Sunday, June 15, 2014

അച്ഛന് സ്നേഹപൂര്‍വ്വം....




എന്‍റെ അച്ഛന് ഞാനിപ്പോഴും, യൂണിഫോം ഇട്ട് സ്കൂളില്‍ പോയിരുന്ന ആ പഴയ കുട്ടി തന്നെയാണ്. എയര്‍പോര്‍ട്ടില്‍ സന്തോഷത്തോടെ, നമ്മുടെ വരവും കാത്ത് നില്‍ക്കുന്ന അച്ഛന്‍, യാത്ര പറയുമ്പോള്‍ കണ്ണ് നിറയുന്ന അച്ഛന്‍, സുഖമില്ലാതെയായാല്‍, ഇപ്പോഴും ഒരു കൊച്ചു കുട്ടിയെ പോലെ, എന്നെ ശിശ്രൂഷിക്കുന്ന എന്‍റെ അച്ഛന്‍. ഈ ജന്മത്തില്‍ എനിക്ക് കിട്ടിയ പുണ്യമാണ്, എന്‍റെ അച്ഛന്‍. അച്ഛനും, അമ്മയും, മക്കളും ചേര്‍ന്നാലേ ഒരു കുടുംബം പൂര്‍ണ്ണമാകുന്നുള്ളു....

Sunday, June 8, 2014

മീര...



എന്നെ മറന്നുവോ കൃഷ്ണാ നീ 
എന്‍ മനം കണ്ടുവോ കൃഷ്ണാ നീ
എന്‍ സ്വരം  കേട്ടുവോ കൃഷ്ണാ നീ 
കൃഷ്ണ ലീലകള്‍ പാടി പുകഴ്ത്തും 
കണ്ണന്‍റെ ഇഷ്ട ഭക്ത മീര...
നിന്‍ കള  മുരളീരവം കേള്‍ക്കാന്‍ 
കൊതിക്കുന്നീ മീര, എന്നും കാണാന്‍ 
കൊതിക്കുന്നീ മീര....

നിന്‍ പാദാരവിന്ദത്തില്‍ അര്‍പ്പിക്കാം 
ഞാനെന്‍ കണ്ണുനീര്‍ നൈവേദ്യമായ്
എന്‍റെ ദുഃഖങ്ങള്‍ ചൊല്ലിടാം ഞാന്‍ 
കാണിക്കയായ്, കൃഷ്ണനാമമില്ലാതൊരു
നിമിഷമില്ലീ ജീവിതത്തില്‍,ഈരേഴുലകവും
കൃഷ്ണ നാമം പാടി പുകഴ്ത്തും
കണ്ണന്‍റെ  ഇഷ്ട ഭക്ത മീര.....

അമ്പല നടയില്‍ കൈകൂപ്പി നില്‍ക്കെ 
ആ കള്ള നോട്ടം കാണാന്‍ കൊതിക്കെ 
പുറകില്‍ വന്ന് നീ കണ്ണ് പൊത്തി
എന്‍ കാതിലോതിയ വാക്കുകള്‍ 
മറക്കുവതെങ്ങനെ,ആ സ്വപ്നത്തിന്‍
ഒടുവില്‍, കാറ്റിലൂടൊഴുകി വന്ന 
മുരളീ ഗാനം കേട്ട് മയിലുകള്‍ ആനന്ദ 
നൃത്തമാടി, മേഘങ്ങള്‍ തുലാവര്‍ഷമായി 
ആനന്ദാശ്രു പൊഴിച്ചു, പ്രകൃതി ദേവി 
ആനന്ദത്താല്‍ പുഞ്ചിരി തൂകി....

ആ തിരുമുടിയില്‍ ചൂടിക്കാം 
ഞാനൊരു മയില്‍‌പീലി തുണ്ട് 
പീതാംബരം ചുറ്റി നീ വെണ്ണയുണ്ണാന്‍
ഓടിയണയൂ കണ്ണാ, കായാമ്പൂ വര്‍ണ്ണാ 
ഒരു മുളം തണ്ടായി മാറിടാം ഞാന്‍ 
കണ്ണന്‍റെ വേണുവായി തീര്‍ന്നിടാം ഞാന്‍ 
ആ ദിവ്യ രൂപം കാണാന്‍ കൊതിക്കുന്നീ
മീര, നിന്‍ മുരളി പൊഴിക്കുന്ന ഗാനാലാപം  
കേള്‍ക്കാന്‍ കൊതിക്കുന്നീ മീര
കൃഷ്ണനെ എന്നും ഭജിക്കുന്നീ മീര
കൃഷ്ണന്റെറ ഇഷ്ട ഭക്ത മീര....






Thursday, May 22, 2014

ലഹരി...





മദ്യഷാപ്പിലിരുന്ന്‍, തന്‍റെ ഗ്ലാസിലെ അവസാന തുള്ളി 
മദ്യവും നുണഞ്ഞ് വിറയാര്‍ന്ന  കൈകളോടെ, 
പോക്കറ്റില്‍ നിന്ന്, നോട്ടുകള്‍ എടുത്ത് നല്‍കി 
നിലക്കാത്ത പാദങ്ങളോടെ അയാള്‍ മദ്യഷാപ്പിന്റെറ  
പടികളിറങ്ങി, ഇരുട്ടില്‍ നിന്ന് വന്ന രൂപങ്ങളുടെ 
അഭ്യര്‍ഥന മാനിച്ച്, ഒരു പെഗ്ഗ് വാങ്ങി താ..അളിയാ, 
പോക്കെറ്റിലുണ്ടായിരുന്ന അവസാന നോട്ടും നല്‍കി, 
അഭിമാനത്തോടെ ഉടുമുണ്ടൂരി തലയില്‍ കെട്ടി, 
വഴി നീളെ പൂര പാട്ടും പാടി, വീടിന്റെ ഗേറ്റ് ചവിട്ടി 
തുറന്ന്, ഭാര്യയെ തെറിയും വിളിച്ച്...

ഒന്നുമറിയാതെ യജമാനനെ നോക്കി വാലാട്ടിയ നായ്ക്ക്,
മുത്തം നല്‍കി,നീയാടാ, എന്‍റെ മോന്‍, ലഹരിയില്‍ 
അവനാണ്, അയാളുടെ മകന്‍,നന്ദി സൂചകമായി അവന്‍ 
അയാളെ മുട്ടിയുരുമ്മി...

ഉമ്മറത്ത്‌ പഠിത്തത്തില്‍ മുഴുകിയ മകന്‍റെ പുസ്തകങ്ങള്‍ 
തട്ടി എറിഞ്ഞ്‌, വിറയ്ക്കുന്ന ശരീരത്തോടെ, ഭാര്യ 
കൂലിവേല ചെയ്യ്ത് ഉണ്ടാക്കിയ ഭക്ഷണം ചവിട്ടിയെറിഞ്ഞ്, 
അവളുടെ അച്ഛനെ തെറി വിളിച്ച്, മനസമാധാനത്തോടെ,
ഉറങ്ങുന്നതിനിടയിലും അയാള്‍,സംസാരിച്ച് കൊണ്ടേയിരുന്നു, 
ലഹരിയുടെ ആലസ്യത്തില്‍....

താന്‍ മുണ്ട് മുറുക്കിയുടുത്ത് ഉണ്ടാക്കിയ, അയാള്‍ ചവിട്ടി 
എറിഞ്ഞ കഞ്ഞിയും,പയറും, വൃത്തിയാക്കുന്നതിനിടയില്‍
അവളും സംസാരിച്ചു കൊണ്ടേയിരുന്നു , തന്‍റെ വിധിയോര്‍ത്ത്
അയാളുടെ മടിയില്‍ നിന്ന് വീണ മദ്യ കുപ്പിയിലെ അവസാന 
തുള്ളി ലഹരി നുണയുന്ന തിരക്കിലായിരുന്നു പതിനൊന്ന് 
-കാരനായ അയാളുടെ ഒരേ ഒരു മകന്‍........






Monday, May 19, 2014

ഓര്‍മ്മയിലെ മുഖം...



ഓർമ്മയിലെ മുഖമെന്നും
എന്നുമെൻ ഓമന മുഖം
മനസിന്റെയുള്ളിൽ ഒളിച്ചിരുന്നാ 
മുഖം നിഴൽക്കൂത്താടുന്നു 
കണ്ണാടിയിൽ തെളിയാത്തൊരാ 
മുഖത്തിനെപ്പോഴും സങ്കടഭാവം മാത്രം 
ഒരു മാത്ര വേണ്ടെന്ന് ചൊല്ലിയാലും 
എൻ മനക്കണ്ണിലാ മുഖം തെളിഞ്ഞു നിൽക്കും
ഞാനൊന്ന് ചിരിച്ചാൽ പരിഭവം ചൊല്ലും 
ഒന്ന് കരഞ്ഞാലോ പൊട്ടിച്ചിരിക്കും 
എത്ര ചൊല്ലി ഞാനെൻ കൂട്ടുകാരാ 
വിടചൊല്ലി പിരിയാനെന്തേ അമാന്തം...

സന്തോഷവും സങ്കടവും നിറഞ്ഞതാണീ 
ജീവിതമെന്ന നിന്റെ വാക്കുകൾ 
സങ്കടം നിറഞ്ഞ നിഴലായി മനുഷ്യ മനസ്സിൽ 
വിഹരിക്കുമെന്ന നിന്റെ പ്രവചനവും 
നിഴലായി,നിഴൽക്കൂത്താടുന്ന പാവകളെ 
പോലെ,മനുഷ്യ മനസ്സിൽ സങ്കടത്തിന്റെ 
അഗ്നി പടർത്തി നീ ആർത്തു ചിരിക്കുമ്പോഴും 
പ്രിയ മിത്രമേ ഒന്ന് ഓർക്കുക,നിനക്കും 
ഒരു ദിവസം വരും,അത് നിന്റെ 
നാശത്തിന്റെ ദിനമാവാതിരിക്കട്ടെ....

താത്കാലികമായ ഈ ലോകം കണ്ട് 
മയങ്ങാതിരിയ്ക്കാൻ,മനുഷ്യ മനസ്സുകളെ 
ഞാനെന്റെ സങ്കടമാകുന്ന പാശത്താൽ 
ഒന്ന് കെട്ടിയിട്ടോട്ടെ,എന്റെ മനസ് വായിച്ച നീ
എന്നോട് ചൊല്ലിയ വാക്കുകൾ കേട്ട്
ഒരു മാത്ര ഉത്തരമില്ലാതെ നിന്ന നേരം 
മുരുക്കിൽ നിന്നിറങ്ങിയ വേതാളത്തെ പോൽ 
വീണ്ടും നീയെൻ മനസ്സിൽ ഇടം പിടിച്ചു 
നിന്റെ ചോദ്യത്തിനുത്തരം തേടി 
ഞാനിന്നും ഇരിപ്പൂ....(Re written 31/10/2018)

Monday, May 12, 2014

ഓര്‍മ്മയിലെ പീലി തുണ്ട്....




മനസ്സിന്‍റെ മണിചെപ്പില്‍ സൂക്ഷിക്കുന്ന
ഒരു പിടി മഞ്ചാടിയും, മയില്‍പീലി
തുണ്ടുകളും, ഒരിക്കലും തിരിച്ച് കിട്ടാത്ത
ബാല്യകാലത്തിന്റെറ....ഓര്‍മ്മകള്‍


അന്ന് നീ തന്നൊരാ മയില്‍‌പീലി തുണ്ടുകള്‍
എന്നുമെന്‍ പുസ്തക താളില്‍ മറഞ്ഞിരുന്നു
ഒരു നിധിയായി ഞാനാ മയില്‍‌പീലി തുണ്ടുകളെ
മനസ്സിന്‍റെ പെട്ടകത്തില്‍ കാത്ത് വെച്ചു
നീയെന്‍ കാതിലോതിയ വാക്കുകള്‍, ഇന്നുമെന്‍
ഓര്‍മ്മയില്‍ തെളിഞ്ഞ് നില്പ്പൂ
മയില്‍പ്പീലി ഞാന്‍ തരാം മറക്കാതിരിക്കാനായി


അന്ധകാരത്തില്‍ ഒളിച്ചിരുന്നാ മയില്‍പീലി
തുണ്ടുകള്‍ ഗദ്ഗദത്തോടെ നിശ്വസിച്ചിടുന്നു
ഇരട്ടിയാകുമെന്ന വ്യാമോഹത്താല്‍ ഒരിക്കലും
ഞാനാ, മയില്‍ പീലി തുണ്ടുകളെ വെളിച്ചത്തിലേക്ക്
വിളിച്ചതില്ല, പാഴ്മോഹം ആണെന്നറിഞ്ഞിട്ടും,
ആ മയില്‍‌പീലി തുണ്ടുകള്‍, നിന്‍റെ വരവിനെ
പ്രതീക്ഷയോടെ കാത്തിരിക്കുന്നു
ശാപമോക്ഷം നേടി വീണ്ടുമൊരു ജന്മത്തിനായ്
മയില്‍പീലി ഞാന്‍ തരാം മറക്കാതിരിക്കാനായി
വീണ്ടുമെന്‍ അരികില്‍ വന്ന് നീ വിളിക്കുമെങ്കില്‍.....

Tuesday, May 6, 2014

അംബരവാസികള്‍....



