നിന്‍റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മൌനമായി മാറിടുന്നു 
നിന്‍റെ ചോദ്യങ്ങളോരോന്നും, മനസ്സില്‍ പലയാവര്‍ത്തി 
ഉരുവിട്ടെങ്കിലും,ഉത്തരം പറയാനാകാതെ ശൂന്യത
മാത്രം ബാക്കി...

കടിഞ്ഞാണില്ലാത്ത കുതിരയെ പോല്‍ പായുന്ന 
മനസ്സില്‍, നിന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ 
ഇന്ന്നിണമില്ലാത്ത രൂപങ്ങളെ പോലെ അവ്യക്തമാണ്
"എന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തരൂ" എന്ന 
നിന്‍റെ ഓര്‍മ്മപെടുത്തല്‍ മറക്കാന്‍  എനിക്കാവില്ലല്ലോ... 
ഈ ജീവിതം ചോദ്യങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ 
ഞാന്‍ ആഗ്രഹിക്കുന്നില്ല, അത്കൊണ്ട് തന്നെ 
നിന്‍റെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി 
ഒരു ദിവസം ഞാന്‍ വരും, അത് വരെ വിട...........


Monday, November 10, 2014

ഓര്‍മ്മകുറിപ്പ്....




കൂട്ടുകാരികളോടോത്ത് സൊറയും പറഞ്ഞ് സ്കൂളില്‍ പോയിരുന്ന ആ കാലം. ആ സമയത്തിനെ കുറിച്ച് എത്ര വര്‍ണ്ണിച്ചാലും മതിയാവില്ല. ചെറിയൊരു ഇടവഴി കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങിയുള്ള ആ യാത്രയില്‍, വീട്ടിനടുത്തുള്ള കൂട്ടുകാരികള്‍ എല്ലാരും ഉണ്ടാവും. മഴക്കാലം ആയാല്‍ ഇടവഴിയിലെ ചെളി വെള്ളത്തില്‍ കളിച്ചു കൊണ്ടുള്ള യാത. മിക്കപ്പോഴും പരസ്പരം  ചെളി വെള്ളം തെറിപ്പിക്കാനും മറന്നിരുന്നില്ല. അപ്രതീക്ഷമായി വരുന്ന മഴയും നനഞ്ഞു കൊണ്ട് വീട്ടില്‍ ചെന്നു കയറുമ്പോള്‍, അമ്മയുടെ വക ശകാരം, എന്താ കുട്ടി ഇത് കുട കൊണ്ട് പോകാന്‍ പറഞ്ഞതല്ലേ, നാളെ പനി ഉറപ്പാ. അമ്മമാര്‍ക്ക് നമ്മള്‍ എത്ര വലുതായാലും ഈ ആവലാതികള്‍ മാറില്ല. ഇപ്പൊ ആയാലും അമ്മ പറയും, തല നല്ലതുപോലെ തോര്‍ത്തി, രാസ്നാദി പൊടി ഇടാന്‍ മറക്കണ്ട കുട്ട്യേ. ഇത് തന്നെയാണ് അമ്മയുടെ സ്നേഹവും...

റോഡിന്‍റെ അരികിലുള്ള കടകളിലിരുന്നു പെണ്‍കുട്ടിളെ കമന്റ്സ് അടിക്കുന്ന പൂവാലന്‍ ചേട്ടന്മാര്‍ അന്നത്തെ സ്ഥിരം കാഴ്ചയായിരുന്നു.ഇന്നത്തെകാലത്ത് പൂവാലന്‍ ചേട്ടന്മാര്‍ അധികം ഇല്ലാന്നു തോന്നുന്നു. പെണ്‍കുട്ടികളുടെ കാലിലെ ഹൈഹീല്‍ ചെരുപ്പിനെ പേടിച്ചിട്ട്‌ ആവാം അല്ലെ. അങ്ങനെ ഇരിക്കുമ്പോഴാ സൈക്കിളില്‍ വരുന്ന ഒരു പൂവാലന്‍ ചേട്ടന്റെ രംഗ പ്രവേശം.കൂട്ടിന് ഒരു കൂട്ടുകാരന്‍ കൂടി ഉണ്ട്. പക്ഷെ കൂട്ടുകാരന്‍ നിശബ്ദന്‍ ആണ്. രാവിലെയും, വൈകിട്ടും വഴിപാട് പോലെ പുറകെ  സൈകിളില്‍ വന്ന് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും, ഇടക്ക് പാട്ട് പാടാനും മറക്കാറില്ല. നമ്മള്‍ ഇടവഴി കഴിഞ്ഞ് റോഡിലേക്ക് കയറിയാല്‍, പൂവാലന്‍ ചേട്ടന്‍ അസ്ത്രം വിട്ട പോലെ ഒരു പോക്കാണ്.  കൂട്ടുകാരികള്‍ കുറെ പേര്‍ ഉള്ളത് കൊണ്ട് അന്ന് അത് അത്ര കാര്യമായി എടുത്തതും ഇല്ല. പൂവാലന്‍ ചേട്ടന്റെ സൈകിളിലുള്ള വരവ് തുടര്‍ന്നു കൊണ്ടേയിരുന്നു...

