Wednesday, April 12, 2017

വിഷുക്കണി...




വിഷുപക്ഷി തന്‍ മധുര നാദം കേട്ട്
അറിയാതെ നിനച്ചു ഞാന്‍ നിന്നെ
അകലെയാണെങ്കിലും ഓര്‍ക്കുന്നു 
ഞാന്നെന്നും ആ വിഷുപ്പുലരികളും
നീ എനിക്കേകിയ മാധുര്യമേറിയ 
വിഷുക്കണികളും....

നിന്‍റെ കുപ്പിവളകളുടെ പൊട്ടിച്ചിരിക്കായി 
ആ പ്രഭാതങ്ങളില്‍ ഞാന്‍ കാതോര്‍ത്തിരുന്നു
എനിക്ക് വേണ്ടി ചിലച്ചിരുന്ന 
വിഷുപ്പക്ഷി നീയായിരുന്നെന്നും 
കാതില്‍ കിന്നാര മോതിയിരുന്ന 
വിഷുപ്പക്ഷിയും പറന്നകന്നു...

പട്ടുപാവാടയും ബ്ലൌസും അണിഞ്ഞ്
അഴകാര്‍ന്ന നിന്‍ മുടി മാടിയൊതുക്കി 
നാണിച്ചു വന്നെനിക്ക് നല്‍കിയ 
വിഷുക്കൈനീട്ടം ഞാന്‍ മറക്കുവതെങ്ങനെ 
വിളറിയ എന്‍ മുഖം കണ്ട്
കൂട്ടുകാരോടൊത്ത് നീ പൊട്ടിച്ചിരിച്ചതും 
ഒരുമിച്ചിരുന്ന് വിഷു സദ്യയുണ്ടതും 
ഇടക്കണ്ണിട്ട് നീ എന്നെ നോക്കിയതും 
മനസ്സിന്റെ മണിച്ചെപ്പില്‍ നിറമാര്‍ന്ന 
വിഷു ഓര്‍മ്മകളിന്നും....

അണയില്ലാ വിഷു നാളുകളിനിയെങ്കിലും
ഓര്‍മ്മചിരാതില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു 
നീ തന്നൊരാ വിഷുക്കണികള്‍ പീലി തുണ്ടുകളായ്.......
                                  

Monday, March 6, 2017

മോഹവീണ.....



മീട്ടാന്‍ മറന്ന വീണ തന്‍ തന്തികള്‍
മൂകമായ് കേഴുന്നതാര്‍ക്ക് വേണ്ടി 
നീ ശ്രുതി മീട്ടിയ തന്തികള്‍,നിന്‍റെ 
പാട്ടിന്‍റെ മാധുര്യം നുകര്‍ന്നിടുന്നു 
നീ തീര്‍ത്തൊരാ രാഗ പ്രഭയില്‍ 
അന്നെന്‍ ദിനങ്ങള്‍ ജ്വലിച്ചിരുന്നു....

നീ തീര്‍ത്ത സപ്തസ്വരങ്ങള്‍ തന്‍ നാദം 
കേട്ട് ഞാന്‍ ആനന്ദലഹരിയില്‍ ആറാടി
എന്‍റെ തന്തികള്‍ നിനക്കായുതിര്‍ത്ത 
പ്രിയ ശ്രീരാഗം, പാട്ടിന്റെ  പാലാഴിയായ്
ഒരിയ്ക്കലും നിലയ്ക്കാത്ത
വേണുഗാനമായ് ഒഴുകിയെത്തി
ആ സംഗീത സാഗരത്തില്‍ 
ഞാനലിഞ്ഞില്ലാതെയായി
നീ പാടിയ പാട്ടിന്‍ ശീലുകള്‍, ഇന്നുമെന്‍ 
തന്തികളില്‍ തത്തികളിക്കുന്നു.....

നാം ഒരുമിച്ച് തീര്‍ത്തൊരാ 
രാഗ പ്രപഞ്ചത്തില്‍
എല്ലാം മറന്ന് ലയിച്ചിരിക്കെ
വിറയാര്‍ന്ന പാദങ്ങളോടെ
വിട ചൊല്ലി നീ മറയവേ 
എന്‍ തന്തികളുതിര്‍ത്ത മിഴിനീര്‍ 
നിന്നോര്‍മ്മ തന്‍ രാഗ പ്രവാഹമായി 
എന്നില്‍ പെയ്യ്തിറങ്ങി.....

ഒരു മാത്ര നിന്‍റെ പദസ്വനം 
കേള്‍ക്കാന്‍ കാതോര്‍ക്കെ 
പൊട്ടിയ തന്തികള്‍ നിനക്കായ്
വീണ്ടും മീട്ടാന്‍ കൊതിക്കെ
അടച്ച് പൂട്ടിയ മുറിയുടെ കോണില്‍ 
നിനക്കായ് കാത്തിരിക്കെ 
അന്ന് നീ പാടിയ ഗസലിന്‍ ഈരടികള്‍ 
ഇന്നും ഒരു സാന്ത്വനമായി 
മനസ്സിനെ  തഴുകി തലോടുന്നു
മോഹവീണ തന്‍ തന്തിയില്‍ 
വീണ്ടും നീയൊരു രാഗപ്രപഞ്ചം
തീര്‍ക്കുമെന്ന പ്രതീക്ഷയോടെ എന്നും........

Thursday, December 29, 2016

പ്രിയ കൂട്ടുകാര്‍ക്ക് പുതുവത്സരാശംസകള്‍....

2016 ലെ അവസാന ദിനങ്ങള്‍.ജ്യോത്സ്യരുടെ പ്രവചന  പ്രകാരം ഗുണദോഷ സമ്മിശ്രമായിരുന്നു ഈ വര്‍ഷം.രാഹു കേതുവിനെ പിടിച്ചത് കൊണ്ട് തന്നെ ഉയര്‍ച്ചയും,താഴ്ചയുമുണ്ടായെന്നാ ജ്യോത്സര്‍ വാദിക്കുന്നത്.നെഞ്ചോട്‌ ചേര്‍ത്ത് വെച്ച പലതിനെയും നഷ്ടപ്പെട്ട വര്‍ഷം കൂടി  ആയിരുന്നു.ഗുളികന്‍ ഉച്ചസ്ഥായിയില്‍ നിന്നത് കൊണ്ടും,കൈയിലിരുപ്പ് കൊണ്ടും അങ്ങനെ സംഭവിച്ചുവെന്നാ  ജ്യോത്സരുടെ കണ്ടെത്തല്‍.ശനി ശുക്രനില്‍ എത്തുമ്പോ നഷ്ടപ്പെട്ടതിന് പകരം കിട്ടുമെന്നും ജ്യോത്സര്‍ ഗണിച്ചു പറയുന്നു.ഒന്നും ഒന്നിനും പകരമാവില്ലെന്നു മനസിലാക്കാനുള്ള സമയം പോലും ജ്യോത്സര്‍ക്ക് ഇല്ല.സൂര്യന്‍ നട്ടുച്ചക്ക് മണ്ടക്ക് അടിച്ചത് കൊണ്ട് ചില തിരിച്ചറിവുകള്‍ ഉണ്ടായെന്നും ജ്യോത്സര്‍ അഭിപ്രായപ്പെടുന്നു.ദക്ഷിണയായി രണ്ട് ആയിരത്തിന്റെ നോട്ടുകള്‍ കൊടുക്കുന്നത് കണ്ട്,മുപ്പതാം തീയതിക്ക് മുന്നേ ഈ നോട്ടുകള്‍ മാറാന്‍ പറ്റുമോന്ന് നോക്കിയിട്ടാവാം 2017 ലെ പ്രവചനമെന്ന് പറഞ്ഞു ജ്യോത്സ്യര്‍ അവിടന്ന് മുങ്ങി....

ഓരോ പുതുവര്‍ഷം ആകുമ്പോഴും ആലോചിക്കുക, അടുത്ത വര്‍ഷം ഞാന്‍ ഉണ്ടാകുമോന്ന് തന്നെയാണ്.മനുഷ്യന്റെ കാര്യം അല്ലേ.അറിഞ്ഞോ അറിയാതെയോ എന്റെ പ്രവര്‍ത്തികളോ, വാക്കുകളോ ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍ ദയവായി ക്ഷമിക്കുക.എന്നെ ഇത് വരെ സഹിച്ച, സഹിക്കുന്ന പ്രിയ കൂട്ടുകാര്‍ക്ക് ഒത്തിരി നന്ദി.നന്മയുടെ, സ്നേഹത്തിന്‍റെ, സമൃദ്ധിയുടെ,സന്തോഷത്തിന്‍റെതാവട്ടെ ഈ പുതുവര്‍ഷം എന്നാശംസിക്കുന്നു....

 

Tuesday, December 20, 2016

കടലാസ് തോണി....






ഓര്‍മ്മയില്‍ ഇന്നുമുണ്ടാ കളി  തോണി
നീയും ഞാനും ചേര്‍ന്ന് മഴവെള്ളത്തില്‍
തള്ളിവിട്ടിരുന്ന കടലാസ് തോണി

കാണാന്‍ എന്ത്  ചേലായിരുന്നാ തോണി
മഴ വെള്ളത്തില്‍ കളിച്ച് നടക്കുന്ന 

കടലാസ്  തോണി

ദിശയില്ലാതെ കാറ്റിന്‍ ഗതിക്കൊത്ത്
നീങ്ങുന്ന കളി തോണി

എവിടെയോ ചെന്നിടിച്ച്  തകര്‍ന്ന്
ജീവിതം വെടിയുന്ന കടലാസ് തോണി

ആ തകര്‍ച്ച തെല്ലൊരു സങ്കടത്തോടെ
നോക്കി നിന്നു നമ്മള്‍
വീണ്ടുമൊരു മഴയും പ്രതീക്ഷിച്ച് .......

Monday, November 28, 2016

മഴഗീതം...


മനസ്സില്‍ തോന്നിയ വരികള്‍ എന്‍റെ ശബ്ദത്തില്‍. ചെറിയൊരുശ്രമം.... 



Wednesday, November 23, 2016

പ്രണയാര്‍ദ്രം...





എന്നാത്മ നാഥനെന്‍ 
ചാരത്തണയുമ്പോള്‍
ഒരു നവവധുവിനെ പോല്‍ 
ലജ്ജകൊണ്ട് ചൂളും ഞാന്‍
നാണത്താല്‍ വിവശയായി 
തല താഴ്ത്തി മൌനമായ് 
നില്‍ക്കും ഞാന്‍
കാല്‍ നഖം കൊണ്ട് 
കളം വരച്ച്, ഒളികണ്ണാല്‍
നോക്കി കവിത രചിക്കും ഞാന്‍
ആ കിളിനാഥമെന്‍ കരളില്‍ 
ആശകള്‍ തന്‍ പീലി നീര്‍ത്തും

വിറയാര്‍ന്ന കൈകള്‍ ചേര്‍ത്തു
പിടിക്കുമ്പോള്‍, ഇതുവരെ 
അറിയാത്തൊരു നിര്‍വൃതി 
അറിയുന്നു ഞാന്‍ 
ആ മാറില്‍ തലചേര്‍ത്തു
വെയ്യ്ച്ചാല്‍ കേള്‍ക്കാം 
ആ ഹൃദയതാളം ഒരു 
സ്നേഹാര്‍ദ്ര ഗീതം പോല്‍

നമ്മള്‍ ഒന്നെന്നു ചൊല്ലി 
നെറുകില്‍ ചുംബിക്കുമ്പോള്‍ 
എന്തെന്നറിയാത്തൊരാത്മ 
നിര്‍വൃതി അറിയുന്നു ഞാന്‍ 
ആ കരവലയത്തിലൊതുങ്ങുമ്പോള്‍
കണ്ണന്‍റെ പ്രേയസി രാധയായി 
മാറിടുന്നു ഞാന്‍

നിനക്കായി കാത്തിരിക്കും 
ഓരോ നിമിഷവുംഞാനറിയുന്നു 
നിനക്കെന്നോടുള്ള പ്രണയം 
ഓരോ കാത്തിരുപ്പും സുഖമുള്ള 
ഓരോ പ്രതീക്ഷകളാണ്....

Tuesday, November 8, 2016

കായാമ്പൂ വര്‍ണ്ണന്‍....




കണ്ണാ...നിന്റെ നാമങ്ങള്‍ ഉരുവിടാതെ
ഒരു നിമിഷമില്ലീ ജീവിതത്തില്‍
ഹരിനാമം  ഉരുവിട്ട് നിന്നെ ഞാന്‍
ഭജിക്കുമ്പോഴും എന്തിനായ്  കണ്ണാ
ഈ പരീക്ഷണം എന്നോട് മാത്രമായ്
നീയല്ലാതാരഭയം എന്‍റെ കണ്ണാ.....

ഈ സങ്കടക്കടലിന്‍ നടുവില്‍
തീരം കാണാതെ ഞാനുഴലുമ്പോഴും
എന്‍റെ കണ്ണാ ഞാനൊരു കര്‍പ്പൂരനാളമായ്
നിന്‍ മുന്നില്‍ ഉരുകി തീര്‍ന്നുവെങ്കില്‍....