പ്രകൃതി ദേവി മനോഹരിയാക്കിയ നാടും 
വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളെയും 
തനിച്ചാക്കി, ഞാനൊരു പ്രവാസിയായി 
അംബരവാസിയായ പ്രവാസി...
ആകാശത്തില്‍ നിന്ന് ഭൂമിയിലേക്കിറങ്ങാന്‍ 
കറന്ററില്‍ പ്രവര്‍ത്തിക്കുന്ന ലിഫ്ററുണ്ട്
മണ്ണിന്‍റെ മണമില്ല, വാഹങ്ങനങ്ങള്‍ ഉതിര്‍ക്കുന്ന 
പെട്രോളിന്‍റെ ഗന്ധമുണ്ട് 
ഉണര്‍ത്ത് പാട്ട് പാടുന്ന കിളി കളില്ല 
നിര്‍ത്താതെ ശബ്ദിക്കുന്ന മൊബൈല്‍ 
അലാറം ഉണ്ട് 
കുശലാന്യേഷണം നടത്തുന്ന അയല്‍ക്കാറില്ല 
കണ്ടില്ലെന്ന ഭാവത്തില്‍ നടന്ന് അകലുന്ന 
അയല്‍ക്കാരും, നമ്മള്‍ സമ്മാനിക്കുന്ന 
ചെറു ചിരി പോലും, അത് കണ്ട് നാണിച്ച്
തല താഴ്ത്തും 
ചുറ്റും കൂട്ടിനായി, അംബര ചുംബികളും

പാടവും, പറമ്പും വെട്ടി നിരത്തി ഫ്ലാറ്റുകള്‍ 
പണിയുന്ന, നാടിന്റെറ അവസ്ഥയും ഇന്ന് 
വ്യത്യസ്തമല്ല, എന്നാലും എന്‍റെ നാടിന്റെറ
നന്മ ഒരിക്കലും നശിക്കില്ല
ഒരുനാള്‍ മടങ്ങും ഞാനെന്‍റെ നാട്ടിലേക്ക് 
അവിടെ എനിക്കായി കാത്തിരുപ്പുണ്ട്,
ആറടി മണ്ണ്..............


Tuesday, April 29, 2014

മംഗല്യസൂത്രം...



ഒരു ചെറു ചിരിയില്‍ എല്ലാം മറയ്ക്കാന്‍ 
ശ്രെമിക്കുമ്പോഴും അവളുടെ കണ്ണില്‍ 
അടരാതൊതുങ്ങുന്ന തുള്ളികള്‍ 
കുറച്ചൊന്നുമല്ല മറയ്ക്കുന്നത്! 

ഇന്നലെയുടെ നഷ്ടങ്ങള്‍, അവളുടെ 
ഒരായിരം സ്വപ്നങ്ങളായിരുന്നു 
വര്‍ഷങ്ങളായി അവള്‍ താലോലിച്ച 
ആ വര്‍ണ്ണ സ്വപ്നങ്ങളെ യമധര്‍മ്മന്‍
തട്ടി തെറിപ്പിച്ച്, അവളെ വിധവയാക്കി 

സീമന്ത രേഖയിലെ സിന്ദൂരവും, മംഗല്യ
സൂത്രവും, കൈയില്‍ അവള്‍ ആഗ്രഹിച്ച്
അണിഞ്ഞ കുപ്പിവളകളും, പൊട്ടിച്ചെറിഞ്ഞ്
വെള്ള പുതപ്പിച്ച്‌, നാല് കെട്ടിന്റെറ
അകത്തളത്തില്‍ അവളെ തളച്ചു 

ജാതക ദോഷമെന്ന് പറഞ്ഞവര്‍ അവളെ 
അകറ്റി നിര്‍ത്തി. തന്‍റെ വിധിയെ ചെറു 
ചിരിയോടെ അവള്‍ നേരിട്ടു
വിധവ കരയാന്‍ മാത്രം വിധിക്കപെട്ടവള്‍
എന്ന കാരണവരുടെ ശാഠ്യം നിരസിച്ചതിന്
ചങ്ങലയാല്‍ കാലുകൊരുക്കപെട്ടു 

ഒന്നിനും, ആരോടും പരാതിയില്ല 
മദ്യപിച്ച്, സ്വയം ജീവനൊടുക്കിയ
തന്‍റെ ഭര്‍ത്താവിനോട് പോലും
ഇന്നവള്‍  സ്വബോധമില്ലാത്ത ഭ്രാന്തി
എന്നിട്ടും ആ ചെറു ചിരി മായാതെ 
അവള്‍ ഇന്നും സൂക്ഷിക്കുന്നു........







Sunday, April 27, 2014

തൂവല്‍ സ്പര്‍ശം...



ഈ ജീവിതയാത്രയില്‍ എന്നോടോത്ത്
തുഴയുന്ന സ്മരണകള്‍,കരയെ പുണരാന്‍
വെമ്പുന്ന തിരമാലകളെ പോലെ, കടലില്‍
നിമജ്ജനം ചെയ്യ്ത്ശാപമോക്ഷം നേടി,
തീരത്തേക്ക് അടിഞ്ഞ്, നനുത്ത മണലില്‍
ചിതറി കിടക്കുന്നു.

ആവേശത്തോടെ ഞാനവയെ നെഞ്ചോട്
ചേര്‍ത്ത് താലോലിക്കാന്‍ ശ്രെമിക്കെ,
ഞൊടിയിടയില്‍ കാലത്തിന്‍ കരിനിഴല്‍,
എന്‍ സ്മരണകളെ, പുല്‍കി കടന്നു പോയി
കാറ്റിലൂടെ ഒഴുകി വന്ന ഒരു നനുത്ത തൂവല്‍
സ്പര്‍ശം, അവയെ എന്നോട് ചേര്‍ത്ത് നിര്‍ത്തി
 
മുരളിയില്‍ നിന്നുതിര്‍ന്ന സപ്ത സ്വരങ്ങള്‍
പാട്ടിന്‍റെ പാലാഴിയായി, ഒരിക്കലും
നിലയ്ക്കാത്ത വേണുഗാനമായി ഒഴുകിയെത്തി
ഇന്ന് ഞാനറിയുന്നു, ആ തൂവല്‍ സ്പര്‍ശം
എന്‍റെ ജീവന്റെറ ഭാഗമാണെന്ന്, എന്‍റെ
സാന്ത്വനമാണെന്ന്.....




Monday, April 14, 2014

എല്ലാ കൂട്ടുകാര്‍ക്കും സ്നേഹത്തിന്‍റെയും, ഐശ്വര്യത്തിന്റെറയും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍....





Saturday, April 12, 2014

 സൌഹൃദം.....                                                                                                 
                                                                                                                           (ഫോട്ടോ ഗൂഗിള്‍)



പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്ക് ആകാശമുണ്ട്, മനുഷ്യ പുത്രന് തല ചായ്ക്കാന്‍ ഫ്ലാറ്റുകള്‍ ഉണ്ട്. അംബര ചുംബികളായ കെട്ടിടങ്ങളുടെ നടുവിലൊരു താമസം. പന്ത്രണ്ട് നിലകളുള്ള കെട്ടിടത്തിന്‍റെ എട്ടാമത്തെ നിലയില്‍ നിന്ന് താഴേക്ക് നോക്കാന്‍ തെല്ലൊരു പേടിയില്ലാതില്ല. വിശാലമായ മുറ്റവും, വീടും മോഹിക്കുന്ന നമ്മള്‍ പ്രവാസികള്‍ ഏത് പരിതസ്ഥിതിയിലും പൊരുത്തപെട്ട് പോകും. പ്രവാസം നമ്മളെ അങ്ങനെ മാറ്റിയെടുക്കുന്നു എന്ന് വേണം പറയാന്‍. ദിവസവും അടുക്കള വരാന്തയില്‍ അതിഥികളായി എത്തുന്ന ഇണ പ്രാവുകള്‍, എവിടെയായാലും ഇവര്‍ തന്നെയാണ് എന്‍റെ അതിഥികള്‍. ഒരു പരാതിയും, പരിഭവവും ഇല്ലാതെ കൊടുക്കുന്ന ധാന്യ മണികള്‍ കൊത്തി പെറുക്കി ചിറകുകള്‍ ഇളക്കി വിട പറയുന്ന എന്‍റെ അതിഥികള്‍. ആകാശത്താണോ താമസം എന്ന അവരുടെ സ്നേഹാന്യേഷണം മനസ്സിലാക്കാന്‍, അവരുടെ ഭാഷ അറിയേണ്ട ആവശ്യം ഇല്ല, സ്നേഹത്തിന്‍റെ ഭാഷക്ക് അതിര്‍ വരമ്പുകള്‍ ഇല്ലല്ലോ. എവിടെയാ ഇപ്പൊ താമസമെന്ന് ആരെങ്കിലും ചോദിച്ചാല്‍, ആകാശത്തിലാ താമസം എന്നാണ് എന്‍റെ മറുപടി. കൂട്ടുകാരോടൊത്ത് കുശലം പറഞ്ഞ് നടന്നിരുന്ന മോണിംഗ് വാക്കും, അവരോടൊപ്പം കുടിച്ചിരുന്ന സ്ട്രോങ്ങ്‌ ചായയും ഒരു പാട് മിസ്സ്‌ ചെയ്യുന്നു. ആ ഓരോ ഗ്ലാസ്‌ ചായയിലും അവരുടെ സ്നേഹത്തിന്‍റെ മധുരം നിറച്ചിരുന്നു..........

Wednesday, March 26, 2014

 യാത്രാമൊഴി...

ദേശാടന പക്ഷികളെ പോലെ തന്നെയാണ് നമ്മള്‍ പ്രവാസികളും. ഒരു സ്ഥലത്ത് കൂടൊരുക്കി ആ ചുറ്റുപാടുമായി പൊരുതപെട്ടു വരുമ്പോഴായിരിക്കും അടുത്ത സ്ഥലത്തേക്കുള്ള യാത്ര. ഓരോ യാത്രയിലും കരുതും, ഇവിടെ നിന്ന് ഇനി നാട്ടിലേക്കുള്ള യാത്രയെ ഉള്ളുവെന്ന്. അത് ഇപ്പോഴും നടക്കാത്ത ഒരു സ്വപ്നമായി അവശേഷിക്കുന്നു. പുതിയ സ്ഥലത്തേക്കുള്ള ഈ യാത്രയിലും ഇതൊക്കെ തന്നെയാണ് ആഗ്രഹം. നടക്കാത്ത ആഗ്രഹമാണെന്ന് അറിയാം. എന്നാലും ആഗ്രഹങ്ങള്‍ തന്നെയാണല്ലോ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും. പഴയ കൂട് ഉപേക്ഷിച്ച് പോകുമ്പോഴും, ആ ചുറ്റുപാടും, അവിടെന്നു കിട്ടിയ സുഹൃത്ത്‌ ബന്ധങ്ങളും ഒരിക്കലും മനസ്സില്‍ നിന്ന് മാഞ്ഞു പോകാറില്ല. പുതിയ സ്ഥലവും, ചുറ്റുപാടും, അവിടത്തെ വിശേഷങ്ങളുമായി വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ, കൂട്ടുകാര്‍ ഇത് വരെ തന്ന സ്നേഹത്തിനും, സഹകരണത്തിനും നന്ദി, നമസ്കാരം....

Wednesday, March 5, 2014

പ്രസാദം....






ഇത്തിരി പ്രസാദം കൈകുമ്പിളില്‍
നിറച്ച് നീ സ്നേഹത്തിന്‍ മാധുര്യം
നുകര്‍ന്ന് തന്നു

ഒരു തിരി വെളിച്ചത്തിന്‍ നാളത്തില്‍ 
വന്നു നീ ഒരായിരം ദീപങ്ങളായി 
തിളങ്ങി 

എന്‍ കണ്ണനായ് വന്ന് ഓടകുഴലൂതി 
 പാട്ടിന്‍ പാലാഴി തീര്‍ത്ത് നീ 
സാന്ത്വനമായി എന്നരുകില്‍ വന്ന് നിന്നു

ഒരു മാത്ര നീ ഓതിയ വാക്കുകള്‍ 
ജന്മത്തിന്‍ സാഫല്യമായി എന്നില്‍ 
നിറഞ്ഞ് നിന്നു

 ആ കള്ളനോട്ടം സ്നേഹത്തിന്‍ 

ധാരയായി എന്നില്‍ പെയ്യ്തിറങ്ങുമ്പോള്‍ 
ചൊല്ലാന്‍ മറന്ന് പോയ ഒരായിരം 
വാക്കുകള്‍ ഇന്നുമെന്‍ ചുണ്ടില്‍ 
തത്തി കളിക്കുന്നു 

ആ  സ്വപ്നത്തിനൊടുവില്‍ തീരത്ത് 
അടിഞ്ഞ മയില്‍പീലിയും ഓടകുഴലും
മാത്രം, എന്നുമെന്‍ കൂട്ടായ്.......

Saturday, February 22, 2014

ആരാണ് നീ...

                                                                                   (ഫോട്ടോ ഗൂഗിള്‍)


നീയെനിക്ക് ആരാണ് 
എന്‍റെ ശത്രുവോ, മിത്രമോ 
ഞാനറിഞ്ഞില്ല നീയെന്‍റെ
ശത്രുവായി മാറുമെന്ന്
എന്നുമെന്‍ കൂട്ടായി തീരുമെന്ന് 

ഓര്‍ക്കുന്നു ഞാന്‍ നിന്‍റെ  വരവിനെ 
എന്‍റെ ജീവനെ ഗ്രസിച്ച നിമിഷത്തെ 
നിന്നെ അടര്‍ത്തി മാറ്റാന്‍ ഞാന്‍ 
ശ്രമിക്കുമ്പോഴൊക്കെയും, പോകില്ലെന്ന 
വാശിയില്‍ നീ  എന്നെ തള്ളി മാറ്റിയതും

വെറുത്തിരുന്നു, ഞാന്‍ നിന്നെ 
എന്നിട്ടും ഒരു കോമാളിയേപോലെ
നീ എന്നെ ചിരിപ്പിക്കാന്‍ മറന്നതില്ല 
ഓരോ നിമിഷവും നീയെന്നില്‍ അലിഞ്ഞു 
ചേരുമ്പോള്‍ ഞാനറിയുന്നു, എന്‍റെ 
ജീവനില്‍ തണുപ്പ് പടരുന്നതും
കൊതിയോടെ നീ നോക്കുന്നതും

ഇത്തിള്‍ കണ്ണി പോലെ  എന്നെ 
വലിഞ്ഞ് മുറുകുമ്പോഴും, ഒന്ന് നീ 
ഓര്‍ക്കുക, ഞാനില്ലാതെ നീയില്ല 
നിന്‍റെ കണക്ക് പുസ്തകത്തില്‍, എന്‍റെ 
ജീവന് നീയിട്ട വിലയുടെ ദാനമാണ് 
ഈ ജീവിതമെന്ന് മറക്കുവതെങ്ങനെ
ഇരയെ തേടി നീ ആര്‍ത്തിയോടെ 
പായുമ്പോള്‍, നിന്നെ ഗ്രഹിക്കും കരങ്ങള്‍
പുനര്‍ജനിക്കുമെന്ന വിശ്വാസം മാത്രം

ഇന്ന് ഞാനറിയുന്നു നീ എന്‍റെ  
ജീവന്‍റെ  ഭാഗമാണെന്ന്, എന്നുമെന്‍ 
കൂട്ടായ ശത്രുവാണെന്ന്
You are my enemy companion.....