അന്നൊക്കെ, ക്ലാസ്സിലുള്ള ഏതെങ്കിലും  കൂട്ടുകാരികളുടെ ചേച്ചിയുടെ കല്യാണം ഉണ്ടെങ്കില്‍, ഒരു ചെറിയ പിരിവും നടത്തി, ഗിഫ്ടും വാങ്ങി  പോവാന്‍ നമ്മള്‍ കൂട്ടുകാരികളെല്ലാം റെഡി ആയിരുന്നു.  ശരിക്കും അതൊക്കെ ഒരു സന്തോഷമായിരുന്നു, അത്ര അടുപ്പം തന്നെയായിരുന്നു, ക്ലാസ്സിലെ എല്ലാ കുട്ടികളുമായും, ആരോടും ഒരു വേര്‍തിരിവും തോന്നിയിട്ടില്ല. അത് കൊണ്ട് തന്നെയാണ് ഇപ്പോഴും, എവിടെ വെച്ച് കണ്ടാലും അവരെല്ലാരും ഓടി അടുത്ത് വരുന്നതും.സ്കൂള്‍ ജീവിതം കഴിഞ്ഞപ്പോ അതിനെല്ലാം ഒരു മാറ്റം വന്നു എന്നുള്ളത് തന്നെയാണ് സത്യം.  ആ പ്രാവശ്യവും, കൂട്ടുകാരിയുടെ ചേച്ചിയുടെ വിവാഹത്തിന്‍റെ ക്ഷണം കിട്ടി. പതിവ്പോലെ തന്നെ ഒരു ഗിഫ്റ്റും വാങ്ങി, കൂട്ടുകാരികളോടൊപ്പം കല്യാണ വീട്ടില്‍ എത്തി. കൂട്ടുകാരി വീട്ടിലെ എല്ലാരെയും പരിചയപെടുത്തി. അച്ഛന്‍, അമ്മ, അനുജത്തി, അമ്മൂമ്മ.  ഒരു മിനിറ്റ് ചേട്ടനെ വിളിക്കാം. ചേട്ടാ....കൂട്ടുകാരി നീട്ടി വിളിച്ചു. ചേട്ടന്‍ എത്തി, നമ്മുടെ സൈകിളില്‍ വരുന്ന പൂവാലന്‍ ചേട്ടന്‍. ആ സമയത്ത് പൂവാലന്‍ ചേട്ടന്‍റെ മുഖത്തുണ്ടായ ചമ്മല്‍, അതൊന്നു കാണേണ്ടത് തന്നെയായിരുന്നു. ഇപ്പൊ ആലോചിക്കുമ്പോഴും ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. അതിന് ശേഷം, പൂവാലന്‍ചേട്ടന്‍, ആ വഴിക്കുള്ള വരവേ നിര്‍ത്തി....


Sunday, November 2, 2014

എന്നെ  ഒത്തിരി ആകര്‍ഷിച്ച  ഒരു ചിത്രം. ഈ നിഷ്കളങ്കമായ ചിരി തന്നെ ആയിരിക്കണം അതിന് കാരണം. വാര്‍ദ്ധക്യത്തിലും പരസ്പരം സ്നേഹിച്ചും, എല്ലാം മറന്ന് ചിരിക്കാനും കഴിയുക... അതൊരു ഭാഗ്യം തന്നെ അല്ലേ..(ജീവിതാംശം തുളുമ്പുന്ന ഈ  ചിത്രം എടുത്ത ഫോട്ടോഗ്രാഫറിന്  നന്ദി)




ഒരു മൌനത്തില്‍ എല്ലാം അറിയുന്നു
ഒരു നോട്ടത്തില്‍ എല്ലാം കാണുന്നു
ഒരു തലോടലില്‍ എല്ലാം മറക്കുന്നു
ഒരു ചിരിയില്‍ എല്ലാം പൊറുക്കുന്നു...

Saturday, November 1, 2014

മലയാളമേ ഇത് ധന്യം. നിന്‍റെ മകളായി(മകനായി) പിറന്നതെന്‍ പുണ്യം. എന്‍റെ മലയാളവും, എന്‍റെ മലയാള മണ്ണും എന്നും എനിക്ക് പ്രീയപെട്ടതാണ്..എല്ലാ കൂട്ടുകാര്‍ക്കും കേരളപിറവി ആശംസകള്‍...




Tuesday, October 21, 2014

കണ്ണുകളും, മനസ്സും നിറയുന്ന, ദീപങ്ങളുടെ പൂര കാഴ്ച . കൂട്ടുകാരുടെ    ജീവിതത്തില്‍ ഐശ്വര്യത്തിന്റെറയും, നന്മയുടെയും ദീപം എന്നും തെളിയട്ടെ. എല്ലാ കൂട്ടുകാര്‍ക്കും ദീപാവലി ആശംസകള്‍.....



Sunday, October 12, 2014

എന്‍റെ ബ്ലോഗ്‌ തുടങ്ങിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവുന്നു. കൂട്ടുകാരുടെ   സപ്പോര്‍ട്ട് തന്നെയാണ് ഈ ഉദ്യമത്തില്‍ ഞാന്‍ വിജയിക്കാന്‍ കാരണവും. എനിക്ക് തന്ന പ്രോത്സാഹനത്തിനും, സഹകരണത്തിനും, എല്ലാ കൂട്ടുകാര്‍ക്കും ഒത്തിരി, ഒത്തിരി നന്ദി... ബ്ലോഗ്ഗിന്‍റെ തുടക്കം മുതല്‍, ഞാനിടുന്ന എല്ലാ പോസ്റ്റ്‌കള്‍ക്കും  അഭിപ്രായങ്ങള്‍ പറയുന്ന അജിത് മാഷിന് പ്രത്യേകം നന്ദി അറിയിക്കുന്നു......



Thursday, October 9, 2014

ഇഷ്ടം...