ഒരു മാത്ര ഓടിയണയുമാ തിരുമുന്നില്‍
പുഞ്ചിരിതൂകുമാ കള്ളം നോട്ടം കണ്ട്
മുരളി പൊഴിയ്ക്കുന്ന ശ്രീരാഗം കേട്ട്
എല്ലാ ദുഖങ്ങളും ശ്രീപാദത്തിലര്‍പ്പിച്ച്
ശ്രീകോവിലിന്‍ മുന്നിന്‍ എല്ലാം മറന്ന്
കൈകൂപ്പി ലയിച്ച് നില്‍ക്കണം....

കായാമ്പൂ വര്‍ണ്ണാ കണ്ണാ,കാറ്റിലൂടെ
ഒഴുകി വന്ന നിന്‍ മനം മയക്കുന്ന
സുഗന്ധം,സാന്ത്വനമായ് തഴുകി തലോടി
എഴുതിയാല്‍ തീരാത്ത കവിത പോലെ
ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠമായ്
എന്‍ മുന്നില്‍ ജ്വലിച്ചു നിന്നു...

കണ്ണാ...നീ തരുന്ന  ദുഃഖങ്ങളെല്ലാം
സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കുന്നു
ഈ ദുഃഖങ്ങള്‍ ഇല്ലെങ്കില്‍
നിന്നെ ഞാന്‍ മറന്നാലോ
കണ്ണാ നീയെന്നെ മറന്നാലോ.....

കനവില്‍ മുരളിയൂതുന്ന മാധവനായ്
കണിയായ് പുഞ്ചിരി തൂകുന്ന കാര്‍വര്‍ണ്ണനായ്
 മനതാരിലെന്നും  വിളയാടീടണേ എന്‍റെ കണ്ണാ.....

Wednesday, October 5, 2016

പ്രതീക്ഷ ..



മഴ കൊണ്ട് നിറയുന്ന കാര്‍മേഘം 
ആയി നീ മാറുമെങ്കില്‍
മഴയത്ത് കേഴുന്ന വേഴാമ്പലിനെ 
പോലെ ഞാന്‍ കാത്തിരിക്കാം 
നീ വരുമെങ്കില്‍ ......

എന്‍ ധാത്രിയെ തഴുകി വരുന്ന 
നിന്റെറ മണമുള്ള വരവിനെ 
സന്തോഷത്തോടെ ഞാന്‍ കാത്തിരിക്കാം
നീ വരുമെങ്കില്‍ .....

ഓരോ പുല്‍നാമ്പിനും സന്തോഷം
പകരുന്ന നിന്റെറ കാലടികളെ 
നെഞ്ചോടു ചേര്‍ത്ത്  വെയ്യ്ക്കാം 
പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കാം 
നീ വരുമെങ്കില്‍ .....

ആര്‍ത്തട്ടഹസിച്ച് വരുന്ന നിന്റെറ
പ്രളയത്തെ താലോലിക്കാന്‍ എനിക്കിഷ്ടമല്ല 
എന്നാലും സ്നേഹത്തോടെ ഞാന്‍ കാത്തിരിക്കാം 
നീ വരുമെങ്കില്‍ .....

നിന്റെറ ആനന്ദാശ്രുക്കള്‍ മഴത്തുള്ളിയായി 
എന്നില്‍ പൊഴിയുമെങ്കില്‍
എന്നും കൊതിയോടെ കാത്തിരിക്കാം 
നീ വരുമെങ്കില്‍ .....

Tuesday, August 16, 2016





സുഖ ചികിത്സയുടെയും രാമായണ ശീലുകളുടെയും കര്‍ക്കടകം പിന്നി ടുമ്പോള്‍, ചിങ്ങവെയിലിന്‍റെ തിളക്കവുമായി മറ്റൊരു പുതുവത്സരം കൂടി വരവായി. ചിങ്ങം ഐശ്വര്യത്തിന്റെ കാലമാണ്. പൂക്കളുടെ വസന്തകാലം. വിളവെടുപ്പിന്റെ സമൃദ്ധ കാലം. പ്രത്യാശകളുടെ ധന്യകാലം. ഓണമണയും കാലം. മലയാളിയുടെ പുതുവര്‍ഷം. എല്ലാ കൂട്ടുകാര്‍ക്കും നന്മയും, ഐശ്വര്യവും, സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു....

Tuesday, July 26, 2016

കരുണാസാഗരം....



എന്നെ മറന്നുവോ കണ്ണാ 
നിനക്ക് എന്നെ മറക്കുവാനാമോ 
ആ പീലിത്തിരുമുടി കണി കാണേണം 
ആ പുല്ലാങ്കുഴല്‍ നാദം കേട്ടിടേണം
ഒരു മാത്ര എന്‍ മുന്നില്‍ വന്നണയൂ 
കണ്ണാ ......ഗുരുവായൂരപ്പാ 

അമ്പല നടയില്‍ വന്നനേരം 
ഒരു മാത്ര മിണ്ടാതെ നിന്നതെന്തേ 
പരിഭവം ചൊല്ലാന്‍ വന്നനേരം 
നിന്‍ ചിരിയില്‍ ഞാനെല്ലാം മറന്നു
സാരഥിയായ് തേര് തെളിച്ച് പ്രീയ തോഴന്‍ 
അര്‍ജുനന് ഉപദേശം നല്‍കിയ മായ കണ്ണാ 
എന്തേ ഈ മൌനം എന്നോട് മാത്രമായി
സങ്കടങ്ങളെല്ലാം ചൊല്ലാന്‍ നീയല്ലാ-
താരാണെനിക്ക് എന്‍ കണ്ണാ
ഒരു മാത്ര എന്‍ മുന്നില്‍ വന്നണയൂ 
കണ്ണാ ......ഗുരുവായൂരപ്പാ 

ഇഷ്ടഭക്ത മീരയെ പോലെ പാടാന്‍ എനിക്കറിയില്ല 
എങ്കിലും കണ്ണാ എന്നും നിന്‍ നാമങ്ങള്‍ 
ഉരുവിടാം ഞാന്‍ ഭക്തിയോടെ 
പ്രീയ തോഴന്‍ കുചേലന് കരുണ ചൊരിഞ്ഞ 
കനിവിന്‍ സാഗരമേ വൈകരുതേ
എന്‍ മുന്നില്‍ വന്നണയാന്‍ 

 കനവില്‍ മുരളിയൂതുന്ന മാധവനായ്
കണിയായ് പുഞ്ചിരി തൂകുന്ന കാര്‍വര്‍ണ്ണനായ്
 മനതാരിലെന്നും  വിളയാടീടണേ എന്‍റെ കണ്ണാ.....


സ്വപ്നത്തില്‍ വന്നെന്നെ രാധയാക്കി 
ആ മുരളീ ഗാനം കേട്ട് ഞാന്‍ ധന്യയായി 
ആ കള്ളചിരി കണ്ടെന്‍ മനം കുളിര്‍ത്തു 
പരിഭവം ചൊല്ലാന്‍ മറന്ന് ഞാന്‍ നിന്ന് പോയി 
എല്ലാമറിയുന്ന ഭഗവാനോട് ഞാനെന്ത് ചൊല്ലാന്‍
കരുണ തന്‍ മണിമുകിലേ എന്നെ നീയറിഞ്ഞു
കൃഷ്ണ ഹരേ ജയ..കൃഷ്ണ ഹരേ......

Tuesday, June 28, 2016

ഒരു പൈങ്കിളി കഥ....




ഇടനെഞ്ചില്‍ തങ്ങുന്ന പൈങ്കിളി നീ
പഞ്ചാര വാക്ക് ചൊല്ലി എന്നെ
തഞ്ചത്തില്‍ മയക്കിടാതെ

അച്ഛനില്ലാത്ത കുഞ്ഞല്ലേ
അമ്മയുടെ വാത്സല്യ നിധിയല്ലേ
ബേഡ് പാരഡൈസിലെ മുത്തല്ലേ
ഇടനെഞ്ചില്‍ തങ്ങുന്ന പൈങ്കിളി
കള്ള നോട്ടം എറിഞ്ഞെന്നെ വലച്ചിടാതെ

അമ്മക്ക് തണലായി തീര്‍ന്നിടേണം
ബലമുള്ള കൂട് മെനഞ്ചിടേണം
മയിലമ്മ തന്‍ സ്കൂളില്‍ ചേര്‍ന്നിടേണം
പഠിക്കാത്ത പാഠങ്ങള്‍ പഠിച്ചിടേണം
ഇടനെഞ്ചില്‍ തങ്ങുന്ന പൈങ്കിളി
മിഴിമുന കൊണ്ടെന്നെ തളച്ചിടാതെ

അകലേക്ക്‌പറന്ന് നീ പോകിടാതെ
പാഠങ്ങള്‍ ചൊല്ലി പഠിച്ചിടേണം
കഴുക ദൃഷ്ടിയെ സൂക്ഷിച്ചിടേണം
ഈ ലോകം നന്നല്ല പോന്നു മോളെ

പാറി പറന്നവള്‍ അവനോടൊപ്പം
അവളെ പുകഴ്ത്തിയവന്‍ പാടി
എന്‍റെ എല്ലാമെല്ലാമല്ലേ,എന്‍റെ
ചേലൊത്ത പൈങ്കിളി പെണ്ണല്ലേ
എല്ലാം മറന്നവള്‍,പൊങ്ങി പറന്ന്
അവന്‍റെ ഹൈ വോള്‍ട്ട് വലയില്‍
പിടഞ്ഞു വീണു

അവന്‍റെ ആഘോഷത്തിനിടയില്‍
അവളുടെ കരച്ചില്‍ നേര്‍ത്ത് 
നേര്‍ത്ത്‌ ഇല്ലാതായി
അങ്ങ് അകലെ മകള്‍ക്ക് ധാന്യങ്ങള്‍
കൊത്തിപ്പെറുക്കുന്ന തിരക്കിലായിരുന്നു
പാവം ആ അമ്മക്കിളി.............





Thursday, June 9, 2016

രോദനം...



മൂക്കില്‍ പഞ്ഞിവെച്ച് 
കിടക്കുന്ന എനിക്കായ്
എന്തിനാണ് നിങ്ങള്‍ 
ചന്ദനത്തിരി കത്തിക്കുന്നത്

ചെവി കേള്‍ക്കാതെ 
കിടക്കുന്ന എനിക്കായ്
എന്തിനാണ് നിങ്ങള്‍  
രാമനാമം ചൊല്ലുന്നത്

ജീവനറ്റ എനിക്ക് വേണ്ടി 
എന്തിനാണ് നിങ്ങള്‍
ധാന്യങ്ങളും വെള്ളവും
 പൂവും നല്‍കുന്നത്

ജീവിച്ചിരുന്നപ്പോ നിന്ദിച്ച 
നാവ് കൊണ്ട് എന്തിനാണ്
നിങ്ങള്‍ ജീവന്‍ നിലച്ചപ്പോ 
സ്തുതി പാടുന്നത്

 ജീവിച്ചിരുന്നപ്പോ എനിക്ക് വേണ്ടി 
കണ്ണീര്‍ പൊഴിക്കാത്ത
നിങ്ങള്‍ എന്തിനാണ്  ശ്വാസം 
നിലച്ചപ്പോ കണ്ണീര്‍ തൂവുന്നത്

മരണത്തിന് മുന്നേയൊന്നടുത്തിരിക്കാന്‍ 
സമയമില്ലാതിരുന്ന നിങ്ങളെന്തിനാണ് 
ചലനമറ്റ എന്നരുകിലിരിക്കുന്നത് 

എന്നെ പുല്‍കിയെങ്കിലെന്ന് 
ഞാന്‍ ആഗ്രഹിച്ചിരുന്ന 
നിന്റെ കൈകള്‍ എന്തിനാണ് 
ഈ മരവിച്ച ശരീരത്തെ തലോടുന്നത്

ജീവിച്ചിരുന്നപ്പോ എന്നിലെ 
നന്മ കാണാതെ വെറുത്തിരുന്ന
നിങ്ങള്‍ എന്തിനാണ്  ഈ മരിച്ച 
ദേഹത്തെ സ്നേഹിക്കുന്നത്

അന്ധകാരത്തിലേക്ക് 
ആണ്ട് പോകുന്ന എനിക്കായ്
എന്തിനാണ് നിങ്ങള്‍ 
ദീപം തെളിയിക്കുന്നത്

ജീവിച്ചിരുന്നപ്പോ 
കാണാനാഗ്രഹിച്ചിരുന്ന ദൃശ്യങ്ങള്‍
നിങ്ങളിന്നീ  ശവത്തെ 
കാണിച്ചിട്ടെന്ത്‌ കാര്യം

ഇത് ഒരു ശവത്തിന്റെ രോദനം
ഒരിക്കല്‍ ശവമാകുന്ന എന്റെയും..........

Wednesday, May 25, 2016

യാത്ര...