Tuesday, February 11, 2014

ദുഃഖം....
                                                                                                            (ഫോട്ടോ ഗൂഗിള്‍)




ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു 
എന്നില്‍ നിന്ന് അകലാന്‍ മടിച്ച്
എന്നെ നോക്കിയവര്‍ പൊട്ടിചിരിച്ചു
ആ പൊട്ടിച്ചിരി വേദനയാര്‍ന്ന സംഗീതമായി
എന്നില്‍ പ്രതിധ്വനിച്ചു
പലയാവര്‍ത്തി കേട്ട് ഞാന്‍ അവരെനിക്കേകിയ
സംഗീതത്തെ ആസ്വദിച്ചു 
നേര്‍ത്ത ഗസലിന്റെറ ഈണമായി ആ സംഗീതം 
എന്നില്‍ അലിഞ്ഞു ചേര്‍ന്നു 
ആ സ്നേഹത്തിന്‍ സംഗീതം മഞ്ഞു മഴയായി 
പെയ്യ്തിറങ്ങി, എന്‍റെ ദുഖങ്ങളെ തുടച്ചു നീക്കി 
ആ സംഗീതത്തെ ഞാനെന്‍റെ നെഞ്ചോട്
ചേര്‍ത്ത് വെച്ചു 
സുഖ, ദുഃഖങ്ങള്‍ നിറഞ്ഞതാണി ജീവിതം
എന്നവര്‍ എന്നെ പഠിപ്പിച്ചു
വെറുക്കില്ല ഞാനെന്‍റെ ദുഖങ്ങളെ , 
ദുഃഖങ്ങള്‍ക്കിടയിലും അവര്‍ എനിക്കേകിയ 
സന്തോഷങ്ങളെ മറക്കുവതെങ്ങനെ......



Monday, February 10, 2014

വിധി...
                                                                                 (ഫോട്ടോ ഗൂഗിള്‍)





ആദ്യമായി നിന്നെ കണ്ടപ്പോള്‍
പുഞ്ചിരി തൂകി നീ കടന്ന് പോയപ്പോള്‍ 
അതെന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി 
ഇഷ്ടമാണെന്ന് നീ ചൊല്ലിയപ്പോള്‍ 
കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ പോയപ്പോള്‍ 
അതെന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി 
എന്‍റെ മുറ്റത്ത്‌ വന്ന് നീ ക്ഷമാപണം നടത്തിയപ്പോള്‍ 
അത് നിന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി 
എന്‍റെ സ്വപ്നത്തില്‍ നീ വന്നപ്പോള്‍ 
ചിന്തകളില്‍ നീ നിറഞ്ഞു നിന്നപ്പോള്‍ 
അതെന്‍റെ വിധിയാണെന്ന് ഞാന്‍ കരുതി 
നീ എന്‍റെ ജീവിതത്തിന്റെ ഭാഗമായപ്പോള്‍ 
എന്‍റെ മനസ്സ് മന്ത്രിച്ചത് ഇത്ര മാത്രം 
വിധിയെ പഴിച്ചിട്ടെന്ത് കാര്യം......


Saturday, February 8, 2014

നയനയുടെ ആത്മഹത്യ കുറിപ്പ്...
                                                                                                            (ഫോട്ടോ ഗൂഗിള്‍)



നമ്മുടെ നാട്ടില്‍ നടക്കുന്ന ഈ ആനുകാലിക വിഷയത്തെ കുറിച്ച് എന്‍റെ സുഹൃത്ത്‌ എന്തെങ്കിലും എഴുതികൂടെയെന്ന് ചോദിച്ചതനുസരിച്ചു എന്‍റെ മനസ്സില്‍ തോന്നിയ ആശയം ഇവിടെ പകര്‍ത്തുന്നു. എത്രത്തോളം വിജയിച്ചുവെന്ന് എനിക്കറിയില്ല.  ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി ഇതിലെ കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ സാദരം ക്ഷമിക്കുക......

ഇത് നയനയുടെ ആത്മഹത്യ കുറിപ്പ്. നയന തന്‍റെ ജീവിതത്തിലുണ്ടായ അനുഭവങ്ങള്‍ അവളുടെ മരണത്തിനു മുന്‍പ് വേദനയോടെ  എഴുതിയ വരികളാണ് ഈ കുറിപ്പില്‍. ഞാന്‍ നയന,  അച്ഛനും, അമ്മക്കും ഒറ്റ മകള്‍. എന്‍റെ വലിയ തിളക്കമാര്‍ന്ന കണ്ണുകള്‍ കാരണമാണ്, ഈ പേര് എനിക്കു നല്‍കിയതെന്ന് എന്‍റെ അമ്മ പറയാറുണ്ട്‌. മുത്തശ്ശനും, മുത്തശ്ശിയും അടങ്ങിയ  ഒരു കൂട്ടുകുടുംബത്തില്‍ ആയിരുന്നു എന്‍റെ ജനനം. അമ്മയും, അച്ഛനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയിരുന്നത് കൊണ്ട് തന്നെ, എന്നെ വളര്‍ത്തിയത്‌ എന്‍റെ മുത്തശ്ശിയും, ചിറ്റയും  ആണ്. ചിറ്റയുടെ മകള്‍ അമ്മു, എന്‍റെ അതെ പ്രായം, നമ്മള്‍ ഒന്നിച്ച് കളിച്ച്,  ഒരേ സ്കൂളില്‍, ഒരേ ക്ലാസ്സില്‍ പഠിച്ച് വളര്‍ന്നവരാണ്. അമ്മുവിന് എന്നെ ഒത്തിരി ഇഷ്ടായിരുന്നു. എനിക്കും അങ്ങനെ തന്നെയായിരുന്നു.  പക്ഷെ കൂട്ടു കുടുംബത്തില്‍ താമസിക്കുന്നത് കൊണ്ട് ഒരു പ്രൈവസിയും  ഇല്ലാന്ന് പറഞ്ഞ് അമ്മ എന്നും അച്ഛനുമായി വഴക്കായിരുന്നു. അത് മനസ്സിലാക്കി തന്നെ, മുത്തശ്ശന്‍ അച്ഛനോട് പറഞ്ഞതും, നിങ്ങളുടെ കുടുംബ ജീവിതത്തില്‍ താളപിഴകള്‍ വരാന്‍ പാടില്ല, മാറി താമാസിച്ചോളു കുട്ട്യേ. അങ്ങനെയാണ് മുത്തശ്ശനെയും, മുത്തശ്ശിയെയും, അമ്മു വിനെയും  വിട്ട്, അച്ഛന്റെറ ജോലി സ്ഥലത്തേക്ക് യാത്രയായതും.

അങ്ങനെ ഞാന്‍ പത്താംക്ലാസ്സില്‍ പുതിയ സ്കൂളില്‍ ചേര്‍ന്നു. സ്കൂള്‍ ബസില്‍ ആയിരുന്നു, വീട്ടില്‍ നിന്നും സ്കൂളിലേക്കുള്ള യാത്ര. പുതിയ  സ്കൂള്‍ ആയിരുന്നത് കൊണ്ട് തന്നെ ഒറ്റപെടല്‍ വല്ലാതെ തന്നെ അലട്ടി. അച്ഛനും, അമ്മയും ജോലി കഴിഞ്ഞു വന്നു തന്നെ ശ്രദ്ധിക്കാനോ, തന്റെറ വിശേഷങ്ങള്‍ പങ്കു വെയ്യ്ക്കാനോ സമയം കണ്ടെത്തിയതുമില്ല. അച്ഛന്‍ മുത്തശ്ശന്റെയോ, മുത്തശ്ശിയുടെയോ കാര്യം പറഞ്ഞാല്‍ മതി, അമ്മ വഴക്കുണ്ടാക്കും, ആ ദേഷ്യം എന്നോട് തീര്‍ക്കുകയും ചെയ്യുമായിരുന്നു. ഞാന്‍ കതക് അടച്ച് എന്‍റെ മുറിയില്‍, ബുക്കും തുറന്ന് വെച്ച് സങ്കടം  ഉള്ളിലൊതുക്കി ഒതുങ്ങികൂടി. അമ്മുനെ കാണണമെന്ന് ഒത്തിരി ആഗ്രഹിച്ചു. അതിനും അമ്മ സമ്മതിച്ചില്ല. ആകെ ഒറ്റപെട്ടത്‌ പോലെ. പഠിത്തത്തില്‍ പോലും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ആയിടക്കാണ്, എന്‍റെ  ക്ലാസ്സ്‌ മേറ്റ്സ് ആയ നീനയുമായി കൂട്ടായത്. നീനയുടെ പെരുമാറ്റം, എന്നെ അവളുമായി കൂടുതല്‍ അടുപ്പിച്ചു. എന്‍റെ അമ്മുവിനെ തിരിച്ച് കിട്ടിയതായി എനിക്കു തോന്നി. നീനയുടെ വീട് സ്കൂളിനടുത്ത് ആയതുകൊണ്ട് തന്നെ, ഞാന്‍ അവളുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശക ആയി. അവളുടെ അമ്മയും എന്നോട് വളരെ സ്നേഹത്തോടെ പെരുമാറി. അതിനു ശേഷം സ്കൂളില്‍ പോകാന്‍ എനിക്ക് പ്രത്യേക സന്തോഷമായിരുന്നു. ഒരു ദിവസം തന്റെ കുഞ്ഞമ്മയുടെ മകനെന്നു പറഞ്ഞു, നീന  മനു ഏട്ടനെ, എനിക്കു പരിചയ പെടുത്തി തന്നു.  ആ പരിചയപെടല്‍, താനും, മനുവുമായുള്ള ഒരു സ്നേഹബന്ധത്തിലേക്ക് വഴിമാറി. വീണ്ടും, തന്നെ സ്നേഹിക്കാന്‍, ആരൊക്കെയോ കിട്ടിയെന്ന സന്തോഷത്തില്‍ ആയിരുന്നു ഞാന്‍.

ആ ദിവസം, എന്‍റെ ജീവിതം തന്നെ തകിടം മറിഞ്ഞ ആ നശിച്ച ദിവസം. അന്ന് നീനയുടെ ജന്മദിനമാണ്, അവളുടെ വീട്ടില്‍ ചെല്ലണമെന്ന് പറഞ്ഞ ദിവസം, ശനിയാഴ്ച ആയതുകൊണ്ട് തന്നെ, എക്സ്ട്രാ ക്ലാസ് ഉണ്ടെന്നു പറഞ്ഞാണ്, നീനയുടെ വീട്ടില്‍ എത്തിയത്. നയനയും, അമ്മയും, മനുവേട്ടനും മത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ, അന്യെഷിച്ചപ്പോ, നീനയുടെ മറുപടി, നീയാടി സ്പെഷ്യല്‍ ഗസ്റ്റ്.  അതില്‍ അവിശ്വസനീയമായി എനിക്കൊന്നും തോന്നിയില്ല. നീന മുറിച്ച കേക്കും, ജ്യൂസും കഴിച്ചത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു. ദേഹം മുഴുവനും, ഞുറുങ്ങുന്ന വേദനയുമായി, ഒരു സ്വപ്നത്തിലെന്ന പോലെ ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോ, എനിക്ക് വിലപിടിച്ചതെല്ലാം നഷ്ടമായെന്ന് ഒരു ഞെട്ടലോടെ മനസ്സിലാക്കി. ഒന്നും അറിയാത്തത് പോലെ നീനയും, അമ്മയും, മനുവേട്ടനും  മൊബൈല്‍ ഫോണില്‍ പിടിച്ച, തന്റെറ നഗ്ന ചിത്രങ്ങള്‍ കാണിച്ച്, പുറത്ത് പറഞ്ഞാല്‍, ഈ ഫോട്ടോസ് സ്കൂളിലെ നോട്ടീസ് ബോര്‍ഡില്‍ പതിക്കുമെന്ന ഭീഷണിയും. നിന്നെ പോലെ നിന്‍റെ  സ്കൂളിലെ പല പെണ്‍കുട്ടികളും നമ്മുടെ വലയില്‍ കുടുങ്ങി രക്ഷപെടാന്‍ ആകാതെ കിടപ്പുണ്ട്, തെല്ലൊരു പരിഹാസത്തോടെ മനു പറഞ്ഞ് നിര്‍ത്തി. ഞാനൊരു സെക്സ് റാക്കെറ്റിന്റെറ കൈയില്‍  അകപെട്ടുവെന്ന ബോധവും എന്നെ തളര്‍ത്തി.