ഇഷ്ടമാണെന്ന് ആദ്യം ചൊല്ലിയത് നീയാണ്
ഇഷ്ടമാണോ എന്ന നിന്‍റെ ചോദ്യത്തിന് 
ഇഷ്ടം,എനിക്കിഷ്ടമെന്ന് ഞാന്‍  ചൊല്ലിയപ്പോള്‍ 
ഇഷ്ടത്തോടെ നീ പൊട്ടി ചിരിച്ചു, അത് ഞാന്‍ 
ഇഷ്ടത്തോടെ,തെല്ലു നാണത്തോടെ  നോക്കി നിന്നു
ഇഷ്ടമാണ് നൂറു വട്ടമെന്ന് നീ ചൊല്ലിയപ്പോള്‍ 
ഇഷ്ടത്തോടെ, സ്നേഹത്തോടെ ഞാന്‍ പുഞ്ചിരിച്ചു 
ഇഷ്ടത്തോടെ നീ കിന്നാരം പറഞ്ഞപ്പോള്‍ 
ഇഷ്ടത്തോടെ,കൌതുകത്തോടെ ഞാന്‍ കേട്ടിരുന്നു.... 

ഇഷ്ടത്തോടെ നീ ചൊല്ലിയതെല്ലാം 
ഇഷ്ടത്തോടെ ഞാനെന്‍റെ ഹൃദയത്തില്‍ കുറിച്ച്  വെച്ചു
ഇഷ്ടത്തോടെ നീ തന്ന സ്നേഹോപഹാരങ്ങളെല്ലാം 
ഇഷ്ടത്തോടെ, നിധിയായ്‌, ഞാന്‍ സൂക്ഷിച്ചു വെച്ചു
ഇഷ്ടമെന്ന പദത്തിന് ഭംഗി കൂടിയെന്ന് നീ ചൊല്ലിയപ്പോള്‍ 
ഇഷ്ടത്തോടെ, കാല്‍ നഖം കൊണ്ട് ഞാന്‍ കളം വരച്ചു
ഇഷ്ടത്തോടെ,നിന്‍റെ  മുരളിയില്‍ നിന്നുതിര്‍ത്ത സംഗീതം 
ഇഷ്ടത്തോടെ ഞാനെന്‍റെ നെഞ്ചോടു ചേര്‍ത്തു വെച്ചു
ഇഷ്ടത്തോടെ യാത്രമൊഴി ചൊല്ലി നീ മറഞ്ഞുവെങ്കിലും 
ഇഷ്ടത്തിന്‍ അര്‍ത്ഥം ഞാനിന്നും തേടുന്നു................







Thursday, October 2, 2014

വിജയദശമി ആശംസകള്‍....

അരിയില്‍ വരച്ചിട്ട ആദ്യാക്ഷരത്തെ സ്നേഹത്തോടെ നമിച്ചിടുന്നു. അറിവിന്‍റെ വെളിച്ചം പകര്‍ന്ന് നല്‍കിയ ഗുരുക്കന്മാര്‍ക്ക് പ്രണാമം. വാണീദേവി തന്‍ കടാക്ഷം തൂലിക തുമ്പില്‍ വാക്കുകളുടെ നിറ കുംഭമായി ചൊരിയുമാറാകട്ടെ എന്ന പ്രാര്‍ഥനയോടെ എല്ലാ കൂട്ടുകാര്‍ക്കും വിജയദശമി ആശംസകള്‍.....


Wednesday, September 17, 2014

ആള്‍കൂട്ടത്തില്‍ തനിയെ.....





ആള്‍കൂട്ടം കണ്ടയാള്‍ മതി മറന്നു 
ബംഗ്ലാവ് കെട്ടി സ്വയം മറന്നു 
കൂട്ടിനായി ചുറ്റിനും ഒരായിരം കൂട്ടുകാര്‍
BMW കാറ്‌ വാങ്ങി  ഊരുചുറ്റി 
ഡോബര്‍മാന്‍, പോമറേനിയന്‍ ഒപ്പം 
അച്ഛനെയും വീട് കാവല്‍ക്കാരാക്കി
അപ്പോഴും അച്ഛന്‍ ഓര്‍മ്മിപ്പിച്ചു, മകനെ 
തട്ടി വീഴാതെ, കണ്ണ് തുറന്നു നടക്കു...

FIAT കാറ്‌ വാങ്ങി ഭാര്യക്ക് ബെര്‍ത്ത്‌
ഡേ ഗിഫ്റ്റ് നല്‍കി,മക്കളെ ഊട്ടിയില്‍ 
ബോര്‍ഡിങ്ങിലാക്കി,മോനും, മോള്‍ക്കും 
I PHONE വാങ്ങി നല്‍കി,നെറ്റ്‌ എടുത്തവര്‍ 
ചാറ്റ് തുടങ്ങി. മേനക, രംഭ, ഒപ്പം 
അമ്മയെയും വീട്ട് ജോലിക്കാരാക്കി
കണ്ണീര്‍ പൊഴിച്ചമ്മ ഇത്ര ചൊല്ലി, തട്ടി 
വീഴാതെ കണ്ണ് തുറന്ന്നടക്കു മകനെ...

മരുഭൂമിയില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം 
നശിച്ചു കൊണ്ടിരിക്കെ  വിദേശ 
പര്യടനങ്ങള്‍ നടത്തി പൊങ്ങച്ചകാരനായി 
ഫേസ് ബുക്കില്‍ ഫോട്ടോ അപ്‌ലോഡ്‌
ചെയ്ത് ലൈക്‌സും, കമന്റ്സും വാരികൂട്ടി
പാര്‍ട്ടികള്‍ നടത്തി, കുപ്പികള്‍ പൊട്ടിച്ചു 
മദ്യത്തിന്‍ ലഹരിയില്‍ പൊട്ടിച്ചിരിച്ചു 
ചുറ്റും കൂട്ടിനായി കൂട്ടുകാരും
എല്ലാം തകര്‍ന്നൊരു നിമിഷത്തില്‍ 
ഡോക്ടര്‍മാര്‍ വിധിയെഴുതി ലിവറ് പോയി 
ലിവറ് മാറ്റാനായി ബംഗ്ലാവ് വിറ്റു
കടക്കാരെ കൊണ്ടയാള്‍ പൊറുതി മുട്ടി.... 