ഒരു യാത്ര പോണം, മനസ്സിനോടൊപ്പം
ആ പഴയ ബാല്യത്തിലേക്ക്
അമ്മയുടെ മടിയിലെ കുഞ്ഞു പൈതലായ്‌
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുകര്‍ന്ന്
പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച്
അച്ഛന്റെ കൈ പിടിച്ച് നടന്ന് കൊഞ്ചി ചിണുങ്ങി
ആ സ്നേഹം ആവോളം ആസ്വദിക്കണം
മോളെന്നുള്ള അച്ഛന്റെ വാത്സല്യത്തോടുള്ള
ആ വിളി കാതില്‍ തേന്മഴയായി നിറയണം

തൊടിയിലെ ചെടികളോട് കുശലം പറഞ്ഞ്
ഒരു ശലഭത്തെ പോല്‍ പാറി നടക്കണം
കൂട്ടുകാരോടൊത്ത് മണ്ണപ്പം ചുട്ട് കളിക്കണം
മണ്ണില്‍ കളിക്കാതെന്നുള്ള അമ്മയുടെ വാത്സല്യ
ശകാരം കേട്ട് മുഖം വീര്‍പ്പിച്ചിരിക്കണം
അമ്മയുടെ സ്നേഹത്തോടെയുള്ള  തലോടല്‍
സാന്ത്വനമായി നെഞ്ചോട്‌ ചേര്‍ത്ത് വെയ്ക്കണം

കുസൃതി കാണിച്ച് ഏട്ടന്മാരോട് അടി കൂടണം
അവരുടെ ശകാരം ആസ്വദിച്ച് അമ്മയുടെ
സാരി തുമ്പില്‍ ഒളിച്ച്, അമ്മയുടെ കയ്യില്‍
നിന്ന് അവര്‍ക്ക് വഴക്ക് വാങ്ങി കൊടുക്കണം
അത്  കണ്ട് കൈ കൊട്ടി ചിരിക്കണം
ഉത്സവത്തിന് കൈ നിറയെ നിറമുള്ള
കുപ്പിവളകള്‍ വാങ്ങി അണിഞ്ഞ്
അവരെ കിലുക്കി ചിരിപ്പിച്ച്
ആ ചിരിക്കൊപ്പം പൊട്ടിച്ചിരിക്കണം

അച്ഛന്റെ വാത്സല്യവും,അമ്മയുടെ സ്നേഹവും
ഏട്ടന്മാരുടെ സംരക്ഷണവും  അമൃതായ്
എന്നില്‍ പൊഴിയണം
വര്‍ണ്ണാഭമായ യാത്രക്കൊടുവില്‍ എത്തിയത്
ആകാശത്തുള്ള ഫ്ലാറ്റിലെ, പത്താം നിലയിലെ
 ആളൊഴിഞ്ഞ ഇരുണ്ട മുറിയിലാണ്...............






Tuesday, May 17, 2016

ഓര്‍മ്മകളുടെ പൂക്കാലം...



മാഞ്ഞുവോ സ്മൃതിയില്‍  മൌനമായ് നീ
ഒരു വാക്ക് മിണ്ടാതെ നിറഞ്ഞുവോ
ഓര്‍മ്മയില്‍ കിനാവ്‌ പോല്‍ നീ
ഒരു നോക്ക്കാണാതെ നിലാവ്
പോല്‍ മാഞ്ഞുവോ നീ
മൌനനൊമ്പരമായി പുന്നാരംചൊല്ലി
മനസ്സിന്‍റെ താളില്‍ മറഞ്ഞുവോ നീ
പ്രിയ ശ്രീരാഗമായ് പൊന്നോട-
ക്കുഴലില്‍ നിറഞ്ഞുവോ നീ
ആര്‍ദ്ര ഗീതം പോല്‍, ശോക
മൂകമായി മറഞ്ഞുവോ നീ

ഒരു മാത്ര വന്നെന്‍റെ നെറുകില്‍  തഴുകി
ഒരായിരം വര്‍ണ്ണങ്ങള്‍ വാരി  വിതറി
മഴമേഘമായ് മറഞ്ഞുവോ നീ
അറിയാതൊരു  കവിതയായ് വന്ന്
പ്രിയമാം വാക്കുകളായ് തുളുമ്പാതെ
തൂലിക തുമ്പില്‍ നിന്നടര്‍ന്നുവോ നീ

ഓര്‍മ്മകളുടെ പൂക്കാലം നല്‍കി
സ്മൃതികളില്‍ കൊഴിഞ്ഞുവോ നീ
കാറ്റിലൂടൊഴുകി വന്ന മധുരമാം  ഇശലായ്
 മനോമുകുരത്തില്‍ നിറഞ്ഞ്
അസ്തമയ സൂര്യനെ പോല്‍ മറഞ്ഞുവോ നീ
പീലി തുണ്ടായി മനസ്സിന്‍റെ പെട്ടകത്തിലൊളിച്ച്
മധുര നൊമ്പരമായി മാഞ്ഞുവോ നീ
തിരികെ കിട്ടാത്ത ഓര്‍മ്മകളുടെ പൂക്കാലം
അതെന്നും വസന്തത്തിന്‍ പൂക്കാലം.....






Wednesday, May 4, 2016

പെണ്ണായി പിറന്നാല്‍......



പ്രതികരിച്ചിട്ട് കാര്യമില്ലെന്നു അറിയാം,പ്രതികരണ ശേഷി നഷ്ടപെട്ടിട്ടല്ല, നിങ്ങള്‍ അത് കെടുത്തി കളഞ്ഞതാണ്.സമൂഹത്തിന്റെ പ്രതികരണത്തിന് വിലയുണ്ടായിരുന്നെങ്കില്‍ വീണ്ടും ഒരു ഗോവിന്ദച്ചാമി നമ്മുടെ നാട്ടില്‍ ഉണ്ടാകില്ലായിരുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നതപദവി അലങ്കരിക്കുന്ന സ്ത്രീകളുള്ള നമ്മുടെ നാട്ടില്‍,ഒരമ്മക്ക് കൂടി മകളെ നഷ്ടമായിരിക്കുന്നു.കാമവെറിയെന്റെ കയ്യില്‍ അകപ്പെട്ട്, പെണ്ണായി പിറന്നത്‌ കൊണ്ട് മാത്രം, ഒരു പെണ്‍ക്കുട്ടിയുടെ ജീവിതം കൂടി അകാലത്തില്‍ പൊലിഞ്ഞിരിക്കുന്നു.ആണിനും, പെണ്ണിനും, സമത്വം കൊട്ടി ഘോഷിക്കുന്ന നമ്മുടെ ഭരണഖടനക്ക്, ഒരു പെണ്ണായത് കൊണ്ട് നിന്നെ സംരക്ഷിക്കാന്‍ കഴിയാതെ പോയി, ലജ്ജിക്കുന്നു സോദരി.

ജിഷയുടെ വാര്‍ത്ത കേട്ടത്, കണ്ടത്, ഒരു പാട് വേദനയോടെയാണ്. ആ സ്ഥാനത്ത് എന്‍റെ സഹോദരിയെ, മകളെയാണ് കാണാന്‍ കഴിഞ്ഞത്. ഇന്നല്ലങ്കില്‍ നാളെ ആര്‍ക്കും ഇത് സംഭവിക്കാം.ജിഷയുടെ ശരീരത്തിലുണ്ടായ മുറിവുകളെ കുറിച്ച് എണ്ണി പറഞ്ഞ് ആഘോഷിക്കുന്ന ചാനലുകള്‍ക്കും, പത്രങ്ങള്‍ക്കും,തന്റെ മകളെ നഷ്ടപ്പെട്ട ആ അമ്മയുടെ വേദന കാണാന്‍ കഴിയാതെ പോണത് എന്ത് കൊണ്ടാണ്. തന്റെ മകള്‍ക്കുണ്ടായ ഓരോ മുറിവും ആഴ്ന്നിറങ്ങിയത്,തന്റെ മകളെ കാമവെറിയന്റെ കണ്ണില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയാതെ പോയല്ലോന്ന് ഓര്‍ത്ത്  പൊട്ടിക്കരയുന്ന ആ അമ്മയുടെ നെഞ്ചില്‍ തന്നെയല്ലേ.

കണ്ണ് മൂടി കെട്ടിയ  നിയമദേവത,ഇനിയും കണ്ണ് തുറന്നില്ലെങ്കില്‍, വീണ്ടും ഒരു പാട് ഗോവിന്ദ  ചാമിമാരും.ബാലിയാടാവാന്‍ വീണ്ടും, സൌമ്യയും,ജിഷയും ഉണ്ടാകാം.കാമവെറിയോടെ മാത്രം  പെണ്ണുങ്ങളെ നോക്കുന്ന കണ്ണുകള്‍ ചൂഴ്ന്ന് എറിയപ്പെടുക തന്നെ വേണം.സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് തക്കതായ ശിക്ഷകള്‍ തന്നെ കൊടുക്കണം. വധശിക്ഷ അത് തന്നെയാണ് വേണ്ടത്. ഗോവിന്ദച്ചാമിയെ ജയിലിലിട്ട് വളര്‍ത്താതെ, അന്നേ വധശിക്ഷ നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്ന് വീണ്ടുമൊരു ചാമിയെ സൃഷ്ടിക്കില്ലായിരുന്നു, അമ്മക്ക് മകളെ നഷ്ടപെടില്ലായിരുന്നു.എന്ത് തെറ്റ് ചെയ്താലും, കുറ്റവാളിയെ ശിക്ഷിക്കുന്ന അതേ നിയമം തന്നെ അവരെ സംരക്ഷിക്കുമെന്ന വിശ്വാസം, ആ നിയമ വ്യവസ്ഥിതിയാണ് മാറേണ്ടത്. പ്രതിഷേധങ്ങള്‍ ആവശ്യമാണ്, അത് വാക്കുകളില്‍ ഒതുങ്ങരുതെന്ന് മാത്രം.ഞാനും പ്രതിഷേധിക്കുന്നു, ജീവിച്ച് കൊതി തീരാതെ അകാലത്തില്‍ പൊലിഞ്ഞ പ്രിയ സോദരിക്ക് വേണ്ടി,  ഒരു മൌന പ്രതിഷേധം.........

Monday, April 25, 2016

മറവി....



ഓര്‍മ്മയുടെ ആഴങ്ങളിലേക്കാണ്ടിറങ്ങിയ
രൂപങ്ങള്‍ മനസ്സിന്‍റെ താളുകളില്‍
നിറഞ്ഞു നില്‍ക്കുന്നു
തളര്‍ച്ച ബാധിച്ച ശരീരത്തില്‍,മറവിയുടെ
ആഴങ്ങളിലേക്ക് പോയ ഓര്‍മ്മകള്‍
ഓര്‍ത്തെടുക്കാനാകാതെ വിതുമ്പുന്ന മനസ്സ്
ദൃഢമായിരുന്ന മനസ്സില്‍,അപ്പൂപ്പന്‍ താടികളെപ്പോല്‍
പറന്ന് മറയുന്ന ഓര്‍മ്മകള്‍ മാത്രം ഇന്ന്

പണ്ട് കണ്ടതെല്ലാമുണ്ട് മനസ്സില്‍, മാറാല മൂടി
കിടക്കുന്നെല്ലാം ഓര്‍മ്മയില്‍
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്തോറും മറവിയിലേക്ക്
മറഞ്ഞ് പോകുന്ന ഓര്‍മ്മകള്‍
മനസ്സിലെ മറിയുന്ന താളുകളില്‍ നിറഞ്ഞ്
നില്‍ക്കുന്ന ഓര്‍മ്മകള്‍, ഓര്‍ത്തെടുക്കാന്‍
ശ്രമിക്കുന്തോറും മറവിയിലേക്ക് ഓടി ഒളിക്കുന്നു.....

വിദൂരതയിലേക്ക് കണ്ണ് നട്ട്,മറവിയിലേക്ക്
ആഴ്ന്നിറങ്ങിയ മധുര സ്മരണകളെ
ഓര്‍ത്തെടുക്കാനുള്ള ഒരു പാഴ് ശ്രമം
ആ കണ്ണുകളില്‍ നിന്ന് വായിച്ചെടുത്തു ഞാന്‍
കണ്ണീര്‍ പൊടിയാതെ കാണാന്‍ കഴിയാത്ത കാഴ്ച
എന്നിട്ടും എല്ലാമൊരു ചിരിയിലൊതുക്കുന്ന
എന്നും എന്‍റെ ഓര്‍മ്മകളെ ഉണര്‍ത്തിയിരുന്ന
പ്രീയ രൂപം,ഓര്‍മ്മകളുടെ വസന്തത്തിലേക്ക്-
 വീണ്ടും മടങ്ങി വരുമെന്ന പ്രതീക്ഷ മാത്രം......