പിന്നെയുള്ള ദിവസങ്ങള്‍, എങ്ങനെയാ തള്ളി നീക്കിയതെന്ന് എനിക്കറിയില്ല. അമ്മയില്‍ നിന്നും, അച്ഛനില്‍ നിന്നും ഒഴിഞ്ഞു മാറി, അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാതെ, കൂടുതല്‍ സമയവും മുറിക്കകത്ത് അടച്ചിരുന്നു. നടന്നതൊന്നും, അച്ഛനോടും, അമ്മയോടും പറയാനുള്ള  ധൈര്യം എനിക്കുണ്ടായിരുന്നില്ല. ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല, അതിനിടക്ക് നീനയുടെ ഭീഷണിയും. അടുത്ത ദിവസം നീ എന്‍റെ വീട്ടിലേക്കു വരണം. വന്നില്ലെങ്കില്‍ അറിയാലോ. അവസാനം  എന്‍റെ മുന്നില്‍ തെളിഞ്ഞ് വന്ന ഒരേ ഒരു മാര്‍ഗ്ഗം ആത്മഹത്യ തന്നെയായിരുന്നു. ജീവിച്ച് കൊതി തീരും മുന്നേ ഞാന്‍ ഇവിടം വിട്ടു പോകുന്നു. എന്നെ നശിപ്പിച്ച, എത്രയോ പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്ത് കൊണ്ടിരിക്കുന്ന ആ സെക്സ് റാക്കെറ്റിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ എഴുതുന്നു. ഇനി എന്നെ പോലെ ഒരു പെണ്ണിനും സംഭവിക്കാന്‍ പാടില്ല. അച്ഛനും, അമ്മയും ഈ ഹതഭാഗ്യയായ മോളോട് ക്ഷമിക്കണം. 

ആരാണ് നയനയുടെ ആത്മഹത്യക്ക് കാരണം. കൂട്ടുകുടുംബത്തില്‍ നിന്ന് ന്യുക്ലിയര്‍ കുടുംബത്തിലേക്ക് മാറിയപ്പോ ഒറ്റപെട്ട് പോയ നയന, സ്നേഹത്തിന് വേണ്ടി തിരഞ്ഞെടുത്ത കൂട്ടുകെട്ടോ. രക്ഷിതാക്കള്‍ നമുക്ക് വേണ്ടിയാണ് കഷ്ടപെടുന്നതെന്ന ബോധം മക്കള്‍ക്ക്‌ ഉണ്ടാകണം. എന്തും രക്ഷിതാക്കളോട് തുറന്ന് പറയേണ്ടത് തങ്ങളുടെ കടമയാണെന്ന ചിന്തയും അവര്‍ക്ക് ഉണ്ടാകണം. സമ്പാദിക്കുന്നതിനോടൊപ്പം, രക്ഷിതാക്കള്‍ മക്കളോടൊപ്പം ചിലവഴിക്കാനും, അവര്‍ പറയുന്നത് കേള്‍ക്കാനും സമയം കണ്ടെത്തണം. മക്കള്‍ക്ക്‌ എന്തും തങ്ങളോട് തുറന്ന് പറയാനുള്ള ധൈര്യം കൊടുക്കേണ്ടത് രക്ഷിതാക്കളുടെ കടമ തന്നെയാണ്. നയനയുടെ ആത്മഹത്യാകുറിപ്പിലെ വിവരം അനുസരിച്ച്, ആ സെക്സ് റാക്കെറ്റിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. പിടിപാടുള്ളവരുടെ സഹായത്താല്‍ പുറത്തിറങ്ങി  അവര്‍ ഇപ്പോഴും വലയും വിരിച്ച് അടുത്ത ഇരയെയും തേടി കാത്തിരിപ്പുണ്ട്‌. Be careful dears....

Tuesday, February 4, 2014

വാല്‍ക്കണ്ണാടി....
                                                                                                  



മുഖം മനസ്സിന്റെറ കണ്ണാടി
മനസ്സിന്‍റെ ഭാവ ഭേദങ്ങള്‍ക്ക് 
ഏഴ് നിറങ്ങള്‍ നല്‍കി നീ 
നിന്‍റെ വാല്‍ക്കണ്ണാടയില്‍ 
വര്‍ണ്ണ രൂപങ്ങളായി ഒപ്പിയെടുത്തു

നിന്‍റെ വാല്‍ക്കണ്ണാടിയില്‍ 
നിറങ്ങള്‍ കൊണ്ട്, മായാ പ്രപഞ്ചം 
തീര്‍ത്ത് നീ മനോഹര രൂപങ്ങള്‍ 
മെനഞ്ഞെടുത്തു

നിന്‍റെ വാല്‍ക്കണ്ണാടിയില്‍ 
തെളിഞ്ഞ മുഖങ്ങള്‍ക്ക്
നവ രസങ്ങള്‍ നല്‍കി നീ 
നിന്‍റെ വാല്‍ക്കണ്ണാടയില്‍ 
വിവിധ ഭാവങ്ങളോടെ പ്രതിഫലിപ്പിച്ചു 

നിന്‍റെ മുന്നില്‍ വന്നൊരാ മുഖങ്ങളെ 
ആത്മ വിശ്വാസത്തോടെ നീ 
നിന്‍റെ വാല്‍ക്കണ്ണാടിയില്‍ 
ചായങ്ങള്‍ കൊണ്ട് വരച്ചെടുത്തു 

നിന്നിലൂടെ നീ ആ മനസ്സുകളുടെ 
ഭാവഭേദങ്ങളെ ഒപ്പിയെടുത്ത് 
നിന്‍റെ വാല്‍ക്കണ്ണാടയില്‍ 
വര്‍ണ്ണ പ്രപഞ്ചം തീര്‍ത്തു 

ആ മായകാഴ്ചയില്‍ മനം മറന്ന് 
നീ മയങ്ങി നില്‍ക്കെ, നീ തീര്‍ത്ത 
വര്‍ണ്ണ രൂപങ്ങളുതിര്‍ത്ത കോപാഗ്നിയില്‍
നിന്‍റെ വാല്‍ക്കണ്ണാടി പൊട്ടി ചിതറി
നിന്‍റെ മായാലോകത്തേക്ക് യാത്രയായി.......

Tuesday, January 28, 2014

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍....
                                                                                                                   (ഫോട്ടോ ഗൂഗിള്‍)




തറവാടിന്‍ മുറ്റത്തൊരു തുളസി തറയുണ്ട് 
കോലായിലെ ചാരു കസേരയിലിരുന്ന്
മുറുക്കി തുപ്പുന്ന എന്‍ മുത്തശ്ശനുണ്ട്
രാമനാമം ജപിക്കുന്ന എന്‍ മുത്തശ്ശിയുണ്ട് 
പറമ്പില്‍ പണി കഴിഞ്ഞ് ക്ഷീണിച്ച് കൈയ്യില്‍
മണ്‍വെട്ടിയുമായി വരുന്ന എന്‍ അച്ഛനുണ്ട്‌
ഉണ്ണികുട്ടനെ മടിയിലിരുത്തി താലോലിക്കുന്ന 
എന്‍ അമ്മയുണ്ട്‌ 
സന്ധ്യാദീപം തെളിയിക്കുന്ന കുഞ്ഞേട്ടത്തിയുണ്ട് 

കഥകള്‍ കേള്‍ക്കാനായി മുത്തശ്ശിക്കരികില്‍ 
കാതോര്‍ത്തിരിക്കുന്ന ഞാനും, കുഞ്ഞേട്ടത്തിയും
എന്‍ ഉണ്ണി കുട്ടനും 
തുമ്പിയെ പിടിക്കാന്‍ പറമ്പില്‍ ഓടുന്ന ഉണ്ണികുട്ടനും
ഞാനും, ഓല തന്‍ തുമ്പില്‍ ഊഞ്ഞാലാടുന്ന 
എന്‍ കുഞ്ഞേട്ടത്തിയും

ഓണമായാല്‍ പറമ്പിലെ മാവില്‍ ഊഞ്ഞാലിടണം
കുടമിട്ട്  മുകളില്‍ പോയി, ഇല അടത്ത് 
ഉണ്ണി കുട്ടന് നല്‍കണം, ആ മുഖത്തെ സന്തോഷം 
കണ്ട് മതി മറന്ന് ചിരിക്കണം, അത്തപ്പൂക്കളമിടാന്‍ 
കുഞ്ഞേട്ടത്തിക്ക് പൂക്കളിറുത്തു കൊടുക്കണം 
അമ്മയുടെ  ഓണപലഹാരങ്ങള്‍ കഴിച്ച്
ഓണ കോടിയുടുത്ത്, ഓണ സദ്യ ഉണ്ണണം 

ദേവി തന്‍ നടയില്‍ ദീപാരാധന തൊഴണം 
മീന ഭരണി ഉത്സവത്തിന് അച്ഛനോടൊപ്പം 
കച ദേവയാനി ചരിതം കാണണം 
വളയും, മാലയും, പൊട്ടും വാങ്ങണം 
ചില്ലറകള്‍ സമ്പാദിക്കാനായി  കായി കുടുക്ക 
വാങ്ങണം, കൂട്ടുകാരോടൊത്ത് കളിച്ച് നടക്കണം 

എന്നും കാണാന്‍ ആഗ്രഹിക്കുന്ന എന്‍റെ 
സ്വപ്നത്തിലെ തറവാട് 
എല്ലാം മനോഹരമായൊരു വര്‍ണ്ണ സ്വപ്നം 
മാത്രം...............


Sunday, January 26, 2014

റിപ്പബ്ലിക് ദിനാശംസകള്‍.....





സ്വാതന്ത്ര്യം താനമൃതം
പാരതന്ത്ര്യം മൃതിയെക്കാള്‍ ഭയാനകം 
സ്വാതന്ത്ര്യത്തിന്‍ മാധുര്യം നുകര്‍ന്ന് 
തന്ന മഹാത്മാക്കളെ നമിച്ചിടുന്നു 
വളരട്ടെ നമ്മുടെ ദേശാഭിമാനം 
ഉയരട്ടെ നമ്മുടെ ത്രിവര്‍ണ്ണ പതാക 
വാനോളം, വന്ദേ മാതരം...........

Saturday, January 25, 2014

മൌനം..... (ഫോട്ടോ ഗൂഗിള്‍)


                                                                                                         



നിനക്കായി എഴുതാന്‍ 
വാക്കുകളോ, വരികളോ ഇല്ല 
നിറഞ്ഞ മൌനം മാത്രം 

ആ മൌനത്തിലും നിനക്കായി 
എഴുതാന്‍ കൊതിച്ച വാക്കുകളും
 വരികളും നിറഞ്ഞു നിന്നു

എപ്പോഴൊക്കെയോ നിന്‍റെ സ്നേഹം 
പേമാരിയായി എന്നില്‍ വര്‍ഷിച്ചത് 
പോലെ, നിറഞ്ഞ മൌനത്തെ ഭേദിച്ച് 
നിനക്കായി എഴുതാന്‍ കൊതിച്ച 
വാക്കുകളും, വരികളും, ഓര്‍മ്മ തന്‍ 
പേമാരിയായി എന്നില്‍ പെയ്തിറങ്ങി

തൂലിക തുമ്പില്‍ നിന്ന് അടര്‍ന്ന് വീണ 
മൌനത്തിന്‍ വാക്കുകള്‍ പടര്‍ന്നിറങ്ങി 
സ്നേഹത്താല്‍ തീര്‍ത്ത മൌനത്തിന്‍ 
കൊട്ടാരം തകര്‍ന്നു വീണു..............


Monday, January 20, 2014

സ്ത്രീ....

                                                                             




സര്‍വ്വം സഹയായ സ്ത്രീ ഇന്ന് അവളുടെ

മാനം കാക്കാനായി തെരുവില്‍ പോരാടുന്നു

സ്ത്രീ അമ്മയാണ്, ദേവിയാണെന്ന് പുറമേ 
വാഴ്ത്തുന്നവര്‍ പോലും നിര്‍ലെജ്ജമായ് വില
പേശുന്നതും അവര്‍ തന്‍ മാനത്തിന്

സ്ത്രീയെ വില്പന ചരക്കായി കണ്ടിരുന്ന കാലം

ഏറെ കഴിഞ്ഞിട്ടും സ്വന്തം രക്ഷക്കായി

ഇന്നും അവള്‍ തെരുവില്‍ പോരാടുന്നു...

സമരം നടത്തിയും, മുറവിളി കൂട്ടിയും കാക്കേണ്ടതോ

സ്ത്രീയുടെ മാനം,നമുക്ക് കിട്ടില്ലിവിടെ നീതി

നമ്മുടെ സുരക്ഷക്കായി നമുക്ക് തന്നെ ശ്രമിക്കാം

മാന്യമായി വസ്ത്രം ധരിച്ച്, മേനി മുഴുവന്‍ മറയ്ക്കാം

പിഞ്ചു പെണ്മക്കളെ കരുതലോടെ സൂക്ഷിക്കാം...

അമ്മ, പെങ്ങന്മാരെ തിരിച്ചറിയാത്ത

കാമ വെറി പൂണ്ട ചെന്നായ്ക്കള്‍ക്കെതിരെ,

സ്ത്രീയായ ഭൂമി ദേവിയുടെ വിരിമാറില്‍ 
സ്ത്രീകള്‍ക്കെതിരായ അനീതിക്കെതിരെ പൊരുതാം 
നമുക്ക് ഒറ്റ കെട്ടായി, നേരിടാം മുന്‍ വിധിയോടെ, 
ഭയപ്പെടാതെ ഈ ഭൂവില്‍ ഞങ്ങളും 
ജീവിച്ചോട്ടെ ശിഷ്ട കാലം ................

Thursday, January 16, 2014

നിത്യ ഹരിത നായകന് ആദരപൂര്‍വ്വം....




ചിറയിന്കീഴിന്റെറ അഭിമാനം, ശ്രീ. പ്രേം നസീര്‍( ചിറയിന്‍കീഴ്‌ അബ്ദുള്‍ഖാദര്‍) മലയാള സിനിമയുടെ നിത്യ ഹരിത നായകന്‍, അഭ്രപാളികളില്‍ മറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. പ്രേം നസീറിന്റെറ നാട്ടുകാരിയെന്നു പറയുന്നതില്‍ ഞാന്‍ എന്നും അഭിമാനം കൊള്ളുന്നു. അദേഹത്തിനെ നേരിട്ട് കാണാന്‍ കഴിയാതെ പോയത്, നടക്കാതെ പോയ ഒരു ആഗ്രഹമാണ്.