ഇന്നില്ല ചുറ്റിനും കൂട്ടുകാര്‍, ബംഗ്ലാവില്ല 
കാറില്ല, ജോലിക്കാരില്ല, മാതാ പിതാക്കളും 
തന്റെ ബാല്യത്തിലെ, ചെറ്റകുടിലും മാത്രം 
വൃദ്ധരായ മാതാപിതാക്കളിന്ന് സന്തുഷ്ടരാണ് 
സ്നേഹമയിയായ മരുമകളും, ചുറ്റിനും
കിന്നാരം പറഞ്ഞ് ചെറുമക്കളും..............

Monday, September 8, 2014

നഷ്ട സ്വപ്‌നങ്ങള്‍...





നഷ്ട സ്വപ്‌നങ്ങള്‍,എന്നുമെന്‍ ഇഷ്ട സ്വപ്‌നങ്ങള്‍ 
മുറിയുന്ന ബന്ധങ്ങള്‍, അകലുന്ന മനസ്സുകള്‍ 
അറിഞ്ഞിരുന്നില്ല ഞാന്‍, ആ നഷ്ട സ്വപ്‌നങ്ങള്‍
ഒരിക്കലും മായാത്ത മുറിവുകളായി 
എന്നില്‍ പടരുമെന്ന്, എനിക്കായി 
നഷ്ട സൌധങ്ങള്‍ പണിയുമെന്ന്
ബന്ധങ്ങള്‍, ബന്ധനങ്ങളായി തീരുമെന്ന് 
എനിക്കായി, അവസാന അത്താഴം ഒരുക്കുമെന്ന് 

തെല്ലില്ല പരിഭവം എന്നുള്ളിലിന്ന്,കാലം കലികാലം
അഹന്ത വെടിഞ്ഞ് മണ്ണിലേക്കിറങ്ങുക, 
ആറടി മണ്ണില്‍ ഒടുങ്ങുന്നവര്‍ നമ്മള്‍
ഇന്നത്തെ വിജയങ്ങള്‍, നാളത്തെ പരാജയങ്ങള്‍
ഇന്നത്തെ പരാജയങ്ങള്‍, നാളത്തെ വിജയങ്ങള്‍ 
ഒരു നല്ല നാളേക്കായി കാത്തിരിക്കാം...

Monday, September 1, 2014

തിരിച്ചറിവുകള്‍...

അപ്രതീക്ഷിതമായിരുന്നു, ഈ പ്രാവശ്യത്തെ നാട്ടിലേക്കുള്ള യാത്ര. ഓരോ വര്‍ഷവും, സമയം ആകുമ്പോ, നാട്ടില്‍ പോകാനുള്ള മനസിന്‍റെ ആഗ്രഹം, അത് ഒരിക്കലും നിയന്ത്രിക്കാന്‍ കഴിയാറില്ല. അവിടെ ആരൊക്കെയോ നമ്മളെ പ്രതീക്ഷിച്ചിരിക്കുന്ന എന്ന ചിന്ത. ഒരു അതിഥിയെ പോലെ, സ്വന്തം വീട്ടില്‍ കുറച്ച് ദിവസം കഴിഞ്ഞിട്ട് വരാന്‍ വിധിക്കപ്പെട്ടവരാണ്, നമ്മള്‍ പ്രവാസികള്‍.  വര്‍ഷങ്ങളോളം, നടന്നിരുന്നു മുറ്റത്തെ മണ്‍തരികള്‍ പോലും, ഈ വരവ് ഇഷ്ടപെടാത്ത പോലെ. സ്നേഹത്തിന്‍റെ തുലാസിനെക്കാള്‍, പണത്തിന്റെ തുലാസിനാണ് ഇന്ന് ഡിമാണ്ട് എന്ന തിരിച്ചറിവ് വൈകി ആണെങ്കിലും മനസിലാക്കാന്‍ കഴിഞ്ഞു. എന്നാലും വീണ്ടും നാട്ടിലേക്കുള്ള യാത്രയും പ്രതീക്ഷച്ച് തന്നെയാണ് അടുത്ത കാത്തിരിപ്പ്‌.

സമയം തെറ്റി വന്ന വര്‍ഷകാലം, ആരോടൊക്കെയോ ഉള്ള ദേഷ്യം തീര്‍ത്ത പ്രകൃതി ദേവി, കടം വാങ്ങി ഉണ്ടാക്കിയ കിടപ്പാടം പോലും നഷ്ടപെട്ടവര്‍, ആ കാഴ്ച ഒരു നൊമ്പരം തന്നെയായിരുന്നു. മഴയത്ത് കളിച്ച്,  നിന്നോടൊപ്പം കുശലം പറഞ്ഞ് നടന്നിരുന്ന വഴിയിലൂടെ നടക്കാന്‍ ഞാനിന്ന് ഒറ്റക്കായിരുന്നു. നീയും എന്‍റെ കൂടെ ഉണ്ടായിരുന്നെങ്കിലെന്നു ആശിച്ചുപോയി....

Tuesday, July 1, 2014

ഫോര്‍ യു വിത്ത്‌ ലവ്...