Saturday, March 12, 2016

ദുബയിലെ കനത്ത മഴയില്‍ നിന്ന് നാട്ടിലെ കൊടും ചൂടിലേക്ക്.ഈ ചൂടിലും മനസ്സില്‍ കുളിര്‍മയാണ്.അച്ഛനും,അമ്മയോടൊത്തുമുള്ള കുറച്ച് ദിവസങ്ങള്‍.പറമ്പിലൂടെ തുമ്പിയെ പിടിക്കാന്‍ ഓടി നടന്നിരുന്ന ആ കൊച്ച് കുട്ടിതന്നെയാണ് അവര്‍ക്ക് ഞാനിപ്പോഴും. മാതാപിതാക്കളുടെ കണ്ണില്‍ മക്കള്‍ എന്നും കൊച്ചുകുട്ടികള്‍ തന്നെയാണല്ലോ. ആ വാത്സല്യം അനുഭവിച്ച് ഞാനും,ആ കൊച്ച് കുട്ടി ആവുകയാണ്.ഇനിയും ഒരു പാട് നാള്‍,ഈ വാത്സല്യം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകണേയെന്ന പ്രാര്‍ത്ഥന മാത്രം.കിണറ്റിലെ തണുത്ത വെള്ളം ദേഹത്ത് വീഴുമ്പോള്‍ കിട്ടുന്ന സുഖം,കുശലാന്യെഷണം നടത്തുന്ന ചിരപരിചിതരെ കാണുമ്പോഴുള്ള സന്തോഷം,ഒരുപാട് ഓര്‍മ്മകള്‍ തരുന്ന വഴികളിലൂടെയുള്ള യാത്രകള്‍ ആസ്വദിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം, ഈ കടുത്ത വേനലിലും കുളിര്‍ മഴയായി പെയ്തിറങ്ങുന്നു......

Friday, January 22, 2016

തൂലിക......




സ്കൂള്‍ ജീവിതത്തിനെ പോലെ തന്നെ രസകരമായ ദിനങ്ങളായിരുന്നു, ഫാര്‍മസി കഴിഞ്ഞുള്ള മൂന്ന് മാസത്തെ ട്രെയിനിംഗ്.അത് കൂടി കഴിഞ്ഞാലെ കോഴ്സ് കമ്പ്ലീറ്റ് ആകുന്നുള്ളൂ. തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലെ ആ ദിനങ്ങള്‍ ഇന്നും മനസ്സില്‍ മധുരമായി നിലകൊള്ളുന്നു.പല ഫാര്‍മസി കോളേജില്‍ നിന്നുമുള്ള ആണ്‍ കുട്ടികളും,പെണ്‍ കുട്ടികളുമായി  പതിനഞ്ച് പേരായിരുന്നു നമ്മുടെ ബാച്ചില്‍. പല കോളേജില്‍ നിന്നുള്ളവരായിട്ടും എല്ലാരും പെട്ടന്ന്  തന്നെ നല്ല കൂട്ടുകാരായി. ചിരിയും  തമാശയമൊക്കെയായി കുറെ നല്ല ദിനങ്ങള്‍.

അമ്മയ്ക്കും,കുഞ്ഞുങ്ങള്‍ക്കും മാത്രമുള്ള ആശുപത്രി  ആയത് കൊണ്ട് തന്നെ സന്തോഷകരവും, ദുഃഖകരവുമായ ഒരു പാട് രംഗങ്ങള്‍ കാണേണ്ടതായും വന്നു.കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട്,നെഞ്ച് പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ സങ്കടം ഇന്നും കണ്മുന്നില്‍ തന്നെയുണ്ട്.ദൈവം,ഇത്രയും ക്രൂരനാണോന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍.അത് കൊണ്ട് തന്നെയാകണം,എന്ത് കണ്ടാലും ജീവിതത്തില്‍ നേരിടാനുള്ലൊരു ശക്തി കിട്ടിയതും.

മെഡിക്കല്‍ കോളേജിന് വെളിയില്‍ അന്ന് നല്ലൊരു കാന്റീന്‍ ഉണ്ടായിരുന്നു. വൈകുന്നേരം മിക്കവാറും ദിവസങ്ങളില്‍ കൂട്ടുകാരോടോന്നിച്ച് അവിടൊന്നൊരു ആവി പറക്കുന്ന ചായയും,വാഴക്ക അപ്പവും, ഇന്നും ഓര്‍ക്കുമ്പോ കൊതിയാണ്.സ്കൂള്‍ ജീവിതം കഴിഞ്ഞതിന് ശേഷം ഒരു വരിപോലും എഴുതാതിരുന്ന എനിക്ക് വീണ്ടും എഴുതാനുള്ള പ്രചോദനം കിട്ടിയത് ഇവിടെ നിന്നുള്ള അനുഭവങ്ങള്‍  തന്നെയാണ്.അതിന് അന്ന് എന്നെ ഈ കൂട്ടുകാര്‍ ഒരു പാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.കൊള്ളില്ലെങ്കില്‍, ഇല്ലായെന്നും,നന്നായാല്‍,നന്നായെന്നുമുള്ള അഭിപ്രായം പറയാന്‍ അവര്‍ മടി കാണിച്ചിരുന്നില്ല. 

നമ്മള്‍ പതിനഞ്ച് പേരില്‍, അധികം ട്രെയിനിംഗിന് വരാതിരുന്ന, അധികം ആരോടും മിണ്ടാതെ, ചിരിക്കാതെ, നമ്മുടെ കൂട്ടത്തില്‍പ്പെടാതെ മാറിയിരുന്ന ഒരു മുഖം, ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന മുഖം. വല്ലപ്പോഴും വരും, പിന്നെ കുറെ നാള്‍ ആളിനെ കാണില്ല. താടിയൊക്കെ വളര്‍ത്തി ഒരു വിഷാദ രൂപം.പുള്ളിയുടെ സഹോദരി, എന്തോ അസുഖം ബാധിച്ച് പെട്ടന്ന് മരിച്ചു.അതിന് ശേഷമാണ് ഇങ്ങനെ ആയതെന്ന് പറഞ്ഞു കേട്ടിരുന്നു. ഞാന്‍ എന്തെങ്കിലും എഴുതിയാല്‍,വാങ്ങി വായിച്ചു നോക്കുമായിരുന്നു, എന്നിട്ട് ഒരു ഭാവ ഭേദവുമില്ലാതെ "ഗുഡ്" എന്ന മറുപടിയും തരും.

ട്രെയിനിംഗിന്‍റെ അവസാന നാളുകള്‍, ഇന്നും കണ്മുന്നില്‍ തന്നെയുണ്ട്‌.ഒരു പാട് എന്‍ജോയ് ചെയ്യ്തിരുന്ന ദിനങ്ങള്‍.ആ ട്രെയിനിംഗ് അവസാനിക്കരുതേന്ന് ആഗ്രഹിച്ച ദിവസങ്ങളായിരുന്നു അതൊക്കെ.ആ ദിവസം എനിക്ക് കിട്ടിയ ആ സമ്മാനം,ഇന്നും നെഞ്ചോട്‌ ചേര്‍ത്ത് വെയ്യ്ക്കുന്ന വിലമതിക്കാനാകാത്ത ആ സമ്മാനം. എന്‍റെ പെങ്ങള്‍ ഇന്ന് ഈ ലോകത്ത് ഇല്ല.അവള്‍ ഒരു പാട് എഴുതുമായിരുന്നു, മനസിലുള്ളത് പ്രകടിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല ആയുധമാണ് തൂലിക.ഈ പേന ഇനി എന്‍റെ ഈ പെങ്ങള്‍ക്ക് ഇരിക്കട്ടെയെന്ന് പറഞ്ഞ് വിട ചൊല്ലി പോയ ആ മുഖവും,ഒരു നിധിയായി  സൂക്ഷിച്ച്, എന്നോ എവിടെയോ വെച്ച് നഷ്ടമായ ആ തൂലികയും, ഈ ആള്‍ക്കൂട്ടത്തിനിടയില്‍ ഇന്നും തിരയുന്നു.......





Sunday, January 17, 2016

നിനക്കായ്........



മനതാരില്‍ നീയൊരു മായാത്ത 
ചിത്രമായിന്ന് മാറി 
ഒരു നിഴലായി കൂടെ വന്ന്
നീയെന്‍റെ കൂട്ടായി തീരുമെന്ന് 
ജീവനായി മാറുമെന്ന് അറിഞ്ഞതില്ല 
നീ പല പല വേഷങ്ങള്‍ കെട്ടിയാടി 
കയ്യിലൊരു കയറുമായി പോത്തിന്‍ പുറത്ത് 
വരുന്ന കാലന്‍റെ വേഷം നീ ഭംഗിയായി 
എന്‍റെ ജീവിതമാകുന്ന സ്റ്റേജില്‍ അവതരിപ്പിച്ചു....

നിന്നില്‍ നിന്നകലാന്‍ ശ്രമിക്കുമ്പോഴൊക്കെ 
നീ ആവേശത്തോടെ എന്നെ ഗ്രസിക്കുന്നതും 
എന്നില്‍ നിറയുന്നതും, ഇന്ന് ഞാനറിയുന്നു 
ഓരോ നിമിഷവും നീയെന്നില്‍ അലിഞ്ഞു -
ചേരുമ്പോള്‍, ഞാനറിയുന്നു,എന്‍റെ ജീവനില്‍- 
തണുപ്പ് പടരുന്നതും കൊതിയോടെ നീ നോക്കുന്നതും
നിന്‍റെ കണക്ക് പുസ്തകത്തില്‍, എന്‍റെ ജീവന് 
നീയിട്ട വിലയുടെ ദാനമാണ് ഈ ജീവിതമെന്ന് 
മറക്കുവതെങ്ങനെ....

സ്നേഹിച്ചോരെല്ലാം വിട്ടകന്നാലും
അവസാന ശ്വാസകണികവരെ
ആറടി മണ്ണില്‍ ഒടുക്കുമ്പോഴും 
കടലില്‍ അലിഞ്ഞ് ചേര്‍ന്ന്  മായുമ്പോഴും
നീ മാത്രം എന്നോടൊപ്പമുണ്ടാകുമെന്ന യാഥാര്‍ത്ഥ്യം 
ഹേ മരണമേ!!!!!!!നിന്നെ ഞാനിന്ന് വല്ലാതെ 
പ്രണയിച്ച് പോകുന്നു..... 








Wednesday, January 6, 2016

മുഖം മൂടി.....




ഞാനൊരു മുഖം മൂടി എടുത്തണിഞ്ഞു
സ്നേഹത്തിന്റെ,വാത്സല്യത്തിന്റെ,
സന്തോഷത്തിന്റെ, ചിരിയുടെ 
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും 
കാലമെനിക്കൊരു മുഖം മൂടി നല്‍കി 
അമ്മയുടെ ഉദരത്തില്‍ ജനിച്ച്
മനുഷ്യന്‍റെ മുഖം മൂടിയണിഞ്ഞു
ഈ ഭൂമിയില്‍ പിറന്ന് വീണ്
ജീവിതത്തിന്‍റെ മുഖം മൂടിയണിഞ്ഞു
മാതാപിതാക്കളുടെ ഓമന പൈതലായി 
മകളുടെ മുഖം മൂടിയണിഞ്ഞു
ഏട്ടന്‍മാരുടെ കുഞ്ഞനിയത്തിയായി 
സാഹോദര്യത്തിന്‍റെ മുഖം മൂടിയണിഞ്ഞു

കൂട്ടുകാരോടൊത്ത് കളിച്ച് നടന്ന്
ബാല്യകാല സഖിയുടെ മുഖം മൂടിയണിഞ്ഞു
വിദ്യാലയങ്ങളില്‍ ഗുരുക്കന്മാരുടെ 
പ്രിയ ശിഷ്യയുടെ മുഖം മൂടിയണിഞ്ഞു
സഹ ജീവികളെ സ്നേഹിച്ച്
മാനുഷികതയുടെ മുഖം മൂടിയണിഞ്ഞു
കൌമാരത്തില്‍ സ്വപ്നം കാണുന്ന 
കാമുകിയുടെ മുഖം മൂടിയണിഞ്ഞു

സീമന്ത രേഖയില്‍ കുങ്കുമം ചാര്‍ത്തി 
സന്തോഷത്തിന്‍റെ മുഖം മൂടിയണിഞ്ഞു
ഭര്‍ത്താവിന്‍റെ സ്നേഹമുള്ള ഭാര്യയായി 
സ്നേഹത്തിന്‍റെ മുഖം മൂടിയണിഞ്ഞു
മകളുടെ വാത്സല്യനിധിയായ അമ്മയായി 
വാത്സല്യത്തിന്‍റെ മുഖം മൂടിയണിഞ്ഞു
ദുഃഖങ്ങള്‍ക്കിടയിലും, മായാത്ത- 
ചിരിയുടെ മുഖം മൂടിയണിഞ്ഞു
ചിരിക്കാന്‍ മറന്ന് പോയ മുഖം മൂടിയെ 
കാലം പോലും ശ്രദ്ധിച്ചതില്ല...... 





Monday, January 4, 2016

എന്നെന്നും.....

