Friday, October 18, 2019

മനസ്സിലെ ക്യാൻസർ...


അയാൾ പതിവ് പോലെ എഫ് ബി യിലൂടെ ഓട്ട പ്രദക്ഷിണം നടത്തുന്ന തിരക്കിലായിരുന്നു.അടുത്ത ഇരയെ തേടിയുള്ള യാത്ര.ആ യാത്രക്കിടയിൽ വന്നു വീഴുന്നത് ആരാണാവോ.ആഹാ!! കിട്ടിപ്പോയി,അയാളൊന്നു ആർത്തു ചിരിച്ചു.തൻ്റെ ഫ്രണ്ടിന്റെ ഫ്രണ്ടാണല്ലോ.നെയിം മീനു പ്ലെയിസ് ആലുവ.വർക്കിങ് അസ്  ടീച്ചർ. പ്രൊഫൈൽ ബോധിച്ച മട്ടിൽ അയാൾ ഊറി ചിരിച്ചു.റിക്വസ്റ് കൊടുത്ത്  നോക്കാം.റിക്വസ്റ്റും കൊടുത്ത് അക്ഷമയോടെയുള്ള കാത്തിരിപ്പായി.ചൂണ്ടയിൽ മീൻ കൊത്തുന്നതും നോക്കിയുള്ള കാത്തിരിപ്പ്.രണ്ട് ദിവസമായിട്ടും ആ റിക്വസ്റ് അങ്ങനെ തന്നെ കിടന്നു.ഒരു ദിവസം കൂടി നോക്കാം.ഇല്ലേൽ അടുത്തതിനെ തപ്പാം.

അടുത്ത ദിവസം മീൻ ചൂണ്ടയിൽ കൊത്തിയത് കണ്ട് അയാൾ ഹാപ്പിയായി.പിന്നെ താമസിച്ചില്ല മെസ്സേജിൽ പോയി ഒരു ഹായ് കൊടുത്തു. ഒരു പാട് നേരം വെയിറ്റ് ചെയ്തിട്ടാണ് അതിനൊരു റിപ്ലെ അയാൾക്ക് കിട്ടിയത്. ഹായ്.അയാളുടെ സ്ഥിരം ശൈലിയിലുള്ള  മെസ്സേജുകൾ അയച്ചു തുടങ്ങി. ആദ്യം സുഖാന്വേഷണം,വീട് അങ്ങനെ ചെറിയ ചെറിയ മെസ്സേജുകൾ മാത്രം. ഒരു ജാഡ സ്റ്റൈൽ.മാന്യൻ ആണെന്ന് തോന്നിക്കുന്ന ഒരു പെരുമാറ്റം.പക്ഷേ അയാൾ വിചാരിച്ചത് പോലെയുള്ള ഒരു പ്രതികരണം മറുഭാഗത്ത് നിന്നും ഉണ്ടായില്ല. എന്റടുത്താ ഇവളുടെ കളി.ഇത് പോലെ എത്ര എണ്ണത്തിനെ ഞാൻ വശത്താക്കിയിരിക്കുന്നു.തൻ്റെ തുറുപ്പ് ചീട്ട് പുറത്തെടുക്കാൻ തന്നെ അയാൾ തീരുമാനിച്ചു.

ടീച്ചറിന് അറിയോ ഞാൻ ആകെ സങ്കടത്തിലാണ്.രണ്ട് മൂന്ന് സാഡ്  സ്മൈലി ഇടാനും അയാൾ മറന്നില്ല.എൻ്റെ ഭാര്യക്ക് ക്യാൻസറായി അവൾ ട്രീറ്റ്മെന്റിൽ ആണ്. മൂന്ന് വയസായ ഒരു മകനുമുണ്ട് ഞങ്ങൾക്ക്.റിപ്ലെയും പ്രതീക്ഷിച്ചിരുന്നു അയാൾക്ക് നിരാശനാകേണ്ടി വന്നില്ല.മറുഭാഗത്ത് നിന്നും  ഓരോന്ന് ചോദിക്കാൻ തുടങ്ങിയപ്പോ അയാൾക്ക് മനസിലായി തന്റെ തുറുപ്പ് ചീട്ട് വിജയിച്ചുവെന്ന്. ഭാര്യ എവിടെയാ ചികിത്സാ,മകനെ ആരാ നോക്കുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് അയാൾക്ക് കൃത്യമായ മറുപടികൾ ഉണ്ടായിരുന്നു.എൻ്റെ വീട് എറണാകുളത്താണ്.ഇപ്പോ  ജോലി തിരുവനന്തപുരത്താണ്.അവളും മോനും അവളുടെ വീട്ടിലാണ്. അവിടെയാവുമ്പോ അവളുടെ 'അമ്മ അച്ഛൻ,സഹോദരങ്ങളൊക്കെ ഉണ്ട്. അയാൾ കൂടുതലും തൻ്റെ ഭാര്യയുടെ രോഗത്തിനെ കുറിച്ച് പറഞ്ഞ് ഒരു സെന്റിമെന്റ വർക് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു.അതിൽ അയാൾ വിജയിക്കുകയും ചെയ്തു.