നിന്‍റെ കോപത്തെക്കാള്‍ എനിക്കിഷ്ടം 
നിന്‍റെ പുഞ്ചിരിയാണ്
നിന്‍റെ മൂക്കിനെക്കാള്‍ എനിക്കിഷ്ടം 
സ്നേഹത്തോടെ എന്നെ നോക്കുന്ന 
നിന്‍റെ  കണ്ണുകളെയാണ് 
എന്നെ ചുംബിക്കുന്ന നിന്‍റെ ചുണ്ടുകളെക്കാള്‍
എനിക്കിഷ്ടം എന്നെ തലോടുന്ന 
നിന്‍റെ കൈകളെയാണ്
നീ ചൊല്ലുന്ന വാക്കുകളെക്കാള്‍ എനിക്കിഷ്ടം 
നീ മൂളുന്ന പാട്ടുകളെയാണ്
നിന്‍റെ വാചാലതയെക്കാള്‍ എനിക്കിഷ്ടം 
നിന്‍റെ മൌനത്തെയാണ്
നീ പൂശുന്ന അത്തറിനെക്കാള്‍ എനിക്കിഷ്ടം 
നിന്‍റെ വിയര്‍പ്പിന്‍റെ ഗന്ധമാണ് 
എന്നെക്കാള്‍ എനിക്കിഷ്ടം നിന്നെയാണ്.........



Wednesday, June 25, 2014

കുഞ്ഞിപൂവ്....


നാല് മാസങ്ങള്‍ക്ക് ശേഷം, ഇവിടെ എനിക്ക് ഒരു സുഹൃത്തിനെ കിട്ടി. കൂട്ടുകാരോട് എന്‍റെ സന്തോഷം പങ്കു വെയ്യ്ക്കണമെന്ന ആഗ്രഹം, ഇവിടെ എഴുതുന്നു. അച്ഛനും, അമ്മയും, മൂന്നു മക്കളും അടങ്ങുന്ന പാകിസ്ഥാനി കുടുംബം. പരിചയപെട്ടിട്ട് കുറച്ച് ദിവസങ്ങളെ ആയുള്ളൂ വെങ്കിലും, വര്‍ഷങ്ങളായുള്ള പരിചയം പോലെ. അമ്മയുടെ ഒക്കത്തിരുന്ന്, എന്നെ അകലെ കാണുമ്പോഴേ, പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന, എന്‍റെ കുഞ്ഞിപൂവ് (ഞാന്‍ അവള്‍ക്കിട്ട പേര്.. ആദ്യ നോട്ടത്തില്‍ തന്നെ അവളെ അങ്ങനെ വിളിക്കാനാ മനസ്സില്‍ വന്നത്) കുഞ്ഞു ഫാത്തിമ, ഏതോ ജന്മബന്ധം പോലെ.....

Sunday, June 22, 2014

ചില്ല് കൊട്ടാരം.........





എഴുതാന്‍ മറന്നൊരു ഗാനം പോലെ 
നീയെന്‍റെ തൂലിക തുമ്പില്‍ നിന്നകന്ന് പോയി 
വരയാന്‍ മറന്നൊരു ചിത്രം പോലെ 
നീയെന്‍റെ നിറകൂട്ടില്‍ നിന്നകന്ന് പോയി 
പറയാന്‍ മറന്നൊരു വാക്ക് പോലെ 
നീയെന്‍റെ നാദ പ്രപഞ്ചത്തില്‍ നിന്നകന്ന് പോയി 
ഒരുങ്ങാന്‍ മറന്നൊരു പെണ്ണിനെ പോലെ 
നീയെന്‍റെ വര്‍ണ്ണ പ്രപഞ്ചത്തില്‍ നിന്നകന്ന് പോയി 
വിരിയാന്‍ മറന്നൊരു പൂവ് പോലെ 
നീയെന്‍റെ മുന്നില്‍ വാടി കരിഞ്ഞു പോയി 
പാടാന്‍ മറന്നൊരു കുയിലിനെ പോലെ 
നീയെന്‍റെ രാഗ പ്രപഞ്ചത്തില്‍ നിന്നകന്ന് പോയി 
ആടാന്‍ മറന്നൊരു മയിലിനെ പോലെ 
നീയെന്‍റെ ജീവിത താളത്തില്‍ നിന്നകന്ന് പോയി 
പെയ്യാന്‍ മറന്നൊരു മഴ മേഘത്തെപോലെ 
നീയെന്‍റെ ശീതളഛായില്‍ നിന്നകന്ന്പോയി  
ചിരിക്കാന്‍ മറന്നൊരു കോമാളിയെ പോലെ 
നീയെന്‍റെ ആഹ്ലാദങ്ങളില്‍ നിന്നകന്ന് പോയി 
കാണാന്‍ മറന്നൊരു സ്വപ്നം പോലെ 
നീയെന്‍റെ മനസ്സില്‍ നിന്നകന്ന് പോയി 
സ്നേഹിക്കാന്‍ മറന്നൊരു നായകനെപോലെ 
നീയെന്‍റെ സ്നേഹ സാമ്രാജ്യത്തില്‍ നിന്നകന്ന് പോയി 
മലര്‍പൊടികാരന്‍റെ വ്യാ മോഹം പോലെ 
നീയെന്‍റെ സ്വപ്ന സാമ്രാജ്യം  തകര്‍ത്തടിച്ചു....





Sunday, June 15, 2014

അച്ഛന് സ്നേഹപൂര്‍വ്വം....




എന്‍റെ അച്ഛന് ഞാനിപ്പോഴും, യൂണിഫോം ഇട്ട് സ്കൂളില്‍ പോയിരുന്ന ആ പഴയ കുട്ടി തന്നെയാണ്. എയര്‍പോര്‍ട്ടില്‍ സന്തോഷത്തോടെ, നമ്മുടെ വരവും കാത്ത് നില്‍ക്കുന്ന അച്ഛന്‍, യാത്ര പറയുമ്പോള്‍ കണ്ണ് നിറയുന്ന അച്ഛന്‍, സുഖമില്ലാതെയായാല്‍, ഇപ്പോഴും ഒരു കൊച്ചു കുട്ടിയെ പോലെ, എന്നെ ശിശ്രൂഷിക്കുന്ന എന്‍റെ അച്ഛന്‍. ഈ ജന്മത്തില്‍ എനിക്ക് കിട്ടിയ പുണ്യമാണ്, എന്‍റെ അച്ഛന്‍. അച്ഛനും, അമ്മയും, മക്കളും ചേര്‍ന്നാലേ ഒരു കുടുംബം പൂര്‍ണ്ണമാകുന്നുള്ളു....