ഒരു പേരില്‍ എന്തിരിക്കുന്നുയെന്ന ഷേക്‌സ്പിയറിന്റെ പ്രസിദ്ധമായ വാചകത്തെ മനസ്സില്‍  ഓര്‍ത്ത് കൊണ്ട് തന്നെ പറയട്ടെ, എന്‍റെ പേര് ശ്രീജയ, എനിക്ക് ഒത്തിരി ഇഷ്ടമാണ്. അമ്മ പറയാറുണ്ട്, എനിക്ക് ഈ പേര്  തന്നത് എന്‍റെ മാമന്‍, അമ്മയുടെ സഹോദരനാണെന്ന്. ഒരു പാട് സ്നേഹവും,കൈ നിറയെ  ചോക്ലേറ്റും, പാവകളും, ഉടുപ്പുകളുമായി എന്നെ കാണാന്‍ വന്നിരുന്ന എന്‍റെ മാമന്‍. ഒരിക്കല്‍ യാത്രാമൊഴി പോലും ചൊല്ലാതെ, നിറമുള്ള ഓര്‍മ്മകള്‍ നല്‍കി എന്നില്‍ നിന്ന് പറന്ന് അകന്നു. പുതു വര്‍ഷത്തിലെ ആദ്യത്തെ പോസ്റ്റിങ്ങ്‌, മരിക്കാത്ത ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു....




എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് നീയാണ്
ഒരു നാള്‍ യാത്രാമൊഴി ചൊല്ലാതെ
ഒരു പിടി ചാരമായ്, കടലില്‍ അലിഞ്ഞു ചേര്‍ന്ന്
ബലിക്കാക്കകള്‍ നിന്‍റെ ബലിചോറ് ഉണ്ണുന്നത്
കണ്ണീരോടെ നോക്കി നില്‍ക്കുമ്പോഴും
തിരമാലയില്‍ തീരത്തടിഞ്ഞ ശംഖില്‍
നിന്റെ പേര് ഞാന്‍ വായിച്ചെടുത്തു....

നീ തന്ന തിളങ്ങുന്ന ഉടുപ്പുകളും 
വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ മിഠായിയും 
ഇന്നും കൊതിയോടെ ഓര്‍ത്തിടുന്നു 
നിന്റെ സ്നേഹത്തെ വര്‍ണ്ണിക്കാന്‍ 
വാക്കുകള്‍ ഇല്ല എനിക്ക് 
നിന്റെ മായാത്ത ചിരിയും,ചൊല്ലാതെ 
പോയ വാക്കുകളും, ഇന്നും നിന്‍ 
മരിക്കാത്ത ഓര്‍മ്മകള്‍ മാത്രം....

ചുമരിലെ ചിത്രത്തിലിരുന്ന് നീ പുഞ്ചിരിക്കുമ്പോഴും 
ഫീനിക്സ് പക്ഷിയെ പോലെ നീ ഉയിര്‍ത്ത് 
എഴുന്നേല്‍ക്കുമെന്ന പ്രതീഷയോടെ എന്നും....


Thursday, December 31, 2015

Happy New Year.....





കഴിഞ്ഞ് പോയ നല്ലതും, ചീത്തയുമായ ദിനരാത്രങ്ങള്‍ക്ക് വിട പറഞ്ഞ് കൊണ്ട് നന്മയുടെയും, സ്നേഹത്തിന്‍റെയും, സാഹോദര്യത്തിന്റെയും ഒരു പുതു വര്‍ഷം കൂടി  വരവായി. ഇനി  വരാന്‍ പോകുന്ന  ദിനങ്ങള്‍ സന്തോഷവും, സമാധാനവും നിറഞ്ഞതാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.പുതിയ പ്രതീക്ഷകളും, പുത്തനുണര്‍വുമായി ഈ പുതുവര്‍ഷത്തെ നമുക്ക് വരവേല്‍ക്കാം.എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍........

Saturday, December 19, 2015

പ്രവാസി....




ഞാനൊരു പ്രവാസി  അല്ല     
പ്രാരാബ്ദങ്ങള്‍ എന്നെ പ്രവാസിയാക്കി 
ഭാര്യയുടെ കെട്ടുതാലി വിറ്റ് സ്വപ്നങ്ങള്‍ക്ക് 
നിറമേകാന്‍ ഞാനൊരു പ്രവാസിയായി 
നാടും, വീടും ഉപേക്ഷിച്ച്, ഏഴാം കടലും കടന്ന് 
ഞാനൊരു പ്രവാസിയായി 
നൊമ്പരങ്ങളെല്ലാം ഉള്ളിലൊതുക്കി 
കടമ നിറവേറ്റാന്‍ ഞാനൊരു പ്രവാസിയായി 

ഇന്ന് ലേബര്‍ ക്യാമ്പിലെ കുടുസ മുറിയിലെ 
അഞ്ചാമത്തെ നിലയിലാണ് എന്‍റെ താമസം 
കൂട്ടിന് കുറേ മൂട്ടകളും 
സുര്യോദയം മുതല്‍ അസ്തമയം വരെ 
മേല്‍ക്കൂരയില്ലാത്ത ആകാശത്തിന്‌ താഴെ 
ആണെന്റെ ജോലി 
കുബൂസും തൈരും എന്‍റെ ഇഷ്ട ആഹാരങ്ങള്‍ 
മാസം തോറും നാട്ടിലേക്ക് അയക്കുന്ന രൂപയുടെ 
രസീതുകള്‍ എന്‍റെ സമ്പാദ്യം 
പുതിയ സ്വപ്‌നങ്ങള്‍ കാണാന്‍ എനിക്ക് സമയമില്ല 
കണ്ട  സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനാണെന്റെ ഓട്ടം
ഉറക്കമില്ലാത്ത രാവുകള്‍ എനിക്കേകി ഈ പ്രവാസം 

അവധിക്ക് നാട്ടിലെത്തിയാല്‍ പെട്ടി നിറയെ 
കാശുമായി വന്ന ഷെയിക്കാണ് ഞാനെന്നാണ് 
വീട്ടുകാരുടെയും, ബന്ധുക്കളുടെയും ധാരണ 
ആദ്യ ദിനങ്ങള്‍ സ്നേഹം കൊണ്ട് പൊതിയും 
അമാന്തിച്ചാല്‍ പോകാറായില്ലേയെന്ന ചോദ്യം 
ചുറ്റിനും..
സങ്കടം ഉള്ളിലൊതുക്കി വെളുക്കെ ചിരിച്ച്
അവര്‍ പറയുന്ന വേഷങ്ങള്‍ കെട്ടിയാടി 
വെറും കൈയോടെ, കണ്ണിലുരുണ്ട് കൂടിയ 
മിഴിനീര്‍ തുള്ളികളെ മറയ്ക്കാന്‍ ശ്രമിച്ച്
യാത്രാമൊഴി ചൊല്ലുമ്പോള്‍ മനസ്സ് മന്ത്രിക്കുന്നത് 
ഇത്ര മാത്രം-ഒരു  നാള്‍ കടമ നിറവേറ്റി മടങ്ങും 
ഞാനെന്‍റെ നാട്ടിലേക്ക്, അവിടെ എനിക്കായി 
കാത്തിരിപ്പുണ്ട്‌, ആറടി മണ്ണ്

എങ്കിലും ഈ  പ്രവാസ ജീവിതത്തിനോട് 
എനിക്ക് വെറുപ്പില്ല
അധിക സൌഭാഗ്യങ്ങള്‍ എനിക്കേകിയില്ലെങ്കിലും 
എന്‍റെ പ്രാരാബ്ദങ്ങള്‍ അകറ്റിയ ഈ പ്രവാസത്തിന്
നന്ദി..........








Monday, November 30, 2015

യു എ ഇ ദിനാശംസകള്‍....





യു എ ഇ യില്‍  എത്തിയിട്ട് പതിനഞ്ച് വര്‍ഷത്തില്‍  കൂടുതലാകുന്നു. എന്നാലും ഓരോ  നിമിഷവും, നാട്ടില്‍  തിരിച്ച് പോണമെന്ന ആഗ്രഹം തന്നെയാണ് മനസ്സില്‍. അത് ഈ  നാട്ടിനോടുള്ള  വെറുപ്പ്‌ കൊണ്ടല്ല, നമ്മളെ സ്നേഹിക്കുന്നവരെല്ലാരും ഉള്ള  നമ്മുടെ  നാടിനോടുള്ള  ഇഷ്ട കൂടുതല്‍ കൊണ്ട് തന്നെയാണ്. നമ്മുടെ നാട് പെറ്റമ്മയാണെങ്കില്‍, പ്രവാസികളുടെ പോറ്റമ്മയാണ് ഇവിടം. ഈ പതിനഞ്ച് വര്‍ഷത്തിനിടയില്‍ ഇവിടത്തെ പല എമിറെറ്റ്സിലും താമസിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഇവിടെ കിട്ടുന്ന സുരക്ഷിതത്വം, അത് നമ്മുടെ നാട്ടില്‍ ഒരിക്കലും കിട്ടില്ല. അതിന് ഇവിടത്തെ ഭരണാധികാരികളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. നമുക്കും, കുടുംബത്തിനും അന്നം തരുന്ന രാജ്യത്തെയും നമ്മള്‍ തീര്‍ച്ചയായും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യണം. നാല്പത്തി നാലാമത് ദേശീയ ദിനം ആഘോഷിക്കുന്ന യു എ ഇ ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നമുക്കും ഈ ആഘോഷത്തില്‍ പങ്ക് ചേരാം.......


Thursday, October 15, 2015

നന്ദി..നന്ദി..നന്ദി......



എന്‍റെ ബ്ലോഗ്‌ തുടങ്ങിയിട്ട്, മൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നു. മനസ്സില്‍ തോന്നുന്നത് ഒരു വരിയായാല്‍ പോലും , അത് ഇവിടെ എഴുതി  കഴിഞ്ഞാല്‍, ഒരു പുസ്തകം പബ്ലിഷ്  ചെയ്യുന്നത് പോലെയുള്ള സന്തോഷം  തന്നെയാണ്. കൂട്ടുകാരുടെ സഹകരണം തന്നെയാണ് ഈ ഉദ്യമത്തില്‍ ഞാന്‍ വിജയിക്കാന്‍ കാരണവും. എനിക്ക് തന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും, എല്ലാ കൂട്ടുകാര്‍ക്കും ഒത്തിരി ഒത്തിരി  നന്ദി. ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്, ബ്ലോഗ്ഗിന്റെ തുടക്കം മുതല്‍, ഞാന്‍ കുറിക്കുന്ന എല്ലാ പോസ്റ്റുകള്‍ക്കും അഭിപ്രായങ്ങള്‍ തന്ന് വീണ്ടും എഴുതാന്‍ പ്രോത്സാഹിപ്പിക്കുന്ന അജിത്‌ മാഷിനാണ്. മാഷിന്റെ കമന്റ്സ് അതാണ്‌, ബ്ലോഗിന്റെ ഉണര്‍വ്. അജിത്   മാഷിന് എന്‍റെ ഹൃദയത്തിന്റെ  ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.........


Monday, October 5, 2015

സൌഹൃദങ്ങള്‍.....

റോഡിനിരുവശവും നടന്നകലുന്ന നാട്ടുകാരെയും, കടകളിലുമൊക്കെ വായിനോക്കിയാ നാട്ടിലെത്തിയാല്‍ നടപ്പ്. അതൊരു  സന്തോഷമാണ്, ഒരു പുഞ്ചിരിയും സമ്മാനിച്ച്‌ പോകുന്ന  ചിര പരിചിതരെ പലരെയും കാണാം. കടയിലിരിക്കുന്ന ചില്ല് പെട്ടിയിലെ പലഹാരങ്ങളും, മിഠായികളും  ഇപ്പോഴും ഒരു വീക്ക്നെസ്സ് തന്നെയാണ്.

"ശ്രീ..ശ്രീ" പുറകില്‍ നിന്ന് ആരോ വിളിക്കുന്നു. കേട്ട് പരിചയമുള്ള സ്വരം. അഞ്ചാം ക്ലാസ്സ്‌ മുതല്‍ പത്താം തരം വരെ ഒരേ ക്ലാസ്സില്‍ പഠിച്ച  എന്‍റെ കൂട്ടുകാരി. വര്‍ഷങ്ങളായി തമ്മില്‍  കണ്ടിട്ട്. സ്കൂള്‍ ജീവിതം കഴിഞ്ഞ് കണ്ടിട്ടേയില്ല.  ദൂരെ എവിടെയോ ആണ് വിവാഹം കഴിഞ്ഞ് പോയതെന്ന് അറിഞ്ഞിരുന്നു.   എന്‍റെ ശ്രീ എത്ര നാളായി  കണ്ടിട്ട്. കുഞ്ഞമ്മയുടെ വീട്ടില്‍ ഇന്ന് വന്നത് നന്നായി, ശ്രീയെ കാണാന്‍ കഴിഞ്ഞല്ലോ. ആ സന്തോഷം അവളുടെ വാക്കുകളില്‍, ആ കണ്ണുകളില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. കാലം അവളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും, സ്വഭാവം പഴയത് പോലെ തന്നെയാണ്. വാതോരാതെ സംസാരിച്ച് കൊണ്ടിരിക്കുന്ന പ്രകൃതം. നമ്മള്‍ അവളെ സ്നേഹത്തോടെ ആകാശവാണിയെന്നാണ് വിളിച്ചിരുന്നത്. അവള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ പറയുമായിരുന്നു. ദാ, റേഡിയോ ഓണ്‍ ആയെന്ന്. ഞാന്‍ നമ്മുടെ കൂട്ടുകാരെ ആരെയെങ്കിലും കണ്ടാല്‍  നിന്നെ കുറിച്ച് അന്യേഷിക്കാറുണ്ട്  ശ്രീ. പിന്നെ ചോദിപ്പും, പറച്ചിലുമൊക്കെ  ആയി നിമിഷങ്ങള്‍ കടന്ന് പോയി. 

