Saturday, February 23, 2019

രക്തസാക്ഷികൾ 👦🧑


ഇന്ദു  ധൃതിയില്‍ ഗേറ്റടച്ച്‌  പുറത്തിറങ്ങി, വാച്ചില്‍  നോക്കി മണി എട്ട്  ആകുന്നു.എട്ടര ക്കുള്ള ബസ്‌ കിട്ടിയാലേ കറക്റ്റ് സമയത്ത് ഓഫീസില്‍ എത്താന്‍ കഴിയുള്ളൂ.ഇല്ലെങ്കില്‍ ഇന്നും ആ ഓഫീസറുടെ തുറിച്ചുള്ള നോട്ടം കാണേണ്ടി വരും.താക്കോലുമായി അയല്‍വക്കത്തെ ആമിന ഉമ്മയുടെ വീട്ടിലേക്ക് കയറി.ആമിന ഉമ്മ, നമ്മള്‍ ഇവിടെ താമസിക്കാന്‍ വന്നപ്പോൾ  മുതലുള്ള ആത്മ ബന്ധം ആണ്.അമ്മു കുട്ടിയെ ധൈര്യമായി ഏല്പിച്ചു പോകാം.എന്‍റെ ചെറു കൊച്ചല്ലേ ഇവള്‍, ആമിന ഉമ്മക്ക്‌ അമ്മു കുട്ടിയോട് അത്രയും സ്നേഹം ആണ്. ഇവിടെ ആരും ഇല്ലേ, ചോദിച്ചതേയുള്ളൂ, ഉമ്മയുടെ മകള്‍ ഐഷ ഓടിയെത്തി. എന്താ നിനക്കിന്നു ക്ലാസ്സില്ലേ, ഇല്ല ചേച്ചി, സ്പോർട്സ് ഡേ ആണ്.

തന്റെ കൈയില്‍ ഇരുന്ന കവറും താക്കോലും ഐഷയെ ഏല്‍പിച്ചു പറഞ്ഞു, അമ്മു കുട്ടിക്ക് ജലദോഷമായിട്ടാ  ഇന്ന് ക്ലാസ്സില്‍ പോയത്, വരുമ്പോ ചൂടുണ്ടെങ്കില്‍ ഈ സിറപ്പില്‍ നിന്ന് ഒരു ടേബിള്‍ സ്പൂണ്‍ കൊടുത്തേക്കണേ. ദാസേട്ടന് ഇന്നെന്തോ മീറ്റിംഗ് ആണ് ലേറ്റ് ആവുമെന്ന് പറഞ്ഞിരുന്നു. അതിനെന്താ ഞാന്‍ കൊടുത്തേക്കാം ചേച്ചി.ശരി, ഞാന്‍ ഇറങ്ങുവാണേ, ആമിന ഉമ്മയോട് പറഞ്ഞേക്കണേ.ഇത്രയും പറഞ്ഞു കൊണ്ട് തന്നെ  ഗേറ്റ് കടന്നു ഇടവഴിയിലേക്ക് ഇറങ്ങി. ഇനിയും പതിഞ്ചു മിനിറ്റ് നടന്നാലേ റോഡില്‍ എത്തുള്ളൂ.ബസ്‌ സ്റ്റോപ്പില്‍ എട്ടരക്കുള്ള  ബസും കാത്ത് പതിവ് പോലെ തന്നെ ആളുകള്‍ നിറഞ്ഞിരുന്നു.ബസ്സ്‌ എത്തിയതും ചക്കയില്‍ ഈച്ച പൊതിയുന്ന പോലെ ആളുകള്‍ ബസ്സിനെ പൊതിഞ്ഞു. എങ്ങനെയെങ്കിലും അതിനിടയില്‍ കൂടി ഞെങ്ങി ഞെരുങ്ങി ബസില്‍ കയറി പറ്റി. നിറഞ്ഞ വയറും താങ്ങി ബസ്‌ പതുക്കെ മുന്നോട്ട് നീങ്ങി.