1989 ജനവരി 16 നായിരുന്നു ആ മഹാനടന്‍ മരിച്ചത്. അനശ്വര പ്രതിഭയുടെ വിയോഗം കേട്ടറിഞ്ഞ് ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ പ്രേംനസീറിന്റെ വീടായ ലൈലാ കോട്ടേജിലേക്ക് പലനാട്ടില്‍ നിന്ന് ആയിരങ്ങള്‍ ഒഴുകിയെത്തി; ഇടമുറിയാതെ. കയര്‍പിരിക്കുന്നവര്‍ മുതല്‍ വെള്ളിത്തിരയിലെ വീരനായകര്‍വരെ വരി നിന്നു പ്രേംനസീറിനെ അവസാനമായൊന്നു കാണാന്‍.


ഞാന്‍ ദൈവത്തിനുള്ളതാകുന്നു. ഞാന്‍ ദൈവത്തിലേക്ക് മടങ്ങുന്നു എന്ന വചനം സ്ഥിരീകരിച്ച് പ്രേംനസീര്‍ പിന്നെ ചിറയിന്‍കീഴ്‌ കാട്ടുമുറാക്കല്‍ പള്ളിയില്‍ അന്ത്യവിശ്രമംകൊണ്ടു. വിയോഗത്തിനുശേഷം കാല്‍നൂറ്റാണ്ടു പിന്നിട്ടിട്ടും കാലാതിവര്‍ത്തിയായ ഇതിഹാസംപോലെ എവര്‍ ജനറേഷനായി പ്രേംനസീര്‍ ഇപ്പോഴും സുഗന്ധ സ്മൃതിയാകുന്നു......









Monday, January 13, 2014

മെഡിക്കല്‍ എത്തിക്സ്...





മെഡിക്കല്‍ എത്തിക്സിനെ കുറിച്ച് എനിക്ക് വലിയ അറിവൊന്നുമില്ല. ഒന്നറിയാം ആതുര ശിശ്രൂഷകര്‍ എപ്പോഴും ലാഭേച്ച കൂടാതെ  രോഗികളെ ചികിത്സിക്കാന്‍ തയ്യാറായിരിക്കണം. അത് കൊണ്ട് തന്നെ ആ വിഭാഗത്തെ ഞാന്‍ എപ്പോഴും ബഹുമാനത്തോടെ തന്നെയാണ് കണ്ടിട്ടുള്ളതും. ഇത് ഇവിടെ പറയാന്‍ കാരണം, അടുത്തിടെ നാട്ടില്‍ പോയപ്പോഴുണ്ടായ അനുഭവം തന്നെയാണ്. 

മോളെയും കൊണ്ട് നാട്ടിലെ ഒരു ത്വക്ക് രോഗ വിദഗ്ധനെ കാണാന്‍ പോകേണ്ടി വന്നു.  നല്ല രീതിയില്‍ പ്രൈവറ്റ് പ്രാക്ടിസ് നടത്തുന്ന ഡോക്ടര്‍. ഡോക്ടറെ കണ്ട്, രോഗ വിവരം പറഞ്ഞു, അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വാങ്ങാന്‍ മരുന്നിനും കുറിച്ചു. കയ്യില്‍ കരുതിയിരുന്ന നൂറ് രൂപ ഡോക്ടറുടെ കന്‍സല്‍ട്ടേഷന്‍ ഫീസ്‌ കൊടുത്തു. നൂറ് രൂപയല്ല നൂറ്റിഅമ്പതു രൂപയാ ഫീസ്‌, ഡോക്ടര്‍ പറയുന്നത് കേട്ട് ഞാന്‍ എന്‍റെ പേഴ്സ് തപ്പാന്‍ തുടങ്ങി. ചില്ലറ ഇല്ലാതിരുന്നത് കൊണ്ട് നൂറ് രൂപ അമ്മയുടെ കയ്യില്‍ നിന്ന് വാങ്ങിയ വന്നത്. അമ്പതു രൂപ ചില്ലറ സഹിതം നുള്ളി പെറുക്കി ആ ആതുര ശിശ്രുഷകന്  കൊടുത്തു കൊണ്ട് ഇത്രയും പറയാന്‍ മറന്നില്ല,   ഡോക്ടര്‍  ഫീസ്‌ കൂട്ടിയ വിവരം ഞാന്‍ അറിഞ്ഞില്ലായിരുന്നു. ആറു മാസത്തിനു മുന്നേ ഇതേ ഡോക്ടര്‍ക്ക്‌ നൂറ് രൂപയായിരുന്നു ഫീസ്‌. അടുത്തുള്ള ചേച്ചി, വേറൊരു ഡോക്ടറിനെ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവവും മറിച്ചായിരുന്നില്ല. കൈയിലുണ്ടായിരുന്ന നൂറ് രൂപ കൊടുത്തപ്പോ ആ ഡോക്ടര്‍ പറഞ്ഞത് അമ്പതു രൂപ കൂടി വേണമെന്ന്‍ തന്നെയായിരുന്നു. എന്‍റെ കയ്യില്‍ ഇതേ തരാനുള്ളു എന്ന് പറഞ്ഞ് അവര്‍ അവിടെ നിന്ന് ഇറങ്ങി വന്നു.  ജനങ്ങളെ സേവിക്കേണ്ട ഡോക്ടര്‍മാര്‍ വാവിട്ട് ചോദിച്ചു  കൈ നീട്ടി കാശു വാങ്ങിക്കുന്നത് കാണുമ്പോ ശരിക്കും ലെന്ജ തോന്നുന്നു. ലക്ഷങ്ങള്‍ കൊടുത്തു അഡ്മിഷന്‍ വാങ്ങി ഡോക്ടര്‍ ആകാന്‍ പഠിക്കുന്നവരില്‍ നിന്ന് ഇത് പോലെയൊക്കെ തന്നെ ജനങ്ങള്‍ പ്രതീക്ഷിച്ചാല്‍ മതിയല്ലോ.പിന്നെ ഗ്യാസിനും, പെട്രോളിനും, സവാളക്കുമൊക്കെ അടിക്കടി വില കൂടി കൊണ്ടിരുന്നാല്‍ ഇവര്‍ക്ക് ഫീസ്‌ കൂട്ടാതിരിക്കാതെ വേറെ എന്താ വഴി, കഷ്ടം! 

  
എല്ലാരെയും ഇവിടെ അടച്ചു ആക്ഷേപിക്കാന്‍ കഴിയില്ല. കൊല്ലങ്ങളായി ഒരേ ഫീസ്‌ വാങ്ങി ചികില്‍സിക്കുന്നവര്‍, കൊടുക്കാന്‍ കഴിവില്ലാത്തവരെ ഫ്രീ ആയി ചികിത്സിക്കുന്ന ആതുര ശിശ്രുഷകര്‍  ഇപ്പോഴും ഉണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ കഴിവുള്ള ഡോക്ടര്‍മാര്‍, ദൈവത്തിന്‍റെ സ്ഥാനത്ത് നില്‍ക്കേണ്ടവരാണ്, രാജ്യത്തിന്‌ വേണ്ടി, ജനങ്ങള്‍ക്ക്‌ വേണ്ടി ആയിരിക്കണം അവരുടെ സേവനം...... 

Wednesday, December 11, 2013

നാട്ടിലേക്കൊരു യാത്ര. എല്ലാ കൂട്ടുകാര്‍ക്കും ക്രിസ്മസ്, പുതുവത്സരാശംസകള്‍. ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ നന്ദി, നമസ്കാരം.................



Monday, December 9, 2013

തൂലിക.....
                                                                                    (ഫോട്ടോ ഗൂഗിള്‍)


തൂലിക തുമ്പില്‍ നിന്ന് അടര്‍ന്ന് 
വീണ വാക്കുകളൊക്കെയും നിന്‍റെ 
സ്നേഹത്തിന്‍ മുത്തുമണികളായിരുന്നു
ആ മുത്തുമണികള്‍ പെറുക്കിയെടുത്ത്
അക്ഷരത്തിന്‍ വര്‍ണ്ണമാല മെനഞ്ഞെടുത്തു
നിന്‍റെ സ്നേഹത്തിന്‍ മുത്തുമണികള്‍ 
വാക്കുകളുടെ പെരുമഴയായി 
എന്നില്‍ പെയ്യ്തിറങ്ങി
ചലനമറ്റ എന്‍ തൂലികയെ സ്നേഹത്തിന്‍ 
തൂവല്‍ കൊണ്ട് നീ തലോടി 
വാകുകളാല്‍ തീര്‍ത്ത മുത്തുമണികള്‍ 
എന്നും നിന്‍ സ്നേഹത്തിന്നോര്‍മകളായിരുന്നു
പകരമായി നല്‍കുവാന്‍ ക്ഷണികമായ
ഈ ജീവിതം മാത്രം........

Wednesday, December 4, 2013

കാണണം ഈ കുഞ്ഞിനെ...(എന്‍. സുസ്മിത എഴുതുന്നു)
 (Courtesy: Mathrubhumi online)

ഈ തലകെട്ടോടെ ഇന്നത്തെ മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയാണിത്, കൂടെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ ഫോട്ടോയും.  എന്തൊക്കെയോ ലോകത്തിനോടു വിളിച്ചു പറയാന്‍ കൊതിക്കുന്ന അവളുടെ കണ്ണുകളില്‍ കണ്ട  ദയനീയത. അവളിലൂടെ ഞാന്‍ കണ്ടത്, ചെറു പ്രായത്തിലെ  തെരുവില്‍ വലിച്ചെറിയ പെടുന്ന നിരവധി ബാല്യങ്ങളെ യാണ്. ആ വാര്‍ത്ത‍ ഇവിടെ പോസ്റ്റ്‌ ചെയ്യേണ്ടത് എന്‍റെ ഒരു കടമയായി കരുതുന്നു..........




 നിറയെ പൂക്കളുള്ള വെള്ളക്കുപ്പായത്തില്‍ അവളൊരു സുന്ദരിക്കുട്ടിയാണ്. വലിയ പൂക്കളുള്ള ബോ തലയില്‍ ചൂടി, നീണ്ട മുടി രണ്ടായി മെടഞ്ഞിട്ട്, കാലില്‍ വെള്ളിച്ചെരിപ്പണിഞ്ഞ് ഒരു കൊച്ചു സുന്ദരി. പക്ഷേ നഗരത്തിലെ വാഹനങ്ങളുടെ നിലയ്ക്കാത്ത വെള്ളിവെളിച്ചത്തില്‍ അവളുടെ മുഖത്ത് നിഴലിക്കുന്നത് പേടി മാത്രം. ഓമനത്തം തുളുമ്പുന്ന ആ കണ്ണുകള്‍ നിശ്ശബ്ദമായ നിലവിളി ഒളിപ്പിക്കുന്നു. കൂട്ടിത്തിരുമ്മുന്ന കൈകളിലും ഇടറുന്ന കാല്‍വയപുകളിലും ആ നിലവിളി നമുക്ക് കാണാം. എവിടെനിന്നോ വരുന്ന ഒരു രക്ഷകനെ തിരയുന്നതുപോലെ അവള്‍ നാലുപാടും നോക്കുന്നുണ്ട്. പക്ഷേ, ആരും അവളെ ശ്രദ്ധിക്കുന്നതേയില്ല. മടിച്ചുമടിച്ച് റോഡ് മുറിച്ചു കടന്ന് അവളെത്തുന്നത് ഒരു കാറിനുടത്തേക്കാണ്. ഒരു നിമിഷം ദൂരെയിരിക്കുന്ന ഒരു വൃദ്ധനെ അവള്‍ ദയനീയമായി നോക്കുന്നുണ്ട്. പക്ഷേ അയാളുടെ കണ്ണുകളില്‍ തെളിയുന്നത് ആജ്ഞാശക്തി മാത്രം. കാറിന്റെ വാതില്‍ തുറക്കുമ്പോള്‍ നാം പ്രതീക്ഷിക്കുന്നത് ഈ കുഞ്ഞിന്റെ അച്ഛനെയോ അമ്മയെയോ ആയിരിക്കും. പക്ഷേ, അതിനുള്ളില്‍ ഇരിക്കുന്ന ആളുടെ മുഖത്ത് തെളിയുന്നത് പച്ചയായ കാമം. കാറില്‍ കയറിയിരുന്ന അവള്‍ക്ക് നേരെ അയാള്‍ ചോക്‌ളേറ്റ് നീട്ടുന്നുണ്ടെങ്കിലും അവളത് തള്ളിമാറ്റുന്നു. പിന്നാലെ അയാളുടെ കനത്ത കൈകള്‍ അവളുടെ കാലില്‍ ആര്‍ത്തിയോടെ അമരുമ്പോഴാണ് ആ കണ്ണുകളിലെ നിലവിളി എന്താണെന്ന് നാം തിരിച്ചറിയുന്നത്. ബാലവേശ്യാവൃത്തിക്കെതിരെ ബച്പന്‍ ബചാവോ ആന്ദോളന്‍ എന്ന സന്നദ്ധസംഘടന തയ്യാറാക്കിയ 'dont look away' എന്ന വീഡിയോ ആണിത്. ശിശുദിനമായ നവംബര്‍ 14-ന് പുറത്തിറക്കിയ വീഡിയോ ഇതിനകം തന്നെ യൂട്യൂബില്‍ വന്‍ഹിറ്റായിക്കഴിഞ്ഞു. 9.58 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. നൂറുകണക്കിന് പേര്‍ ഇതിനോട് പ്രതികരിച്ചു. 