Sunday, June 8, 2014

മീര...



എന്നെ മറന്നുവോ കൃഷ്ണാ നീ 
എന്‍ മനം കണ്ടുവോ കൃഷ്ണാ നീ
എന്‍ സ്വരം  കേട്ടുവോ കൃഷ്ണാ നീ 
കൃഷ്ണ ലീലകള്‍ പാടി പുകഴ്ത്തും 
കണ്ണന്‍റെ ഇഷ്ട ഭക്ത മീര...
നിന്‍ കള  മുരളീരവം കേള്‍ക്കാന്‍ 
കൊതിക്കുന്നീ മീര, എന്നും കാണാന്‍ 
കൊതിക്കുന്നീ മീര....

നിന്‍ പാദാരവിന്ദത്തില്‍ അര്‍പ്പിക്കാം 
ഞാനെന്‍ കണ്ണുനീര്‍ നൈവേദ്യമായ്
എന്‍റെ ദുഃഖങ്ങള്‍ ചൊല്ലിടാം ഞാന്‍ 
കാണിക്കയായ്, കൃഷ്ണനാമമില്ലാതൊരു
നിമിഷമില്ലീ ജീവിതത്തില്‍,ഈരേഴുലകവും
കൃഷ്ണ നാമം പാടി പുകഴ്ത്തും
കണ്ണന്‍റെ  ഇഷ്ട ഭക്ത മീര.....

അമ്പല നടയില്‍ കൈകൂപ്പി നില്‍ക്കെ 
ആ കള്ള നോട്ടം കാണാന്‍ കൊതിക്കെ 
പുറകില്‍ വന്ന് നീ കണ്ണ് പൊത്തി
എന്‍ കാതിലോതിയ വാക്കുകള്‍ 
മറക്കുവതെങ്ങനെ,ആ സ്വപ്നത്തിന്‍
ഒടുവില്‍, കാറ്റിലൂടൊഴുകി വന്ന 
മുരളീ ഗാനം കേട്ട് മയിലുകള്‍ ആനന്ദ 
നൃത്തമാടി, മേഘങ്ങള്‍ തുലാവര്‍ഷമായി 
ആനന്ദാശ്രു പൊഴിച്ചു, പ്രകൃതി ദേവി 
ആനന്ദത്താല്‍ പുഞ്ചിരി തൂകി....

ആ തിരുമുടിയില്‍ ചൂടിക്കാം 
ഞാനൊരു മയില്‍‌പീലി തുണ്ട് 
പീതാംബരം ചുറ്റി നീ വെണ്ണയുണ്ണാന്‍
ഓടിയണയൂ കണ്ണാ, കായാമ്പൂ വര്‍ണ്ണാ 
ഒരു മുളം തണ്ടായി മാറിടാം ഞാന്‍ 
കണ്ണന്‍റെ വേണുവായി തീര്‍ന്നിടാം ഞാന്‍ 
ആ ദിവ്യ രൂപം കാണാന്‍ കൊതിക്കുന്നീ
മീര, നിന്‍ മുരളി പൊഴിക്കുന്ന ഗാനാലാപം  
കേള്‍ക്കാന്‍ കൊതിക്കുന്നീ മീര
കൃഷ്ണനെ എന്നും ഭജിക്കുന്നീ മീര
കൃഷ്ണന്റെറ ഇഷ്ട ഭക്ത മീര....






Thursday, May 22, 2014

ലഹരി...





മദ്യഷാപ്പിലിരുന്ന്‍, തന്‍റെ ഗ്ലാസിലെ അവസാന തുള്ളി 
മദ്യവും നുണഞ്ഞ് വിറയാര്‍ന്ന  കൈകളോടെ, 
പോക്കറ്റില്‍ നിന്ന്, നോട്ടുകള്‍ എടുത്ത് നല്‍കി 
നിലക്കാത്ത പാദങ്ങളോടെ അയാള്‍ മദ്യഷാപ്പിന്റെറ  
പടികളിറങ്ങി, ഇരുട്ടില്‍ നിന്ന് വന്ന രൂപങ്ങളുടെ 
അഭ്യര്‍ഥന മാനിച്ച്, ഒരു പെഗ്ഗ് വാങ്ങി താ..അളിയാ, 
പോക്കെറ്റിലുണ്ടായിരുന്ന അവസാന നോട്ടും നല്‍കി, 
അഭിമാനത്തോടെ ഉടുമുണ്ടൂരി തലയില്‍ കെട്ടി, 
വഴി നീളെ പൂര പാട്ടും പാടി, വീടിന്റെ ഗേറ്റ് ചവിട്ടി 
തുറന്ന്, ഭാര്യയെ തെറിയും വിളിച്ച്...

ഒന്നുമറിയാതെ യജമാനനെ നോക്കി വാലാട്ടിയ നായ്ക്ക്,
മുത്തം നല്‍കി,നീയാടാ, എന്‍റെ മോന്‍, ലഹരിയില്‍ 
അവനാണ്, അയാളുടെ മകന്‍,നന്ദി സൂചകമായി അവന്‍ 
അയാളെ മുട്ടിയുരുമ്മി...