ഓര്‍ക്കുന്നോ ശ്രീ നമ്മള്‍ തമ്മില്‍ ഇടക്കൊക്കെ പിണങ്ങാറുണ്ടായിരുന്നു. പക്ഷെ ആ പിണക്കങ്ങളൊന്നും ഒരു ദിവസത്തില്‍ കൂടുതല്‍ നീണ്ട് നില്‍ക്കാറില്ലായിരുന്നു. എല്ലാം ഞാന്‍ ഓര്‍ക്കാറുണ്ട് ശ്രീ. ആ നിമിഷങ്ങള്‍ ഈ ജീവിതത്തില്‍ ഇനി  ഒരിക്കലും തിരികെ  കിട്ടില്ലാന്ന് അറിയാം, എന്നാലും കൊതിച്ചു പോകുന്നു ശ്രീ, വീണ്ടും നമ്മുടെ കൂട്ടുകാരികളോടൊപ്പം, നമ്മുടെ ആ പഴയ ക്ലാസ്സുകളില്‍ ഒരിക്കല്‍ കൂടി  പഠിക്കാന്‍. നിറമുള്ള  കുറെ ഓര്‍മ്മകള്‍ അയവിറക്കി.  ശ്രീ ഒത്തിരി നേരമായി, മക്കള്‍ വീട്ടില്‍ ഉണ്ട്, ഞാന്‍  ചെന്ന് വേണം ഉച്ചക്കത്തേക്കുള്ളത് റെഡി  ആക്കാന്‍. മീന് വാങ്ങി  മാര്‍ക്കറ്റില്‍ നിന്ന്. വീട്ടില്‍ കുറച്ച് പച്ചക്കറി കൃഷിയുണ്ടേ, വീട്ടിലെ ആവശ്യത്തിനുള്ള മലക്കറി കിട്ടും. മീനിനൊക്കെ വലിയ വിലയാ ശ്രീ. ഇത്രയും വിലകൊടുത്തു വാങ്ങിയാലും ചിലതൊന്നും വകക്ക് കൊള്ളില്ല. ഒരു ഉത്തരവാദിത്തമുള്ള വീട്ടമ്മയുടെ ആവലാതിയും പങ്ക് വെയ്ക്കാന്‍ അവള്‍ മറന്നില്ല. കണ്ടതില്‍ ഒത്തിരി  സന്തോഷം  ശ്രീ. എന്നെങ്കിലും, വീണ്ടും ഇത് പോലെ കാണാമെന്ന് പറഞ്ഞ് അവള്‍ യാത്ര പറഞ്ഞു. കണ്ണിലുരുണ്ട് കൂടിയ നീര്‍ത്തുള്ളികളെ മറയ്ക്കാന്‍  ശ്രമിച്ച്, അവള്‍  നടന്നകലുന്നതും നോക്കി, കുറച്ച് നേരം  നില്‍ക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. 

ഒരിക്കലും മറക്കരുതെന്നാഗ്രഹിക്കുന്ന ഇണക്കങ്ങളും, പിണക്കങ്ങളും നിറഞ്ഞ ഓര്‍മ്മയിലെ നല്ല കൂട്ടുകാര്‍. നല്ല സൌഹൃദങ്ങള്‍ക്ക് നിരന്തരമുള്ള കൂടികാഴ്ചകളോ, സംഭാഷണങ്ങളോ ആവശ്യമില്ല. ആത്മാര്‍ത്ഥ സൌഹൃദങ്ങള്‍ എന്നും നില നില്‍ക്കുക തന്നെ ചെയ്യും...........

Wednesday, September 9, 2015

സ്നേഹം....





അറിയാതെ വന്നെന്‍ നെറുകില്‍ തഴുകി നീ 
കനിവാര്‍ന്ന സ്നേഹം പകര്‍ന്ന് നല്‍കി 
ആലില താലിചാര്‍ത്തി, കരം ഗ്രഹിച്ചു നീ 
കനവാര്‍ന്ന സ്നേഹം പകര്‍ന്ന് നല്‍കി 
നീയും, ഞാനും ഒന്നാണെന്ന് ചൊല്ലി നീ 
നിനവാര്‍ന്ന സ്നേഹം പകര്‍ന്ന് നല്‍കി 
മെയ്യോട് ചേര്‍ത്ത് ഗാഢം പുണര്‍ന്ന് നീ 
ചൂടാര്‍ന്ന സ്നേഹം പകര്‍ന്ന് നല്‍കി 
നീയും, ഞാനും ഇണകുരുവികളെന്ന്
ചൊല്ലി നീ യഥാര്‍ത്ഥ സ്നേഹം 
പകര്‍ന്ന് നല്‍കി....

നീ അച്ഛനും, ഞാന്‍ അമ്മയുമായപ്പോള്‍ 
നീ ഉദാത്ത സ്നേഹം പകര്‍ന്ന് നല്‍കി 
വാര്‍ദ്ധക്യത്തില്‍ താങ്ങായി നിന്ന് നീ 
ആത്മാര്‍ത്ഥ സ്നേഹം പകര്‍ന്ന് നല്‍കി 
മനസ്സില്‍ നിറയുന്ന മലരാണ് സ്നേഹം 
സ്നേഹിക്കാന്‍ വേണ്ടത് മനസ്സും.....

Thursday, August 27, 2015

ഓണാശംസകള്‍.....

എല്ലാ കൂട്ടുകാര്‍ക്കും സര്‍വ്വൈശ്വര്യവും, സന്തോഷവും, സമാധാനവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ  ഓണാശംസകള്‍ നേരുന്നു...............................................




Sunday, August 2, 2015

മണ്ണിന്റെ ഗന്ധമുള്ള ഈ വഴികളിലൂടെ നിന്നോടൊപ്പം നടക്കാന്‍ എനിക്കെന്നും ഇഷ്ടമായിരുന്നു. മേഘശകലങ്ങളിൽ നിന്ന് അടർന്ന് വീണ ഒരോ തുള്ളി ജല കണികകളെയും നെഞ്ചിലേക്ക് ഏറ്റ് വാങ്ങി ഭൂമി ദേവി ഇന്ന് സന്തോഷവതിയാണ്. വരണ്ട് കീറിയ ഭൂമി ദേവിയുടെ നെഞ്ചിൽ നിന്നുതിരുന്ന താളം തെറ്റിയ ഹൃദയ സ്പന്ദനത്തെക്കാള്‍ നിനക്കിഷ്ടം  ഇൗ സന്തോഷം തന്നെ ആയിരുന്നില്ലെ. ഒാരോ യാത്രയിലും എന്റെ കണ്ണുകള്‍ തേടിയത് നിന്നെ ആയിരുന്നു.......

Tuesday, June 16, 2015

വളകിലുക്കം...






എന്നെ മറന്നോ പെണ്ണേ
എന്നെ മറക്കാന്‍ നിനക്കാവുമോ 
അന്ന് എന്നെ അണിഞ്ഞിരുന്നു നിന്റെ 
കൈകളെ ഞാന്‍  മനോഹരമാക്കിയിരുന്നു 
പല വര്‍ണ്ണങ്ങളിലുള്ള എന്നെ എന്നും 
നീ കൌതുകത്തോടെ നോക്കിയിരുന്നു 
അല്പായുസുള്ള എനിക്ക്നിന്റെ
മുറിക്കുള്ളിലും,നിന്റെ മനസ്സിനുള്ളിലും 
ഒരു സ്ഥാനം തന്നിരുന്നു നീ
നിന്‍റെ മുറിക്കുള്ളില്‍ എനിക്കായി ഒരുക്കിയ 
പ്രത്യേക സ്ഥാനത്ത്, ശ്രെദ്ധയോടെ നീ 
എന്നെ സൂക്ഷിച്ചിരുന്നു
ഒരു പിഞ്ചു പൈതലിനെ പോലെ 
നീ എന്നെ സംരക്ഷിച്ചിരുന്നു.....

നിന്‍റെ പൊട്ടിച്ചിരിക്കൊപ്പം ഞാനും 
കിലുങ്ങി ചിരിച്ചിരുന്നു 
അശുഭമായി കണ്ടെന്നെ തച്ചുടച്ചപ്പോഴും 
അല്പായുസെന്ന കാരണത്താല്‍ എന്നെ 
തള്ളിപറഞ്ഞപ്പോഴും നീ മാത്രം എന്നെ 
നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു 
ശാര്‍ക്കര ഉത്സവ നാളില്‍, കുപ്പിവള 
കടക്കുള്ളിലിരുന്ന എന്നെ, കൊതിയോടെ 
നോക്കിയിരുന്ന നിന്റെ കരിമഷിയിട്ട 
കണ്ണുകളെ ഞാനിന്നും ഓര്‍ക്കുന്നു
അമ്മയോട് ചിണുങ്ങി, എന്നെയും 
സ്വന്തമാക്കിയെ നീ വീട്ടിലേക്ക്
മടങ്ങാറുള്ളായിരുന്നു ........

പട്ട് പാവാടയും, ബ്ലൌസും ധരിച്ച്
മുടിയില്‍ മുല്ല പൂവും ചൂടി 
പല വര്‍ണ്ണങ്ങളിലുള്ള എന്നെയും 
കൈയില്‍ അണിഞ്ഞ്, സന്തോഷത്തോടെ 
പൊട്ടിച്ചിരിച്ച് നടന്നിരുന്ന നിന്നെ 
കാണാന്‍ ഞാന്‍ ഇന്നും കൊതിക്കുന്നു 
നീ വീണ്ടും ബാല്യത്തിലേക്ക് മടങ്ങി-
വരുമെന്നും, എന്നെ നെഞ്ചോട്‌ ചേര്‍ത്ത്-
പിടിക്കുമെന്നും, നിന്‍റെ പൊട്ടിച്ചിരിക്കൊപ്പം
എനിക്ക് വീണ്ടും കിലുങ്ങി ചിരിക്കണമെന്ന 
ആഗ്രഹവും മനസ്സില്‍ പേറി നിനക്കായി 
ഞാന്‍ ഇന്നും കാത്തിരിക്കുന്നു..........



Sunday, May 3, 2015

ദേശാടനകിളി കരയാറില്ല....



തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ പ്രാവശ്യത്തെ ഷിഫ്റ്റിംഗ്. നമ്മള്‍ പ്രാവസികള്‍ക്ക്, ഇതൊരു പുത്തരിയൊന്നുമല്ല. മാന്ത്രികന്‍മാര്‍ പറയുന്നത് പോലെ  കൂട് വിട്ട് കൂട്  മാറ്റം മാത്രം.  ഓരോ വീട് ഉപേക്ഷിച്ച്, പുതിയ സ്ഥലം തേടുമ്പോഴും, ഒരു ദിവസമാണ് അവിടെ താമസിച്ചതെങ്കിലും, ആ വീടുകള്‍ നമ്മുടെ സ്വന്തം അല്ലെങ്കിലും, അവയോടൊരു മമത എന്നും ഉണ്ടാവും. ദേശാടനപക്ഷികള്‍ക്ക്, ഇതൊന്നും ബാധകമല്ല. വികാര ജീവികളായ മനുഷ്യര്‍ക്ക്, ഓരോ പ്രാവശ്യം കണ്ട് മുട്ടിയ  മുഖങ്ങളെയും, ആ ചുറ്റുപാടും മറക്കുക പ്രയാസം തന്നെയാണ്. എട്ടാമത്തെ നിലയില്‍ നിന്ന് പത്താം നിലയിലേക്കുള്ള പ്രൊമോഷന്‍. അയലത്ത് കൂട്ടിന് അറബി ഫാമിലികളും. പഴയ സ്ഥലത്തുണ്ടായിരുന്ന സിഗററ്റ് മണം ഒഴിവായി കിട്ടി. എതിര്‍വശത്തെ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് സിഗററ്റ് പുകച്ച് രസിക്കുന്ന സ്ത്രീ  സ്ഥിരം കാഴ്ചയായി. രാവിലെ എന്നും കണ്ടിരുന്ന എന്റെ കുഞ്ഞിപൂവിന്റെ ചിരിക്കുന്ന ആ മുഖം ഇനി ഒരിക്കലും  കാണാന്‍ പറ്റില്ലെന്ന സങ്കടം. രാവിലെ ആ നിഷ്കളങ്കമായ പുഞ്ചിരി കാണുന്നത് മനസ്സിന് ഒരു സന്തോഷം ആയിരുന്നു.