 വിസിറ്റേഴ്സ് സീറ്റിൽ ഇരുന്ന തന്റെ അടുത്തേക്ക് വന്ന ആ കുഞ്ഞിനെ നോക്കി മീനു ചിരിച്ചു.മോനെ ഇവിടെ വാ,കുഞ്ഞിന്റെ അമ്മയും പുറകേ വന്നു.മീനു ഒഴിഞ്ഞ കിടന്ന അടുത്ത സീറ്റിലേക്ക് മാറിയിട്ട് പറഞ്ഞു,ഇവിടെ ഇരുന്നോളൂ.കുഞ്ഞും അമ്മയും അവിടെ ഇരുപ്പുറപ്പിച്ചു.എന്താ മോന്റെ പേര്.വൈശാഖ്,എന്റെ പേര് ഗീതു.മോന് പനിയായിട്ട്  ഇവിടെ ഡോക്‌ടറിനെ കാണിക്കാൻ കൊണ്ട് വന്നതാ.ചേട്ടൻ മരുന്ന് വാങ്ങാൻ ഫർമസിയിൽ പോയി.ഞാൻ മീനു. മീനു ആ കുഞ്ഞിന്റെ കൈ പിടിച്ച് ലാളിക്കാൻ തുടങ്ങി.മീനുവിന്റെ മക്കൾ.എന്റെ വിവാഹം കഴിഞ്ഞു മൂന്ന് വർഷമായി.മക്കളായിട്ടില്ല.ചേട്ടൻ ഗൾഫിലാണ്. എന്റെ വീട് ആലുവയിലാണ്. ഇവിടെ തിരുവനന്തപുരത്ത്   എന്റെ അമ്മാവന്റെ വീടാണ്.അമ്മാവൻ ക്യാൻസറായി ഇവിടെ ചികിത്സയിലാണ്. 

അവർ സംസാരിക്കുന്നതിനിടയിലാണ്,മരുന്ന് വാങ്ങി ഗീതു...വാ നമുക്ക് പോകാം.അയാളെ കണ്ടതും കുഞ്ഞു ചാടി വീണു അയാളുടെ അടുത്തേക്ക്. ചേട്ടാ ഇത് മീനു,അപ്പോഴാണ് അയാൾ അടുത്ത കസേരയിലേക്ക് ശ്രദ്ധിച്ചത്. അയാൾ ഒന്ന് ഞെട്ടി.മീനുവിന്റെ അമ്മാവൻ ഇവിടെ ക്യാൻസറായി ചികിത്സയിലാണെന്ന്. പിന്നും എന്തൊക്കെയോ അവർ അയാളോട് പറയുന്നുണ്ടായിരുന്നു. ചേട്ടനോടൊപ്പം ഇവിടെ കുറച്ചു ദിവസം താമസിക്കാൻ വന്നത് എന്തായാലും നല്ലതായി.മീനുവിനെ പരിചയപ്പെടാൻ കഴിഞ്ഞല്ലോ.ഒന്നും പറയാനാവാതെ നിന്ന് വിയർക്കുന്ന അയാളെ കണ്ട് മീനു ഊറി ചിരിച്ചു. കുറച്ച് മുന്നേ തന്റെ ഭർത്താവിനെ കുറിച്ച് വാ തോരാതെ സംസാരിച്ച പാവം ഈ ഭാര്യയ്ക്ക് ആണോ ഇയാൾ ക്യാൻസർ ആണെന്ന് കള്ളം പറഞ്ഞത്.അവിടെ നിന്ന് തടിയൂരാൻ കഴിയാതെ വീർപ്പുമുട്ടി നിന്ന അയാളെ നോക്കി മീനു പറഞ്ഞു,ഇന്നത്തെക്കാലത്ത് കൃത്യസമയത്ത് കണ്ട് പിടിച്ചാൽ ക്യാൻസർ ചികിൽസിച്ച് ഭേദമാക്കാം.എന്നാൽ ചില മനുഷ്യരുടെ മനസിലെ  ക്യാൻസറിനെ ഒരു മരുന്ന് കൊണ്ടും ഭേദമാക്കാൻ കഴിയില്ല......

8 comments:

സുധി അറയ്ക്കൽ said...

ഹോ.

pravaahiny said...

വളരെ ശരിയാണ് അവസാനം പറഞ്ഞ വാചകം

Areekkodan | അരീക്കോടന്‍ said...

അങ്ങനെ എത്രയെത്ര?

മഹേഷ് മേനോൻ said...

ശരിക്കും ആ അവസാന വാചകത്തിൽ സംഗ്രഹിക്കാം ഇന്നത്തെ സമൂഹത്തെ!!! നന്നായെഴുതി

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി 😊🙏

ശ്രീ.. said...

അതേ.വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി 😊🙏

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി 😊🙏

ശ്രീ.. said...

നന്ദി ഹോ 😊🙏