 കാണാതാവുന്ന കുരുന്നുകള്‍

ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് 60,000-ത്തോളം കുട്ടികളെ കാണാതാകുന്നുണ്ടെന്നാണ് കണക്ക്. യഥാര്‍ഥ സംഖ്യ ഇതിലും കൂടുതലാവാം. കാരണം പലപ്പോഴും കുട്ടികളെ കാണാതായാല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ രക്ഷിതാക്കള്‍ മുതിരാറില്ല. പ്രത്യേകിച്ചും പെണ്‍കുട്ടികളാണെങ്കില്‍. കുടുംബത്തിന്റെ അഭിമാനം മുതല്‍ കുട്ടിയുടെ ഭാവി വരെ പല പരിഗണനകളും അവരെ പിന്തിരിപ്പിക്കും. കാണാതെ പോകുന്ന കുട്ടികളില്‍ വളരെ ചെറിയ ശതമാനത്തെ മാത്രമേ തിരികെ കിട്ടുന്നുള്ളൂ എന്നും കണക്കുകളില്‍ കാണാം. ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കപ്പെടുന്ന പെണ്‍കുട്ടികളില്‍ 25 ശതമാനവും തട്ടിക്കൊണ്ടുപോകപ്പെട്ടവരാണ് എന്നതു കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം.

കാഴ്ചക്കാരായാല്‍ പോര

ഇത്തരം ദുരവസ്ഥയില്‍ പെട്ടുപോയ പെണ്‍കുട്ടികളെ കണ്ടാല്‍ മിണ്ടാതെ കയ്യുംകെട്ടി ഇരിക്കുകയല്ല സമൂഹം ചെയ്യേണ്ടത് എന്ന വ്യക്തമായ സന്ദേശമാണ് ബച്പന്‍ ബചാവോ ആന്ദോളന്‍ നല്‍കുന്നത്. ഈ കുട്ടികളെ രക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ വിളിക്കേണ്ട ഫോണ്‍ നമ്പറുകളും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ പേര്‍ ഈ പരസ്യം കാണുകയും ഈ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യട്ടെ. കൂടുതല്‍ കൂടുതല്‍ പേര്‍ പ്രതികരിക്കാന്‍ തയ്യാറാവട്ടെ. ഒരു കുഞ്ഞുകണ്ണിലെയും വിളക്ക് അണയാതിരിക്കട്ടെ. ഒരു അച്ഛനും സ്വന്തം മകളെ ഈ അവസ്ഥയില്‍ കാണാന്‍ ഇടവരാതിരിക്കട്ടെ......

Tuesday, December 3, 2013

വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍......

                                                                                               (ഫോട്ടോ ഗൂഗിള്‍)



അമ്മയെ വില്‍ക്കാനുണ്ട്, അച്ഛനെ വില്‍ക്കാനുണ്ട് 
മക്കളെ വില്‍ക്കാനുണ്ട്, ഭാര്യയെ വില്‍ക്കാനുണ്ട് 
ഹൃദയം വില്‍ക്കാനുണ്ട്, കരള്‍ വില്‍ക്കാനുണ്ട് 
കിഡ്നി വില്‍ക്കാനുണ്ട്, എനിക്കുണ്ട് വില്‍ക്കാന്‍ 
നിറം മങ്ങിയ ഒരു പിടി സ്വപ്‌നങ്ങള്‍ 

തെരുവില്‍ ശരീരം വിലപേശുന്ന
തരുണീ മണികളെ പോലെ , വിലപേശി 
വിലക്കില്ല ഞാനെന്റെറ സ്വപ്നങ്ങളെ 
ചായങ്ങളാല്‍ ചാലിച്ച സ്വപ്‌നങ്ങള്‍ 
മനോഹരമായ മാരിവില്ലിന്‍ ഏഴ്
 നിറങ്ങളായി  ഒഴുകിയെത്തി 
ഒരു നിമിഷം എല്ലാം മറന്ന്, ഒരു കൊച്ചു 
കുട്ടിയെ പോലെ ആ വര്‍ണ്ണങ്ങളില്‍ പാറി 
പറന്ന്, ആനന്ദത്തോടെ കളിച്ചു രസിച്ചു 
മധുര സ്വപ്നങ്ങളെ ആരും കാണാതെ 
ഞാനെന്‍ മനസിന്‍റെ താളുകള്‍ക്കിടയില്‍
ഒളിച്ചു വെച്ചു 
പിന്നെടെപ്പോഴോ കാലത്തിന്‍ കരിനിഴല്‍ 
പതിച്ച്, സ്നേഹത്താല്‍ ഞാന്‍ തീര്‍ത്ത 
സ്വപ്ന പ്രപഞ്ചത്തില്‍ നിറമില്ലാത്ത 
ദുസ്വപ്നങ്ങള്‍ പടര്‍ന്നിറങ്ങി 
നിണമില്ലാത്ത രൂപങ്ങളായി മാറി 

മനസ്സിന്റെറ താളിനെ കീറിയെടുത്ത്
ഞാനിന്നെന്റെറ സ്വപ്നങ്ങള്‍ക്ക് വിലയിട്ടു 
വില്‍ക്കാനുണ്ട്  സ്വപ്‌നങ്ങള്‍ , വില പേശി 
വില്‍ക്കില്ല ഞാനെന്റെറ സ്വപ്നങ്ങളെ
എന്നുമെന്‍ കൂട്ടായ സ്വപ്നങ്ങളെ 
ഉപേക്ഷിക്കുവതെങ്ങനെ......
 




Sunday, December 1, 2013

ആശംസകള്‍.....







നമ്മുടെ മാതൃ രാജ്യത്തോട്  തന്നെ ആണ് നമുക്കെന്നും സ്നേഹം. നമ്മള്‍ ഏത് രാജ്യത്താണോ വസിക്കുന്നത് അതും നമ്മുടെ നാട് തന്നെ ആണ്. നമുക്കും കുടുംബത്തിനും അന്നം തരുന്ന ആ രാജ്യത്തെയും നമ്മള്‍ തീര്‍ച്ചയായും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യണം. നാല്പത്തി രണ്ടാമത്  ദേശിയ ദിനം ആഘോഷിക്കുന്ന യു. എ. ഇ ക്ക്  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. നമുക്കും ഈ  ആഘോഷത്തില്‍ പങ്കു ചേരാം .....

Tuesday, November 26, 2013

പൊന്നൂഞ്ഞാല്‍.....



മഞ്ഞ ചരടില്‍ ആലില താലി ചാര്‍ത്തി 
നെറുകയില്‍ കുംകുമം വിതറി 
അഗ്നി സാക്ഷിയായി 
അച്ഛന്‍ പിടിച്ചേല്‍പ്പിച്ച കയ്യും പിടിച്ച്
ഞാന്‍ നിന്‍റെ വധുവായി 
നാടും വീടും ഉപേക്ഷിച്ച് നിന്നോടൊപ്പം 
ചേര്‍ന്നു ഒരായിരം സ്വപ്‌നങ്ങള്‍ 
നെയ്യ്തു കൂട്ടി 
ആ സ്വപ്നത്തില്‍ ഞാനൊരു 
ഊഞ്ഞാല്‍ കെട്ടി, കളിവീട് ഒരുക്കി 
 കാത്തിരുന്നു 
 ഊഞ്ഞാല്‍ ആടാന്‍ എന്‍റെ കണ്ണന്‍ 
വരുമെന്ന് 
ഒരു മാത്ര താലോലിക്കാന്‍ കൊതിക്കെ 
ഒരു നിഴലായി എന്നില്‍ നിന്നും
നടന്ന് അകന്നു.............



Wednesday, November 20, 2013

ഇത് എന്‍റെ സുഹൃത്ത്‌ എന്നോട് പറഞ്ഞ അവളുടെ ജീവിത കഥയാണ്. ഇത് ഒരു കഥയെന്നു പറയാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല,  അത് കൊണ്ട് തന്നെ ഒരു തലകെട്ട് കൊടുക്കുന്നില്ല. എന്‍റെ സുഹൃത്തിന്‍റെ വാക്കുകളില്‍ നിന്നും എനിക്കു നല്ലൊരു ഗുണപാഠമാണ്  കിട്ടിയത്.....


എന്‍റെ സുഹൃത്ത്‌, എന്നോട് അവളുടെ ജീവിത കഥ പറയാന്‍ തുടങ്ങി. കാണാന്‍ സുന്ദരി ആയതുകൊണ്ട് തന്നെ എനിക്കു ചെറുതിലെ തന്നെ  അതിന്‍റെയൊരു അഹംഭാവം ഉണ്ടായിരുന്നു. ഒരു നിമിഷം കൊണ്ട് ആ സൌന്ദര്യം ഇല്ലാതാകുമെന്ന ചിന്ത അന്നെനിക്ക് ഇല്ലായിരുന്നു. പത്താംതരം പാസായ സമയത്ത് ആണ് എന്‍റെ ജീവിതം ആകെ മാറ്റി മറിച്ച ആ സംഭവം ഉണ്ടായത്. അമ്മ ഓഫീസില്‍ നിന്ന് വരുന്നതിനു മുന്നേ ചായ ഇടാനായി മണ്ണെണ്ണ അടുപ്പ് കത്തിച്ചു. അധികം മണ്ണെണ്ണ ഇല്ലാന്ന് മനസിലാക്കി, അടുപ്പിനു മുകളിലായി ചുവരില്‍ അടിച്ചു വെച്ച തട്ടില്‍ നിന്ന് കൈ എത്തി മണ്ണെണ്ണ പാട്ട എടുത്തത് മാത്രമേ എനിക്കു ഓര്‍മ്മയുള്ളു. ദേഹം മുഴുവനും പൊള്ളുന്ന ഒരു പ്രതീതി, പിന്നെ ഒന്നും എനിക്കു ഓര്‍മ്മയില്ല. കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ആശുപത്രി കിടക്കിയിലാണ്. മുഖം ഒഴികെ, കഴുത്ത് മുതല്‍ ദേഹത്തിന്‍റെ മറ്റെല്ലാ ഭാഗങ്ങളും പൊള്ളിയിരിക്കുന്നു. തട്ടില്‍ നിന്ന് മണ്ണെണ്ണ എടുക്കാനായി കൈ ഉയര്‍ത്തിയപ്പോള്‍,  കൈ തട്ടി മണ്ണെണ്ണ, കത്തി കൊണ്ടിരുന്ന അടുപ്പിന് മുകളില്‍ വീണ്,  അടുപ്പ് പൊട്ടി തെറിച്ച് തീ പടര്‍ന്നതാണ്. ആ സമയം ഓഫീസില്‍ നിന്ന്  അമ്മ വീട്ടില്‍ എത്തിയത് കൊണ്ടാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്‌. ഒത്തിരി കരഞ്ഞു അന്ന് ഞാന്‍, ഇത് കണ്ട്   പൊട്ടികരയുന്ന എന്‍റെ അമ്മയും.അച്ഛന്‍ ഗള്‍ഫില്‍ ആയിരുന്നത് കൊണ്ട് തന്നെ പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യ്ത്‌ പൊള്ളിയത്‌ കുറെയൊക്കെ ഭേദമാക്കി. ആ സമയത്താണ് അച്ഛന്റെറ മരണം സംഭവിച്ചത്. അതും എനിക്കു വലിയൊരു ഷോക്ക്‌ ആയി. ഈ സംഭവത്തിന്‌ ശേഷം ഞാന്‍ എന്‍റെ മുറി വിട്ടു പുറത്തിറങ്ങാതെ ആയി. കണ്ണാടി നോക്കാന്‍ ഞാന്‍ ഇഷ്ടപെട്ടില്ല. തുടര്‍ന്ന് പഠിക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല. ദൈവത്തിനെ പോലും ഞാന്‍ പ്രാര്‍ഥിക്കാതായി. 

വീണ്ടും ആശുപത്രിയില്‍ പോയ ആ ദിവസം ഒരിക്കലും എനിക്കു മറക്കാന്‍ ആവില്ല.  ആശുപത്രിക്കകത്ത്  കയറിയതെയുള്ളു, ഇടനാഴിയില്‍ നഗ്നനായ മദ്ധ്യവയസ്കനായ ഒരു മനുഷ്യന്‍, കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകി കൊണ്ടിരിക്കുന്നു. ദൂരെ മാറി നിന്ന് കുറെ ആള്‍ക്കാര്‍ കളിയാക്കി ചിരിക്കുന്നു. പക്ഷെ എനിക്ക് ആ രംഗം കണ്ട് ചിരിക്കാന്‍ തോന്നിയില്ല. ആ സമയo  ആ ആളിനോടൊപ്പമുള്ള പയ്യന്‍ വന്ന്, അദേഹത്തിന്റെറ താഴെ വീണ മുണ്ട് ഉടുത്ത് കൊടുത്തു. എന്തോ അത്യാഹിതത്തില്‍ അദേഹത്തിന്റെറ രണ്ട് കൈപ്പത്തികളും നഷ്ടമായി. ഇപ്പൊ അദേഹത്തിന്  മുണ്ട് ഉണ്ടുക്കാന്‍ പോലും ആരുടെയെങ്കിലും സഹായം ആവശ്യമാണ്. ആ നിമിഷം ഞാന്‍ ഓര്‍ത്തു, ഇത് വെച്ച് നോക്കുമ്പോ എനിക്ക് ഉണ്ടായ അത്യാഹിതം എത്രയോ ചെറുതാണ്. സ്വന്തമായി എല്ലാം ചെയ്യാനുള്ള കഴിവ് എനിക്ക് ഇപ്പോഴും ഉണ്ട്. ഈ കാഴ്ച എന്നെ പഠിപ്പിച്ച പാഠം ഇതാണ്, നമ്മള്‍ എപ്പോഴും നമ്മുടെ താഴെ ഉള്ള വരെ കുറിച്ച് ചിന്തിക്കണം. ഒന്നിനെ കുറിച്ചും അഹങ്കരിക്കാന്‍ പാടില്ല. വേറൊരാളിന്റെറ ദുരിതാവസ്ഥ കണ്ട് ഒരിക്കലും നമ്മള്‍ കളിയാക്കി ചിരിക്കരുത്. അടുത്ത നിമിഷത്തില്‍ നമ്മുടെ ജീവിതത്തിലും ഈ ദുരന്തങ്ങള്‍ കടന്ന് വരാം.  ഈ സംഭവത്തില്‍ നിന്നും  എനിക്ക് വലിയൊരു പ്രചോദനമാണ് കിട്ടിയത്.  ഞാന്‍ വീണ്ടും പഠിക്കാന്‍ തുടങ്ങി. ഡിഗ്രി പാസായി. ജോലിയും കിട്ടി. അവിടെ വെച്ച് എന്‍റെ പോരായ്യ്മകള്‍ എല്ലാം മനസിലാക്കി എന്നോടൊപ്പം ജോലി ചെയ്യ്ത ആള്‍ എന്നെ വിവാഹം കഴിച്ചു. ഇപ്പോ മക്കളുമായി സന്തോഷമായ ഒരു കുടുംബ ജീവിതം നയിക്കുന്നു.....

ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോള്‍ എന്‍റെ സുഹൃത്തിന്റെറ മുഖത്ത് കണ്ട ആത്മ ധൈര്യം, അത് തന്നെയാണ് ഇത് ഇവിടെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും ഗുണപാഠം കിട്ടിയെങ്കില്‍ സന്തോഷം ........................


Tuesday, November 12, 2013

മദ്യമേവ ജയതേ...



മനസ്സില്‍ തോന്നിയ ഒരു ആശയം. എത്രത്തോളം ശരിയാവുമെന്നു അറിയില്ല.എഴുതി നോക്കട്ടെ  ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും സാംകല്പികം മാത്രം. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി ഒരു സാമ്യവും ഇല്ല.....

മദ്യത്തിന്റെറ മണമുള്ള നോട്ടുകള്‍ അവള്‍ ബ്ലൌസിനുള്ളില്‍ തിരുകി. അഴിഞ്ഞുലഞ്ഞ പുടവയും, മുടിയും വാരി ചുറ്റുമ്പോഴും  അവളുടെ മുന്നില്‍ വിശന്ന് കരഞ്ഞ് തളര്‍ന്ന് ഉറങ്ങുന്ന തന്റെറ ഉണ്ണി കുട്ടന്റെറ മുഖമായിരുന്നു. ബോധ രഹിതനായി കിടക്കുന്ന ആ മാന്യനെ  നോക്കി അവള്‍ ഊറി ചിരിച്ച്, അയാളുടെ അടുത്തിരുന്ന പാതി ഒഴിഞ്ഞ മദ്യകുപ്പി ദേഷ്യത്തോടെ അടുത്ത് കണ്ട ഡസ്റ്റ് ബിന്നിലേക്ക്  വലിച്ചെറിഞ്ഞ് ധൃതിയോടെ ആ മുറിവിട്ട്‌ പുറത്തിറങ്ങി. ആ ഹോട്ടലിന് മുന്നില്‍ പാതി നഗ്നനായി ബോധമില്ലാതെ മദ്യമേവ ജയതേയെന്നു പിറുപിറുത്തു കൊണ്ട് കിടന്ന മനുഷ്യനെ കണ്ടപ്പോ അവള്‍ക്ക്, കുടിച്ച് ബോധം കെട്ടു തന്നെയും, അനുജത്തിമാരെയും, അമ്മയേയും തല്ലിയിരുന്ന അച്ഛനെയാണ് ഓര്‍മ്മ വന്നത്. അമിത മദ്യപാനം നിമിത്തം മരിച്ച തന്റെറ  അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇങ്ങനെ ആവില്ലായിരുന്നു വെന്നു അവള്‍ ഒരു നിമിഷം ചിന്തിച്ചു. അച്ഛന്റെറ മരണ ശേഷം  ഇളയ രണ്ടു അനുജത്തിമാരെയും, അച്ഛന്റെറ ക്രൂരതയില്‍ സുഖമില്ലാതെ കിടപ്പിലായ അമ്മയേയും നോക്കേണ്ട ചുമതല മൂത്തവളായ തനിക്കായി. പത്താംക്ലാസ് പാസായ തനിക്കു നല്ലൊരു ജോലി വാങ്ങി തരാമെന്ന്  സ്വന്തകാരനായ അമ്മാവന്‍ പറഞ്ഞപ്പോ, പിന്നെ ഒന്നും ആലോചിച്ചില്ല. പക്ഷെ അമ്മാവന്‍ തന്നെ കൊണ്ട് പോയത് ഒരു സെക്സ് റാക്കറ്റിന്റെറ അടുത്തേക്കായിരുന്നു. അവിടെ നിന്ന് രക്ഷപെടാന്‍ പല പ്രാവശ്യം ശ്രെമിച്ചതാണ്. അവസാനം തനിക്കും സ്വന്തം ശരീരം വിറ്റ് ജീവിക്കുന്ന ഒരു പെണ്ണ് ആകേണ്ടി വന്നു. അനുജത്തിമാരെ പഠിപ്പിച്ച് ജോലികാരാക്കി, അമ്മക്ക് നല്ല ചികിത്സ നല്കി. താനൊരു ശരീരം വിറ്റ് നടക്കുന്ന  പെണ്ണാണെന്ന് വീട്ടില്‍ അറിഞ്ഞപ്പോ, അനുജത്തിമാര്‍ വെറുപ്പോടെ തന്നെ നോക്കി , അമ്മക്ക് പോലും തന്നെ കാണാന്‍ താല്പര്യമില്ലാന്നു പറഞ്ഞ്,  അനുജത്തിമാരുടെ ഭാവി ഇല്ലാതാക്കരുതെന്നു പറഞ്ഞ് തനിക്കു മുന്നില്‍ വാതില്‍ കൊട്ടി അടച്ചു.  തന്റെറ കര്‍ത്തവ്യം ഭംഗിയായി നിറവേറ്റിയെന്നുള്ള വിശ്വാസം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ആ സങ്കടങ്ങള്‍ക്കിടയിലും അവള്‍ക്കൊരു ആശ്വാസം തോന്നിയിരുന്നു. ഉണ്ണി കുട്ടന്‍ തന്റെറ വയറ്റില്‍ വളര്‍ന്നപ്പോ പലരും നിര്‍ബന്ധിച്ചതാണ് അവനെ കളയാനായി. അച്ഛന്‍ ആരെന്നു അറിയാത്ത കുഞ്ഞിനെ വളര്‍ത്തരുതെന്നു തന്നെ പരിചയമുള്ളവര്‍ പറഞ്ഞതാണ്. പക്ഷെ തനിക്കു അതിനു മനസ് വന്നില്ല. ഉണ്ണികുട്ടനെ പ്രസവിച്ച്, അവനെയും കൊണ്ട് പുതിയ നാട്ടില്‍, പുതിയൊരു ജീവിതം തുടങ്ങാനായി വന്നതാണ്. അവിടെ വെച്ചാണ് അമ്മിണി അമ്മ തന്റെറയും, ഉണ്ണി കുട്ടന്റെറയും ജീവിതത്തില്‍ കടന്ന് വന്നത്. മക്കള്‍ ഉപേക്ഷിച്ച് വിശന്ന് തളര്‍ന്ന് വഴിവക്കില്‍ ബോധരഹിതയായി കിടന്ന അമ്മിണി അമ്മ, ഉണ്ണികുട്ടന് അമ്മുമ്മയും, തനിക്കൊരു അമ്മയുമായി മാറി. അവിടെയും തന്റെറ ഭൂതകാലം തന്നെ വെറുതെ വിട്ടില്ല. പലരും തന്നെ പുച്ഛത്തോടെ നോക്കി വേശ്യയെന്നു കളിയാക്കി ചിരിച്ചു. അവള്‍ക്കപ്പോ മനസിലായി ഭൂതകാലം, കഴിഞ്ഞു പോയതാണെന്ന് പറയുമെങ്കിലും, അതിന്റെറ നിഴല്‍ വര്‍ത്തമാനകലത്തിലും പിന്തുടരുമെന്ന്. 

തന്റെറ കഴിഞ്ഞകാലം  ഓര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു.  ഇരുണ്ട വെളിച്ചത്തിലൂടെ  നടന്ന്  അവള്‍ അടുത്ത കണ്ട  പീടികയില്‍ നിന്ന് പലചരക്കുകള്‍ വാങ്ങി. ബാക്കി രൂപ എണ്ണി നോക്കി, നാളെ ഉണ്ണികുട്ടന്റെറ പിറന്നാളാണ്, അവന് നല്ലൊരു ഉടുപ്പ് വാങ്ങി കൊടുക്കണം. ഒരു ഓട്ടോ ഞരക്കത്തോടെ  വന്ന് നില്‍ക്കുന്ന ശബ്ദംകേട്ട് അവള്‍ തിരിഞ്ഞ് നോക്കി. തന്റെറ അയല്‍ക്കാരനായ മുരളിയുടെ ഓട്ടോ ആണ്. തന്നെ  എപ്പോ കണ്ടാലും വേശ്യയെന്നു ആക്ഷേപിക്കുന്ന, തന്നെ കണ്ടാല്‍ ഓട്ടോ നിര്‍താത്ത അവന്റെ ഓട്ടോ മുന്നില്‍ വന്ന് നില്‍ക്കുന്നത് തെല്ലൊരു അതിശയത്തോടെയാണ് അവള്‍ നോക്കിയത് . കേറിക്കോടി ഞാന്‍ നിന്നെ വീട്ടില്‍ ഇറക്കാം. ഏറെ വൈകി കയറാതിരിക്കാതെ വയ്യ  , തെല്ലൊരു സംശയത്തോടെ അവള്‍ ഓട്ടോക്കകത്തു കയറി . ഓട്ടോക്കകത്ത് മദ്യത്തിന്റെ ഗന്ധം നിറഞ്ഞു നില്‍പ്പുണ്ടായിരുന്നു. ഓട്ടോ അടുത്ത ജങ്ക്ഷനില്‍ എത്തിയതും, അയാള്‍ ഓട്ടോ ചവിട്ടി നിര്‍ത്തി. രാത്രി ഏറെ വൈകിയത് കൊണ്ട് തന്നെ അവിടെങ്ങും ആരുമില്ലായിരുന്നു. കടയുടെ തിണ്ണയില്‍ തലചായ്ക്കാനായി വന്ന രണ്ട്, മൂന്ന് നായ്ക്കള്‍ മാത്രം. രണ്ട് പെഗ്ഗ് കൂടി അടിച്ചാലെ ഇന്നത്തെ ഉറക്കം ശരിയാവു, നിന്‍റെ കൈയിലുള്ള രൂപ താടി,  പിച്ചാത്തിയുമായാ അയാളുടെ  ഭീഷണി. ഉണ്ണികുട്ടന് ഉടുപ്പ് വാങ്ങാനുള്ള രൂപയാ ഞാന്‍ തരില്ലാ, അയാളുടെ ഭീഷണിക്ക് മുന്നില്‍ അവള്‍ക്ക്, കൈയിലുള്ള രൂപ കൊടുക്കേണ്ടി വന്നു.  രൂപ വാങ്ങി, പോക്കറ്റിലിട്ട് അയാള്‍ പറഞ്ഞു, ഒരു വേശ്യയെ ഞാന്‍ എന്റെറ ഓട്ടോയില്‍ കയറ്റില്ല, ഇപ്പോ ഇറങ്ങണം എന്റെറ ഓട്ടോയില്‍ നിന്ന്. അവള്‍ വിറയ്ക്കുന്ന കാലുകളോടെ ആ ഓട്ടോയില്‍ നിന്ന് ഇറങ്ങി, അയാള്‍ ധൃതിയില്‍ സ്പീടോടെ അടുത്ത് കണ്ട മദ്യകടയിലേക്ക് ഓട്ടോ ഓടിച്ച് കയറ്റുന്നത് കണ്ട് അവള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു പോയി  "മദ്യമേവ ജയതേ"......

Monday, November 4, 2013

മണ്‍വീണ....


                                                                                                



മീട്ടാന്‍ മറന്ന വീണ തന്‍ തന്തികള്‍
മൂകമായ് കേഴുന്നതാര്‍ക്ക് വേണ്ടി 
നീ ശ്രുതി മീട്ടിയ തന്തികള്‍,നിന്‍റെ 
പാട്ടിന്‍റെ മാധുര്യം നുകര്‍ന്നിടുന്നു 
നീ തീര്‍ത്തൊരാ രാഗ പ്രഭയില്‍ 
അന്നെന്‍ ദിനങ്ങള്‍ ജ്വലിച്ചിരുന്നു....

നീ തീര്‍ത്ത സപ്തസ്വരങ്ങള്‍ തന്‍ നാദം 
കേട്ട് ഞാന്‍ ആനന്ദലഹരിയില്‍ ആറാടി
എന്‍റെ തന്തികള്‍ നിനക്കായുതിര്‍ത്ത 
പ്രിയ ശ്രീരാഗം, പാട്ടിന്റെ 
പാലാഴിയായി ഒഴുകിയെത്തി
ആ സംഗീത സാഗരത്തില്‍ 
ഞാനലിഞ്ഞില്ലാതെയായി
നീ പാടിയ പാട്ടിന്‍ ശീലുകള്‍, ഇന്നുമെന്‍ 
തന്തികളില്‍ തത്തികളിക്കുന്നു.....

നാം ഒരുമിച്ച് തീര്‍ത്തൊരാ 
രാഗ പ്രപഞ്ചത്തില്‍
എല്ലാം മറന്ന് ലയിച്ചിരിക്കെ
വിറയാര്‍ന്ന പാദങ്ങളോടെ
വിട ചൊല്ലി നീ മറയവേ 
എന്‍ തന്തികളുതിര്‍ത്ത മിഴിനീര്‍ 
നിന്നോര്‍മ്മ തന്‍ രാഗ പ്രവാഹമായി 
എന്നില്‍ പെയ്യ്തിറങ്ങി.....