ഓഫീസിൽ എത്തി കസേരയിൽ  ഇരുന്നതും മുന്നിൽ ചായയും കൊണ്ട് വെച്ച്  കണാരേട്ടൻ പറഞ്ഞു, ഇന്ദു  സാർ അറിഞ്ഞില്ലേ ഇന്നലെ നമ്മുടെ സൂപ്രണ്ട് സാറിന്റെ മകന്റെ  ബൈക്   ആക്സിഡന്റായി.മെഡിക്കൽ കോളേജ് ഐ സി യു വിലാണ്.സീരിയസ് എന്നാ അറിയുന്നേ.ഞാൻ രാവിലെ അവിടെ കയറിയിട്ടാ വന്നത്.പാവം സൂപ്രണ്ട് സാർ കരഞ്ഞു തളർന്നു ആ ഐ സി യുവിന് മുന്നിൽ തന്നെയുണ്ട്.ആ സാധനത്തിന്റെ മണ്ടയിൽ കയറിയാൽ ഇപ്പോഴത്തെ പിള്ളേർക്ക് കണ്ണ് കണ്ടൂടല്ലോ.ഒത്തിരി വർഷത്തെ കാത്തിരിപ്പിന് ശേഷം അവർക്ക് കിട്ടിയ കുട്ടിയാ.അതിന് ഒന്നും സംഭവിക്കാതിരിക്കട്ടെ.ഇന്ദു സാർ പോണില്ലേ ഹോസ്പിറ്റലിൽ.പോണം കണാരേട്ടാ.ഇവിടെ മറ്റാരോടുമില്ലാത്തൊരു സ്നേഹം സൂപ്രണ്ട് സാറിന് തന്നോട് ഉണ്ട്.തന്റെ സീനിയർ ആണെങ്കിലും തനിക്കൊരു ചേച്ചിയെപ്പോലെ ആണ് സാർ.അതിനിവിടെ ചിലർക്ക് കണ്ണ് കടിയുമുണ്ട്.കൂടെ വരാൻ വിളിച്ചെങ്കിലും പലരും ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.ഉച്ച ആയപ്പോ ഹാഫ് ഡേ  ലീവ് എഴുതി കൊടുത്ത് ഓഫീസിൽ നിന്നിറങ്ങി,ഇപ്പൊ പോയാൽ സന്ദർശന സമയം ആവുമ്പൊ അകത്ത് കയറാം.തന്നെ കണ്ടതും  സൂപ്രണ്ട് സാർ പൊട്ടിക്കരഞ്ഞു,ഇന്ദൂ എന്റെ മോൻ.എന്ത് പറഞ്ഞാ ഈ അവസ്ഥയിൽ ആ അമ്മയെ താൻ ആശ്വസിപ്പിക്കുക.ഒന്നാണെങ്കിലും പത്താണെങ്കിലും അതിൽ ഒരാളിന് ഒരു പനി വന്നാൽ മതി,അത് മാറും വരെ ആ അമ്മക്ക് ആധിയാണ്.മക്കൾക്ക് അത് അരോചകമായി തോന്നാം,എന്നാൽ ഒരമ്മക്ക് അതിനെ കഴിയുള്ളൂ,അതാണ് 'അമ്മ മനസ്. ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചു കുറച്ചു നേരം സാറിനരികിൽ ഇരുന്നു.മോന് പെട്ടന്ന് ഭേദമാകും.അവൻ ആരോഗ്യവാനായിരിക്കുന്നത് കാണാൻ വീണ്ടും വരാമെന്ന് സാറിനോടും ഭർത്താവിനോടും പറഞ്ഞ് അവിടെ നിന്നിറങ്ങി.***(SPEED DOWN EYES UP DRIVE SAFELY)***

ആശുപത്രിയുടെ ഇടനാഴിയിലൂടെ ധൃതിയിൽ നടന്നു വരുമ്പോൾ പുറകിൽ നിന്നൊരു വിളി കേട്ടു, ഇന്ദൂട്ടി...തിരിഞ്ഞു നോക്കി,വീൽ ചെയറിൽ ഇരിക്കുന്ന താടിയൊക്കെ നീട്ടി വളർത്തിയ ഒരാൾ.കൂടെ ഒരു സ്ത്രീയും ഉണ്ട്.വീൽ ചെയറുമുരുട്ടി തന്റെ അടുത്തേക്ക് വന്നു.ഇന്ദൂട്ടി എന്നെ മനസിലായില്ലേ നിന്റെ ഗോപേട്ടൻ. ഗോപേട്ടൻ.....ഇങ്ങനെയായോ.അതെ ഇന്ദൂട്ടി, കാലങ്ങൾ ഒരു പാട് മാറ്റങ്ങൾ വരുത്തി.ഇന്ദൂട്ടി ഇങ്ങോട്ട് കയറി വരുന്നത് ഞാൻ കണ്ടിരുന്നു.കൂടെയുണ്ടായിരുന്ന സ്ത്രീയെ നോക്കി,തന്നെ  പരിചയപ്പെടുത്തി, ശാന്തി  ഇതാണ് ഞാൻ പറയാറുള്ള ഇന്ദൂട്ടി.ഗോപേട്ടൻ ഇന്ദൂട്ടിയുടെ കാര്യം എപ്പോഴും പറയാറുണ്ട്.നിങ്ങളുടെ വീടിനടുത്തു താമസിച്ചതും, ഇന്ദൂന് കോളേജിലെ ബോഡി ഗാഡ്  ഗോപേട്ടൻ ആയിരുന്നു എന്നൊക്കെ. അതെ ഏട്ടന്മാർ ഇല്ലാതിരുന്ന എനിക്ക് ഗോപേട്ടൻ എന്റെ സ്വന്തം ഏട്ടനെപ്പോലെ ആയിരുന്നു.കോളേജിൽ ആയപ്പോ ഗോപേട്ടൻ പഠിക്കുന്ന  കോളേജിൽ ചേർന്നതും അതായിരുന്നു. അന്നവിടത്തെ പാർട്ടിയുടെ ഏറ്റവും വലിയ നേതാവായിരുന്നു ഗോപേട്ടൻ. കലാലയ രാഷ്ട്രീയം കത്തി നിന്നിരുന്ന സമയം.അതോണ്ട് തന്നെ ഗോപേട്ടന്റെ പെങ്ങളെന്ന പരിഗണന അവിടെ എനിക്കും കിട്ടിയിരുന്നു. പൂവാലന്മാരൊക്കെ എന്നെ കാണ്ടാൽ വാലും ചുരുട്ടി ഓടുമായിരുന്നു.ഇന്ദു ചിരിച്ചു കൊണ്ട്  പറഞ്ഞു 