അടുക്കള വരാന്തയില്‍ അരികൊത്തി പെറുക്കാന്‍  വരുന്ന കിളികള്‍ തന്നെയാണ് ഇവിടെയും എന്റെ കൂട്ടുകാര്‍, മോളു പറയാറുണ്ട്, അമ്മയുടെ കളി കൂട്ടുകാര്‍ ഇവിടെയും വന്നല്ലോന്ന്. നാട്ടില്‍, ഈ കിളികളെ കണ്ടാല്‍ നമ്മള്‍ ഇവരെ ശ്രദ്ധിക്കാറുണ്ടോ. ഈ പ്രവാസത്തില്‍ നാട്ടിന്റെ ഓര്‍മ്മ ഉളവാക്കുന്ന എന്തും നമുക്ക് പ്രിയപ്പെട്ടതാണ്. ഓരോ പ്രാവശ്യം ഷിഫ്റ്റ്‌ ചെയ്യുമ്പോഴും കരുതും, ഇനി ഇവിടെ നിന്ന് വേറൊരു മാറ്റം ഇല്ല. നേരെ നാട്ടിലേക്ക് തന്നെയെന്ന്. ഈ പ്രാവശ്യവും അങ്ങനെതന്നെയാണ് ആഗ്രഹം. ഈ ജീവിത യാത്രയില്‍ കണ്ടുമുട്ടിയ പലമുഖങ്ങളെയും മറക്കുക്ക പ്രയാസം തന്നെയാണ്. ഒരു പ്രാവശ്യം കണ്ട് മുട്ടിയ  മുഖങ്ങളെ മറക്കാന്‍ എളുതാമോ, എന്ന കവിയുടെ ചോദ്യം എത്ര ശരിയാണ്. കുറച്ച് നാളുകളെ ആ അടുപ്പം ഉള്ളുവെങ്കിലും, നമ്മുടെ ബന്ധുക്കളെ പിരിഞ്ഞ് വരുന്ന അതെ സങ്കടം തന്നെയാണ് ആ സുമനസ്സുകളോട് യാത്ര ചൊല്ലാനും. തുടരെ തുടരെയുള്ള വിടപറച്ചില്‍, മനസ്സ്  അതിനായി പാകപ്പെട്ട് കഴിഞ്ഞുവെന്ന് വേണം പറയാന്‍, ഇപ്പോ ദേശാടനകിളി കരയാറില്ല...........

Tuesday, April 21, 2015

ശ്രീ കോവില്‍.....






ഞാനറിയാതെന്‍റെ  മാനസ  ശ്രീകോവിലില്‍ 
വന്ന്  അണഞ്ഞൊരു  നിറ ദീപമേ... 

നിന്‍ മുന്നില്‍ കൈകൂപ്പി നിന്നിടുമ്പോള്‍ 
എല്ലാം മറന്ന് ഞാന്‍ ധന്യയായി... 

നിന്‍ പ്രസാദം നെറുകയില്‍ ചാര്‍ത്തി 
സാന്ത്വനത്തോടെ എന്നെ നീ മെയ്യോട്
ചേര്‍ത്ത് നിര്‍ത്തി... 

നിന്നെ മാത്രം നിനച്ച്,നിന്‍ നാമങ്ങള്‍- 
ഉരുവിട്ട് തിരുനടയില്‍ നിന്നിടുമ്പോള്‍ 
പുറകില്‍ വന്ന് കണ്ണ് പൊത്തിപ്പിടിച്ച്
എന്‍ കാതില്‍ ചൊല്ലിയ കിന്നാരങ്ങള്‍ 
നീ മറന്ന് പോയോ...

മുരളിയില്‍ നീ എനിക്കായി തീര്‍ത്ത 
ഗാന പ്രപഞ്ചത്തില്‍, നാം ഒന്നായി 
അലിഞ്ഞു  ചേര്‍ന്നു...

പ്രദക്ഷിണം കഴിഞ്ഞ് തിരുമുന്നില്‍ 
അണഞ്ഞ നേരം,  കൊട്ടിയടച്ച നിന്‍- 
വാതില്‍ക്കല്‍ നിന്ന്  ഞാന്‍ പൊട്ടി-
കരഞ്ഞപ്പോള്‍  ഒരു മാത്ര മിണ്ടാതെ 
നിന്നതെന്തേ നീ.........

Tuesday, April 14, 2015

ഓര്‍മ്മയിലെ വിഷു.....






അച്ഛന്‍ നല്‍കിയ വിഷു കൈനീട്ടം 
ഇന്നും ഓര്‍മ്മയില്‍ തെളിയുന്നു 
ആ നാണയ തുട്ടുകളില്‍ അച്ഛന്റെ
വാത്സല്യം നിറഞ്ഞിരുന്നു 
ഉറക്കച്ചടവില്‍ കണ്ണ് പൊത്തിപ്പിടിച്ച്
അമ്മ വിഷുക്കണി കാണിച്ചത് ഇന്നും 
മായാത്ത ഓര്‍മ്മകള്‍ മാത്രം...

പുഞ്ചിരി തൂകുന്ന കണ്ണനെ കാണുമ്പോള്‍ 
അറിയാതെ കണ്ണ് തുറന്ന് പോകും 
കാളനുണ്ട്, ഓലനുണ്ട്, അട പ്രഥമനുണ്ട്, 
അമ്മയുടെ സ്നേഹം ചാലിച്ച പാല്‍-
പായസമുണ്ടന്ന്‍ വിഷു സദ്യക്ക്
കോടിയുടുത്ത്,കൂട്ടുകാരോടൊത്ത് കളിച്ച്
അച്ഛനോടൊപ്പം വിഷു സദ്യ ഉണ്ടിരുന്ന 
ആ നല്ല നാളുകള്‍ മറക്കുവതെങ്ങനെ 
കാതില്‍ കിന്നാരമോതിയിരുന്ന വിഷു-
പക്ഷിയും  പറന്നകന്നു.....
ഇന്നില്ല വിഷുക്കണിയും, വിഷു സദ്യയും 
ആ നല്ല നാളിന്റെ ഓര്‍മ്മകള്‍ മാത്രം......



Sunday, February 15, 2015


അവള്‍....

കുസൃതി പിള്ളേര്‍ അവളെ വിളിച്ചിരുന്നത് ഭ്രാന്തി  എന്നായിരുന്നു. പിള്ളേര്‍  മാത്രമല്ല, അറിവുള്ള പ്രായമായവരും അവളെ അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്‌.  അവര്‍ക്ക് അവള്‍ സുന്ദരിയായ ഭ്രാന്തിയായിരുന്നു. സാധാരണ രീതിയില്‍ ചിന്തിക്കാന്‍ കഴിയാതെ, മനസ്സിന്റെ താളം തെറ്റുമ്പോഴാണ്, നമ്മളില്‍ നിന്ന് അസാധാരണ പെരുമാറ്റങ്ങള്‍ ഉണ്ടാവുന്നത്. അങ്ങനെ ഭ്രാന്തി അല്ലെങ്കില്‍, ഭ്രാന്തന്‍ എന്ന പുതിയൊരു പേര് ജനങ്ങള്‍ ചാര്‍ത്തി തരും. 

 കയലിയും, പൂക്കളുള്ള ബ്ലൌസും,  തോളില്‍ വൃത്തിയുള്ള ഒരു തോര്‍ത്തും അതായിരുന്നു അവളുടെ വേഷം.  നീണ്ട മുടി വൃത്തിയായി കെട്ടാനും അവള്‍ മറന്നിരുന്നില്ല .സമനില തെറ്റി കഴിഞ്ഞാല്‍ അവളുടെ കൈയില്‍ ഒരു ചൂലും കാണും. ആ ചൂല് അവളുടെ ചുറ്റും കൂടുന്ന പൂവാലന്മാരെ ഓടിക്കാനാണെന്ന് പലരും കളിയാക്കി പറയാറുണ്ടായിരുന്നു. ഉയര്‍ന്ന കുടുംബത്തിലായിരുന്നു അവളുടെ ജനനം. കൂട്ടുകാരോടൊപ്പം, കളിച്ചു ചിരിച്ചു സ്കൂളില്‍ പോയിരുന്ന മിടുക്കിയായ അവളുടെ  സ്വഭാവത്തിന് വ്യത്യാസം വന്നത് പെട്ടന്നു ആയിരുന്നു. ആരോടും ഒന്നും മിണ്ടാതെ, അവള്‍ മുറിക്കുള്ളില്‍ ഒതുങ്ങി.  ആത്മഹത്യ ചെയ്യ്ത  അവളുടെ ചിറ്റയുടെ പ്രേതം കൂടിയതാണെന്ന്, കുടുംബകാരില്‍ ചിലര്‍ വിധിയെഴുതി. ചുട്ട കോഴിയെ പറപ്പിക്കാന്‍ കഴിവുള്ള മന്ത്രവാദിയെ വരുത്തി.  അയാള്‍, പ്രേതത്തെ ഒഴിപ്പിക്കാന്‍, അവളെ തലങ്ങും, വിലങ്ങും തല്ലി, രാത്രി യാമങ്ങളില്‍ അവളുടെ രോദനം , ആ വീട്ടില്‍ നിന്ന് മുഴങ്ങി കേട്ടു. പലപ്പോഴും അവള്‍ ചൂലുമായി വഴിയോരത്ത്, പിറു പിറുത്തു കൊണ്ട് നില്‍ക്കുന്നത് കാണാമായിരുന്നു. ആ ചൂല് കൊണ്ട് അവളെ ശല്യം ചെയ്യുന്ന  കുസൃതി പിള്ളേരെ വിരട്ടി ഓടിക്കാനും അവള്‍ മറന്നിരുന്നില്ല.

ആരുടെയൊക്കെയോ സമ്മര്‍ദം കാരണം, അവസാനം അവളെ ഊളന്‍ പാറയില്‍, ഭ്രാന്താലയത്തില്‍ അഡ്മിറ്റ്‌ ചെയ്യ്തു.  ഭ്രാന്തായവരെ ചങ്കലക്ക് ഇടുന്ന   ആശുപത്രിയെന്ന അറിവ്, ഈ ആശുപത്രിയെ കുറിച്ച് ഇന്ന് കേള്‍ക്കുമ്പോഴും ഒരു ഭയമാണ്. ചങ്കലയില്‍ കിടന്ന് പിടയുന്ന കുറെ ജീവനുകള്‍. ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വന്ന അവള്‍ പഴയ ആ വായാടിയായ മിടുക്കി ആയിരുന്നു. എന്നിട്ടും പൊതു ജനം അവളെ,  പഴയ ഭ്രാന്തിയായി തന്നെ  കണ്ടു. ആ ഒരു ഒറ്റപെടല്‍ വീണ്ടും അവളെ മുറിക്കുള്ളില്‍ ഒതുങ്ങാന്‍ പ്രേരിപ്പിച്ചു. അവളുടെ കല്യാണം, നടത്തിയാല്‍ രോഗം ഭേദമാകുമെന്ന മന്ത്രവാദിയുടെ പ്രവചനം, വീട്ടുകാര്‍ അതിന് മുതിര്‍ന്നു. ഉയര്‍ന്ന സ്ത്രീധനം നല്‍കി അവളുടെ വിവാഹം നടത്തി. അധികം കഴിയാതെ വീണ്ടും അവളെ വഴിയോരത്ത് കാണാന്‍ തുടങ്ങി. ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു പോയി, അവള്‍ ഗര്‍ഭിണിയാണെന്നും, അറിയാന്‍ കഴിഞ്ഞു.  ജനങ്ങള്‍ക്ക്‌ അവള്‍, ഗര്‍ഭിണിയായ ഭ്രാന്തിയായി. അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സമനില തെറ്റിയാല്‍ അവളുടെ കുഞ്ഞിനെ പോലും അവള്‍  ശ്രെദ്ധിക്കാറില്ലായിരുന്നു. അവസാനം വീട്ടുകാര്‍ക്കും അവള്‍ ഒരു ശല്യമായി. ആശുപത്രിയില്‍ ഒരിക്കല്‍ കൊണ്ട് പോയിട്ട്, അവര്‍ അവളെ തിരിച്ചു കൊണ്ട് വരാന്‍ വിസമ്മതിച്ചു  എന്നാണ്  പിന്നെ  അറിയാന്‍ കഴിഞ്ഞത്.