ഒരു മാത്ര നിന്‍റെ പദസ്വനം 
കേള്‍ക്കാന്‍ കാതോര്‍ക്കെ 
പൊട്ടിയ തന്തികള്‍ നിനക്കായ്
വീണ്ടും മീട്ടാന്‍ കൊതിക്കെ
അടച്ച് പൂട്ടിയ മുറിയുടെ കോണില്‍ 
നിനക്കായ് കാത്തിരിക്കെ 
അന്ന് നീ പാടിയ ഗസലിന്‍ ഈരടികള്‍ 
ഇന്നും ഒരു സാന്ത്വനമായി 
മനസ്സിനെ  തഴുകി തലോടുന്നു
മോഹവീണ തന്‍ തന്തിയില്‍ 
വീണ്ടും നീയൊരു രാഗപ്രപഞ്ചം
തീര്‍ക്കുമെന്ന പ്രതീക്ഷയോടെ എന്നും........

Monday, October 28, 2013

പ്രവാസി....
                                                                           (ഫോട്ടോ ഗൂഗിള്‍)



ഞാനൊരു പ്രവാസി അല്ല
പ്രാരാബ്ധങ്ങള്‍ എന്നെ പ്രവാസിയാക്കി
പ്രീയതമ തന്‍ പണ്ടങ്ങള്‍ വിറ്റു പെറുക്കി
സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍
ഞാനൊരു പ്രവാസിയായി, നാടും
വീടും കുടുംബവും ഉപേക്ഷിച്ച്
ഏഴാം കടലും കടന്ന് ഞാനൊരു പ്രവാസിയായി
നൊമ്പരങ്ങളെല്ലാം ഉള്ളിലൊതുക്കി
കടമ നിറവേറ്റാന്‍ ഞാനൊരു പ്രവാസിയായി
ഉറക്കമില്ലാത്ത രാവുകള്‍ എനിക്കേകി ഈ പ്രവാസം
ഉറ്റവരുടെ ദയനീയ മുഖം മാത്രം എന്നും  മുന്നില്‍
എങ്കിലും ഈ പ്രവാസ ജീവിതത്തിനോടെനിക്ക് വെറുപ്പില്ല
അധിക സൌഭാഗ്യം എനിക്കേകിയില്ലെങ്കിലും
എന്‍റെ പ്രാരാബ്ധങ്ങള്‍ അകറ്റിയ ഈ പ്രവാസത്തിന് നന്ദി
ഒരിക്കല്‍ കടമ നിറവേറ്റി ഞാന്‍ മടങ്ങും
എന്നുമെന്‍ സ്വന്തമായ മാമല നാട്ടിലേക്ക് ....

Monday, October 21, 2013

സൗഹൃദം....
                                                                                         (ഫോട്ടോ അശ്വതി  ദിപു)
                                                                            



സൗഹൃദത്തിന്റെറ ചില്ലയില്‍ 
ഒത്ത് ചേര്‍ന്ന് കളിച്ചു രസിക്കെ 
നീ എനിക്കേകിയ ആഹ്ലാദത്തിന്‍
പൊട്ടിച്ചിരി പ്രതിധ്വനിയായി  ഇന്നും 
 കാതില്‍ മുഴങ്ങുന്നു
ആ നല്ല നാളിന്റെറ  മധുര സ്മരണകള്‍ 
മറക്കുവതെങ്ങനെ 
ഒന്നിച്ചാ വിദ്യാലയ മുറ്റത്ത്‌, കൈ കോര്‍ത്ത്‌
കാതില്‍ കിന്നാരം ചൊല്ലി, നിന്നോടൊപ്പം 
സൗഹൃദം പങ്കിട്ട നാളുകള്‍, എന്നുമൊരു
പൊന്‍ കിനാവായ് തെളിയുന്നു
നീ എനിക്കേകിയ സ്നേഹത്തിന്‍ മാധുര്യം 
ഇന്നും ഞാനറിയാതെ ഓര്‍ത്തിടുന്നു
കുസൃതി നിറഞ്ഞ, പുഞ്ചിരി തൂകിയ നിന്‍ മുഖം
 എന്നുമെന്‍ മനതാരില്‍ നിറഞ്ഞു നില്‍പ്പു
നീ എനിക്കേകിയ വാല്‍സല്യത്തിന്‍ അക്ഷരങ്ങള്‍ 
ഇന്നുമെന്‍ ഹൃദയ ചെപ്പില്‍ മയങ്ങിടുന്നു 
വിടവാങ്ങി പിരിഞ്ഞോരാ നിമിഷങ്ങളില്‍ 
 വേദനയോടെ  മനസ്സ് മന്ത്രിച്ചത് ഇത്രമാത്രം
മറക്കില്ലൊരിക്കലും....മരണം വരെ.....






Saturday, October 19, 2013

യാത്ര....
                                                                                                       (ഫോട്ടോ ഗൂഗിള്‍)



എന്തിന് നീയെന്നെ വാതില്‍ പഴുതിലൂടെ 
ഒളിഞ്ഞ് നോക്കി ചിരിക്കുന്നു വെറുതെ 
എത്രയോ നാളായി ആരും കടന്ന് വരാത്ത 
തൈലത്തിന്റെറ ഗന്ധമുള്ള, ഇരുണ്ട മുറിയിലെ 
കിടക്കയില്‍ കിടന്ന് നിന്നെ പ്രതീക്ഷിക്കുന്നു 
എന്നടുതേക്ക് വരാന്‍ എന്തേ മടിക്കുന്നു നീയും 
നിന്‍റെ തണുപ്പ് പടര്‍ന്നിറങ്ങിയ 
എന്റെ ദേഹവുമായി
നിന്‍റെ കാല്‍പാടുകളെ പിന്തുടര്‍ന്ന്
അനന്തമായനിന്‍റെ ലോകത്തിലേക്ക്‌ വരാന്‍ 
 എത്രയോ നാളായി  കൊതിക്കുന്നു ഞാനും 
എന്നിട്ടും നീയെന്തേ എന്നെ കാണാതെ 
എന്നില്‍ നിന്നും അകന്ന് പോകുന്നു 
വെള്ളപുതച്ച,  ചലനമറ്റ എന്നെ നോക്കി 
നീ പൊട്ടിച്ചിരിക്കെ, അഗ്നിനാളത്തില്‍ 
കത്തിയമര്‍ന്ന്, ദേഹി ദേഹത്തെ വെടിഞ്ഞ്
ശാപമോക്ഷം നേടി, എല്ലാം മറന്നൊരു യാത്ര
സുഖകരമായൊരു  ശുഭ യാത്ര......
                                                                                          

Saturday, October 12, 2013

കാന്‍വാസ്....


                                                                                   



നിന്‍റെ കാന്‍വാസില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് 
കോറിയിട്ട മുഖത്തെ നീ  മറന്നുവോ 
എന്നും നിന്‍ നിഴലായി നടന്ന  കാല്‍പാടുകളെ 
 ചവിട്ടി  നീ കടന്ന് പോയോ 
കാലത്തിന്‍ ഗതിക്കൊത്ത് നടന്ന് നീങ്ങവേ 
നിന്‍റെ തൂലിക തുമ്പില്‍ തീര്‍ത്ത വര്‍ണ്ണത്തിന്റെറ
മായാ പ്രപഞ്ചത്തില്‍ ആ മുഖം 
പകര്‍ത്താന്‍ നീ  മറന്നുവോ
എന്നും നിന്‍ നിഴലായി നടന്ന കാല്‍പാടുകളെ 
ചവിട്ടി നീ കടന്ന് പോയോ 
 ആ മോഹം വ്യര്‍ഥമാണെന്നറിഞ്ഞിട്ടും
 നിന്‍ വര്‍ണ്ണ പ്രപഞ്ചത്തിലെ ഒരു
തരി ആവാന്‍ മോഹിച്ചുപോയി
നീ തീര്‍ത്ത മായികപ്രഭാവലയത്തില്‍ എല്ലാം 
മറന്ന് ലയിച്ച് നില്‍ക്കെ, നിന്‍റെ കാന്‍വാസില്‍ 
നിന്നുതിര്‍ന്നു വീണ സപ്ത വര്‍ണ്ണങ്ങള്‍ 
എന്നിലടര്‍ന്ന് വീണ് അഗ്നിയായി പടരവേ 
വീണ്ടുമൊരു ജന്മത്തിനായി കാത്തിരിക്കാം 
നിന്‍റെ വര്‍ണ്ണ പ്രപഞ്ചത്തിലെ  ഒരു 
നക്ഷത്രമായി മാറുവാന്‍.....




Saturday, October 5, 2013

ഇഷ്ട ഗാനം ....



മരണമെത്തുന്ന നേരത്തു നീയെന്റെറ 
അരികില്‍ ഇത്തിരി നേരം ഇരിക്കണേ
കനലുകള്‍ കോരി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍
ഒടുവിലായ് അകത്തെക്കെടുക്കും ശ്വാസ
കണികയില്‍ നിന്റെറ ഗന്ധമുണ്ടാകുവാന്‍
ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
പ്രിയതെ നിന്‍ മുഖം മുങ്ങി കിടക്കുവാന്‍
ഒരു സ്വരം പോലുമിനി എടുക്കാതൊരീ 

ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍
അറിവുമോര്‍മയും കത്തും ശിരസില്‍ നിന്‍
ഹരിത സ്വച്ച സ്മരണകള്‍ പെയ്യുവാന്‍
അധരമാം ചുംബനത്തിന്റെറ മുറിവുനിന്‍
മധുര നാമ ജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍ വഴികള്‍
ഓര്‍ത്തെന്റെറ പാദം തണുക്കുവാന്‍
അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍നിന്നിവന്
പുല്‍ക്കൊടിയായി ഉയിര്‍തെഴുനേല്‍ക്കുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെറ അരികില്‍
ഇത്തിരി നേരം ഇരിക്കണേ.....
(റഫീക്ക് അഹമ്മദ് )

Thursday, October 3, 2013

ഭ്രാന്തി....

                                                                                      (ഫോട്ടോ ഗൂഗിള്‍)




കുസൃതി പിള്ളേര്‍ ഭ്രാന്തിയെന്ന് വിളിച്ച്
കളിയാക്കിയപ്പോഴും അവള്‍ പുഞ്ചിരിച്ചു 
മുഷിഞ്ഞ വസ്ത്രങ്ങളും,ചീകിയൊതുക്കാത്ത മുടിയും 
അവള്‍ ശ്രദ്ദിച്ചതേയില്ല 
തിളങ്ങുന്ന അവളുടെ കണ്ണുകള്‍ 
എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു 
ഒരു ചെറു പുഞ്ചിരിയോടെ എന്നുമവളാ
ആല്‍മര ചോട്ടില്‍ ഉണ്ടായിരുന്നു 
അമ്പലത്തിലെ വെടിയൊച്ചയും, ബഹളവും 
അവള്‍ കേട്ടതേയില്ല  
ഇന്നലെ ആരോ കളിയാക്കി പറഞ്ഞു 
അവള്‍ക്കൊരു കുഞ്ഞുണ്ടായെന്ന്
അവളുടെ കുഞ്ഞിനെ കാണാന്‍ കൊതിച്ച്
ആല്‍മര ചോട്ടില്‍  കണ്ണുകള്‍ പരതുമ്പോള്‍
അവളുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീണ 
ചൂടുളള മിഴിനീര്‍ തുള്ളികളും,ചലനമറ്റ
അവളുടെ ശരീരവും, അലമുറയിട്ട് കരയുന്ന 
അവളുടെ കുഞ്ഞ് പൈതലും, വരി വരിയായി 
അവള്‍ക്ക് ചുറ്റും പ്രദക്ഷിണം വെയ്യ്ക്കുന്ന 
കറുത്ത ഉറുമ്പുകളും മാത്രം.......

Sunday, September 29, 2013

ഞാനും...നീയും...
                                                                                                         (ഫോട്ടോ ഗൂഗിള്‍)



ഞാനെന്ന മൌനത്തിന്‍ ഭാഷയെ 
നീ നിന്‍റെ വാചാലത കൊണ്ട് കീഴടക്കി 
ഞാനെന്ന വര്‍ണ്ണ പ്രപഞ്ചത്തെ
നീ നിന്‍റെ കാന്‍വാസില്‍ കോറിയിട്ടു
ഞാനെന്ന മയില്‍ പീലിയെ
നീ നിന്‍റെ പുസ്തക താളില്‍ ഒളിച്ചു വെച്ചു
ഞാനെന്ന പ്രകാശത്തിന്‍ ജ്വാലയെ
നീ നിന്‍റെ മനസിന്‍റെ പെട്ടകത്തില്‍ അടച്ചു വെച്ചു..

ഞാനെന്ന സംഗീതത്തിന്‍ ഭാഷ
നിന്‍റെ മുരളി ഗാനത്തില്‍ ലയിച്ചുചേര്‍ന്നു
ഞാനെന്ന മന്ദ മാരുതനെ 
നീ സ്നേഹത്തോടെ പുല്‍കി തലോടി 
ഞാനെന്ന മഴമേഘത്തെ
നീ ആവേശത്തോടെ സ്വീകരിച്ചു
ഞാനെന്ന മഴനീര്‍ തുള്ളിയെ 
നീ നിന്‍റെ കൈ കുമ്പിളില്‍ നിറച്ചുവെച്ചു 
ഞാനെന്ന കടലാസ് തോണിയെ 
നീ നിന്‍റെ പാശം കൊണ്ട് കെട്ടിയിട്ടു..

ഞാനെന്ന  പ്രകൃതിയെ
നീ നിന്‍റെ കഠാര കൊണ്ട് കുത്തി നോവിച്ചു 
ഞാനെന്ന പൂവിതളിനെ
നീ ചവിട്ടി കടന്ന് പോയി 
ഞാനെന്ന സ്നേഹത്തിന്‍ ഭാഷയെ 
നീ മനസിലാക്കാന്‍ ശ്രമിച്ചതേയില്ല....