കോളേജിൽ അന്നുണ്ടായ ആ അടിപിടി ഇന്നും ഓർക്കുന്നു.കാമ്പസിൽ ഒളിപ്പിച്ചു വെച്ചിരുന്ന വടിവാളൊക്കെ എടുത്ത് കുത്തും വെട്ടും,പേടിച്ചോടി നമ്മൾ ക്ലാസ്സിനകത്തു വിരണ്ടിരുന്നു.അവസാനം ആണ് അറിഞ്ഞത് വെട്ടു കൊണ്ട് ഗോപേട്ടൻ സീരിയസായി ആശുപത്രിയിൽ ആണെന്ന്.അതിന്റെ പേരിൽ നേതാക്കളിൽ ആരെയൊക്കെയോ അറസ്റ്റ് ചെയ്തൂന്നും കേട്ടിരുന്നു. അന്ന് എനിക്ക് നഷ്ടമായത് എന്റെ ജീവിതമാണ് ഇന്ദൂട്ടി.എന്റെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയി.എന്റെ ചികിത്സ നടത്തി അച്ഛൻ കടത്തിലായി.അങ്ങനെയാണ് നിങ്ങളുടെ അടുത്തുള്ള  ആ വീട് വിറ്റിട്ട് നമ്മൾ അമ്മയുടെ കുടുംബ വീട്ടിലേക്ക് പോയത്.ഇന്ദൂട്ടിയുടെ അച്ഛൻ അന്ന്‌ നമ്മളെ ഒരു പാട് സഹായിച്ചു.ആ കടപ്പാട് ഒന്നും ഈ ജന്മം തീരില്ല. അച്ചന്റെയും അമ്മയുടെയും പരിചരണം കൊണ്ട് ഒരു സൈഡ് തളർന്ന ഞാൻ ഈ വീൽ ചെയറിന്റെ സഹായത്തോടെ ജീവിക്കാൻ പഠിച്ചു.ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. അന്ന് പഠിത്തത്തിന്റെ വില ഞാൻ മനസിലാക്കിയില്ല.ഇന്ന് അതിൽ ഞാൻ പശ്ചാത്തപിക്കുന്നു. ശാന്തി  ഇവൾ എന്റെ അമ്മാവന്റെ മകളാണ്.ചെറുതിലെ മുതൽ സ്നേഹിച്ച നമ്മൾ,ഞാൻ ഇങ്ങനെ ആയപ്പോ ഇവളോട് വേറെ വിവാഹം കഴിക്കാൻ പല പ്രാവശ്യം പറഞ്ഞതാണ്.ഇവൾ അതിന് തയ്യാറായില്ല.അമ്മയും അച്ഛനും പോയി.ശാന്തി വീട്ടിനടുത്തുള്ള സ്‌കൂളിൽ ടീച്ചറാണ്. വീട്ടിനോട് ചേർന്ന് ഒരു ചെറിയ പലചരക്ക് കടയുണ്ടെനിക്ക്.മാസം തോറും ഒരു നല്ല തുക എന്റെ മരുന്നുകൾക്ക് മാത്രം വേണം. 