ഇന്ന് അവള്‍ ഈ ലോകത്ത് ഇല്ല. എന്നാലും  അവളുടെ ദയനീയ മുഖവും രാത്രി യാമങ്ങളിലെ  അവളുടെ രോദനവും  ഒരു നൊമ്പരമായി മനസ്സില്‍ ഉണ്ട്. എന്തായിരുന്നു അവളുടെ സമനില തെറ്റാനുള്ള കാരണം, ഇന്നും അതൊരു ദുരൂഹമാണ്. ഒരു മനുഷ്യന്‍റെ മനോനില  തെറ്റാന്‍ അധിക സമയം വേണ്ട. ആ സ്ഥിതിയിലായി കഴിഞ്ഞാല്‍ സമൂഹം അവരെ കാണുന്ന രീതി അതാണ്‌  മാറേണ്ടത്. ആരും ഭ്രാന്തനായോ, ഭ്രാന്തിയായോ ജനിക്കുന്നില്ല. ഓരോ സാഹചര്യങ്ങളാണ് അവരെ അങ്ങനെയാക്കി മാറ്റുന്നത്. അവരെ വീണ്ടും സാധരണ രീതിയില്‍  ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക അതാണ്‌ വീട്ടുകാരും, അവര്‍ക്ക് ചുറ്റുമുള്ള  സമൂഹവും  ചെയ്യേണ്ടത്. പ്രേത ബാധ യാണ് മനോനില തെറ്റാനുള്ള കാരണമെന്ന്  വിശ്വസിക്കുന്നവരും,  അതിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന മന്ത്രവാദികളും ഇപ്പോഴും ഉണ്ടെന്നുള്ളത് ദുഖകരം തന്നെയാണ്.......



Monday, January 26, 2015

എല്ലാ കൂട്ടുകാര്‍ക്കും  റിപ്പബ്ലിക് ദിനാശംസകള്‍....





സ്വാതന്ത്ര്യം തന്നെ അമൃതം,  പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകം. സ്വാതന്ത്ര്യത്തിന്‍ മധുരം നുകര്‍ന്ന് തന്ന മഹാത്മാക്കളെ  നമിച്ചിടുന്നു. വളരട്ടെ നമ്മുടെ ദേശാഭിമാനം, ഉയരട്ടെ  നമ്മുടെ  ത്രിവര്‍ണ്ണ പതാക വാനോളം. ജയ്ഹിന്ദ്‌.... 


Sunday, January 4, 2015

ഓര്‍മ്മ ചിന്തുകള്‍....
(പുതു വര്‍ഷത്തിലെ ആദ്യത്തെ പോസ്റ്റിങ്ങ്‌ സ്നേഹപൂര്‍വ്വം അച്ഛനും, അമ്മയ്ക്കും)




ആദ്യ ചുംബനം അമൃത ചുംബനം 
അമ്മ തന്ന മധുര  ചുംബനം 
ഒരു ചെറു കരച്ചിലോടെ ആറടി 
മണ്ണിന്റെ  അവകാശിയായി 
കുഞ്ഞി കവിളത്ത് അച്ഛന്‍ നല്‍കിയ 
ചുംബനം ഒരിക്കലും മറക്കാത്ത 
വാത്സല്യത്തിന്‍ സ്നേഹ ചുംബനം
അച്ഛന്‍  ചൊല്ലി ഇവളെന്റെ മുത്തെന്ന്
അമ്മ ചൊല്ലി ദൈവം തന്ന നിധിയെന്ന്
അച്ഛന്റെ പൊന്നോമനയായി 
അമ്മ തന്‍ കണ്മണിയായി 
ഏട്ടന്‍മാര്‍ക്ക് കുഞ്ഞനിയത്തിയായി... 


കാലത്തിന്‍ ഗതികൊത്ത് നീന്തി തുടിക്കവേ 
അച്ഛന്‍ തന്റെ കടമ നിറവേറ്റി 
മഞ്ഞ ചരടില്‍ ആലില  താലി ചാര്‍ത്തി 
നെറുകയില്‍ കുംകുമം ചാര്‍ത്തി 
അഗ്നി സാക്ഷിയായി, കൈപിടിച്ച് നല്‍കി 
അച്ഛന്‍  ചൊല്ലി, ഇവന്‍ നിന്‍റെ സ്വന്തമെന്ന് 
നാടും, വീടും ഉപേക്ഷിച്ച് സ്വന്തം കൂട് 
കെട്ടാന്‍ പറന്നകന്നപ്പോള്‍, അച്ഛന്റെ 
കണ്ണില്‍ നിന്നുതിര്‍ന്ന സ്നേഹത്തിന്‍ 
മുത്തു മണികളെ മറക്കുവതെങ്ങനെ 
കളി ചിരി നിറഞ്ഞിരുന്ന വീടിന്റെ കോണില്‍ 
മധുര സ്മരണകളെ  താലോലിച്ച് ഇന്ന് 
അച്ഛനും അമ്മയും മാത്രം,മക്കളുടെ 
വിളിക്കായി കാതോര്‍ത്ത്...


ഓര്‍മ്മ തന്‍ മുറ്റത്ത് ഞാനൊരു  ഊഞ്ഞാല കെട്ടി
പറവകളെ പോലെ ആകാശത്തെത്താന്‍ കൊതിച്ച്
താഴേക്ക്‌ നിലം  പൊത്തിയപ്പോള്‍, കുറെ വള- 
-പൊട്ടുകളും, ഓര്‍മ്മ ചിന്തുകളും മാത്രം ബാക്കി...










Wednesday, December 31, 2014

കഴിഞ്ഞ് പോയ നല്ലതും, ചീത്തയുമായ ദിനരാത്രങ്ങള്‍ക്ക് വിട പറഞ്ഞ് കൊണ്ട് നന്മയുടെയും, സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ഒരു പുതു വര്‍ഷം കൂടി വരവായി . ഇനി വരാന്‍ പോകുന്ന ദിനങ്ങള്‍ ഐശ്വര്യ സമൃദ്ധമായതും, സന്തോഷവും,സമാധാനവും നിറഞ്ഞതാകട്ടെയെന്ന്‍ പ്രാര്‍ഥിക്കുന്നു. എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍....





Wednesday, December 24, 2014

മഞ്ഞ് പൊഴിയുന്ന ബെത് ലഹേമില്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മകളുണര്‍ത്തി, ക്രിസ്തുമസ് കാലമെത്തി. എല്ലാ  കൂട്ടുകാര്‍ക്കും, സ്നേഹവും, സന്തോഷവും, സമാധാനവും നിറഞ്ഞ ഒരായിരം ക്രിസ്തുമസ്  ആശംസകള്‍....



Sunday, December 14, 2014

ഗസല്‍.....




കാറ്റിലൂടെ ഒഴുകി വന്ന ഗസലിന്‍ ഈരടികള്‍ 
ഒരു സാന്ത്വനമായി മനസ്സിനെ തഴുകി തലോടി 
പ്രണയാര്‍ദ്രമായ ഗസലിന്‍ വരികള്‍
മധുരനൊമ്പരമായി മധുമാരിയായി പെയ്യ്തിറങ്ങി
നീ തീര്‍ത്ത ഗാന പ്രപഞ്ചത്തില്‍, എല്ലാം മറന്ന് 
പ്രകൃതി,സന്തോഷാശ്രുക്കള്‍ പുതുമഴയായി വര്‍ഷിച്ചു....

നിന്‍റെ സിത്താറില്‍ നിന്ന് ഉതിര്‍ന്ന് വീണ 
സപ്ത സ്വരങ്ങള്‍, പാട്ടിന്റെ പാലാഴിയായി 
ഒരിക്കലും നിലക്കാത്ത വേണുഗാനമായി
ഗന്ധര്‍വ നാദമായി  ഒഴുകി എത്തി
അന്ന് നീ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ 
ഞാനിന്നും മൂളിടുന്നു...
നിന്‍റെ സ്വര മാധുരി മനുഷ്യ മനസ്സുകള്‍ക്ക് 
എന്നും സാന്ത്വനമാകട്ടെ, മുളം തണ്ടിലൂടെ 
ഒഴുകി വരും പ്രീയ ശ്രീ രാഗമായ്..............


Sunday, December 7, 2014

സ്മരണ...




ഡിസംബറിലെ ഒരു തണുത്ത രാത്രിയില്‍
യാത്രാമൊഴി പോലും ചൊല്ലാതെ 
നീ എന്നില്‍ നിന്നും പറന്ന് അകന്നു
നീ തന്ന സമ്മാന പൊതികളെക്കാള്‍ 
വിലപ്പെട്ടതായിരുന്നു നീ എനിക്ക് 
തന്ന സ്നേഹം......

ഒരു പാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം 
ബാക്കിവെച്ച് നീ മറഞ്ഞുവെങ്കിലും
ചുവരിലെ , ചില്ലിട്ട ചിത്രത്തിലിരുന്ന്
എല്ലാം മറന്ന്  നീ ചിരിക്കുമ്പോഴും
നിന്‍റെ മുഖത്ത് കാണുന്ന വിജയീഭാവം, 
അത് തന്നെ അല്ലെ നിന്നെ നീ ആക്കുന്നതും....

 അഗ്നി നാളത്തില്‍ കത്തിയമര്‍ന്ന്
ഒരു പിടി ചാരമായി, കടലില്‍ അലിഞ്ഞ്
ചേര്‍ന്ന് മായവേ,  തീരത്ത് അടിഞ്ഞ 
ശംഖില്‍ നിന്‍റെ പേര് ഞാന്‍ വായിച്ചെടുത്തു 
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നും
ഒരു നൊമ്പരമാണ്,നൊമ്പരമാണ് നിന്‍
ഓര്‍മ്മകളെങ്കിലും,ആ നൊമ്പരം പോലും മധുരം....
നിന്നെ പോലെ നീ മാത്രം..............


Sunday, November 30, 2014

ദേശീയ ദിനാശംസകള്‍......
                                                                        (Drawing by my Molu Aswathi Dipu)


നമ്മുടെ മാതൃ രാജ്യത്തോട്  തന്നെ ആണ് നമുക്കെന്നും സ്നേഹം. നമ്മള്‍ ഏത് രാജ്യത്താണോ വസിക്കുന്നത് അതും നമ്മുടെ നാട് തന്നെ ആണ്. നമുക്കും കുടുംബത്തിനും അന്നം തരുന്ന ആ രാജ്യത്തെയും നമ്മള്‍ തീര്‍ച്ചയായും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യണം. നാല്പത്തി മൂന്നാമത്  ദേശീയ ദിനം ആഘോഷിക്കുന്ന യു. എ. ഇ ക്ക്  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. നമുക്കും ഈ  ആഘോഷത്തില്‍ പങ്കു ചേരാം....

Wednesday, November 19, 2014

ചോദ്യങ്ങള്‍.....




ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉണ്ടോ???????
നീ വര്‍ഷിക്കുന്ന ചോദ്യ ശരങ്ങള്‍ക്ക് മുന്നില്‍ 
ഉത്തരം പറയാനാകാതെ ഞാനിന്ന് പകച്ച്‌
നില്‍ക്കുന്നു, ഒരു കൊച്ചു കുട്ടിയെ പോലെ 
നിന്‍റെ ഓരോ ചോദ്യങ്ങളും കൂരമ്പുകളായി 
മനസ്സില്‍ തറക്കുമ്പോഴും,നിന്‍റെ ചോദ്യങ്ങള്‍ക്ക് 
ഉത്തരം പറയാനാകാതെ, അമ്പൊഴിഞ്ഞ 
ആവനാഴിയെ പോലെ, വാക്കൊഴിഞ്ഞ 
മനവും, ചലനമറ്റ തൂലികയും മാത്രം ബാക്കി.....

നിന്‍റെ ചോദ്യ ശരങ്ങള്‍ പേമാരിയായി എന്നില്‍ 
വര്‍ഷിക്കുമ്പോള്‍, ഒന്ന് നീ ഓര്‍ക്കുക, നിനക്കുള്ള 
ഉത്തരം നല്‍കാന്‍ ഞാനിന്ന് അശക്തയാണ് 
എന്നും നിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ 
ആഗ്രഹിച്ചിരുന്ന എന്‍റെ തൂലിക പോലും
ഇന്ന് എന്നില്‍ നിന്ന് അകന്ന് പോകുന്നു 
എന്നും വാചാലമായിരുന്ന എന്‍റെ മനസ്സ് പോലും 
നിന്‍റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മൌനമായി മാറിടുന്നു 
നിന്‍റെ ചോദ്യങ്ങളോരോന്നും, മനസ്സില്‍ പലയാവര്‍ത്തി 
ഉരുവിട്ടെങ്കിലും,ഉത്തരം പറയാനാകാതെ ശൂന്യത
മാത്രം ബാക്കി...

കടിഞ്ഞാണില്ലാത്ത കുതിരയെ പോല്‍ പായുന്ന 
മനസ്സില്‍, നിന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ 
ഇന്ന്നിണമില്ലാത്ത രൂപങ്ങളെ പോലെ അവ്യക്തമാണ്
"എന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തരൂ" എന്ന 
നിന്‍റെ ഓര്‍മ്മപെടുത്തല്‍ മറക്കാന്‍  എനിക്കാവില്ലല്ലോ... 
ഈ ജീവിതം ചോദ്യങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ 
ഞാന്‍ ആഗ്രഹിക്കുന്നില്ല, അത്കൊണ്ട് തന്നെ 
നിന്‍റെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി 
ഒരു ദിവസം ഞാന്‍ വരും, അത് വരെ വിട...........