ഉമ്മറത്ത്‌ പഠിത്തത്തില്‍ മുഴുകിയ മകന്‍റെ പുസ്തകങ്ങള്‍ 
തട്ടി എറിഞ്ഞ്‌, വിറയ്ക്കുന്ന ശരീരത്തോടെ, ഭാര്യ 
കൂലിവേല ചെയ്യ്ത് ഉണ്ടാക്കിയ ഭക്ഷണം ചവിട്ടിയെറിഞ്ഞ്, 
അവളുടെ അച്ഛനെ തെറി വിളിച്ച്, മനസമാധാനത്തോടെ,
ഉറങ്ങുന്നതിനിടയിലും അയാള്‍,സംസാരിച്ച് കൊണ്ടേയിരുന്നു, 
ലഹരിയുടെ ആലസ്യത്തില്‍....

താന്‍ മുണ്ട് മുറുക്കിയുടുത്ത് ഉണ്ടാക്കിയ, അയാള്‍ ചവിട്ടി 
എറിഞ്ഞ കഞ്ഞിയും,പയറും, വൃത്തിയാക്കുന്നതിനിടയില്‍
അവളും സംസാരിച്ചു കൊണ്ടേയിരുന്നു , തന്‍റെ വിധിയോര്‍ത്ത്
അയാളുടെ മടിയില്‍ നിന്ന് വീണ മദ്യ കുപ്പിയിലെ അവസാന 
തുള്ളി ലഹരി നുണയുന്ന തിരക്കിലായിരുന്നു പതിനൊന്ന് 
-കാരനായ അയാളുടെ ഒരേ ഒരു മകന്‍........






Monday, May 19, 2014

ഓര്‍മ്മയിലെ മുഖം...



ഓർമ്മയിലെ മുഖമെന്നും
എന്നുമെൻ ഓമന മുഖം
മനസിന്റെയുള്ളിൽ ഒളിച്ചിരുന്നാ 
മുഖം നിഴൽക്കൂത്താടുന്നു 
കണ്ണാടിയിൽ തെളിയാത്തൊരാ 
മുഖത്തിനെപ്പോഴും സങ്കടഭാവം മാത്രം 
ഒരു മാത്ര വേണ്ടെന്ന് ചൊല്ലിയാലും 
എൻ മനക്കണ്ണിലാ മുഖം തെളിഞ്ഞു നിൽക്കും
ഞാനൊന്ന് ചിരിച്ചാൽ പരിഭവം ചൊല്ലും 
ഒന്ന് കരഞ്ഞാലോ പൊട്ടിച്ചിരിക്കും 
എത്ര ചൊല്ലി ഞാനെൻ കൂട്ടുകാരാ 
വിടചൊല്ലി പിരിയാനെന്തേ അമാന്തം...

സന്തോഷവും സങ്കടവും നിറഞ്ഞതാണീ 
ജീവിതമെന്ന നിന്റെ വാക്കുകൾ 
സങ്കടം നിറഞ്ഞ നിഴലായി മനുഷ്യ മനസ്സിൽ 
വിഹരിക്കുമെന്ന നിന്റെ പ്രവചനവും 
നിഴലായി,നിഴൽക്കൂത്താടുന്ന പാവകളെ 
പോലെ,മനുഷ്യ മനസ്സിൽ സങ്കടത്തിന്റെ 
അഗ്നി പടർത്തി നീ ആർത്തു ചിരിക്കുമ്പോഴും 
പ്രിയ മിത്രമേ ഒന്ന് ഓർക്കുക,നിനക്കും 
ഒരു ദിവസം വരും,അത് നിന്റെ 
നാശത്തിന്റെ ദിനമാവാതിരിക്കട്ടെ....

താത്കാലികമായ ഈ ലോകം കണ്ട് 
മയങ്ങാതിരിയ്ക്കാൻ,മനുഷ്യ മനസ്സുകളെ 
ഞാനെന്റെ സങ്കടമാകുന്ന പാശത്താൽ 
ഒന്ന് കെട്ടിയിട്ടോട്ടെ,എന്റെ മനസ് വായിച്ച നീ
എന്നോട് ചൊല്ലിയ വാക്കുകൾ കേട്ട്
ഒരു മാത്ര ഉത്തരമില്ലാതെ നിന്ന നേരം 
മുരുക്കിൽ നിന്നിറങ്ങിയ വേതാളത്തെ പോൽ 
വീണ്ടും നീയെൻ മനസ്സിൽ ഇടം പിടിച്ചു 
നിന്റെ ചോദ്യത്തിനുത്തരം തേടി 
ഞാനിന്നും ഇരിപ്പൂ....(Re written 31/10/2018)

Monday, May 12, 2014

ഓര്‍മ്മയിലെ പീലി തുണ്ട്....




മനസ്സിന്‍റെ മണിചെപ്പില്‍ സൂക്ഷിക്കുന്ന
ഒരു പിടി മഞ്ചാടിയും, മയില്‍പീലി
തുണ്ടുകളും, ഒരിക്കലും തിരിച്ച് കിട്ടാത്ത
ബാല്യകാലത്തിന്റെറ....ഓര്‍മ്മകള്‍


അന്ന് നീ തന്നൊരാ മയില്‍‌പീലി തുണ്ടുകള്‍
എന്നുമെന്‍ പുസ്തക താളില്‍ മറഞ്ഞിരുന്നു
ഒരു നിധിയായി ഞാനാ മയില്‍‌പീലി തുണ്ടുകളെ
മനസ്സിന്‍റെ പെട്ടകത്തില്‍ കാത്ത് വെച്ചു
നീയെന്‍ കാതിലോതിയ വാക്കുകള്‍, ഇന്നുമെന്‍
ഓര്‍മ്മയില്‍ തെളിഞ്ഞ് നില്പ്പൂ
മയില്‍പ്പീലി ഞാന്‍ തരാം മറക്കാതിരിക്കാനായി


അന്ധകാരത്തില്‍ ഒളിച്ചിരുന്നാ മയില്‍പീലി
തുണ്ടുകള്‍ ഗദ്ഗദത്തോടെ നിശ്വസിച്ചിടുന്നു
ഇരട്ടിയാകുമെന്ന വ്യാമോഹത്താല്‍ ഒരിക്കലും
ഞാനാ, മയില്‍ പീലി തുണ്ടുകളെ വെളിച്ചത്തിലേക്ക്
വിളിച്ചതില്ല, പാഴ്മോഹം ആണെന്നറിഞ്ഞിട്ടും,
ആ മയില്‍‌പീലി തുണ്ടുകള്‍, നിന്‍റെ വരവിനെ
പ്രതീക്ഷയോടെ കാത്തിരിക്കുന്നു
ശാപമോക്ഷം നേടി വീണ്ടുമൊരു ജന്മത്തിനായ്
മയില്‍പീലി ഞാന്‍ തരാം മറക്കാതിരിക്കാനായി
വീണ്ടുമെന്‍ അരികില്‍ വന്ന് നീ വിളിക്കുമെങ്കില്‍.....

Tuesday, May 6, 2014

അംബരവാസികള്‍....



പ്രകൃതി ദേവി മനോഹരിയാക്കിയ നാടും 
വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളെയും 
തനിച്ചാക്കി, ഞാനൊരു പ്രവാസിയായി 
അംബരവാസിയായ പ്രവാസി...
ആകാശത്തില്‍ നിന്ന് ഭൂമിയിലേക്കിറങ്ങാന്‍ 
കറന്ററില്‍ പ്രവര്‍ത്തിക്കുന്ന ലിഫ്ററുണ്ട്
മണ്ണിന്‍റെ മണമില്ല, വാഹങ്ങനങ്ങള്‍ ഉതിര്‍ക്കുന്ന 
പെട്രോളിന്‍റെ ഗന്ധമുണ്ട് 
ഉണര്‍ത്ത് പാട്ട് പാടുന്ന കിളി കളില്ല 
നിര്‍ത്താതെ ശബ്ദിക്കുന്ന മൊബൈല്‍ 
അലാറം ഉണ്ട് 
കുശലാന്യേഷണം നടത്തുന്ന അയല്‍ക്കാറില്ല 
കണ്ടില്ലെന്ന ഭാവത്തില്‍ നടന്ന് അകലുന്ന 
അയല്‍ക്കാരും, നമ്മള്‍ സമ്മാനിക്കുന്ന 
ചെറു ചിരി പോലും, അത് കണ്ട് നാണിച്ച്
തല താഴ്ത്തും 
ചുറ്റും കൂട്ടിനായി, അംബര ചുംബികളും

പാടവും, പറമ്പും വെട്ടി നിരത്തി ഫ്ലാറ്റുകള്‍ 
പണിയുന്ന, നാടിന്റെറ അവസ്ഥയും ഇന്ന് 
വ്യത്യസ്തമല്ല, എന്നാലും എന്‍റെ നാടിന്റെറ
നന്മ ഒരിക്കലും നശിക്കില്ല
ഒരുനാള്‍ മടങ്ങും ഞാനെന്‍റെ നാട്ടിലേക്ക് 
അവിടെ എനിക്കായി കാത്തിരുപ്പുണ്ട്,
ആറടി മണ്ണ്..............


Tuesday, April 29, 2014

മംഗല്യസൂത്രം...



ഒരു ചെറു ചിരിയില്‍ എല്ലാം മറയ്ക്കാന്‍ 
ശ്രെമിക്കുമ്പോഴും അവളുടെ കണ്ണില്‍ 
അടരാതൊതുങ്ങുന്ന തുള്ളികള്‍ 
കുറച്ചൊന്നുമല്ല മറയ്ക്കുന്നത്! 

ഇന്നലെയുടെ നഷ്ടങ്ങള്‍, അവളുടെ 
ഒരായിരം സ്വപ്നങ്ങളായിരുന്നു 
വര്‍ഷങ്ങളായി അവള്‍ താലോലിച്ച 
ആ വര്‍ണ്ണ സ്വപ്നങ്ങളെ യമധര്‍മ്മന്‍
തട്ടി തെറിപ്പിച്ച്, അവളെ വിധവയാക്കി 

സീമന്ത രേഖയിലെ സിന്ദൂരവും, മംഗല്യ
സൂത്രവും, കൈയില്‍ അവള്‍ ആഗ്രഹിച്ച്
അണിഞ്ഞ കുപ്പിവളകളും, പൊട്ടിച്ചെറിഞ്ഞ്
വെള്ള പുതപ്പിച്ച്‌, നാല് കെട്ടിന്റെറ
അകത്തളത്തില്‍ അവളെ തളച്ചു 

ജാതക ദോഷമെന്ന് പറഞ്ഞവര്‍ അവളെ 
അകറ്റി നിര്‍ത്തി. തന്‍റെ വിധിയെ ചെറു 
ചിരിയോടെ അവള്‍ നേരിട്ടു
വിധവ കരയാന്‍ മാത്രം വിധിക്കപെട്ടവള്‍
എന്ന കാരണവരുടെ ശാഠ്യം നിരസിച്ചതിന്
ചങ്ങലയാല്‍ കാലുകൊരുക്കപെട്ടു 

ഒന്നിനും, ആരോടും പരാതിയില്ല 
മദ്യപിച്ച്, സ്വയം ജീവനൊടുക്കിയ
തന്‍റെ ഭര്‍ത്താവിനോട് പോലും
ഇന്നവള്‍  സ്വബോധമില്ലാത്ത ഭ്രാന്തി
എന്നിട്ടും ആ ചെറു ചിരി മായാതെ 
അവള്‍ ഇന്നും സൂക്ഷിക്കുന്നു........