അമ്മേ, ദാ മരുന്ന്.ഇന്ദൂട്ടി ഇത് എന്റെ മോൻ അനിക്കുട്ടൻ.കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു. ഗോപേട്ടന്റെ കോളേജിൽ പഠിക്കുന്ന പ്രായമാണ് അവനിൽ ഞാൻ കണ്ടത്.അച്ഛനെ പോലെ മോനും നേതാവാണോ.ഇല്ല ഇന്ദൂട്ടി ഇവനെ ഞാൻ എന്നെപ്പോലൊരു രക്തസാക്ഷിയാക്കില്ല. അന്നത്തെ ചോരത്തിളപ്പിൽ  ഞാൻ എടുത്ത് ചാടി ഓരോന്നു ചെയ്തു.അച്ഛനും അമ്മയും പറഞ്ഞിട്ട് ചെവി കൊണ്ടില്ല.എല്ലാം മനസിലാക്കി വന്നപ്പോഴേക്കും ഞാനീ അവസ്ഥയിലായി. പാർട്ടിക്ക് വേണ്ടി എന്തും ചെയ്യാൻ അന്ന് തയ്യാറായിരുന്നു.എന്നെ തോളിലേറ്റി നടന്ന പാർട്ടിയിലെ വലിയ നേതാക്കൾ പോലും ഉപയോഗശൂന്യമായ  എന്നെ കറിവേപ്പിലപ്പോലെ വലിച്ചെറിഞ്ഞു.ചകിത്സാ ചിലവെന്നും പറഞ്ഞു പോലും  ഒരഞ്ചു പൈസ  പാർട്ടിയുടെ പേരിൽ തന്നില്ല.അവർക്ക് ആഘോഷിക്കാൻ ഒരു രക്തസാക്ഷിയെ കൂടി കിട്ടിയ സന്തോഷത്തിലായിരുന്നു. എന്റെ മോനെ അത് പോലെ ആക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.എല്ലാം പറഞ്ഞു സമ്മതിച്ചാ അവനെ കോളേജിൽ ചേർത്തത്.പഠിച്ചു ഇവനൊരു ജോലിയായാൽ രക്ഷപ്പെട്ടു.ഇവനിലാണ് ഇനി നമുക്കുള്ള പ്രതീക്ഷ.  ഇതെല്ലാം കേട്ട് ഒന്നും മിണ്ടാതെ  അനിക്കുട്ടൻ അവിടെ നില്പുണ്ടായിരുന്നു. ഇന്ദൂട്ടി നിങ്ങളെല്ലാരും കൂടി ഒരു ദിവസം വീട്ടിലേക്ക് വരണേ.ദാസനെയും മോളെയും കാണാമല്ലോ എനിക്ക്.അനിക്കുട്ടാ,ഇന്ദൂട്ടിക്ക് കടയിലെ ഫോൺ നമ്പർ കുറിച്ച് കൊടുക്കൂ. ഞാൻ പോട്ടെ ഗോപേട്ടാ, സ്‌കൂളൊക്കെ വിട്ട് ബസിലൊക്കെ നല്ല തിരക്കാവും.

അവരോട് യാത്ര പറഞ്ഞ് ആശുപത്രിയിൽ നിന്നിറങ്ങി.പതിവ് പോലെയുള്ള തിരക്ക് ബസ്സ്റ്റോപ്പിൽ കണ്ടില്ല.ഏതോ കോളേജിൽ പിള്ളേര് തമ്മിൽ അടിയായി,സ്‌കൂളും കോളേജുമൊക്കെ നേരത്തെ വിട്ടുവെന്ന് അവിടെ നിന്ന ആരോ പറയുന്നുണ്ടായിരുന്നു.നാളെ വിദ്യാഭ്യാസ ബന്ദും ആണെന്ന്. അപ്പൊ നാളെ അമ്മൂന് സന്തോഷമാകും മുഴുവൻ സമയവും ഐഷ ചേച്ചിയുടെ കൂടെ കളിക്കാല്ലോ.ബസ്സിൽ കയറി അധികം ആളില്ലാതിരുന്നത് കൊണ്ട് തന്നെ സൈഡ് സീറ്റും പിടിച്ച് കാഴ്ചകളും കണ്ട് ബസ്സ് മുന്നോട്ട് നീങ്ങി. പെട്ടന്ന് സ്പീടിനോടി കൊണ്ടിരുന്ന ബസിന്റെ സ്പീഡ് കുറഞ്ഞു.കുറേ കോളേജ് പിള്ളേർ നയിക്കുന്ന ജാഥയാണല്ലോ അത്.തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല, നമ്മളിൽ ഒന്നിനെ തൊട്ടു കളിച്ചാൽ അക്കളി  തീക്കളി സൂക്ഷിച്ചോ. മുൻനിരയിൽ കൊടിയും പിടിച്ചു ആവേശത്തോടെ ഉച്ചത്തിൽ വിളിച്ചു കൂവുന്ന  നേതാവിനെ കണ്ട് ഇന്ദൂട്ടി അന്തം വിട്ടു.അത് ഗോപേട്ടന്റെ മകൻ അനിക്കുട്ടൻ തന്നെയല്ലേ.അതെ തന്റെ കണ്ണുകൾക്ക് തെറ്റിയിട്ടില്ല. അച്ഛനെപ്പോലെ ഒരു   രക്തസാക്ഷിയാവാനാണോ മകന്റെയും വിധി...... 

No comments: